ഉടല്‍ചലനങ്ങളും നാദസംഗീതങ്ങളും; 'മണല്‍ മകുടി' നിറഞ്ഞാടുന്നത് തുറസ്സായ നാടകനിലങ്ങളില്‍


ഡോ. എസ്. മുരുകഭൂപതി / കെ.വി. മോഹന്‍കുമാര്‍



മണല്‍ മകുടിയുടെ നാടകങ്ങള്‍ അരങ്ങേറുന്നത് അടച്ചിട്ട തിയേറ്റര്‍ ഹാളുകളിലല്ല, തുറസ്സായ നാടകനിലങ്ങളിലാണ്. തമിഴ് പാരമ്പര്യത്തിലൂന്നിയ ബൊമ്മകളും പൊയ്ക്കാലുകളും മുഖംമൂടികളും കാര്‍ഷികോപകരണങ്ങളും വാദ്യങ്ങളുമെല്ലാം നാടകനിലത്തെ ദൃശ്യ-താള നിബദ്ധമാക്കുന്നു.

'ഗുഹൈമരവാസികൾ'എന്ന നാടകത്തിലെ ദൃശ്യം.

'ഡോ. മുരുകഭൂപതിയുടെ വ്യത്യസ്തമായ നാടകനിലമാണ് 'മണല്‍ മകുടി'. നാടകം എന്ന സങ്കേതത്തെ പ്രപഞ്ചവുമായും വ്യത്യസ്ത സംസ്‌കൃതിയുമായും നാദസംഗീതങ്ങളുമായും ഉടല്‍ചലനങ്ങളുമായും എന്തിനേറെ, നമുക്കുചുറ്റുമുള്ള മൃഗകുലവുമായുംവരെ ബന്ധിപ്പിച്ചാണ് മുരുകഭൂപതി തന്റെ നാടകങ്ങളെ സാക്ഷാത്കരിക്കുന്നത്. വേറിട്ട തന്റെ നാടകലോകത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്...''അരങ്ങില്‍ ഒരു ഭൂപതി' എന്ന തലക്കെട്ടില്‍ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച, എഴുത്തുകാരന്‍കൂടിയായ കെ.വി.മോഹന്‍കുമാര്‍ നാടക കലാകാരന്‍ ഡോ. എസ്. മുരുകഭൂപതിയുമായി നടത്തിയ അഭിമുഖം വായിക്കാം...

ന്റെ 'ഉഷ്ണരാശി' എന്ന നോവലിന്റെ തമിഴ് പതിപ്പിനെക്കുറിച്ച് തിരുവണ്ണാമലയില്‍നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് തുറസ്സായ നാടകനിലത്ത് അരങ്ങേറിയ 'മണല്‍ മകുടി'യുടെ പുതിയ നാടകമായ 'ഇടാകിനി കഥയാരത്തം' കാണാനിടയായത്. ലോകമുണ്ടായ കാലംമുതല്‍ ഇന്നേവരെയുള്ള കുടിയേറ്റങ്ങള്‍ക്കിടയില്‍ ദുരന്തങ്ങള്‍ക്കിരയാവുന്ന മനുഷ്യരുടെ കഥയാണ് 'ഇടാകിനി കഥയാരത്തം'. അതില്‍ സമീപകാലത്തെ റോഹിംഗ്യന്‍, ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളുടെ ദാരുണജീവിതകഥയും ഉള്‍പ്പെടും. ഒരു കഥയല്ല, അനേകം കഥകള്‍ ചേരുന്ന കഥക്കൂട്ടാണ് ഭൂപതിയുടെ നാടകങ്ങള്‍.

വിസ്മയം ജനിപ്പിച്ച ആ നാടകക്കാഴ്ചകളാണ് എന്നെ കോവില്‍പ്പട്ടിയില്‍ എത്തിച്ചത്. മുരുകഭൂപതിയുടെ സഹപാഠിയും നടനും നാടകപ്രവര്‍ത്തകനുമായ അജിത് എം. ഗോപിനാഥും ഒപ്പമുണ്ടായിരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്ന് എത്തിച്ചേര്‍ന്നവരുടെ കൂട്ടായ്മയാണ് 'മണല്‍മകുടി'. എഴുത്തുകാര്‍. ചിത്രകാരന്മാര്‍. വിദ്യാര്‍ഥികള്‍, കര്‍ഷകത്തൊഴിലാളികള്‍, ബിസിനസുകാര്‍... തമിഴകത്തെ ചെറുപ്പക്കാരാണ് 'മണല്‍മകുടി'യുടെ ആരാധകരിലേറെയും. ചെന്നൈയിലെ പ്രമുഖ സ്വകാര്യ മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ കമ്പനിയിലെ ഭേദപ്പെട്ട ഉദ്യോഗം ഉപേക്ഷിച്ച് 'നാടകനില'ത്തില്‍ ചേര്‍ന്ന ഭൂപാളനാണ് സംഘാടനച്ചുമതല.

തമിഴകത്ത് പഴമയിലൂന്നിയ പുതിയൊരു നാടകസംസ്‌കാരം പുനരുജ്ജീവിക്കുകയാണ്, 'മണല്‍ മകുടി'. നാടോടി, ഗോത്ര, ഗ്രാമീണ ഭൂതകാലങ്ങളില്‍ വേരൂന്നിയ നടനസംസ്‌കാരത്തിന്റെ വീണ്ടെടുക്കല്‍. ''അപ്പോഴേ നാടകത്തിലൂടെ യഥാര്‍ഥ സാംസ്‌കാരികസംവാദം ആരംഭിക്കാനാവൂ'' -ഡോ. മുരുകഭൂപതി പറയുന്നു. വന്യമായ ശരീരചലനങ്ങളിലൂടെയും പ്രാകൃതസംഗീതത്തിലൂടെയും തുളച്ചുകയറുന്ന തമിഴ് വാമൊഴികളിലൂടെയും വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും വേറിട്ട സന്നിവേശങ്ങളിലൂടെയുമാണ് വികസനത്തിനായി വേരറുക്കപ്പെടുന്ന ഗോത്രജനതയുടെയും വംശീയ അധിനിവേശങ്ങളുടെ ഇരകളായി പലായനംചെയ്യേണ്ടിവരുന്നവരുടെയും ദൈന്യവും യാതനയും ഭൂപതി ആവിഷ്‌കരിക്കുന്നത്. ഡല്‍ഹിയില്‍നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'കുഗൈമര വാസികള്‍' (വിശപ്പ് ഗുഹകളില്‍ പാര്‍ക്കുന്നോര്‍) ഗോത്രപൈതൃകങ്ങളില്‍നിന്ന് നഗരവികസനങ്ങള്‍ക്കായി പറിച്ചുനടപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ ജീവിതദൈന്യങ്ങളിലേക്കാണ് വെളിച്ചംവിതറുന്നത്.

'മണല്‍ മകുടി'യുടെ നാടകങ്ങള്‍ അരങ്ങേറുന്നത് അടച്ചിട്ട തിയേറ്റര്‍ ഹാളുകളിലല്ല, തുറസ്സായ നാടകനിലങ്ങളിലാണ്. തമിഴ് പാരമ്പര്യത്തിലൂന്നിയ ബൊമ്മകളും പൊയ്ക്കാലുകളും മുഖംമൂടികളും കാര്‍ഷികോപകരണങ്ങളും വാദ്യങ്ങളുമെല്ലാം നാടകനിലത്തെ ദൃശ്യ-താള നിബദ്ധമാക്കുന്നു. തമിഴകത്തിന്റെ ആദിമ ദ്രാവിഡ-ജൈന-ഗോത്ര-ശൈവ-വൈഷ്ണവ പാരമ്പര്യങ്ങളുടെ അവശേഷിപ്പുകളാണ് തമിഴ് കലയും കലാസങ്കേതങ്ങളും. ഇരുള, തോട, ബഡുഗ ഗോത്രവിഭാഗങ്ങളുടെ സംഗീതോപകരണങ്ങള്‍ക്കൊപ്പം ബൊഹീമിയന്‍ കുഴലുകളും ആഫ്രിക്കന്‍ പെരുമ്പറകളും ഓസ്ട്രേലിയയിലെ പ്രാകൃത ഗോത്രവിഭാഗങ്ങളുടെ വാദ്യോപകരണങ്ങളുമെല്ലാം ഭൂപതിയുടെ നാടകങ്ങള്‍ക്ക് സംഗീതം പകരുന്നു. ''എല്ലാ സംസ്‌കാരങ്ങളിലെയും പ്രാകൃതസംഗീതം കോര്‍ത്തിണക്കുമ്പോഴേ ലോകത്തെവിടെയുമുള്ള അടിയാളജനതയുടെ സാര്‍വത്രികമായ ദൈന്യവും വേദനയും വികാരവുമായി അതിനെ ബന്ധിപ്പിക്കാനാവൂ'' -ഭൂപതി പറയുന്നു.

'മൃഗവിദൂഷകം' എന്ന നാടകത്തിലെ ദൃശ്യം.

ഭൂപതിയുടെ നാടകങ്ങള്‍ രൂപംകൊള്ളുന്നത് സംഘാംഗങ്ങള്‍ ഒരുമിച്ചുള്ള യാത്രകളിലൂടെയും സംവാദങ്ങളിലൂടെയുമാണ്. കോവില്‍പ്പട്ടിയിലെ തറവാടുവീടിന്റെ മട്ടുപ്പാവില്‍ സംഘാംഗങ്ങളുമൊത്തുള്ള പതിവ് സായാഹ്ന കൂട്ടായ്മയ്ക്കിടയില്‍ സ്വതേ മൃദുഭാഷിയായ ഡോ. മുരുകഭൂപതി വാചാലനായി: ''പെട്ടെന്നൊരു സുപ്രഭാതത്തില്‍ നാടകത്തിന്റെ സ്‌ക്രിപ്റ്റ് എടുത്തുവെച്ച് റിഹേഴ്സല്‍ ആരംഭിക്കുകയോ സംഭാഷണങ്ങള്‍ കാണാപ്പാഠം പഠിപ്പിക്കുകയോ അല്ല ഞങ്ങള്‍ ചെയ്യുന്നത്. ഒരു നാടകത്തിനുള്ള ആശയം മനസ്സില്‍ രൂപപ്പെടുന്നതോടെ എല്ലാ അഭിനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഒരുമിച്ചൊരു യാത്രചെയ്യും. അത് ചരിത്രം ഉറങ്ങിക്കിടക്കുന്ന ഏതെങ്കിലും ഇടങ്ങളിലേക്കാവാം, മലകളിലേക്കാവാം, കാടുകളിലേക്കാവാം, പുഴകളിലേക്കാവാം, കടലോരഗ്രാമങ്ങളിലേക്കാവാം... തമിഴ്‌നാടിന്റെ ദേശത്തനിമകളിലൂടെയുള്ള സഞ്ചാരം.

ആ യാത്രയിലെ ഇടവേളകളില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന നാടകത്തെക്കുറിച്ചുള്ള എന്റെ ആശയങ്ങളും സങ്കല്പങ്ങളും അവരോട് പറയും. അതുകേട്ട് അവരും അവരുടേതായ ആശയങ്ങള്‍ മുന്നോട്ടുവെക്കും. അങ്ങനെ അതൊരു കൂട്ടായ ചര്‍ച്ചയ്ക്ക് വഴിതുറക്കും. ആ കൂട്ടായ്മയിലൂടെയാണ് നാടകത്തിന്റെ ഘടനയും കഥയും സംഭാഷണവുമെല്ലാം രൂപപ്പെടുക. അതോടെയത് എന്റേതുമാത്രമല്ലാതാവും. അങ്ങനെ അവരുംകൂടി ഉള്‍പ്പെട്ട ഒന്നാക്കി ആ നാടകത്തെ ആദ്യമേ ഞാന്‍ മാറ്റും. പിന്നീട് കോവില്‍പ്പട്ടിയില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ യാത്രയ്ക്കിടയില്‍ക്കണ്ട ഓരോ കാഴ്ചകളും രൂപങ്ങളും ഓര്‍ത്തെടുക്കാനും പുനഃസൃഷ്ടിക്കാനും പറയും.

അതനുസരിച്ചുള്ള മുഖംമൂടികളും രംഗസാമഗ്രികളും ഉണ്ടാക്കാന്‍ അവരെ നിയോഗിക്കും. അതുപോലെ യാത്രയ്ക്കിടയില്‍ കാതുകളില്‍പ്പതിഞ്ഞ വേറിട്ട ശബ്ദങ്ങളും സംഗീതവും. ആ ശബ്ദവിന്യാസങ്ങള്‍ നാടകത്തില്‍ എങ്ങനെ ഉപയോഗിക്കാനാവുമെന്ന് ചര്‍ച്ചചെയ്യും. അങ്ങനെ പല ദിവസങ്ങളിലായി കൂട്ടായിരുന്ന് മ്യൂസിക് സെഷന് രൂപംനല്‍കും. നാടകത്തിന്റെ വിവിധ ഘടകങ്ങളിലേക്ക് നടീനടന്മാരെ തുടക്കംമുതലേ കൂട്ടിക്കൊണ്ടുപോയി മാനസികമായി അവരെ അതിലേക്ക് അടുപ്പിക്കും. രണ്ടോ മൂന്നോ ആഴ്ചകള്‍ അതിനായി മാറ്റിവെക്കും. അതിനുശേഷമാണ് നാടകത്തിന്റെ പ്രമേയപരമായ റിഹേഴ്സലിലേക്ക് കടക്കുന്നത്. മുപ്പതോ നാല്‍പ്പതോ ദിവസം റിഹേഴ്സലിനായെടുക്കും.

തിരുനെല്‍വേലിക്കടുത്ത് കോവില്‍പ്പട്ടിയിലെ പല എടുപ്പുകളുള്ള തറവാടിനോടുചേര്‍ന്നാണ് മണല്‍ മകുടിയുടെ ആസ്ഥാനം. മുരുകഭൂപതിയുടെ ചേട്ടന്‍ കൊണാങ്കിയാണ് തമിഴകത്തിന്റെ തനത് സംസ്‌കാരം ഉള്‍ക്കൊള്ളുന്ന പുതിയ നാടകനിലത്തിന് 'മണല്‍ മകുടി'യെന്ന് പേരിട്ടത്. 'മണലിന്റെ സംഗീതം'. തമിഴിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമാണ് 'കൊണാങ്കി'യെന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഇളങ്കോ. തമിഴ് സാഹിത്യമാസികയായ കല്‍ക്കുതിരയുടെ പത്രാധിപര്‍. വലിയൊരു സാഹിത്യത്തറവാടാണ് ഭൂപതിയുടേത്.

തൊണ്ണൂറു പിന്നിട്ട അച്ഛന്‍ എം.എസ്. ഷണ്മുഖം തമിഴിലെ പഴയ തലമുറയിലെ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ പുറത്തിറങ്ങിയത് ഈയിടെയാണ്, തൊണ്ണൂറ്റിമൂന്നാം വയസ്സില്‍. മൂത്ത സഹോദരന്‍ തമിഴ് ശെല്‍വന്‍ പ്രശസ്തനായ കഥാകൃത്ത്. സ്വാതന്ത്ര്യസമരപ്പോരാളിയായിരുന്ന മുത്തച്ഛന്‍ മധുരകവി ഭാസ്‌കരദാസ് ആദ്യകാല നാടകകൃത്തും കവിയുമായിരുന്നു. ഇനി മുരുകഭൂപതി സംസാരിക്കട്ടെ...

ആധുനിക നാടകവേദിയില്‍ ഭൂപതിയുടെ നാടകങ്ങള്‍ വേറിട്ടുനില്‍ക്കുന്നു. പലപ്പോഴും പ്രതിപാദ്യവിഷയം വര്‍ത്തമാനകാല രാഷ്ട്രീയമാണെങ്കിലും അതിനുസ്വീകരിക്കുന്ന അവതരണശൈലി പ്രാചീന നാടകവേദിയുടെ ചുവടുപിടിച്ചാണല്ലോ. പ്രത്യേകിച്ച് ശരീരഭാഷയില്‍ അധിഷ്ഠിതമാണ് ഭൂപതിയുടെ നാടകങ്ങള്‍. എന്നാല്‍, ഒരു നടനെയോ നടിയെയോ കേന്ദ്രീകരിച്ചുള്ള പ്രകടനമല്ല, മറിച്ച് കൂട്ടായ ഉടല്‍ബോധത്തിലൂടെയാണ് (കളക്ടീവ് ബോഡി കോണ്‍ഷ്യസ്നെസ്) നാടകം ആവിഷ്‌കരിക്കുന്നത്. ഈയൊരു നാടകപ്രക്രിയ എങ്ങനെയാണ് വികസിപ്പിച്ചെടുത്തത്?

പുതുച്ചേരിയിലെ നാടകപഠനത്തിനുശേഷം, 'പഠിച്ചതെല്ലാം അവിടെ ഉപേക്ഷിച്ച്' നാലഞ്ചുവര്‍ഷം നാടകസംസ്‌കൃതിയെക്കുറിച്ചുള്ള അന്വേഷണങ്ങളിലായിരുന്നു ഞാന്‍. തമിഴ്‌നാട്ടിലുടനീളം അതിനായി നിരന്തരം സഞ്ചരിച്ചു. ചരിത്ര-സാംസ്‌കാരിക ഇടങ്ങളിലൂടെയായിരുന്നു ആ സഞ്ചാരങ്ങള്‍. അതിനിടെ ഞാന്‍കണ്ട പരമ്പരാഗത, തനത്, അനുഷ്ഠാന കലാരൂപങ്ങള്‍ എന്നെ സ്വാധീനിച്ചു. അതിലൊന്നും വാചികപ്രാധാന്യമുള്ള പ്രകടനങ്ങളായിരുന്നില്ല. അവിടെ കൂടിയിരിക്കുന്ന ആളുകളെ അഥവാ ഒരു ഗ്രാമത്തെ മുഴുവന്‍ കൈയിലെടുക്കുന്ന രീതിയിലുള്ള ശരീരഭാഷയായിരുന്നു അവതാരകന്റേത്. അതായത് താളനിബദ്ധമായ ഉടല്‍ചലനങ്ങളും ചുവടുകളും.

ഡോ. എസ്. മുരുകഭൂപതി

പലപ്പോഴും അവതാരകന്‍ മോഹനിദ്രയില്‍ ലയിച്ച് ആ കഥാപാത്രമായി പകര്‍ന്നാടും. അതിലൊന്നും കൃത്യമായ ഭാഷ ഉണ്ടായിരുന്നില്ല. മറിച്ച് ചില ശബ്ദങ്ങളും ആശയങ്ങളോ വൈകാരികഭാവങ്ങളോ കൈമാറാനുള്ള ഉടല്‍ചലനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. എന്റെ നാടകസങ്കല്പങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഇത് വളരെ സഹായകമായി. തമിഴ്‌നാട്ടില്‍ പ്രചാരത്തിലിരുന്ന നാടകങ്ങള്‍ കേവലമായ വാചിക-ആംഗിക കസര്‍ത്തുകളുടേതായിരുന്നു. അതിനപ്പുറത്തേക്ക് അഭിനേതാക്കളുടെ കൂട്ടായ്മയിലൂടെയും ശരീരഭാഷയുടെ സാധ്യതകളിലൂടെയും നാടകം വികസിപ്പിക്കുന്നതിനെക്കുറിച്ച് എന്റെ മനസ്സില്‍ ചിന്തകളുണ്ടായി. എന്നാല്‍, പ്രാചീനമായ ഒരു ഫോമിനെയും ഞാന്‍ എന്റെ നാടകത്തിലേക്ക് പറിച്ചുനടുന്നില്ല. മറിച്ച് അതിലെ ഊര്‍ജം, ചടുലത, അവരുടെ ഉടല്‍ചലനങ്ങള്‍ ഇതൊക്കെ ഞാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി സ്വാംശീകരിക്കാറുണ്ട്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് നാടകപഠനം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ഞാന്‍ മരണവീട്ടിന്‍ കുറിപ്പുകള്‍ എന്നൊരു നാടകം ചെയ്തിരുന്നു. ദസ്തയേവ്സ്‌കിയുടെ നോട്ട്സ് ഫ്രം എ ഡെഡ് ഹൗസ് എന്ന രചനയുടെ നാടകാവിഷ്‌കാരം.

ആ നാടകത്തിന്റെ അവതരണം പിന്നീട് തിരുവണ്ണാമലയില്‍ നടന്നപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ റിഹേഴ്സല്‍ ചെയ്യിച്ചതിനപ്പുറത്തേക്ക് അഭിനേതാക്കളുടെ കൂട്ടായ ഒരു പ്രകടനം കാണാനിടയായി. തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപ്പെടുന്ന രംഗമായിരുന്നു അത്. മനോധര്‍മാഭിനയത്തിലൂടെയും ഉടല്‍ചലനങ്ങളിലൂടെയും എല്ലാ നടന്മാരും ഒത്തുചേര്‍ന്ന് അതിനെ വേറൊരു തലത്തിലെത്തിച്ചു.

സംവിധായകനായ ഞാന്‍ മനസ്സില്‍ കാണാത്ത ഒരു ഫോര്‍മേഷന്‍ രംഗത്തുണ്ടായി. ഈയൊരു അനുഭവം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. ഈ സംഭവവും ഞാന്‍ നേരത്തേ സൂചിപ്പിച്ച നാടന്‍കലയുടെ മൂലകങ്ങളും എല്ലാംകൂടി മനസ്സില്‍ക്കിടന്ന് നാടകങ്ങള്‍ ഇത്തരത്തില്‍ വേണം രൂപപ്പെടാന്‍ എന്നൊരു സ്പാര്‍ക്ക് എന്റെ മനസ്സിലുണ്ടായി. ഒരു നടനെയോ നടിയെയോ ഫോക്കസ് ചെയ്തല്ല, മറിച്ച് ഒരുകൂട്ടം അഭിനേതാക്കളിലൂടെവേണം ഒരു കഥപാത്രത്തെയോ ആശയത്തെയോ സംഭവത്തെയോ അവതരിപ്പിക്കേണ്ടത് എന്ന് ഞാന്‍ തീര്‍ച്ചയാക്കി.

ഏറ്റവും ശക്തമായി കാണികളോട് സംവദിക്കാന്‍ കഴിയുന്നത് കുറെ അഭിനേതാക്കള്‍ ചേര്‍ന്ന് അത് ആവിഷ്‌കരിക്കുമ്പോഴാണ്. അങ്ങനെ കൂട്ടായ ശരീരബോധം (കളക്ടീവ് ബോഡി കോണ്‍ഷ്യസ്നെസ്) എന്ന ആശയം എന്റെ നാടകങ്ങളില്‍ നടപ്പാക്കി. ഒരുസംഘം നടന്മാര്‍ ഒരുമിച്ച് ചെയ്യുമ്പോഴുണ്ടാകുന്ന അത്രയും ഊര്‍ജം, സാധ്യത ഒരു വ്യക്തി ചെയ്താല്‍ ഉണ്ടാവുകയില്ല എന്ന ബോധ്യത്തില്‍നിന്നാണത് ഉരുത്തിരിഞ്ഞത്.

നാടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ ആശയമാണ് 'മണല്‍ മകുടി'പിന്തുടരുന്നത്. എന്നുവെച്ചാല്‍ ഭക്ഷണംമുതല്‍ കിടപ്പുവരെ ഒന്നിച്ചാവുക എന്ന സങ്കല്പത്തിലേക്ക് ഞങ്ങള്‍ വന്നു. ഞങ്ങള്‍ക്ക് വലിയ വരുമാനമൊന്നുമില്ല. സുഹൃത്തുക്കളും മറ്റും നല്‍കുന്ന സഹായങ്ങള്‍ സ്വരൂപിച്ചാണ് റിഹേഴ്സലുകള്‍ നടത്തുന്നത്. ഇതുവരെ ആരും ഒരു ഗ്രാന്റും തന്നിട്ടില്ല. എന്റെ വീടുതന്നെയാണ് റിഹേഴ്സല്‍ ക്യാമ്പ്. ഭക്ഷണം പാകംചെയ്യുന്നതും അതിനായി വിഭവങ്ങള്‍ സ്വരൂപിക്കുന്നതുമെല്ലാം അഭിനേതാക്കളാണ്.

ഞങ്ങള്‍ ഒന്നിച്ച് കിടന്നുറങ്ങുന്നു. രാവിലെ എഴുന്നേല്‍ക്കുന്നു. റിഹേഴ്സല്‍ നടത്തുന്നു, ചര്‍ച്ചചെയ്യുന്നു... നാടകത്തില്‍ മാത്രമല്ല നാടകബാഹ്യമായ കാര്യങ്ങളിലും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുക എന്ന സമീപനമാണെന്റേത്. നാടകനിലം ഒരുക്കുന്നതും അതിനാവശ്യമായ സാങ്കേതികകാര്യങ്ങള്‍ ചെയ്യുന്നതുമെല്ലാം ഒരുമിച്ചാണ്. ഞങ്ങള്‍ കൂന്തല്‍നഗരം എന്ന നാടകം ചെയ്യാനെത്തിയത് മണല്‍ക്കുന്നുകള്‍ നിറഞ്ഞ തേരിക്കാട് എന്ന പ്രദേശത്താണ്. പെട്ടെന്ന് നാടകനിലത്തിന്റെ ചുറ്റുവട്ടവും പ്രകൃതിയും മറ്റ് സാധ്യതകളുമെല്ലാം എങ്ങനെ നാടകാവതരണത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് എല്ലാവരും ചേര്‍ന്ന് കണ്ടെത്തി.

സാഹിത്യകാരന്മാരുടെ കുടുംബത്തില്‍നിന്ന് ഭൂപതിമാത്രം നാടകത്തിലേക്ക് വരാനുണ്ടായ സാഹചര്യമെന്തായിരുന്നു. ചെറുപ്പകാലത്ത് നാടകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നോ?

എന്റെ ചെറുപ്പകാലം കോവില്‍പ്പട്ടി ഗ്രാമത്തിലായിരുന്നു. കോവില്‍പ്പട്ടിയിലന്ന് ഇന്നത്തെപ്പോലെ നാഗരികത വന്നിരുന്നില്ല. വലിയൊരു മൈതാനത്തിലേക്ക് നീളുന്ന വഴിയുടെ ഇരുവശങ്ങളിലായുള്ള നിരവീടുകളിലൊന്നിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. എതിര്‍വശത്ത് ശൗചാലയങ്ങളോടുകൂടിയ പത്തുനിര വീടുകള്‍ ഉണ്ടായിരുന്നു. അത് വാടകയ്ക്ക് കൊടുക്കുമായിരുന്നു. തമിഴ്‌നാട്ടില്‍ അക്കാലത്ത് വീടിനോടുചേര്‍ന്ന് ശൗചാലയങ്ങള്‍ അപൂര്‍വമായിരുന്നു. അതുകൊണ്ടുതന്നെ കോവില്‍പ്പട്ടിയില്‍ സര്‍ക്കസ് കമ്പനിക്കാര്‍ വന്നാല്‍ വനിതാതാരങ്ങളെ താമസിപ്പിച്ചിരുന്നത് അവിടെയായിരുന്നു.

ഞാനും സഹോദരങ്ങളും കൊച്ചുകുട്ടികളായിരുന്നതിനാല്‍ സര്‍ക്കസിലെ സ്ത്രീകള്‍ ഞങ്ങളെ കൂടാരത്തില്‍ കൊണ്ടുപോയി റിഹേഴ്സല്‍ കാണിക്കുമായിരുന്നു. അവരധികവും കേരളത്തില്‍നിന്നുള്ളവരായിരുന്നു. സര്‍ക്കസില്‍ അവര്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ എന്നെ വിസ്മയിപ്പിച്ചിരുന്നു. സര്‍ക്കസിലുടനീളം ഒരു ശരീരസമന്വയമാണല്ലോ കാണുക. പത്തുപേരടങ്ങുന്ന ഒരു ഫോര്‍മേഷന്‍ പെട്ടെന്ന് മാറിമറിയും, വേറൊന്നാകും. അതില്‍ ചിലര്‍ ട്രപ്പീസിലേക്ക് മാറും. അങ്ങനെ കൂട്ടായ്മയുടെ കലയാണല്ലോ സര്‍ക്കസ്.

അന്ന് ഞാന്‍ കൊച്ചുകുട്ടിയായിരുന്നതിനാല്‍ ഈ അര്‍ഥത്തില്‍ ചിന്തിച്ചിരുന്നില്ലെങ്കിലും ആ കാഴ്ചകള്‍ എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. എന്നെയത് പില്‍ക്കാലത്ത് സ്വാധീനിച്ചെന്ന് ഇന്നെനിക്കുതോന്നുന്നു. കോളേജില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ ഇടതുപക്ഷ വിദ്യാര്‍ഥിപ്രസ്ഥാനമായ എസ്.എഫ്.ഐ. യുടെ സാംസ്‌കാരികവിഭാഗത്തിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരുപാട് തെരുവുനാടകങ്ങള്‍ ചെയ്തിരുന്നു. സഫ്ദര്‍ ഹശ്മി വെടിയേറ്റുമരിച്ചപ്പോള്‍ ഞങ്ങള്‍ പ്രതിഷേധസൂചകമായി തമിഴ്‌നാട്ടിലുടനീളം തെരുവുനാടകങ്ങള്‍ നടത്തി. ഇതൊക്കെയാണ് എന്നെ നാടകത്തോട് അടുപ്പിച്ചുനിര്‍ത്തിയത്.

ഭൂപതിയുടെ നാടകങ്ങളില്‍ ധാരാളമായി പലതരം മുഖംമൂടികളും ബൊമ്മകളും പൊയ്ക്കാലുകളും ഉള്‍പ്പെടുന്ന രംഗസാമഗ്രികള്‍ ഉപയോഗിക്കുന്നതായി കാണുന്നു. ഇത്രയേറെ വൈവിധ്യമായ മുഖംമൂടികളും രംഗസാമഗ്രികളും എങ്ങനെ കണ്ടെത്തുന്നു?

നാടകത്തില്‍ വരികള്‍ക്കിടയിലൂടെ വായിക്കേണ്ട സംജ്ഞകളും അര്‍ഥതലങ്ങളുമുണ്ട്. ഇതൊക്കെയും പ്രതിഫലിപ്പിക്കുന്നതില്‍ നടന്മാര്‍ക്ക് പരിമിതികളുണ്ട്. ഒരുപാട് ഭാവപ്രകടനങ്ങള്‍ ഒരേസമയം സന്നിവേശിപ്പിക്കുന്നതിന് വേദിയില്‍നില്‍ക്കുന്ന അഭിനേതാക്കളെക്കൊണ്ടുമാത്രം സാധിക്കില്ല. അവിടെയാണ് വിവിധതരം മുഖംമൂടികളുടെ പ്രസക്തി. പിന്നെ എന്റെ കാഴ്ചപ്പാടില്‍ പക്ഷിമൃഗാദികളും മരങ്ങളും പ്രകൃതിയും എല്ലാമടങ്ങുന്ന കൂട്ടായ്മയാണ് ജീവിതം.

നാടകത്തിലൂടെ നമ്മള്‍ മുന്നോട്ടുവെക്കുന്നത് ആധുനികലോകം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിതപ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയാണ്. നമ്മുടെ ജീവിതപരിസരങ്ങളിലുള്ള ജന്തുജാലങ്ങളെ മാറ്റിനിര്‍ത്തി നാടകാവതരണം സാധ്യമല്ല. നമ്മള്‍ ദുരിതമനുഭവിക്കുമ്പോള്‍ അതിനോടൊപ്പംതന്നെ അവയും അനുഭവിക്കുന്നില്ലേ? നമ്മള്‍ ആനന്ദിക്കുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ പ്രകൃതിയിലേക്കും അവയിലേക്കും പകരുന്നുണ്ട്. അതൊക്കെ വേദിയില്‍ അവതരിപ്പിക്കാന്‍ രംഗസാമഗ്രികളും മുഖംമൂടികളും ഉപകരിക്കും. അത് എത്രകണ്ട് കാഴ്ചക്കാരുമായി സംവദിക്കുന്നുണ്ട് എന്നത് അവരാണ് പറയേണ്ടത്.

എന്റെ കാഴ്ചകളും യാത്രകളുമാണ് ഇവയുടെ വൈവിധ്യതയ്ക്ക് വഴിതെളിക്കുന്നത്. എന്റെ വീടിനടുത്ത് കഴുകുമലയില്‍ പ്രാചീനകാലത്തെ ജൈനസങ്കേതമുണ്ട്. അവിടെ മലതുരന്ന് കൊത്തുപണിചെയ്ത് നിര്‍മിച്ചൊരു വെട്ടുവന്‍ കോവിലുണ്ട്. വിവിധ ഭാവങ്ങളില്‍ കല്ലില്‍ക്കൊത്തിയ രൂപങ്ങളവിടെ കാണാം. പ്രത്യേകിച്ച് നര്‍ത്തകരുടെയും ദാസികളുടെയും വാദ്യമേളക്കാരുടെയും മറ്റും. വിവിധതരത്തിലുള്ള ശാരീരികപ്രകൃതിയുള്ളവര്‍.

കല്ലില്‍ കൊത്തിവെച്ച ആ രൂപങ്ങളുടെ മുഖത്തുനോക്കുമ്പോള്‍ ഞാന്‍ കാണുക നാടകത്തിനുള്ള മുഖംമൂടികളെയാണ്. ആ ഭാവങ്ങളൊക്കെ ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ നാടകത്തിനുള്ള മാസ്‌കുകള്‍ നിര്‍മിക്കാറുണ്ട്. ഒരു മനുഷ്യനാല്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള ഭാവങ്ങളാണവ. മനസ്സിന്റെ വിഹ്വലതകളും ആകുലതകളും ആനന്ദവുമൊക്കെ വിവിധതലങ്ങളില്‍ പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങള്‍. ഇത്തരം കാഴ്ചകള്‍ എന്നെ സ്വാധീനിക്കാറുണ്ട്. അങ്ങനെയാണ് മാസ്‌കുകള്‍ രൂപംകൊള്ളുന്നത്. ഒരു നാടകത്തില്‍ ഉപയോഗിച്ച മുഖംമൂടി വീണ്ടുമൊരു നാടകത്തില്‍ ഉപയോഗിക്കാറില്ല. പ്രമേയപരമായി അതവിടെ ചേര്‍ന്നെന്നുവരില്ല.

ഭൂപതിയുടെ നാടകങ്ങളില്‍ ഒരുപാട് വൈവിധ്യമേറിയ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പഴയകാലത്തെ സംഗീതോപകരണങ്ങള്‍, പുറംരാജ്യങ്ങളിലേത്... അതില്‍ പകുതിയിലധികവും താങ്കളാണ് കൈകാര്യംചെയ്യുന്നത്. എങ്ങനെയാണ് ഇത്രയേറെ വൈവിധ്യമാര്‍ന്ന സംഗീതോപകരണങ്ങള്‍ നാടകത്തിന്റെ ഭാഗമായിമാറുന്നത്?

നമ്മുടെ കാതുകള്‍ തുറന്നുവെച്ചാല്‍ എന്തെല്ലാം വൈവിധ്യമാര്‍ന്ന ശബ്ദങ്ങളാണ് ചുറ്റും കേള്‍ക്കുന്നത് കാറ്റിന്റെ ശബ്ദം, മഴയുടെ ശബ്ദം, കിളികളുടെ ശബ്ദം, പുഴയുടെ ശബ്ദം, കാടിന്റെ ശബ്ദം... ഇങ്ങനെ പല പല ശബ്ദങ്ങള്‍. എന്റെ നാടകങ്ങളില്‍ വികാരങ്ങളെ സംവേദിപ്പിക്കാനുള്ള സന്ദര്‍ഭങ്ങളിലാണ് കൂടുതല്‍ സംഗീതം ഉപയോഗിക്കുന്നത്. സംഗീതത്തിനൊപ്പം മൗനത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ചിലരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അതില്‍വരുന്ന വികാരങ്ങള്‍ അതേപടി പ്രതിഫലിപ്പിക്കണമെങ്കില്‍ അതിനുതക്ക സംഗീതം/ശബ്ദവിന്യാസം വേണം. അതിനായി ഏറ്റവും യോജിച്ച സംഗീതോപകരണം കണ്ടെത്തുകയാണ് ചെയ്യുക.

ഒരു ഘട്ടത്തില്‍, മായക്കോമാളിയും ജാലക്കണ്ണാടിയും എന്ന നാടകം ചെയ്യുന്ന സമയത്ത് ഇന്‍ഡൊനീഷ്യയില്‍നിന്ന് ഒരു മണി വരുത്തുകയുണ്ടായി. ചില ഉപകരണങ്ങളുടെ ശബ്ദം, വടികുത്തി നടക്കുന്നത്, പൊയ്ക്കാലില്‍ നടക്കുന്നത്... ഇതൊക്കെ ഞങ്ങള്‍ അഭിനേതാക്കളുടെ സഹായത്തോടെ ഉപയോഗിക്കാറുണ്ട്. നാടകത്തിന്റെ ശൈലിയുമായി ചേര്‍ന്നുനില്‍ക്കുന്ന തത്സമയ സംഗീതമാണ് ഞാന്‍ ഉപയോഗിക്കുന്നത്.

പക്ഷേ, റിഹേഴ്സലിന്റെ ഭാഗമായുള്ള പരിശീലനത്തിനുവരുന്ന അഭിനേതാക്കളില്‍ സംഗീതാവബോധമുണ്ടാക്കുന്നതിന് വിവിധ ശാസ്ത്രീയസംഗീതങ്ങള്‍ കേള്‍പ്പിക്കാറുണ്ട്. അതൊന്നും നാടകത്തില്‍ ഉപയോഗിക്കാറില്ല. അപ്പോള്‍ അവരെന്നോട് ചോദിക്കാറുണ്ട്: ശാസ്ത്രീയസംഗീതം കേള്‍പ്പിച്ചുതന്നിട്ട് ഇതല്ലല്ലോ നാടകത്തില്‍ ഉപയോഗിക്കുന്നതെന്ന്. അഭിനേതാക്കളില്‍ സംഗീതസംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്. അതിലൂടെ നമ്മുടെ നാടകഗാത്രത്തിനെ സഹായിക്കുന്ന ശബ്ദവിന്യാസങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിയും.

നമ്മള്‍ ശബ്ദഘോഷങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. ആവര്‍ത്തിതമായ ശബ്ദഘോഷങ്ങളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ആവര്‍ത്തനം മടുപ്പുളവാക്കും. അതുകൊണ്ട് അതിനെ മറികടക്കാന്‍ നമ്മള്‍ നിത്യജീവിതത്തില്‍ ശ്രമിക്കാറുണ്ട്. നാടകത്തിലും ഇത്തരം ആവര്‍ത്തനങ്ങളെ മറികടക്കേണ്ടതുണ്ട്. ഇന്നുള്ള നാടകങ്ങളധികവും വാചികപ്രാധാന്യമുള്ളതാണ്. നിലവിലുള്ള നാടകസങ്കേതങ്ങള്‍ എന്നെ മടുപ്പിക്കുന്നു എന്ന ചിന്തയില്‍നിന്നാണ് പുതിയ സമീപനങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നത്.

ആളുകള്‍ അത് എങ്ങനെയെടുക്കുന്നു എന്നുചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമേ പറയാനുള്ളൂ. തമിഴ്‌നാട്ടില്‍ മാത്രമല്ല, ഇന്ത്യയ്ക്കകത്തും പുറത്തും ഞാന്‍ നാടകം അവതരിപ്പിക്കാറുണ്ട്. അപ്പോഴൊക്കെ എനിക്ക് ലഭിച്ചിട്ടുള്ള പ്രതികരണങ്ങളില്‍നിന്നാണ് ഞാന്‍ ചെയ്യുന്ന ശരികളെ അവര്‍ അംഗീകരിക്കുന്നുവെന്നും എന്റെ നാടകങ്ങള്‍ സംവേദനക്ഷമമാകുന്നുവെന്നും മനസ്സിലാക്കുന്നത്. അതുകൊണ്ട് എന്റെ നാടകങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഒരു കലാകാരനെ സംബന്ധിച്ച് താന്‍ മുന്നോട്ടുവെക്കുന്ന കലാരൂപം സംവേദനക്ഷമമാകുന്നു എന്ന് വരുമ്പോഴാണല്ലോ അത് കാലികപ്രസക്തമാകുന്നത്.


Content Highlights: Interview K. V. Mohankumar and Dr. Murugabhoopathi, Theatre Artist, Manal Makudi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented