"വളരെ പതുക്കെ ഇന്ത്യ ഭൂരിപക്ഷ വർഗീയതയിലേക്ക് നീങ്ങുകയാണ്. ബി.ജെ.പി. മാത്രമല്ല ഇതിനുകാരണം"


5 min read
Read later
Print
Share

വിഷമം പിടിച്ച ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത് . ഭാരതീയ ജനതാ പാർട്ടിയും ആർ.എസ്‌.എസും മതപരവും ഭാഷാപരവുമായ ഏകശിലാരൂപം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലാണ്. ആളുകൾ സാധാരണ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം കഴിഞ്ഞ എട്ടുവർഷങ്ങളിൽ തെക്കേ ഇന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കുവാനുള്ള ആസൂത്രിത ശ്രമമാണ്. കേരളത്തിലും തമിഴ്നാട്ടിലും ഇത് സംഭവിക്കുന്നുണ്ട് . ഇക്കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തുന്നതും പീഡിപ്പിക്കുന്നതുമാണ് ഏറ്റവും ഭയപ്പെടുത്തുന്നത്

രാമചന്ദ്ര ഗുഹ

ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ബൗദ്ധിക വ്യക്തികളിലൊരാളാണ്‌ രാമചന്ദ്രഗുഹ. മഹാത്മാഗാന്ധിയുടെ സമഗ്രജീവചരിത്രകാരൻ എന്നതിനൊപ്പം ഗുഹ ചരിത്രകാരൻ, പാരിസ്ഥിതിക എഴുത്തുകാരൻ, ക്രിക്കറ്റ് എഴുത്തുകാരൻ, സൂക്ഷ്മനിരീക്ഷണശാലിയായ രാഷ്ട്രീയവിമർശകൻ, സംഗീതാസ്വാദകൻ, ചിന്തകൻ തുടങ്ങി പലതുമാണ്. ഗുഹയുടെ എഴുത്തും ബൗദ്ധികജീവിതവും കറപുരളാത്ത വസ്തുതകൾ കൊണ്ടുണ്ടാക്കിയ അഭിജാതശില്പങ്ങളാണ്. സംഗീതത്തെയും ചരിത്രത്തെയും മതത്തെയും രാഷ്ട്രീയത്തെയും കുറിച്ച്‌ പറഞ്ഞ്‌ എസ്. ഗോപാലകൃഷ്ണനുമായി നടത്തിയ തന്റെ ദീർഘസംഭാഷണം രാമചന്ദ്ര ഗുഹ അവസാനിപ്പിക്കുന്നു.

എസ്. ഗോപാലകൃഷ്ണൻ: ചരിത്രരചനയും കഥാരചനയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് താങ്കൾ പറഞ്ഞല്ലോ. ഇന്ത്യൻ ചരിത്രകാരന്മാരെക്കുറിച്ച് ഒന്നുചോദിക്കട്ടെ. ആരാണ് കഴിഞ്ഞകാലങ്ങളിലെ ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ചരിത്രകാരൻ

രാമചന്ദ്ര ഗുഹ: വളരെ പ്രയാസമാണ് ഇതിന്റെ മറുപടി പറയാൻ. എനിക്ക് മടിയില്ല ഒരു കാര്യം പറയാൻ. ഇന്ത്യയിലെ സാമൂഹ്യശാസ്ത്രജ്ഞരാണ് ചരിത്രകാരൻമാരെക്കാൾ ഉൾക്കാഴ്ചയുള്ളവർ. എന്റെ സമകാലികരായ ചരിത്രകാരിൽ ഉപീന്ദർ സിങ്ങും നയൻജോത് ലാഹിരിയും വളരെ നല്ലതാണ്. മധ്യകാല ചരിത്രമെടുത്താൽ സഞ്ജയ് സുബ്രഹ്മണ്യം. തമിഴ്നാടിന്റെ ചരിത്രം എഴുതുന്ന എ.ആർ. വെങ്കടാചലപതി വളരെ നല്ലതാണ്. എന്നാൽ, പഴയതലമുറയിലെ ചരിത്രകാരന്മാർ വിരസവും യാന്ത്രിക മാർക്സിസ്റ്റുകളുമാണ്. ഞാൻ അതു തുറന്നുപറയും. പഴയ തലമുറയിൽപ്പെട്ടവരിൽ നിന്ന്‌ ഇന്ത്യാചരിത്രം വായിക്കണമെങ്കിൽ ഞാൻ ഇന്ത്യക്കാരനല്ലാത്ത Richard Eaton ന്റെ പേരുപറയും. ഡെക്കാണിനെക്കുറിച്ചും ബംഗാളിനെക്കുറിച്ചും അദ്ദേഹം എഴുതി. മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള വലിയ ചരിത്രകാരനാണദ്ദേഹം.

എനിക്കു തൊട്ടു മുമ്പുള്ള ചരിത്രകാരന്മാരിൽ Thomas Trautmann ഉണ്ട്. പഴയ തലമുറയിലെ ഇന്ത്യൻ ചരിത്രകാരന്മാരിൽ രണജിത്ത് ഗുഹ നന്നായി എഴുതി. പക്ഷേ, ഇന്ത്യൻ ചരിത്രരചനയുടെ ഭാഷയെ മാർക്സിസം ദുർബലപ്പെടുത്തി. പഠിച്ച പാഠങ്ങൾ ഉപേക്ഷിക്കാൻ കഴിയാതെ അവർ ചരിത്രത്തെ കാണാൻ ശ്രമിച്ചു. ചുമലിലെ ഭാരം ഇറക്കാൻ കഴിയാതെ അവർ ചരിത്രത്തെ നോക്കിക്കണ്ടു. എവിടെയും വർഗസമരവും വിപ്ലവവും തിരഞ്ഞു. എല്ലാം ആശയങ്ങൾ മാത്രം. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ചരിത്രത്തിൽ തിരയരുത്. ഇതൊക്കെ ഇന്ത്യൻ സാഹചര്യത്തിൽ ഞാൻ പറയുന്നുവെങ്കിലും മാർക്സിസം വളരെ ഫലപ്രദമായ, ഉപയോഗപ്രദമായ ഒരു ചരിത്രാപഗ്രഥന രീതിയാണ്. മാർക്സ് വലിയ ജ്ഞാനിയായിരുന്നു. എന്നാൽ, ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രരചനാരീതിയിൽ പരിമിതികൾ ഉണ്ട് .

എസ്. ഗോപാലകൃഷ്ണൻ: എന്നെങ്കിലും ഒരു ആത്മകഥ എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?

രാമചന്ദ്ര ഗുഹ: അതേക്കുറിച്ച് ആലോചിക്കേണ്ടിവരും . ഒരുപക്ഷേ, എന്നെങ്കിലും എഴുതിയേക്കാം, പക്ഷേ, അതെന്നെക്കുറിച്ചാവില്ല . ഞാൻ കണ്ടുമുട്ടിയവരെക്കുറിച്ചും അവർ എന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ആയിരിക്കുമത്. ഞാൻ നെഹ്രുവിന്റെ ഇന്ത്യയിലാണ് വളർന്നത്. നെഹ്രുവിന്റെ ഇന്ത്യ മോദിയുടെ ഇന്ത്യ ആയി മാറുന്നത് ഞാൻ കണ്ടു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഞാൻ ജീവിച്ചു. നക്സലൈറ്റ് മേഖലകളിൽ പ്രവർത്തിച്ചു, പഠിച്ചു. ഹിന്ദുത്വയുടെയും മതരാഷ്ട്രീയത്തിന്റെയും വളർച്ച അതിന്റെ ഹൃദയഭൂമിയിൽ കണ്ടു. അസാധാരണരായ പണ്ഡിതരെയും ഗവേഷകരെയും കണ്ടുമുട്ടി. അറുപതിലേറെ വർഷങ്ങളിൽ ഞാൻ കണ്ട മാറ്റങ്ങളെക്കുറിച്ച് എഴുതണമെന്നുണ്ട്.

എസ്. ഗോപാലകൃഷ്ണൻ: പൊതുവേ താങ്കൾ വ്യക്തിപരമായ കാര്യങ്ങൾ ഒരിക്കലും എഴുതാറില്ല

രാമചന്ദ്ര ഗുഹ: ക്രിക്കറ്റിൽ ഞാൻ ആത്മകഥാംശമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ഒരു രാഷ്ട്രീയസ്‌മരണ ഞാൻ എഴുതും. മരണാനന്തരം പ്രസിദ്ധീകരിക്കാൻ.

എസ്. ഗോപാലകൃഷ്ണൻ: പ്രിയപ്പെട്ട റാം, നാം തമ്മിൽ പരിചയപ്പെട്ടത് സംഗീതത്തിലുള്ള രണ്ടുപേരുടെയും താത്‌പര്യം കൊണ്ടാണ്. ഗാന്ധിജി പിന്നീടാണ്. ക്രിക്കറ്റ്ഭ്രമത്തിൽനിന്ന്‌ സംഗീതത്തിലേക്ക് കൂടുമാറി എന്ന് താങ്കൾ പറഞ്ഞു. പറയൂ, പഴയകാല ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതമാണോ കേൾക്കുന്നത് അതോ എല്ലാ കാലത്തെയുമാണോ.

രാമചന്ദ്ര ഗുഹ: ആർകൈവൽ സംഗീതത്തോട് എനിക്ക് ഒരാഭിമുഖ്യമുണ്ട്. സംഗീതക്കച്ചേരികൾ കേൾക്കാൻ പോകാനും എനിക്കിഷ്ടമാണ്. എന്റെ സംഗീതാസ്വാദനം അഗാധമായ സംഗീതജ്ഞാനത്തിൽ അടിസ്ഥാനമാക്കിയതല്ല. എനിക്ക് ഭീംസെൻ ജോഷി, കിശോരി അമോങ്കർ, മല്ലികാർജുൻ മൻസൂർ, ഗംഗുബായി ഹങ്കൽ, കുമാർ ഗന്ധർവ, ബസവരാജ് രാജ്ഗുരു തുടങ്ങിയവരെയൊക്കെ കേൾക്കുന്നത് വലിയ ഇഷ്ടമാണ്. ഉപകരണസംഗീതത്തിൽ അലി അക്ബർ ഖാൻ, ബുദ്ധദേവ് ദാസ് ഗുപ്ത, രവിശങ്കർ, വിലായത് ഖാൻ, ബിസ്മില്ലാ ഖാൻ എന്നിവരെയും ഇഷ്ടമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉപകരണസംഗീതത്തിൽ പുതിയ തലമുറയിൽ വാഗ്ദാനങ്ങൾ വായ്പാട്ടിനെ അപേക്ഷിച്ച് കുറവാണ് എന്നാണെന്റെ തോന്നൽ. എന്നാൽ, കർണാടകസംഗീതം ആസ്വദിക്കുന്ന എന്റെ സുഹൃത്തുക്കൾ പറയുന്നത് അങ്ങനെയൊരു പ്രതിസന്ധി കർണാടക സംഗീതത്തിൽ ഇല്ലെന്നാണ്.

എസ്. ഗോപാലകൃഷ്ണൻ: സംഗീതത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാറുണ്ടോ

രാമചന്ദ്രഗുഹ: ഞാൻ പരിശീലനം ലഭിച്ച ശ്രോതാവല്ല ‘...I am an enthusiastic amateur listener.’ കുമാർ പ്രസാദ് മുഖർജിയുടെ ‘The Lost World of Hindustani Music’ എനിക്കിഷ്ടപ്പെട്ട പുസ്തകമാണ്. നമിത ദേവി ദയാലിന്റെ ‘The Music Room’ ഉം.

എസ്‌. ഗോപാലകൃഷ്ണൻ രാമചന്ദ്ര ഗുഹയ്‌ക്കൊപ്പം
എസ്‌. ഗോപാലകൃഷ്ണൻ രാമചന്ദ്ര ഗുഹയ്‌ക്കൊപ്പം

എസ്. ഗോപാലകൃഷ്ണൻ: നാം ഈ സംഭാഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് . ഒരഭിമുഖത്തിൽ താങ്കൾ പറഞ്ഞു, സ്വതന്ത്ര ഇന്ത്യയുടെ 75 വർഷങ്ങളിലെ അനുഭവം അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ അനുഭവവുമായി താരതമ്യം ചെയ്യുമ്പോൾ പല മാനദണ്ഡങ്ങളിലും കൂടുതൽ ജനാധിപത്യപരവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങളെ കൂടുതൽ സ്വാംശീകരിക്കുന്നതുമാണെന്ന്. ഇന്ത്യ അങ്ങനെത്തന്നെ തുടരുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?

രാമചന്ദ്ര ഗുഹ: വിഷമം പിടിച്ച ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത് . ഭാരതീയ ജനതാ പാർട്ടിയും ആർ.എസ്‌.എസും മതപരവും ഭാഷാപരവുമായ ഏകശിലാരൂപം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലാണ്. ആളുകൾ സാധാരണ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം കഴിഞ്ഞ എട്ടുവർഷങ്ങളിൽ തെക്കേ ഇന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കുവാനുള്ള ആസൂത്രിത ശ്രമമാണ്. കേരളത്തിലും തമിഴ്നാട്ടിലും ഇത് സംഭവിക്കുന്നുണ്ട് . ഇക്കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തുന്നതും പീഡിപ്പിക്കുന്നതുമാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. ഇത് വടക്കേ ഇന്ത്യയിൽ നിത്യസംഭവമാണ്. താരതമ്യേന കുറവ് തെക്കേ ഇന്ത്യയിലാണ്.

ദീര്‍ഘസംഭാഷണത്തിന്റെ മുന്‍ഭാഗം വായിക്കാം

ബെംഗളൂരുവിലെ മുസ്‌ലിങ്ങൾപോലും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഇന്ത്യ ഇതല്ല. ഒരു പരിഷ്കൃതസമൂഹത്തിൽ കാണാൻപാടില്ലാത്ത കാര്യങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കുറച്ചു മുസ്‌ലിങ്ങൾ മാത്രമുള്ള ഒരു രാജ്യമല്ല ഇന്ത്യ. അവരുടെ സംഖ്യ ഇരുന്നൂറു ദശലക്ഷമാണ്. അവരെ ഇങ്ങനെ ഒറ്റപ്പെടുത്താൻ കഴിയുമോ? എനിക്കറിയാം, മുസ്‌ലിങ്ങളെക്കാൾ ക്രിസ്ത്യാനികളെ വെറുക്കുന്ന സംഘപരിവാർ നേതാക്കളെ. ഇതൊക്കെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. പത്തുകൊല്ലങ്ങൾക്കു മുമ്പ് ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് എനിക്കുണ്ടായിരുന്ന ശുഭാപ്തിവിശ്വാസം ഇന്നെനിക്കില്ല.

എസ്. ഗോപാലകൃഷ്ണൻ: തികച്ചും ആശങ്കാജനകമാണ് കാര്യങ്ങൾ എന്ന് ഞാനും സമ്മതിക്കുന്നു. പക്ഷേ, ഒട്ടേറെ പ്രതിരോധങ്ങളും നടക്കുന്നുണ്ടല്ലോ.

രാമചന്ദ്ര ഗുഹ: തീർച്ചയായും. ഒരു പ്രധാനമന്ത്രിയും എന്നന്നേക്കുമായുള്ളതല്ല. ഒരു രാഷ്ട്രീയപ്പാർട്ടിയും ലോകാവസാനം വരെ ഭരിക്കുന്നില്ല. പക്ഷേ, ഇപ്പോൾ സംഭവിക്കുന്നത് നമ്മുടെ അയൽരാജ്യങ്ങളെപ്പോലെ നമ്മളും ഭൂരിപക്ഷമതത്തിന്റെ കീഴിൽ ആകുന്നു എന്നതാണ്. ചിലപ്പോൾ ഈ പ്രവണത തുടർന്നേക്കാം. തെക്കേ ഏഷ്യ എന്നാൽ ബുദ്ധമതമോ, ഇസ്‌ലാം മതമോ, ഹിന്ദുമതമോ കാര്യങ്ങൾ നിർണയിക്കുന്ന രീതിയിലേക്ക് മാറുന്നു.

ദീര്‍ഘസംഭാഷണത്തിന്റെ മുന്‍ഭാഗം വായിക്കാം

എസ്. ഗോപാലകൃഷ്ണൻ: പക്ഷേ, നമ്മുടെ അയൽരാജ്യങ്ങൾ പതിറ്റാണ്ടുകളായി അങ്ങനെയല്ലേ. ഇന്ത്യ മതേതരമായി അപ്പോഴും തുടർന്നില്ലേ .

രാമചന്ദ്ര ഗുഹ: പക്ഷേ, എവിടെയോ ഒരപകടം ഞാൻ മണക്കുന്നു. നോക്കൂ, കോൺഗ്രസ് പോലും മൃദുഹിന്ദു ആകുന്നു. രാഹുൽ ഗാന്ധി താൻ കൂടുതൽ നല്ല ഹിന്ദു ആണെന്ന് ബി.ജെ.പി.യോട് പറയുമ്പോൾ രാഹുൽ ഗാന്ധിയുടെ ധൈഷണികസംവാദം പരാജയപ്പെട്ടു. രാഹുൽ ഗാന്ധി സ്വന്തം നിലപാടിന്റെ ധാർമികാടിത്തറ ക്ഷീണിപ്പിക്കുന്നു. അദ്ദേഹവും പറഞ്ഞുവെക്കുന്നത് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നാണ്. ഞാൻ അതിനാൽ ഭയക്കുന്നു. എനിക്കുതോന്നുന്നത് വളരെ പതുക്കെ, വളരെ അപകടം പിടിച്ച വഴിയിലൂടെ ഇന്ത്യ ഒരു ഭൂരിപക്ഷ വർഗീയതയിലേക്ക് നീങ്ങുകയാണ്. ബി.ജെ.പി. മാത്രമല്ല ഇതിനുകാരണം.

എസ്. ഗോപാലകൃഷ്ണൻ: കേരളത്തിൽ അടുത്തകാലത്ത് നടന്ന ഒരു വിവാദം അറിഞ്ഞിരുന്നോ? ഒരു സർവകലാശാലയിൽ സവർക്കർ, ഗോൾവാൾക്കർ തുടങ്ങിയവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച്.

രാമചന്ദ്ര ഗുഹ: ഞാൻ കരുതുന്നത് കേരള സർക്കാർ അമിതാധികാരം പ്രകടിപ്പിച്ചു എന്നാണ്. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നല്ല ചരിത്രബോധമുള്ള അധ്യാപകനാണ്. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ‘നമുക്ക് എല്ലാ തരത്തിലുള്ള പുസ്തകങ്ങളും വേണം. സവർക്കറും ഗോൾവാൾക്കറും പ്രാധാന്യമുള്ളവരാണ്. നമുക്ക് അവരോട് യോജിപ്പുണ്ടാകില്ല. പക്ഷേ, ഗാന്ധിജിയും അംബേദ്കറും നെഹ്രുവും ഉണ്ടെങ്കിൽ എന്തുകൊണ്ട് അവരെ ഉൾപ്പെടുത്തിക്കൂടാ? കുട്ടികൾ പഠിച്ചല്ലേ തിരിച്ചറിയേണ്ടത്?’ ഒരു വൈസ് ചാൻസലർ എന്ന നിലയിൽ ശരിയും ധാർമികവുമായ നിലപാടായിരുന്നു അത്. സർക്കാരുകൾ സർവകലാശാലകൾക്ക് ധൈഷണികമായ സ്വാതന്ത്ര്യം നൽകേണ്ടതുണ്ട്.

എസ്. ഗോപാലകൃഷ്ണൻ: കവി Robert Lowell പറഞ്ഞു , ‘സത്യത്തിൽ എല്ലാ കവിതകളും ഒരൊറ്റ കവിതയാണ്.’ വിവിധ രാമചന്ദ്ര ഗുഹകളിൽ അടങ്ങിയ ഒരു ഗുഹ ഉണ്ടോ?

രാമചന്ദ്ര ഗുഹ: അതെന്റെ വായനക്കാരനാണ് തീരുമാനിക്കേണ്ടത്. ഒരു സത്തയായി ഞാൻ എല്ലാത്തിലും നിലനിൽക്കുന്നുണ്ടോ എന്നത്. അതോ വിവിധ ഗുഹമാർ പരസ്പരം വിരുദ്ധരാകുന്നുണ്ടോ? ഒരു കാര്യം ഞാൻ പറയാം: ഞാൻ എഴുതിയ എല്ലാ വാചകങ്ങളിലും ഒരു ഏകഘടകം സത്തയായി ഉണ്ടെങ്കിൽ അത് വിവിധ തലങ്ങളിലുള്ള ഇന്ത്യൻ സമൂഹം ആധുനികതയെ കണ്ടുമുട്ടുന്നതാണ്. എന്റെ രാഷ്ട്രീയം അതിതീവ്രനിലപാടുകൾക്കെതിരായ തുറസ്സാണ്. വർഷങ്ങളായിട്ട് ഞാനിങ്ങനെയാണ്. ഞാൻ ക്രിക്കറ്റിനെക്കുറിച്ച് എഴുതുന്ന ദിശയിലല്ല ജീവചരിത്രങ്ങൾ എഴുതുന്നത്. ആ രീതിയിലല്ല ഞാൻ രാഷ്ട്രീയചരിത്രം എഴുതുന്നത്. അങ്ങനെയല്ല ഞാൻ പരിസ്ഥിതി നയങ്ങളെക്കുറിച്ച് എഴുതുന്നത്. ഇതെല്ലാം ഒരാളാണ് എഴുതുന്നത് . പക്ഷേ, വായനക്കാരനാണ് വിലയിരുത്തേണ്ടത് എന്തെങ്കിലും ഒരു സത്ത ഇവയെ ഏകാഗ്രമായി ബന്ധിപ്പിക്കുന്നുണ്ടോ എന്ന്. എനിക്കത് പറയാനാകില്ല .

എസ്. ഗോപാലകൃഷ്ണൻ: ഇത്ര വിശദമായി എന്നോട് സംസാരിച്ചതിന് നന്ദി . തികച്ചും ആഹ്ലാദകരമായ ഒരനുഭവമായിരുന്നു എനിക്കീ സംഭാഷണം.

Content Highlights: S. Gopalakrishnan's Conversation with Ramachandra Guha Weekend Story

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented