തകഴി
ആലപ്പുഴ: വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയും മാതൃഭൂമിയും തമ്മിലുണ്ടായിരുന്നത് ഇഴപിരിയാത്ത ആത്മബന്ധം. തകഴിയിലെ ശങ്കരമംഗലം തറവാട്ടില്‍നിന്ന് ആലപ്പുഴയിലെത്തിയാല്‍ ആദ്യമെത്തുന്നത് മാതൃഭൂമി ഓഫീസിലായിരുന്നു. അന്നത്തെ ജില്ലാ ലേഖകന്‍ എം.എം. വര്‍ഗീസിനെ കണ്ട് വര്‍ത്തമാനവും അവിടെയിരുന്ന് വിശദമായ വെറ്റിലമുറുക്കും കഴിഞ്ഞശേഷമേ ബാക്കി കാര്യമുണ്ടായിരുന്നുള്ളൂ.
1984-ല്‍ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച വിവരം തകഴി അറിഞ്ഞതും മാതൃഭൂമിയിലൂടെയാണ്. അന്നത്തെ ഡല്‍ഹി ലേഖകനായിരുന്ന വി.കെ. മാധവന്‍കുട്ടിയാണ് അറിയിച്ചത്. അപ്പോഴേക്കും എം.എം. വര്‍ഗീസ് വീട്ടിലെത്തിയിരുന്നു.
ഫോട്ടോയെടുപ്പും ആഘോഷവുമായി മാതൃഭൂമി ഓഫീസിലെത്തിയ തകഴി വിശ്രമത്തിനിടെ ഉറങ്ങിപ്പോയി. മറ്റു പത്രങ്ങളുടെ പ്രതിനിധികള്‍ അഭിമുഖത്തിനും ചിത്രമെടുക്കാനുമായി പുരസ്‌കാരജേതാവിനെ അന്വേഷിച്ചു പരക്കംപായുകയായിരുന്നു ഈ സമയം.
'ഉച്ചയൂണുകഴിഞ്ഞ് തകഴിയിലെ ശങ്കരമംഗലം തറവാട്ടില്‍നിന്നിറങ്ങി ആദ്യം മാതൃഭൂമി ഓഫീസിലും തുടര്‍ന്നുമാത്രം തൊട്ടടുത്തുള്ള ഞങ്ങളുടെ വീട്ടിലും എത്തിയിരുന്നത്ര ബന്ധമായിരുന്നു അച്ഛനും മാതൃഭൂമിയും തമ്മിലെ'ന്ന് മകള്‍ കെ. ജാനമ്മയും ഭര്‍ത്താവ് ഡോ. എന്‍. ഗോപിനാഥന്‍ നായരും ഓര്‍മിക്കുന്നു. എം.എം. വര്‍ഗീസ്, മകനും പിന്നീട് ആലപ്പുഴ ജില്ലാ ലേഖകനുമായിരുന്ന ജോയ് വര്‍ഗീസ്, അവരുടെ കുടുംബം എന്നിവരുമായി ഏറെ അടുപ്പം തകഴിക്കുണ്ടായിരുന്നു.
തകഴിയുടെ ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. എം.എം. വര്‍ഗീസ് തകഴിയിലെ വീട്ടിലെത്തി വിവരങ്ങള്‍ കുറിച്ചെടുത്തിരുന്നത് ഇന്നലത്തെപ്പോലെ ഓര്‍മിക്കുന്നതായി തകഴിയുടെ സന്തതസഹചാരിയും ഡ്രൈവറും സെക്രട്ടറിയുമെല്ലാമായിരുന്ന പങ്കന്‍ എന്നറിയപ്പെടുന്ന എസ്. പങ്കജാക്ഷന്‍ പറഞ്ഞു. ഡല്‍ഹിയിലേക്കും മറ്റുമുള്ള തകഴിയുടെ എസ്.ടി.ഡി. ഫോണ്‍വിളികള്‍ മാതൃഭൂമി ആലപ്പുഴ ഓഫീസിലെ ഫോണില്‍നിന്നായിരുന്നു. ബ്യൂറോ ചീഫിന്റെ കസേരയിലിരുന്നാവും വിളി.
തകഴിയാണ് മാതൃഭൂമിയുടെ തൃശ്ശൂര്‍ യൂണിറ്റും കോട്ടയം ബുക്ക് സ്റ്റാളും ഉദ്ഘാടനം ചെയ്തത്. സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്‍, മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ തുടങ്ങി മാതൃഭൂമിയുടെ സാരഥികളുമായി അടുത്ത ബന്ധമായിരുന്നു തകഴിക്കുണ്ടായിരുന്നതെന്ന് പിന്നീട് മാതൃഭൂമിയിലും ഡ്രൈവറായ പങ്കജാക്ഷന്‍ പറഞ്ഞു.
ശങ്കരമംഗലം തറവാട്ടില്‍ മുറുക്കാന്‍ചെല്ലവും മടിയില്‍വെച്ച് ചാരുകസേരയില്‍ കിടക്കുന്ന തകഴിച്ചേട്ടന്റെ ചിത്രമാണ് മനസ്സിന്റെ ഫ്രെയിമില്‍ ഇപ്പോഴുമുള്ളതെന്ന് ആലപ്പുഴയിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ പി. മോഹനന്‍ പറയുന്നു.
കാത്തേയെന്നു നീട്ടിയുള്ള വിളിതീരുമ്പോഴേക്കും സംഭാരമോ ചായയോ കൊണ്ടെത്തുന്ന കാത്തച്ചേച്ചിയും അതേ ഫ്രെയിമിലുണ്ട്.
മാതൃഭൂമിക്കുവേണ്ടി വിശ്വസാഹിത്യകാരന്റെ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു. അവസാന ചിത്രങ്ങള്‍ പകര്‍ത്താന്‍ നിയോഗമുണ്ടായതും തനിക്കായിരുന്നെന്നും മോഹനന്‍ പറഞ്ഞു.
Content Highlights: thakazhi sivasankara pillai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..