സിവിക് ചന്ദ്രൻ | Photo: Mathrubhumi
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി കൈകാര്യം ചെയ്തതില്‍ പാഠഭേദം മാസികയുടെ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി അതിജീവിത. ഐ.സി.സി. പ്രതിനിധികള്‍ക്ക് അവര്‍ നിലനിലനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സര്‍വ്വാധികാരിയായ പുരുഷനെ സംരക്ഷിക്കേണ്ടത് ആവശ്യമായിരുന്നെന്ന് അതിജീവിത ആരോപിച്ചു. ഐ.സി.സി. അംഗങ്ങളുമായി ആദ്യം സംസാരിച്ചപ്പോള്‍- പ്രശ്‌നത്തിലകപ്പെട്ട സ്ത്രീയെന്ന നിലയില്‍ എന്നെ സമാധാനിപ്പിക്കാനെന്നായിരുന്നു ഞാന്‍ കരുതിയത്. അതുകൊണ്ട് അന്നത്തെ മീറ്റിങ്ങില്‍ അനൗപചാരികമായിട്ടാണ് സംസാരിച്ചതെന്ന് അതിജീവിത പറയുന്നു.
ഐ.സി.സിയാണെന്നോ ഔദ്യോഗികമായിട്ടുണ്ടാക്കിയ കമ്മിറ്റിയാണെന്നോ തന്നെ ആരും അറിയിച്ചിരുന്നുമില്ല.രണ്ടാമതും മീറ്റിങ് ഉണ്ടെന്നറിയിച്ചപ്പോഴാണ് ഇത് കേവലം സൗഹൃദ സംഭാഷണമല്ലെന്ന് മനസ്സിലാക്കിയത്.അതുകൊണ്ട് തന്നെ രണ്ടാമത്തെ മീറ്റിങ്ങില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു. മൂന്നാമത്തെ മീറ്റിങ്ങോടുകൂടി കമ്മിറ്റിയെ നിയോഗിച്ചത് എന്തിനാണെന്ന് എനിക്ക് കൃത്യമായി മനസ്സിലായി. മെയിലില്‍ ലഭിച്ച ഐ.സി.സി. റിപ്പോര്‍ട്ട് വായിക്കുക കൂടി ചെയ്തപ്പോള്‍ വല്ലാത്ത ഞെട്ടല്‍ തോന്നി. നിലപാടുകളില്‍ ഒരുപാട് വിശ്വസിച്ചിരുന്ന എനിക്കേറെ ഇഷ്ടം തോന്നിയിരുന്നവരാല്‍ തന്നെ ഞാന്‍ ഒറ്റുകൊടുക്കപ്പെട്ടുവെന്ന നടുക്കം ഇപ്പോഴും പിന്തുടരുന്നു- അതിജീവിത മാതൃഭൂമി ഡോട്ട്‌കോമിനോടു പ്രതികരിച്ചു.
'ഈ പ്രശ്‌നം എന്റെ കുടുംബത്തില്‍ എനിക്ക്പറയാനാകില്ലെന്നും എന്റെ ഐഡന്റിറ്റി പുറത്ത് വിടരുതെന്നും ഞാന്‍ കമ്മിറ്റിക്ക് മുമ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ റിപ്പോര്‍ട്ടില്‍ എന്റെ പൂര്‍ണമായ പേര് വെളിപ്പെടുത്തി നിയമം ലംഘിച്ചു. ഐ.സി.സി. കൈകാര്യം ചെയ്യുന്ന ആധികാരിക രേഖകളെല്ലാം പബ്ലിക് ഡോക്യുമെന്റുകളാണെന്ന പ്രാഥമിക വിവരം പോലുമില്ലാത്തവരായിരുന്നോ ഐ.സി.സിയില്‍ ഉണ്ടായിരുന്നത്. നിയമാനുസൃതമായ പോഷ് ആക്ട് പ്രകാരമായിരുന്നില്ല കമ്മിറ്റി രൂപീകരിച്ചിരുന്നത്. കമ്മിറ്റിയില്‍ എക്‌സ്റ്റേണല്‍ മെമ്പര്‍ ആരാണെന്നോ നിയമങ്ങളും ചട്ടങ്ങളും അറിയുന്നത് ആര്‍ക്കാണെന്നോ വ്യക്തമാക്കിയിരുന്നില്ല'- അതിജീവിത കൂട്ടിച്ചേര്‍ത്തു.
അതിജീവിതയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:
'പാഠഭേദം എഡിറ്റര്‍ സിവിക് ചന്ദ്രന്‍ നടത്തിയ ഇടപെടലുകളില്‍ വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തി എനിക്ക് നല്‍കിയിരുന്ന എഡിറ്റര്‍ സ്ഥാനം നിരസിച്ചു കൊണ്ട് ഇവിടെ നിന്ന് പിന്‍വാങ്ങുന്നു'-എന്ന് പാഠഭേദം എഡിറ്റോറിയല്‍ ഗ്രൂപ്പില്‍ അറിയിച്ചു കൊണ്ട് ഞാന്‍ അവിടെ നിന്ന് പുറത്തുപോന്നു. പാഠഭേദം ഗ്രൂപ്പില്‍ എനിക്ക് നേരിട്ട് അറിയുന്നവര്‍ സിവിക് ചന്ദ്രനും മൃദുലാദേവിയും മാത്രമായിരുന്നു.അതുകൊണ്ടാണ്പാഠഭേദം ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതു കൊണ്ട് കൂടുതലായി വിശദീകരിക്കേണ്ടതില്ലെന്നു തോന്നി ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വിയോജിപ്പറിയിച്ചത്.
ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായ ഉടനെ മൃദുലാദേവി ഫോണില്‍ വിളിച്ചു കാര്യമന്വേഷിച്ചു. മൃദുലാദേവിയുമായി അടുപ്പം സൂക്ഷിച്ചിരുന്നതു കൊണ്ട് ഉണ്ടായ സംഭവം അവരോട് തുറന്നു പറഞ്ഞു. തുടര്‍ന്ന് അവര്‍ വീണ്ടും വിളിച്ചു. ഒരു മീറ്റിങ് കൂട്ടാമെന്നു പറഞ്ഞു. മീറ്റിങ്ങില്‍ മൃദുലദേവിയെക്കൂടാതെ ഡോക്ടര്‍ ഖദീജ മുംതാസ്, പി.ഇ. ഉഷ എന്നിവരുണ്ടായിരുന്നു. ഡോക്ടറോട് വളരെക്കാലത്തെ അടുത്ത ബന്ധമുണ്ടായിരുന്നു.
ഞാന്‍ പഠിക്കുന്ന കാലത്ത്പത്രങ്ങളില്‍ വായിച്ച് ഉള്ളില്‍ തറഞ്ഞു പോയ ഒരു പേരാണ് പി.ഇ. ഉഷ.മൂന്നുപേരും ദളിത്-സ്ത്രീനീതിക്കു വേണ്ടി പൊരുതുന്നവരായതുകൊണ്ടും രണ്ടുപേരെ വ്യക്തിപരമായി അടുത്തറിയാവുന്നതു കൊണ്ടും ഐ.സി.സിയില്‍ പൂര്‍ണമായി വിശ്വസിച്ചിരുന്നു. ആദ്യത്തെ കൂടിയിരിപ്പ് പ്രശ്‌നത്തിലകപ്പെട്ട സ്ത്രീയെന്ന നിലയില്‍ എന്നെ സമാധാനിപ്പിക്കാനെന്നായിരുന്നു ഞാന്‍ കരുതിയത്. അതുകൊണ്ട് അന്നത്തെ മീറ്റിങ്ങില്‍ അനൗപചാരികമായിട്ടാണ് സംസാരിച്ചത്.
ഐ.സി.സിയാണെന്നോ ഔദ്യോഗികമായിട്ടുണ്ടാക്കിയ കമ്മിറ്റിയാണെന്നോ എന്നെ ആരും അറിയിച്ചിരുന്നുമില്ല. രണ്ടാമതും മീറ്റിങ് ഉണ്ടെന്നറിയിച്ചപ്പോഴാണ് ഇത് കേവലം സൗഹൃദ സംഭാഷണമല്ലെന്ന് മനസ്സിലാക്കിയത്.അതുകൊണ്ട് തന്നെ രണ്ടാമത്തെ മീറ്റിങ്ങില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു. മൂന്നാമത്തെ മീറ്റിങ്ങോടുകൂടി കമ്മിറ്റിയെ നിയോഗിച്ചത് എന്തിനാണെന്ന് എനിക്ക് കൃത്യമായി മനസ്സിലായി. മെയിലില്‍ ലഭിച്ച ഐ.സി.സി. റിപ്പോര്‍ട്ട് വായിക്കുക കൂടി ചെയ്തപ്പോള്‍ വല്ലാത്ത ഞെട്ടല്‍ തോന്നി. നിലപാടുകളില്‍ ഒരുപാട് വിശ്വസിച്ചിരുന്ന എനിക്കേറെ ഇഷ്ടം തോന്നിയിരുന്നവരാല്‍ തന്നെ ഞാന്‍ ഒറ്റുകൊടുക്കപ്പെട്ടുവെന്ന നടുക്കം ഇപ്പോഴും പിന്തുടരുന്നു.
ഇത്രയും അനീതി എന്നോട് കാണിച്ച നിയമവിധേയമല്ലാത്ത ഐ.സി.സി. റിപ്പോര്‍ട്ടാണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ എന്റെ കേസിന്റെ ജഡ്ജ്‌മെന്റിന് ആധാരമായത്. പരാതിക്കാരിയായ എനിക്കെതിരെ അത്രമാത്രം അക്രമാസക്തമായി കോടതിവിധിയില്‍ പ്രവര്‍ത്തിച്ച ഐ.സി.സി. റിപ്പോര്‍ട്ടിനെതിരെ നിയമപരമായി നേരിടാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്ന ഈ സമയത്ത്എന്തുകൊണ്ട് ഐ.സി.സിയെ ഞാന്‍ തള്ളിക്കളഞ്ഞുവെന്ന് എന്നെ കേള്‍ക്കുന്ന പൊതു സമൂഹത്തിന്റെ അറിവിലേക്കായിട്ടാണ് ഇതെഴുതുന്നത്.
*സിവിക് ചന്ദ്രന്‍ ഐ.സി. കമ്മിറ്റിക്ക് മുമ്പില്‍ അയാള്‍ കുറ്റം ചെയ്തു എന്ന് സമ്മതിച്ചതാണ്. എന്റെ ശരീരത്തിന്‍ മേലുള്ള കടന്നാക്രമണം എന്നിലുണ്ടാക്കിയ ഷോക്ക് മനസ്സിലാക്കിയെന്ന് പറഞ്ഞ കമ്മിറ്റി, ലൈംഗികാതിക്രമത്തിന് തെളിവില്ല എന്നു പറഞ്ഞു കൊണ്ട് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല എന്ന നിലപാടാണ്സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഒരു സ്ത്രീ എങ്ങനെ തെളിവു നല്‍കുമെന്ന ചോദ്യത്തെ കമ്മിറ്റി അംഗങ്ങള്‍ അവഗണിച്ചു. ലൈംഗികോദ്ദേശത്തോടെയാണെന്ന് തെളിയിക്കുന്ന വാട്‌സപ്പ് ചാറ്റുകള്‍പരിശോധിക്കാന്‍ കമ്മിറ്റി തയ്യാറായില്ല. ഈ സംഭവം ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്.
* പാഠദേദംമാസികയുടെ പ്രധാന എഡിറ്ററാണ് എഡിറ്റോറിയല്‍ അംഗമായ എന്നെ ലൈംഗികമായി ആക്രമിച്ചത് എന്നിരിക്കെ പാഠഭേദം ഈ സംഭവത്തിനു മേല്‍ ആഭ്യന്തര കമ്മിറ്റിയെ വെച്ച് അന്വേഷണം നടത്തുമ്പോഴും കുറ്റാരോപിതനെ മാറ്റി നിര്‍ത്തിയില്ല. കമ്മിറ്റി അംഗങ്ങളുടെ അറിവോടെ അയാള്‍ ഒളിവിലിരുന്നു കൊണ്ട്മാസികയില്‍ പ്രവര്‍ത്തിച്ചു. ഇത് മാസിക മുന്നോട്ടുവച്ച ജനാധിപത്യ നിലപാടുകള്‍ക്ക് വിരുദ്ധവും പരാതിപ്പെട്ട വ്യക്തിയോട് കാണിച്ച കടുത്ത അനീതിയുമാണ്.
* പാഠഭേദത്തിലെ എഡിറ്റര്‍മാര്‍'ഇടപെടല്‍ ' എന്ന പദം 'ഇങ്ങനെ മാത്രമേ പ്രയോഗിക്കാവൂ'എന്ന് ഞാന്‍ അവരോട്പറഞ്ഞുവെന്ന് വളരെ തന്ത്രപൂര്‍വ്വം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.എന്നാല്‍ അത് വാസ്തവവിരുദ്ധമായ നുണ പ്രചാരണമായിരുന്നു. ഇത് തെളിവുസഹിതം ഐ.സി. കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടിരുന്നുവെങ്കിലും അവര്‍ അതിനെ ഗൗരവത്തിലെടുത്തില്ല. പാഠഭേദം എഡിറ്റര്‍ മൃദുലാദേവി ഇത് തിരുത്താമെന്നു പറഞ്ഞെങ്കിലും അത് ചെയ്തില്ല. പിന്നീട് പലതവണ അക്കാര്യം ആവശ്യപ്പെട്ടിട്ടും അവര്‍ അത് വളരെ നിസാരമായി അവഗണിച്ചു.
* തുടക്കത്തില്‍ വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറിയ കമ്മിറ്റി അംഗങ്ങള്‍ പിന്നീട്ഓരോരുത്തരും എന്നെ വീണ്ടും ട്രോമയിലാഴ്ത്തുന്ന രീതിയില്‍ കഠിനമായ വാക്കുകള്‍ പ്രയോഗിച്ചു കൊണ്ട് ചോദ്യം ചെയ്തു. എന്റെ ശബ്ദം ഞാനറിയാതെ യൂട്യൂബ് വഴി പ്രചരിക്കുന്നതറിഞ്ഞ് പാനിക്കായ എന്നോട് കമ്മിറ്റി അംഗം മൃദുലാദേവി ' താന്‍ ഇങ്ങനെയല്ല പെരുമാറേണ്ടത്. ബോള്‍ഡായി അഭിനയിക്കുകയെങ്കിലും വേണം' എന്ന് ശാസിച്ചു. പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന ഒരു മനുഷ്യനില്‍ നിന്നുണ്ടായ ലൈംഗികാക്രമത്തില്‍ അതിഭീകരമായ ട്രോമയിലായെന്ന് പറഞ്ഞപ്പോള്‍ ഡോ. ഖദീജ മുംതാസ് 'നീ ചെറിയ കുട്ടിയൊന്നുമല്ലല്ലോ' എന്ന് പരുഷഭാഷയില്‍ കുറ്റപ്പെടുത്തി. കമ്മിറ്റിയുടെയും പാഠഭേദത്തിന്റെയും ജനാധിപത്യ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചപ്പോള്‍പി.ഇ. ഉഷ'താന്‍ എപ്പോഴും ഒരു സിനിക്കാകരുത്' എന്ന് പറഞ്ഞു പരിഹസിച്ചു.ഇങ്ങനെ കമ്മിറ്റി അംഗങ്ങള്‍ തന്നെ അനീതി നിറഞ്ഞ വാക്കുകളിലൂടെ പലതവണ എന്നെ മാനസികമായിപരിക്കേല്‍പ്പിച്ചിരുന്നു. ഞാന്‍ സാമൂഹികമായി പ്രിവിലേജുള്ള ഒരാളാണെങ്കില്‍ ഇവരുടെ പെരുമാറ്റം ഒരിക്കലും ഇത്തരത്തിലായിരിക്കില്ല.
* കമ്മിറ്റിക്ക് ഈ പ്രശ്‌നത്തോടുള്ള സമീപനത്തില്‍ ഞാന്‍ തൃപ്തയല്ലെന്നും ഈ പ്രശ്‌നത്തെ നിയമപരമായി നേരിടാന്‍ എന്നെ സഹായിക്കണമെന്നും പറഞ്ഞു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. മാത്രമല്ല സിവിക് ചന്ദ്രന്‍ കേസ് കൊടുത്താല്‍ എന്തുചെയ്യുമെന്ന് ആശങ്കപ്പെട്ട് അവര്‍ എന്നെ നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു.
* ഇക്കാരണം കൊണ്ട് എഡിറ്റര്‍ഷിപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് കമ്മിറ്റി പറഞ്ഞു. എന്നാല്‍ എന്നെ അപമാനിച്ച ഒരാളോടൊപ്പം അയാള്‍ പടച്ചുവിടുന്ന കപടപാഠഭേദങ്ങള്‍ക്കു മേല്‍ തുടരാന്‍ താത്പര്യമില്ല എന്നറിയിച്ചിട്ടും അവര്‍ അതിനായി നിര്‍ബന്ധിച്ചു.
* സിവിക് ചന്ദ്രന്‍ കമ്മിറ്റിക്ക് മുമ്പാകെ കൊടുത്ത വിശദീകരണം പൂര്‍ണമായും പച്ചക്കള്ളമായിരുന്നു. പാഠഭേദത്തിന്റെ എഡിറ്ററാകാന്‍ എന്നെ നിര്‍ബന്ധിച്ചത്അയാള്‍ മാത്രമാണ്.എന്നിട്ടും അയാള്‍ അത് നിഷേധിച്ചു. പാഠഭേദം എഡിറ്ററായി നിയമിച്ചതായി മാസിക തന്നെ പുറത്തുവിട്ടതാണ്.എന്നാല്‍ അയാള്‍ അക്കാര്യം ഞാന്‍ ആവശ്യപ്പെട്ടതായി പറഞ്ഞു. അയാള്‍ കളവുകള്‍ നിരത്തി സത്യത്തെ മറച്ചു. സൗജന്യമായി പുസ്തക പ്രകാശനം നടത്തിയെന്നവകാശപ്പെട്ട് അതിന്റെ പ്രതിഫലമായി എന്റെ ശരീരത്തില്‍ ലൈംഗികാതിക്രമം നടത്താന്‍ ആരുമില്ലാത്ത തക്കം നോക്കി (2022 ഏപ്രില്‍ 17ന് ) ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാന്‍ കഴിയാത്തവനെന്ന് വാദിക്കുന്ന അയാള്‍ വീടിന്റെ മുകള്‍ നിലയിലേക്ക് പടികള്‍ കയറി എത്തിയപ്പോള്‍ മറ്റാരും റൂമിലുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടുപേര്‍ കൂടി അവിടെ ഉണ്ടായിരുന്നുമെന്ന് അയാള്‍ കള്ളസാക്ഷികളെ സൃഷ്ടിച്ചു. പുസ്തകത്തിന്റെ അഡ്വാന്‍സ് നല്‍കിയത് ഞാനാണ്. ബാക്കി തുക നേരിട്ട് കൈമാറിപുസ്തകം എടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ സംഭവത്തോട് പുസ്തകത്തിന്റെ സാമ്പത്തിക ഇടപാട് ചേര്‍ത്ത് വെച്ച് അയാള്‍ തന്ന പണം ചോദിച്ചതുകൊണ്ടുള്ള ഒരു ആരോപണമാക്കി ഇത് മാറ്റി. യഥാര്‍ത്ഥത്തില്‍ എന്റെ പുസ്തകത്തിന് വേണ്ടി അയാള്‍പണം കൊടുക്കുകയോ അയാളില്‍നിന്ന് ഒരു രൂപ പോലും ഞാന്‍ കൈപ്പറ്റുകയോ ചെയ്തിട്ടില്ല. എന്നിട്ടും എന്നെ പൊതുസമൂഹത്തില്‍ സാമ്പത്തിക തട്ടിപ്പുകാരിയായി ചിത്രീകരിച്ചു. ഇക്കാര്യം കമ്മിറ്റിക്കു മുന്നില്‍ പറഞ്ഞുവെങ്കിലും അക്കാര്യത്തിലെ സത്യാവസ്ഥ കണ്ടെത്തി വെളിപ്പെടുത്താതെ എനിക്ക് സാമ്പത്തികബാധ്യതകളില്ലാതെ രമ്യമായി പരിഹരിക്കുക എന്ന നിര്‍ദ്ദേശമാണ് കമ്മിറ്റി മുന്നോട്ട് വെച്ചത്.
* സിവിക് ചന്ദ്രന്റെ സത്യസന്ധമല്ലാത്ത മാപ്പ് എനിക്കാവശ്യമില്ലെന്ന് കമ്മിറ്റിയോട് ഞാന്‍ പറഞ്ഞിരുന്നു. അയാള്‍ ലൈംഗികാഭിനിവേശത്തോടെ ചെയ്ത പ്രവൃത്തി ഞാന്‍ തെറ്റിദ്ധരിച്ചതാണെന്ന് അയാള്‍ കമ്മിറ്റിയില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടില്‍ഈ പ്രശ്‌നത്തിന് പരിഹാരമായി മാപ്പ് പറയണമെന്നാണ്
കമ്മിറ്റി പറഞ്ഞത്. പാഠഭേദം ഇക്കാര്യം എങ്ങനെയാണ് അഡ്രസ്സ് ചെയ്യേണ്ടതെന്ന് കമ്മിറ്റി അംഗം വിളിച്ചു ചോദിച്ചു. ഈ പ്രശ്‌നം പരിഹരിക്കാതെ ഈ വിഷയത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ പറയാനില്ലെന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കെ സംസാരിച്ചു കഴിയാതെ തന്നെ അവര്‍ ഫോണ്‍ കോള്‍ കട്ടു ചെയ്യുകയായിരുന്നു.
* ഐ.സി.സി. പ്രതിനിധികള്‍ക്ക് അവര്‍ നിലനിലനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സര്‍വ്വാധികാരിയായ പുരുഷനെ സംരക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. ഫോണില്‍ കൂടിയും ഗൂഗിള്‍ മീറ്റിലും പല തവണ ഞാന്‍ നേരിട്ട പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അതെല്ലാം കേട്ടു നിന്ന് സഹതപിച്ച അവരുടെ മുമ്പില്‍ ഞാന്‍ രണ്ട് ആവശ്യങ്ങള്‍ വെച്ചു. ഒന്ന് പാഠഭേദം ഈ വിഷയം അഡ്രസ്സ് ചെയ്യണം. രണ്ട് സിവിക് ചന്ദ്രനെന്നസീരീസ് സ്ത്രീ പീഡകനെ പാഠഭേദത്തില്‍നിന്നും പുറത്താക്കണം. ആദ്യത്തേത് അവര്‍ സമ്മതിച്ചു. രണ്ടാമത്തേത് അവര്‍ തന്ത്രപൂര്‍വ്വം കൈയൊഴിഞ്ഞു. അവരുടെ നിലപാടുകളെ ഞാന്‍ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ പിന്നില്‍ മറ്റാളുകളുണ്ടെന്ന് അവര്‍ വിശ്വസിക്കുകയും അത്തരത്തില്‍ എന്നോട് സംസാരിക്കാനും തുടങ്ങി.
* സിവിക് ചന്ദ്രനാല്‍ പീഡിപ്പിക്കപ്പെട്ട ഒരുപാട് സ്ത്രീകള്‍ഉണ്ടെന്നും അവരില്‍ പലരും എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും പാഠഭേദം എഡിറ്റര്‍ സ്ഥാനത്തിരിക്കുന്ന ഏകസ്ത്രീയായ മൃദുലാദേവി അറിഞ്ഞു കൊണ്ട് തന്നെ ഒരു ദളിത് സ്ത്രീയോട് സിവിക് ചന്ദ്രന്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കമ്മിറ്റി അവരുടെ പരാതികള്‍ കൂടി ഈ പരാതിയോടൊപ്പം ചേര്‍ക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഐ.സി.സി. അത് പരിഗണിച്ചില്ല. സിവിക് ചന്ദ്രന്‍ പീഡിപ്പിച്ച മറ്റു സ്ത്രീകളെപ്പറ്റിയുള്ള യാതൊരു ഉത്കണ്ഠയും ഐ.സി.സിയിലെ ഫെമിനിസ്റ്റുകളായ അംഗങ്ങളില്‍ നിന്നുണ്ടായില്ല എന്നത് ശ്രദ്ധിച്ചു. അതില്‍ പലരും ദളിത് സ്ത്രീകളാണെന്നെടുത്ത് പറഞ്ഞിട്ടും ദളിത് ഫെമിനിസ്റ്റ് മൃദുലാദേവി അടക്കമുള്ള അംഗങ്ങള്‍ പലതവണ കേട്ട ഒരു വിഷയമെന്ന പോലെ മൗനം പാലിച്ചു.
* ഈ പ്രശ്‌നം എന്റെ കുടുംബത്തില്‍ എനിക്ക്പറയാനാകില്ലെന്നും എന്റെ ഐഡന്റിറ്റി പുറത്ത് വിടരുതെന്നും ഞാന്‍ കമ്മിറ്റിക്ക് മുമ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ റിപ്പോര്‍ട്ടില്‍ എന്റെ പൂര്‍ണമായ പേര് വെളിപ്പെടുത്തി നിയമം ലംഘിച്ചു.ഐ.സി.സി. കൈകാര്യം ചെയ്യുന്ന ആധികാരികരേഖകളെല്ലാം പബ്ലിക് ഡോക്യുമെന്റുകളാണെന്ന പ്രാഥമിക വിവരം പോലുമില്ലാത്തവരായിരുന്നോ ഐ.സി.സിയില്‍ ഉണ്ടായിരുന്നത്. നിയമാനുസൃതമായപോഷ് ആക്ട് പ്രകാരമായിരുന്നില്ല കമ്മിറ്റി രൂപീകരിച്ചിരുന്നത്. കമ്മിറ്റിയില്‍ എക്‌സ്റ്റേണല്‍ മെമ്പര്‍ ആരാണെന്നോ നിയമങ്ങളും ചട്ടങ്ങളും അറിയുന്നത് ആര്‍ക്കാണെന്നോ വ്യക്തമാക്കിയിരുന്നില്ല.
മേല്‍പറഞ്ഞ കാരണങ്ങളാല്‍ ഈ കമ്മിറ്റി പൂര്‍ണമായും സിവിക് ചന്ദ്രനെ രക്ഷിച്ചെടുക്കാന്‍ വേണ്ടി അയാള്‍ക്ക് അനുകൂലമായി'ആവില്ല/കഴിയില്ല/ സാധ്യതയില്ല'എന്നു തുടങ്ങിയ പരിമിതികള്‍ ഉയര്‍ത്തി കാട്ടി കേവലംഒരു ദളിത് സ്ത്രീ എന്ന നിലയില്‍ മാത്രം എന്നെ കണ്ട്നിയമപരമായി നീങ്ങുന്നു എന്ന തോന്നലുണ്ടാക്കി എന്നെ കബളിപ്പിച്ച് ഈ കേസ് ഒതുക്കുന്നതിന് വേണ്ടി മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്ന് വ്യക്തമാകുന്നു. പരാതിപ്പെട്ട എന്നെ വിശ്വാസത്തിലെടുത്ത് ഞാന്‍ ആവശ്യപ്പെട്ടിട്ടു പോലും എനിക്ക് നിയമപരമായി കേസ് നേരിടാന്‍ സഹായം നല്‍കാതിരുന്നത് അതുകൊണ്ടാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
സ്വന്തം സ്ഥാപനത്തില്‍ ഔദ്യോഗികമായി നിയമിക്കപ്പെട്ട ഒരു ദളിത് സ്ത്രീക്ക് സ്ഥാപനാധികാരിയില്‍നിന്ന് ലൈംഗീകാതിക്രമം നേരിട്ടു എന്ന് പൂര്‍ണമായി ബോധ്യപ്പെട്ടിട്ടും അതിന്റെ ഭാഗമായി ഇരയായവള്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട നീതിക്ക് വേണ്ടിയുണ്ടാക്കിയെന്ന് പറയപ്പെടുന്ന പിന്തുണാസംവിധാനങ്ങളിലിരുന്ന് അതിനെ അട്ടിമറിക്കാനാണ് കേരളത്തില്‍ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ദളിത് ഫെമിസ്റ്റായ മൃദുലാദേവി കൂട്ടുനിന്നതെന്ന് ഞാന്‍ എന്റെ സ്വന്തം അനുഭവം കൊണ്ട് ഇതിനാല്‍ സാക്ഷ്യപ്പെടുത്തി പൊതുസമൂഹത്തിനെ അറിയിക്കുകയാണ്.
ഇങ്ങനെ നീതിക്കു വേണ്ടി സ്ഥാപിച്ചുവെന്ന് വരുത്തിത്തീര്‍ത്ത്ആദ്യന്തം അനീതിയില്‍ പ്രവര്‍ത്തിച്ച് എന്റെ ആത്മാഭിമാനത്തിന് അസത്യത്തില്‍ പൊതിഞ്ഞ് നാടകീയമായി പറയുന്ന ഒരു മാപ്പിന് തീറെഴുതിയ ഐ.സി.സിയെ ഉയര്‍ന്ന തലങ്ങളില്‍ ബന്ധു- സൗഹൃദബലമോ രാഷ്ട്രീയ സ്വാധീനമോ ഫാന്‍സ് അസോസിയേഷനോ ഇല്ലാത്ത കേവല സ്ഥാനമാനങ്ങള്‍ക്കു വേണ്ടി മനഃസാക്ഷിയെ പണയപ്പെടുത്താത്ത ഒരു സാധാരണ ദളിത്‌സ്ത്രീയെന്ന നിലയില്‍ സത്യത്തിനും നീതിക്കും വേണ്ടി ഞാന്‍ തള്ളിക്കളഞ്ഞിരുന്നു. അവിടെ നിന്ന് നീതി ലഭിക്കാത്തതു കൊണ്ട് മാത്രമാണ് പോലീസില്‍ കേസ് കൊടുക്കേണ്ടി വന്നത്.
കോടതികളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് അറിയാത്തതു കൊണ്ടല്ല, എന്റേതു കൂടിയായ രാജ്യത്തിലെ ഭരണഘടന ഒരു ദളിത് സ്ത്രീയെന്ന നിലയില്‍ എനിക്ക് വാഗ്ദാനം ചെയ്ത പൗരാവകാശം വിനിയോഗിക്കാന്‍ തത്കാലം ജനാധിപത്യ സംവിധാനങ്ങളായ കോടതി മാത്രമേ ഇന്നെനിക്ക് ആശ്രയമുള്ളൂ. മാത്രമല്ല ഇത്തരം 'സിവിക് ' ചന്ദ്രന്‍മാര്‍ മാപ്പ് പറഞ്ഞൊതുക്കി കാലങ്ങളായി നടത്തി വരുന്ന സ്ത്രീപീഡനങ്ങള്‍ക്കറുതി വരുത്താന്‍ സാധ്യമായ കാര്യം നിലവിലുള്ള നിയമങ്ങള്‍ പ്രയോജനപ്പെടുത്തുക തന്നെയാണ് എന്നത് എന്റെ മാത്രം ബോധ്യമാണ്.
ഞാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റാണെന്ന് പറയുന്നവര്‍ എന്നെ ഒന്നു കേള്‍ക്കാന്‍ പോലും തയ്യാറാകാത്തവരാണ്. എന്റെ ചിന്ത ഞാന്‍ മറ്റൊരാള്‍ക്കും പണയം വെച്ചിട്ടില്ല. എന്റെ കൂടെയുള്ള സ്ത്രീകള്‍ എന്റെ ദുരനുഭവങ്ങള്‍ കേട്ട് എന്നെ പൂര്‍ണമായും വിശ്വസിച്ചവരാണ്. അവര്‍ അക്രമാസക്തരായ ആള്‍ക്കൂട്ടമല്ല. കേരളത്തിലെ സ്ത്രീവിമോചന പ്രസ്ഥാനം വികസിപ്പിക്കുന്നതില്‍ അവരുടേതായ പങ്കുവഹിച്ചവരാണ്. എന്നെ വിശ്വസിച്ച് കൂടെ നില്‍ക്കുന്നവരെ വിശ്വസിക്കുക എന്നതാണ് എന്റെ സ്ത്രീരാഷ്ട്രീയം.
ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന, ഒരാളുടെ സൗഹൃദ വലയത്തിലുള്ളവര്‍ കുറ്റവാളികളാകുമ്പോള്‍ അവരെ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം പെട്ടന്ന് പടച്ചുണ്ടാക്കുന്ന പൊറുക്കല്‍ നീതി സൈദ്ധാന്തികമായ ഒരു വാദമായി എനിക്ക് ബോധ്യപ്പെടുന്നില്ല. ദളിത് സ്ത്രീകള്‍ മാത്രം എല്ലാം പൊറുത്തു കൊടുക്കണമെന്ന യുക്തി സവര്‍ണപ്രത്യയശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അത് ദളിത് ഫെമിനിസത്തിനു തന്നെ എതിരുമാണ്. അതുകൊണ്ട് പൊറുക്കല്‍ നീതി വാദം പറയുന്ന ജെ. ദേവിക ആദ്യം ചോദ്യം ചെയ്യേണ്ടത്പരാതിക്കാരിയായ എന്നെയല്ല, ഐ.സി. എന്ന് പേരിട്ട വ്യാജ കമ്മിറ്റിയെയായിരുന്നു. എന്നാല്‍ സിവിക് ചന്ദ്രനെ മാത്രമല്ല ഐ.സി.സി. അംഗങ്ങളെക്കൂടി സംരക്ഷിക്കാനാണ് ദേവിക പ്രതിജ്ഞാബദ്ധയായത്. അതിനുവേണ്ടി പരാതിക്കാരുടെ പേര് പബ്ലിക് പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്ത് വിടാന്‍ പോലും അവര്‍ മടിക്കുന്നില്ല. എന്നിട്ടും അവരെ ന്യായീകരിക്കാന്‍ ആളുകളുകളുണ്ടാകുന്നസത്യാനന്തരകാലത്ത് പൊറുക്കല്‍ നീതി തുലയട്ടെ !
Content Highlights: survivor raises serious allegations against patabhedam icc regarding civic chandran molestation case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..