എൻ.എൻ കക്കാട്, ശ്രീദേവി കക്കാട്
എന്‍.എന്‍ കക്കാട് യാത്ര പറഞ്ഞിട്ട് മുപ്പത്തിയാറ് സംവത്സരങ്ങള്‍. ആധുനിക മലയാളകവിതയിലെ ശ്രദ്ധേയനായിരുന്ന കക്കാട് കാല്പനികതാവിരുദ്ധനായ കവി എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടിരുന്നത്. ''വരിക സഖീ/ അരികത്തുചേര്ന്നു നില്ക്കൂ/ പഴയൊരാ മന്ത്രം ജപിക്ക നാം'' ....ഇരുപതാം വയസ്സില്‍ കക്കാട് മാഷിന്റെ സഹധര്‍മ്മിണിയായി ജീവിതമാരംഭിച്ച ശ്രീദേവി കക്കാടിന്റെ ഓര്‍മകളില്‍ ഇന്നും സഫലമീയാത്രയുടെ വരികള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. കക്കാടിനെക്കുറിച്ച് ശ്രീദേവി കക്കാട് സംസാരിക്കുന്നു...
''നാരായണന് നമ്പൂതിരി കക്കാട് എന്ന എന്‍.എന്‍ കക്കാട് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരിലാണ് ജനിച്ചുവളര്‍ന്നത്. കേരളവര്‍മ കോളേജിലാണ് പഠിച്ചത്. അന്നേ കവിതകള്‍ എഴുതുന്ന ശീലമുണ്ടായിരുന്നു. അക്കാലത്തൊക്കെ എഴുതിയത് പരമ്പരാഗത കവിതകളുടെ ചുവട്പറ്റിയായിരുന്നു. അറുപതുകളുടെ പകുതിയായപ്പോള്‍ കക്കാടിന്റെ കവിതയുടെ മട്ടും ഭാവവും മാറി. ആധുനികകവിത മലയാളത്തില്‍ വേരുകൊടുത്തകാലമാണ്. കക്കാടിന്റെ കവിതകളില്‍ ദുര്‍ഗ്രഹത കടന്നുകൂടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടുള്ള വിമര്‍ശനമായിരുന്നു പിന്നീട് അദ്ദേഹം നേരിട്ടത്. പക്ഷേ കാലം ചെല്ലും തോറും ആ ദുര്ഗ്രഹതാവാദം മാഞ്ഞുപോയി. കക്കാട് തന്റെ ആധുനികകവിതാവാദവുമായി മുന്നോട്ടു തന്നെ പോയി. വിമര്‍ശനങ്ങള്‍ അതിതീവ്രമായി തന്നെ നേരിടേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. തന്റെ കവിതയുടെ ഭാഷാപ്രമേയയുക്തികളെ കക്കാടിന് ഒട്ടും സംശയിക്കേണ്ടതില്ലായിരുന്നു. കക്കാടിനെ വായനക്കാര്‍ ഇന്നും ആഘോഷിക്കുന്നതും അതുകൊണ്ടാണല്ലോ. കക്കാട് അന്തരിച്ചിട്ട് മുപ്പത്തിനാല് വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും ഇന്നും വായനക്കാര്‍ ആ കവിതകളെ നെഞ്ചോട്ചേര്ത്തുപിടിക്കുന്നുണ്ടല്ലോ. അതാണ് അദ്ദേഹത്തിന്റെ കവിതകളുടെ ആദ്യവായനക്കാരിയായ എന്റെയും സന്തോഷം.
കക്കാട് എല്ലാറ്റിനോടും ഉത്തരവാദിത്തം കാണിച്ചിരുന്നു. തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെ നിരാശപ്പെടുത്തിയിട്ടേയില്ല. ഭാര്യ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത് കുടുംബത്തോടും മക്കളോടും പുലര്‍ത്തിയ ആത്മാര്‍ഥതയിലും ഉത്തരവാദിത്തത്തിലും ജനാധിപത്യബോധത്തിലുമാണ്. വളരെ പഴയകാലത്തെ ഭാര്യാ-ഭര്ത്താക്കന്മാരാണ് ഞങ്ങള്‍. പുരുഷനാണ് കൂടുതല്‍ പരിഗണന. എന്നാല്‍ കക്കാട് എന്നെ അരികത്തേക്ക്, ഒപ്പത്തോട് ഒപ്പം ചേര്‍ത്തുനിര്‍ത്തിയിരുന്നു. സഹധര്‍മ്മിണി എന്നാല്‍ ജീവിതധര്‍മ്മത്തില്‍ തുല്യപദവിയുള്ളവള് എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍വചനം. മുപ്പത്തിരണ്ട് വര്‍ഷക്കാലം ഞങ്ങള്‍ ഒന്നിച്ചുജീവിച്ചു,സുഖദുഃഖങ്ങള്‍ പങ്കിട്ടു.

രാത്രിയാണ് കക്കാടിന്റെ ഇഷ്ടസമയം. എന്നും രാത്രി ഇരുന്നിട്ടാണ് എഴുതുക. എത്ര വലിയ കവിതയാണെങ്കിലും ഒറ്റയിരിപ്പിന്, നേരം വെളുക്കുവോളം എഴുതിതീര്‍ക്കുകയാണ് പതിവ്. എഴുതിക്കഴിഞ്ഞിട്ട് മേശപ്പുറത്ത് വക്കും. ആദ്യവായന നിര്‍വഹിക്കേണ്ടത് എന്റെ കടമയാണ്. വായിക്കുമ്പോള്‍ എന്നെ സസൂക്ഷ്മം നിരീക്ഷിക്കും. വായന അത്രസുഗമമാവുന്നില്ലെങ്കില് ഞാന്‍ ചോദിക്കും. അപ്പോള്‍ അതിനുള്ള വിശദീകരണങ്ങള്‍ തരും. വിശദമാക്കല്‍ വലിയൊരു പഠനസമാഹാരത്തിനുള്ളയത്രയുണ്ടാവും പലപ്പോഴും. അതുകൊണ്ടുതന്നെ ഞാന്‍ വളരെ സൂക്ഷിച്ചേ വായിക്കുകയുള്ളൂ. കക്കാടിന്റെ വരികള്‍ പലസാംസ്കാരികസദസ്സുകളില് നിന്നും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം അനുഭവപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ എല്ലാ കവിതകളും എനിക്ക് ജീവനാണ് എങ്കിലും ജീവന്റെ ജീവനായി കൊണ്ടുനടക്കുന്നത് 'വഴിവെട്ടുന്നവരോട്' എന്ന കവിതയിലെ വരികളാണ്. ഇന്നും എനിക്കത് കാണാപ്പാഠമാണ്. അദ്ദേഹത്തിന്റെ മുപ്പത്തിയാറാം ഓര്‍മദിനത്തില്‍ ആ വരികള്‍ ചൊല്ലി കക്കാടിന്റെ നിര്മലസ്നേഹത്തിനുമുന്നില് സമര്‍പ്പിക്കുന്നു.''
ഇരുവഴിയില്‍ പെരുവഴിനല്ലൂ
പെരുവഴി പോ ചങ്ങാതി.
പെരുവഴി കണ്മുന്നിലിരിയ്ക്കേ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍.
വഴിവെട്ടാന് പോകുന്നവനോ
പല നോല്‍മ്പുകള്‍ നോല്ക്കേണം
പലകാലം തപസ്സുചെയ്ത്
പലപീഡകളേല്ക്കേണം
കാടുകളില്‍ കഠിനതകുറുകിയ
കല്ലുകളും, കോമ്പല്ലുകളും
നട്ടുച്ചകിനിഞ്ഞു തിളങ്ങും
കാട്ടാറിന് കുളിരുകളില്‍
നീരാടി തുറുകണ്ണുകളില്‍
ഉതിരക്കൊതി കത്തിച്ച്
ഇരുളുപുതച്ചുരുളുന്നു
പശിയേറും വനവില്ലികള്
വഴിവെട്ടാന് പോയവരെലല്ും
മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരു കുന്നായ്
മരുവുന്നൂ ചങ്ങാതി...
Content Highlights: Sreedevi kakkad wife of veteran poet NNKakkad remembers husband on his 36 anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..