ബോൾഗാട്ടി പാലസ്, കെ. ജയകുമാർ | ഫോട്ടോ: പ്രമോദ്കുമാർ പി., കെ.കെ. സന്തോഷ്
ബോള്‍ഗാട്ടി പാലസ് സ്വന്തമാക്കുക എന്ന മോഹത്തോടെ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പെത്തിയതിനെക്കുറിച്ചും അന്ന് ടൂറിസത്തിന്റെ ചുമതലകൂടിയുണ്ടായിരുന്ന മുഖ്യമന്ത്രി കരുണാകരന്‍ തന്നോട് പങ്കുവെച്ച കാര്യങ്ങളെക്കുറിച്ചുമെഴുതി കെ. ജയകുമാര്‍. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന കെ. ജയകുമാറിന്റെ ആത്മകഥയായ' സഞ്ചാരത്തിന്റെ സംഗീത'ത്തിലാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.
വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ഭൂമികളും സ്ഥലങ്ങളും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചുകൊടുക്കുന്നതില്‍ തെറ്റില്ലെങ്കിലും അതിന് ചില നയങ്ങളും മര്യാദകളും വേണമെന്ന് തീരുമാനിപ്പിച്ച ഇടപെടലിനെക്കുറിച്ചാണ് കെ. ജയകുമാര്‍ ആത്മകഥയില്‍ ഈ ഓര്‍മ പങ്കുവെച്ചത്. അന്നും ഇന്നും മാത്രമല്ല, എന്നും പ്രസക്തമാണ് ഇതിലെ നിലപാട്.
'ബോള്‍ഗാട്ടി കൊട്ടാരം സ്വകാര്യഹോട്ടല്‍ ഗ്രൂപ്പിനെ ഏല്‍പ്പിച്ചാല്‍ അത് കേരളത്തിന്റെ ടൂറിസം വികസനത്തിന് ഗുണകരമായിരിക്കില്ലേ എന്ന് മുഖ്യമന്ത്രി കരുണാകരന്‍ ചോദിച്ചു'.
കെ. ജയകുമാര്‍ എഴുതുന്നു;
'രാഷ്ട്രീയാകാശത്ത് കാര്‍മേഘങ്ങള്‍ നിറയുന്നത് എപ്പോഴാണെന്നോ കാറും കോളും മാഞ്ഞ് സൂര്യപ്രകാശം തെളിയുന്നത് എപ്പോഴാണെന്നോ പ്രവചിക്കാവതല്ല. മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാവണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. വനംവകുപ്പുമന്ത്രി കെ.പി. വിശ്വനാഥന്റെ രാജിയോടെ കാര്യങ്ങളുടെ ഗതിവേഗം വര്‍ധിച്ചു.
എന്തൊക്കെയോ ഉരുണ്ടുകൂടുന്നതായി തോന്നിയതോടെ സ്വകാര്യവത്കരണനിര്‍ദേശങ്ങള്‍ തീരുമാനിക്കാന്‍ നിയുക്തമായ ഞങ്ങളുടെ കമ്മിറ്റിയുടെ സ്പീഡ് കുറഞ്ഞു. അധികം വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരന്‍ രാജിവെക്കുന്നു. എ. കെ. ആന്റണി മുഖ്യമന്ത്രിയാവുന്നു. ആര്യാടന്‍ മുഹമ്മദിനായിരുന്നു ടൂറിസം വകുപ്പിന്റെ ചുമതല. നേരത്തേതന്നെ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നെങ്കിലും എന്നോട് പൊതുവേ സ്‌നേഹമുണ്ടായിരുന്നെങ്കിലും മന്ത്രിയായി വന്നപ്പോള്‍ മുതല്‍ എന്നോട് പഴയ ബന്ധമില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി.
.jpg?$p=1990e2a&&q=0.8)
രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ ആ നീരസമനോഭാവത്തിന്റെ കാരണം പിടികിട്ടി. എന്നെ മുറിയില്‍ വിളിപ്പിച്ച് മന്ത്രി പറഞ്ഞു: ''ആ ബോള്‍ഗാട്ടി കൊട്ടാരം വില്‍ക്കാന്‍ തീരുമാനിച്ച ഫയലില്ലേ? അതൊന്ന് അയച്ചോളൂ. അധികം വൈകണ്ടാ, ഒരാഴ്ചയ്ക്കുള്ളില്‍.'' ഞാനൊന്നും പറഞ്ഞില്ല. മുറിയില്‍ മടങ്ങിവന്ന് പതിനഞ്ചുമിനിറ്റിനുള്ളില്‍ ഫയല്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു. 'ഇത്ര സ്പീഡില്‍ ഫയലെങ്ങനെ അയക്കാന്‍പറ്റി'യെന്ന് അദ്ദേഹം ഇന്റര്‍കോമില്‍ പ്രതികരിക്കുകയുംചെയ്തു. ഞാന്‍ ആ ഫയല്‍ നേരത്തേ തയ്യാറാക്കിവെച്ചിരുന്നു. കോടികള്‍ വാങ്ങിക്കൊണ്ട് ബോള്‍ഗാട്ടി കൊട്ടാരം വില്‍ക്കാനുള്ള ഫയല്‍ എല്ലാം ഞാന്‍ തയ്യാറാക്കിവെച്ചിരിക്കുന്നു എന്ന ആരോപണം ഒരു വിഷപ്പാറ്റയെപ്പോലെ എവിടെയൊക്കെയോ ചുറ്റിപ്പറക്കുന്നതായി ഞാന്‍ അറിഞ്ഞിരുന്നു.
മന്ത്രിസഭയില്‍ മാറ്റമുണ്ടായ ഉടനെത്തന്നെ, ആരായിരിക്കും മന്ത്രി എന്നൊന്നും അറിയുന്നതിനുമുമ്പേത്തന്നെ നടന്ന കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന കുറിപ്പുകളോടെ ഞാന്‍ ഫയല്‍ തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. ലേശം സംശയത്തോടെ എന്നെ മന്ത്രി നോക്കിയതിന്റെ പിന്നില്‍ ഈ കിംവദന്തിയാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരാഴ്ചയ്ക്കുള്ളില്‍ അയക്കാന്‍പറഞ്ഞ ഫയല്‍ പതിനഞ്ച് മിനിറ്റില്‍ എത്തിച്ചുകൊടുത്തതില്‍ എനിക്ക് എന്തെന്നില്ലാത്ത സംതൃപ്തി തോന്നി.
ഡയറക്ടറായിരുന്ന നളിനി നെറ്റൊയോട് ഞാന്‍ പറഞ്ഞു: ''ഞാന്‍ മേശ വൃത്തിയാക്കിത്തുടങ്ങി. അധികം നാള്‍ ഈ പണിയുണ്ടാവാന്‍ സാധ്യതയില്ല.'' രണ്ടുദിവസംകഴിഞ്ഞ് കണ്ടപ്പോള്‍ 'അപ്പോള്‍ നിങ്ങള്‍ ബോള്‍ഗാട്ടി വിറ്റില്ല അല്ലേ' എന്ന് മന്ത്രി തെല്ലദ്ഭുതത്തോടെ എന്നോട് ചോദിച്ചു. 'വില്‍ക്കാതിരിക്കാനാണ് ശ്രമിച്ചത്' എന്ന് മറുപടി പറഞ്ഞു. സംശയത്തിന്റെ നിഴലില്‍നിന്ന് മോചിപ്പിച്ചെങ്കിലും ടൂറിസം വകുപ്പിലെ എന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന പ്രവചനം തെറ്റിയില്ല. അടുത്താഴ്ചത്തെ മന്ത്രിസഭായോഗം കഴിഞ്ഞപ്പോള്‍ അത് ബോധ്യമായി.
തുടരും
Content Highlights: Politics in Kerala, K. Jayakumar, Sancharathinte sangeetham, Bolgatty palace, K. Karunakaran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..