എം.ടി.വാസുദേവൻ നായർ. ചിത്രം: മധുരാജ്
2021 ജനുവരി 31 ഞായർ. എം.ടി. വാസുദേവൻനായർ 'കാലം' എഴുതിയിട്ട് 52 വർഷമായി. നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച് 50 വർഷവും. മാറിയ കാലത്ത് 'കാല'ത്തിന്റെ മനസ്സിലേക്ക് ഒരു യാത്ര
കാലം കൂലംകുത്തി കടന്നുപോകും. എല്ലാം മാറും. സ്ഥലരാശികൾ, കാഴ്ചകൾ, അഭിരുചികൾ. മനുഷ്യമനസ്സ് പക്ഷേ, കുറ്റിയിൽ കെട്ടിയിട്ട തോണിപോലെത്തന്നെ. ഞാൻ എന്ന കുറ്റി.
എം.ടി. കാലം എഴുതിയിട്ട് അമ്പത്തിരണ്ട് ആണ്ടുകളായി. നോവൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കൃതമായിട്ട് അമ്പതു വർഷങ്ങൾ കഴിഞ്ഞു. നിളയുടെ തീരത്തുള്ള കൂടല്ലൂരും കോഴിക്കോടും പാലക്കാടും പുന്നയൂർക്കുളവും. സേതു ചവിട്ടിയ വഴികൾ. കാലമിത്ര കഴിഞ്ഞിട്ടും കഥാപ്രദേശങ്ങൾക്ക് വലിയ മാറ്റമില്ല. മനസ്സുകൾക്ക് തീരേയില്ല.
കൂടല്ലൂരെ കൂട്ടക്കടവിലുള്ള എം.ടി.യുടെ മാടത്ത് തെക്കെപ്പാട്ട് തറവാടും പരിസരവും ഒരു ഠാ വട്ടം മാത്രമാണ്. ഒരു കുന്നും മുന്നിൽ വയലും അതിനപ്പുറം ഭാരതപ്പുഴയും. എം.ടി.യുടെ രചനാവൈഭവം ആ വാ വട്ടത്തെ പ്രപഞ്ചദർശനമാക്കി മാറ്റി. കാലപ്രവാഹത്തിലും കഥാപരിസരം സ്പന്ദിച്ചു നിൽക്കുന്നു. തറവാടിന്റെ പൂമുഖത്ത് എം. ടി.യുടെ ബാല്യകാലം ഫ്രെയിം ഇട്ടുവെച്ചിട്ടുണ്ട്. നാലുകെട്ടിലെ അപ്പുണ്ണി തന്നെ. ഇടുങ്ങിയ ഇടനാഴിയുടെ നടുവിൽ മച്ച്. ചിത്രപ്പണികളുള്ള കട്ടിളയും വാതിലും. അകത്ത് കൊടിക്കുന്നത്തമ്മ ഉണ്ടാവണം. തറവാടിന്റെ തെക്ക് ഇല്ലപ്പറമ്പും വടക്ക് വടക്കേതിൽ വീടും ഇപ്പോഴുമുണ്ട്. സുമിത്രയെ കൂടാതെ വടക്കേതിൽ നിന്നു വേലി കടന്ന് മുമ്പും കഥാപാത്രങ്ങൾ കടന്നു വന്ന് നമ്മെ തകർത്തുകളഞ്ഞിട്ടുണ്ട്. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും.
അസ്വസ്ഥതയിൽ നിന്നു രക്ഷപ്പെടാൻ സേതു കിടക്കാനും വായിക്കാനും സ്വപ്നം കാണാനും കോണി കയറി പോവുന്ന മുകളിലുള്ള മുറിയിലെ ഒരു പെട്ടി തുറന്നപ്പോൾ കുറച്ചു പുസ്തകങ്ങൾ കണ്ടു. ഷായുടെ സീസർ ആൻഡ് ക്ലിയോപാട്ര, അർമാൻഡ എഡിറ്റു ചെയ്ത തിരഞ്ഞെടുത്ത അൽഡസ് ഹക്‌സ്‌ലിയുടെ കുറിപ്പുകൾ. വിലാസിനിയുടെ അവകാശികൾ. ആരുടേതാണാവോ. മുത്തച്ഛന്റേതോ ഉണ്ണിമാമയുടേതോ ആവാമെന്ന കടലിനക്കരെ നിന്ന് എം.ടി.യുടെ മരുമകൾ റാണി പറഞ്ഞു.
എനിക്ക്, എനിക്ക്, എനിക്ക്. എനിക്ക് വേണം, എന്നെ അംഗീകരിക്കൂ. എനിക്ക് ഒരവസരം കൂടി തരൂ... സേതു പറഞ്ഞുകൊണ്ടിരുന്നു. കാലത്തിലെ സേതു എല്ലാ ആണിന്റെയും ഏറിയും കുറഞ്ഞുമുള്ള പകർച്ചയാണ്.
‘‘സ്വാർഥമേ നിന്റെ പേരോ സേതു’’
‘‘നിങ്ങൾക്കു ഭ്രാന്താണ്’’
‘‘സേതുവിന് ഇഷ്ടം സേതുവിനോടു മാത്രം!’’
നോവലിലെ മൂന്നു കഥാപാത്രങ്ങൾ മൂന്നു സന്ദർഭങ്ങളിൽ മൂന്നു സ്ഥലങ്ങളിൽ നായകനോടു പറയുന്ന വാക്കുകൾ. ഗേൾഫ്രണ്ട് കോളേജിലെത്തിയാൽ ആളുമാറിപ്പോകുമോ എന്ന പേടികൊണ്ട് അവൾ പാസാവാതിരിക്കണേ എന്ന പ്രാർഥിച്ചതിനെപ്പറ്റി തമാശപറഞ്ഞപ്പോൾ സുഹൃത്ത് കൃഷ്ണൻകുട്ടി കളിയായി പറഞ്ഞതാണ് ആദ്യത്തേത്. പാലക്കാട് പഠിക്കുമ്പോൾ. വെട്ടിപ്പിടിച്ചു നേടിയ ഉയരത്തിൽനിന്നുള്ള വീഴ്ചയിൽ, പാതകവാഞ്ഛയോടെ കാറോടിക്കുമ്പോൾ ഉയർന്ന ലളിതയുടെ ശാപോക്തിയാണ് രണ്ടാമത്തേത്. കോഴിക്കോട്. താണിക്കുന്നിൽ വെച്ച് മോഹിപ്പിച്ചുപേക്ഷിച്ച പെണ്ണിനോട്, സുമിത്രയോട് സ്നേഹത്തിന്റെ ഔദാര്യഭിക്ഷ നടത്തുമ്പോൾ അവൾ ഹൃദയത്തിൽ കുത്തിയിറക്കിയ യാഥാർഥ്യമാണ് അവസാനത്തേത്.
കുത്തിനോവിക്കുന്ന നോവലിന്റെ മൂർച്ചയും വിമലീകരിക്കുന്ന മൂർച്ഛയും അതുതന്നെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..