എം.എൻ കാരശ്ശേരി, ടി.എൻ. വാസുദേവൻ
ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെ ക്കുറിച്ചുള്ള ഓര്‍മക്കുറിപ്പാണിത്. ഇതില്‍ സ്നേഹം മാത്രമല്ല, സൗഹൃദവും ആദരവും നഷ്ടബോധവും എല്ലാം നിറയുന്നു
ടി.എന്‍. വാസുദേവനും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു. കുറേക്കാലം ഞങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സഹപ്രവര്‍ത്തകരുമായിരുന്നു -അദ്ദേഹം ഫിസിക്സ് വിഭാഗത്തില്‍; ഞാന്‍ മലയാളത്തിലും.
അദ്ദേഹത്തിന്റെ കലാതാത്പര്യമാണ് എന്നെ ആകര്‍ഷിച്ചത്. ജീവിതം കലാസ്വാദനത്തിന് മാത്രമായിട്ടുള്ള ഒരുത്സവമാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതുപോലെ തോന്നും. എനിക്ക് പരിചയമുള്ള ശാസ്ത്രാധ്യാപകരില്‍ അധികം കണ്ടിട്ടില്ലാത്ത സവിശേഷതയാണിത്. അയ്യപ്പന് തീയാട്ട്, കര്‍ണാടക സംഗീതം, കൂത്ത്, തുള്ളല്‍, കഥകളി, സോപാനസംഗീതം, സാഹിത്യം തുടങ്ങി നമ്മുടെ സംസ്കാരപാരമ്പര്യത്തിലെ മിക്കധാരകളിലും ആ കലാരസികന് അത്യധികമായ കമ്പമുണ്ടായിരുന്നു. അവ ആസ്വദിക്കാന്‍ എന്നപോലെ, അവയെപ്പറ്റി നിരന്തരം സംസാരിക്കാനും അപൂര്‍വമായി എഴുതാനുമുള്ള ഇമ്പം ആ ശാസ്ത്രാധ്യാപകന്‍ കാണിച്ചു.
എന്റെ ഗുരുനാഥന് ടി.ബി. വേണുഗോപാലപ്പണിക്കരും സുഹൃത്ത് കെ.സി. നാരായണനും അദ്ദേഹത്തിന്റെ ചങ്ങാതിമാരായിരുന്നത് ഞങ്ങള്‍ തമ്മിലുള്ള ചാര്‍ച്ച വര്‍ധിക്കാന്‍ കാരണമായി. സ്വാഭാവികമായും ഞങ്ങളുടെ ഒത്തുകൂടലിലെ പ്രധാനപ്രമേയം കലാചര്ച്ചയായിരുന്നു. വ്യക്തിപരമായ സംഗതികളെപ്പറ്റി വാസുദേവന്‍ അങ്ങനെ സംസാരിക്കാറില്ല -അതേപ്പറ്റി വല്ലതും ചോദിച്ചാല്‍ സമാധാനം പറയും എന്നേയുള്ളൂ.
ഓര്‍മയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു സന്ദര്‍ഭം, ഞങ്ങള്‍ ഒന്നിച്ച് പെരുവനം പൂരം കാണാന്‍പോയതാണ്. വാസുദേവന്‍ ക്ഷണിച്ചിട്ടാണ് പുറപ്പെട്ടത്. കൂടെ കെ.സി. നാരായണനും ഉണ്ടായിരുന്നു. കെ.സി. കൊട്ടിന്റെയും കഥകളിയുടെയും ആളാണ്. അവര്‍ തമ്മില്‍ പഞ്ചാരിമേളത്തെപ്പറ്റിയും പാണ്ടിമേളത്തെപ്പറ്റിയും ചര്‍ച്ചയായി. ബസില്‍ ആരംഭിച്ചത് അമ്പലപ്പറമ്പിലും തുടര്‍ന്നു: എനിക്ക് രസിച്ച് കേള്‍ക്കുന്ന ഭാരം മാത്രം!
അന്ന് ഞങ്ങള്‍ നാനാതരം കൊട്ടും പാട്ടും ആട്ടവും കണ്ടും കേട്ടും പൂരപ്പറമ്പില്‍ നേരം വെളുപ്പിച്ചു. ആള്‍ത്തിരക്കില്‍ ആനകളെ കാണുന്ന കൂട്ടത്തിലാണ്, യാദൃച്ഛികമായി ഞാന്‍ തലയെടുപ്പോടെ നില്ക്കുന്ന പൂമുള്ളി ആറാം തമ്പുരാനെ ആദ്യമായും അവസാനമായും കണ്ടത്.
പൂരങ്ങളെപ്പറ്റിയും വാദ്യങ്ങളെപ്പറ്റിയും അനേകം കാര്യങ്ങള്‍ അന്ന് വാസുദേവനില്നിന്ന് പഠിച്ചു. അവിടെ കണ്ടതും കേട്ടതുമായ പലതും ഞാന്‍ നല്ലേരം അനുഭവിക്കുകയായിരുന്നു. ക്ഷേത്രകലകളില്‍ വളരെ തത്പരനായിരുന്നെങ്കിലും ആ മനുഷ്യന് ഭക്തിയില്‍ കൗതുകമുണ്ടായിരുന്നു എന്ന് ഞാന്‍ വിചാരിക്കുന്നില്ല. അത്തരം എന്തെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതായി എനിക്ക് ഓര്മതോന്നുന്നില്ല. സ്വന്തം സാംസ്കാരിക പാരമ്പര്യത്തിലെ കലാവിഷ്കാരങ്ങളെയെല്ലാം വളരെ കാര്യമാക്കിയിരുന്നു. അവയുടെ ചരിത്രവും സ്വഭാവവും നിഷ്ഠയായി പഠിക്കുകയും അതേപ്പറ്റിയെല്ലാം നിരന്തരം സംസാരിക്കുകയും ചെയ്തുപോന്ന വാസുദേവന്‍ ഇക്കാര്യത്തില്‍ പ്രധാന പങ്കാളി പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മയായിരുന്നു. കര്‍ണാടക സംഗീതത്തിലെ എണ്ണംപറഞ്ഞ മൂര്‍ത്തികളായ ചെമ്പൈ, ശെമ്മാങ്കുടി മുതാലയവരുടെ കച്ചേരികള്‍ കേള്‍ക്കാന്‍ രണ്ടുപേരും ഒന്നിച്ച് കേരളത്തിനകത്തും പുറത്തും ധാരാളമായി നടത്തിയ യാത്രകളെപ്പറ്റി, അവരിരുവരും പറഞ്ഞ് ഞാന്‍ ഒരുപാട് കേട്ടിരിക്കുന്നു.
വാസുദേവന്‍ സവിശേഷമായ ആഭിമുഖ്യമുള്ള കലാവിഷ്കാരമാണ് അയ്യപ്പന് തീയാട്ട്. തീയാട്ടിന്റെ കളമെഴുതി, സ്തുതികള്‍ കൊട്ടിപ്പാടി ശാസ്താവിന്റെ രൂപം വെളിച്ചപ്പാട് പ്രദക്ഷിണങ്ങള്ക്കൊടുവില് മായ്ക്കുന്നതിനുമുമ്പുള്ള കഥയാട്ടത്തെ 'അയ്യപ്പന് കൂത്ത്' എന്ന് പറയും. മുഖ്യയിനം ആകയാല്‍ ഈ കലാരൂപത്തെ മൊത്തത്തിലും അയ്യപ്പന് കൂത്ത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരിക്കല്‍ കോഴിക്കോട് സാമൂതിരി കോളേജ് ഹൈസ്കൂളില്‍നടന്ന അയ്യപ്പന് കൂത്തിന് വാസുദേവന്‍ എന്നെയും കൂട്ടി. അതില്‍ നിലത്ത് രാവിലെമുതല്‍ ഉച്ചവരെ ചിട്ടയായി നിറപ്പകിട്ടോടെ വരച്ചുണ്ടാക്കിയ രൂപം ഉച്ചതിരിഞ്ഞ് അതേ ചിട്ടയോടെ നിഷ്കരുണം മായ്ച്ചുകളയുന്നത് നോക്കിനിന്നത് എനിക്ക് നല്ല ഓര്‍മയുണ്ട്. കുന്നിന്മുകളിലേക്ക് കഷ്ടപ്പെട്ട് ഉരുട്ടിക്കയറ്റുന്ന കല്ല് അവിടെ എത്തിക്കഴിയുമ്പോള്‍ നിസ്സാരമായി താഴേക്ക് ഉന്തിയിടുന്ന നാറാണത്ത് ഭ്രാന്തനെ അന്നേരം ഓര്‍ത്തുപോയി. മനുഷ്യജീവികള്‍ വളരെയേറെ വിലമതിക്കുന്നതെല്ലാം ഇങ്ങനെ നിഷ്ഫലമാണല്ലോ എന്ന വിഷാദം എന്നില്‍ നിറഞ്ഞു. നമ്മുടെ കലാപ്രകടനങ്ങള്‍ ജീവിതത്തിന്റെ നിരര്‍ഥകത എങ്ങനെയെല്ലാം ആവിഷ്കരിക്കുന്നു എന്ന് ആലോചിച്ചു ചെല്ലുമ്പോഴൊക്കെ കോഴിക്കോട്ട് കണ്ട ആ അയ്യപ്പന് കൂത്ത് എന്റെ ഓര്മയിലുണരും.
എന്തും ഗാഢമായി അനുഭവിക്കുക എന്നതാണ് വാസുദേവന്റെ സമ്പ്രദായം. സാഹിത്യരചനകളെപ്പറ്റി അത്യപൂര്‍വമായേ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളൂ. ഒരിക്കല്‍ പറഞ്ഞ കാര്യം കല്ലില്ക്കൊത്തിയപോലെ എന്റെയുള്ളില്‍ കിടപ്പുണ്ട്.
''കാരശ്ശേരീ, എനിക്കീ പാകിസ്താനൊന്നും അന്യരാജ്യാന്ന് ഒര് തോന്നല്‍ ഇല്ല.''
''അതെന്താ അങ്ങനെ?''
''ഞാനേ യശ്പാലിന്റെ നിറംപിടിപ്പിച്ച നുണകള്‍ ശ്രദ്ധിച്ച് വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ലഹോറിന്റെ മുക്കും മൂലയും എനിക്കറിയാം. അവിടത്തെ ആളുകളെ അടുത്തറിയാം. ആ നഗരത്തിന്റെ ചൂടും ചൂരും എന്റെ അനുഭവമാണ്. പിന്നെ അത് ഒരന്യസ്ഥലമാണെന്ന് ഞാനെങ്ങനെ വിചാരിക്കും?''
കലാനുഭവത്തിലേക്കുള്ള ഒരു കൈചൂണ്ടിപ്പലക ഈ വിവേകത്തിലുണ്ട് എന്നുതന്നെയാണ് എന്റെ ബോധ്യം.
അദ്ദേഹത്തിന്റെ ശാസ്ത്രവിഷയത്തിലുള്ള പാണ്ഡിത്യം, ഗവേഷണത്തിലുള്ള താത്പര്യം, പഠിപ്പിക്കുന്നതിലുള്ള ഉത്സാഹം, വിദ്യാര്‍ഥികളോടുള്ള പെരുമാറ്റം എന്നിവയെപ്പറ്റി നല്ലത് മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ. അപ്പറഞ്ഞവയും കലാഭ്രാന്തുകളും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ വിജയിച്ചു എന്ന് വിചാരിക്കണം. ഉത്സാഹഭരിതനായിട്ടേ വാസുദേവനെ കണ്ടിട്ടുള്ളൂ. വ്യായാമസുദൃഢമായ ശരീരം എന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍തന്നെ തോന്നുന്നമട്ടിലാണ് നെഞ്ചുവിരിച്ചുള്ള ആ നടപ്പ്. താത്പര്യമുള്ളതെല്ലാം വിസ്തരിച്ചുകണ്ടും താത്പര്യമില്ലാത്തതെല്ലാം തരിമ്പും കാണാതെയുമുള്ള പോക്ക്.
നിര്‍ഭാഗ്യവശാല്‍ വന്നുചേര്‍ന്ന മകന്റെ അകാലനിര്യാണത്തിന്റെ സാഹചര്യത്തില്‍ മാത്രമേ വാസുദേവന്‍ ചുറ്റും വിഷാദവും ഉന്മേഷരാഹിത്യവും കണ്ടിട്ടുള്ളൂ. അതില്‍ ഒരംശം മരണംവരെ ആ പിതാവിനെ പിന്തുടര്ന്നുചെന്നിരിക്കണം.
വാസുദേവന്റെ ആകസ്മികനിര്യാണത്തിന്റെ വ്യസനം പങ്കുവെച്ചുകൊണ്ട് ഞങ്ങളുടെ പൊതുസുഹൃത്തും ശാസ്ത്രാധ്യാപകനുമായ ഗണേശനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ആ കുടുംബത്തെ സംബന്ധിച്ച് വിലപിടിച്ച ഒരു വര്‍ത്തമാനം ഞാന്‍ അറിഞ്ഞത്.
ഗണേശന് ചോദിച്ചു:
''വി.ടി. ഭട്ടതിരിപ്പാടിനെ എഴുതാനും വായിക്കാനും പഠിപ്പിച്ചത് ഒരു തിയ്യാടി പെണ്‍കുട്ടിയാണ് എന്ന് കാരശ്ശേരി മാഷ്ക്ക് അറിയാലോ, ല്ലേ?''
''പിന്നെ? കണ്ണീരും കിനാവും ആ കഥ പറയുന്നുണ്ടല്ലോ. അന്ന് വി.ടി.ക്ക് പതിനേഴ് വയസ്സാണ്. അദ്ദേഹം ആദ്യമായി വായിച്ചത് ഒരു പത്രക്കീറിലെ പരസ്യമാണ് -മാന്‍ മാര്‍ക്ക് കുട.''
''അതേയതേ. ആ പെണ്‍കുട്ടി വാസുദേവന്‍ മാഷ്ടെ ഭാര്യയുടെ മുത്തശ്ശിയാണ് കേട്ടോ.''
Content Highlights: MN Karassery, TN Vasudevan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..