മംഗലാട്ട് രാഘവൻ | ഫോട്ടോ: മാതൃഭൂമി
മാഹി വിമോചന സമര നായകന്‍, പത്രപ്രവര്‍ത്തകന്‍, കവി, പരിഭാഷകന്‍, ഗ്രന്ഥകാരന്‍, സോഷ്യലിസ്റ്റ്- നൂറ് വര്‍ഷം പിന്നിട്ട കര്‍മ്മനിരതമായ ജീവിതം നയിച്ച മംഗലാട്ട് രാഘവന്‍ എന്ന മനുഷ്യനെ ഇതില്‍ ഏത് കള്ളിയിലാവും പെടുത്തേണ്ടത് എന്നത് എക്കാലത്തും സംശയമുണര്‍ത്തുന്ന കാര്യമാണ്. വ്യാപരിച്ച മേഖലകളിലെല്ലാം തന്റെതായ കാല്‍പ്പാട് അദ്ദേഹം പതിച്ചിരുന്നു. മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദനും മയ്യഴിയുടെ ചരിത്രമെഴുതിയ സി.എച്ച് ഗംഗാധരനുമെല്ലാം മംഗലാട്ട് രാഘവന്‍ എന്ന പരിചയക്കാരുടെ രാഘവേട്ടനേക്കുറിച്ച് പറയുമ്പോഴെല്ലാം ഒരു പോലെ സംശയം പങ്കുവെച്ചിട്ടുണ്ട്.
ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയെ മോചിപ്പിക്കാന്‍ മാഹി വിമോചന സമരങ്ങളുടെ മുന്‍ നിരയിലായിരുന്നു മംഗലാട്ട് രാഘവന്റെ സ്ഥാനം. അതേസമയം ഫ്രഞ്ച് ഭാഷയുടെ സൗന്ദര്യവും അതിലെ കാവ്യാത്മകതയും തിരിച്ചറിയുകയും മലയാളികള്‍ക്ക് അതിന്റെ ഭംഗി ഒട്ടും ചോരാതെ പകര്‍ന്നുനല്‍കുകയും ചെയ്തിരുന്നു അദ്ദേഹം. മയ്യഴി ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഐ.കെ. കുമാരന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കിയ മയ്യഴി വിമോചന സമരം 1948 ല്‍ മയ്യഴിയെ മോചിപ്പിച്ചപ്പോള്‍ അന്ന് രൂപം നല്‍കിയ മയ്യഴി വിപ്ലവ ഭരണസമിതിയില്‍ അംഗമായിരുന്നു. ഫ്രഞ്ച് സൈനിക പോലീസിന്റെ നിറതോക്കുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചുനിന്ന സമര നായകനെ മയ്യഴി ഇന്നും ഓര്‍ക്കുന്നുണ്ട്. മയ്യഴിയുടെ വിമോചന സമരത്തിന്റെ ഗതി മാറ്റിമറിച്ച ഈ സംഭവം മയ്യഴിയുടെ താല്‍ക്കാലിക മോചനത്തിന് വഴിയൊരുക്കുകയായിരുന്നു.
വൈകാതെ കപ്പലില്‍ എത്തിയ വലിയൊരു സംഘം ഫ്രഞ്ച് പട്ടാളം മയ്യഴിയുടെ അധികാരം തിരിച്ചുപിടിച്ചെങ്കിലും സമരത്തിന്റെ ആവേശം കെട്ടടങ്ങിയിരുന്നില്ല. ഒളിവിലും അല്ലാതെയുമായി മയ്യഴിയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രയത്‌നം അവര്‍ തുടര്‍ന്നു. ഇന്ത്യ ഇതിനിടയില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതും മയ്യഴിയില്‍ നിന്ന് തിരികെ പോകാന്‍ ഫ്രഞ്ച്കാര്‍ക്ക് ഒരു കാരണമായി. വിമോചന സമരത്തിന്റെ പേരില്‍ ഫ്രഞ്ച് കോടതി ഇരുപത് വര്‍ഷമാണ് മംഗലാട്ടിനെ തടവിന് ശിക്ഷിച്ചത്. എങ്കിലും അദ്ദേഹത്തെ അവര്‍ക്ക് പിടിക്കാനായില്ല. ഈ സംഭവത്തിനും മുമ്പ് 1942 ല്‍ മയ്യഴിക്ക് അടുത്ത ചോമ്പാലയിലെ റെയില്‍ അട്ടിമറിക്കേസില്‍ ഫ്രഞ്ച് പോലീസ് മംഗലാട്ടിനെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസിന് കൈമാറിയിരുന്നു. ചോമ്പാല എം.എസ്.പി ക്യാമ്പില്‍ വെച്ചും വടകരയിലെ പോലീസ് ലോക്കപ്പില്‍ വെച്ചും ഇതിന്റെ പേരില്‍ മംഗലാട്ട് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും വിധേയനായി.
കേരളത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പിറവിയെടുത്ത മാതൃഭൂമി പത്രത്തിന്റെ മയ്യഴിയിലെ ലേഖകനായി 1942 ല്‍ തന്നെ മംഗലാട്ട് രാഘവന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മയ്യഴിയിലെ വിമോചന സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും ബ്രിട്ടീഷ് ഭരണത്തിന് എതിരായ ജനമുന്നേറ്റങ്ങളെ കുറിച്ച് മയ്യഴിക്കാരെ അറിയിക്കാനും മംഗലാട്ട് തന്റെ പ്രവര്‍ത്തനം സജീവമാക്കി നിര്‍ത്തി. മയ്യഴിയുടെ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമായതോടെ അദ്ദേഹം പൂര്‍ണ്ണ സമയ പത്രപ്രവര്‍ത്തകനായി മാറി. മയ്യഴിയിലെ ഫ്രഞ്ച് സ്‌കൂളിലെ വിദ്യാഭ്യാസം ഫ്രഞ്ച് ഭാഷയിലേക്കാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. ധാരാളം ഫ്രഞ്ച് പുസ്തകങ്ങള്‍ ഇതിനകം വായിച്ചും പഠിച്ചും തന്റെ ലോകം അദ്ദേഹം വിപുലപ്പെടുത്തുകയായിരുന്നു.
എണ്‍പതുകളുടെ ആദ്യം മയ്യഴിയില്‍ നിന്ന് പത്രപ്രവര്‍ത്തനം പഠിക്കാനായി കലിക്കറ്റ് സര്‍വകലാശാലയിലെത്തിയപ്പോഴും വൈകാതെ മാതൃഭൂമിയുടെ കണ്ണൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്നപ്പോഴും മംഗലാട്ട് രാഘവന്‍ എന്ന മാതൃഭൂമിയുടെ പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകനെയാണ് എല്ലാവരും ആദരവോടെ ചൂണ്ടിക്കാട്ടിയിരുന്നത്. കോഴിക്കോട് മാതൃഭൂമി പത്രാധിപ സമിതിയില്‍ ചീഫ് സബ് എഡിറ്ററായിരിക്കെയാണ് അദ്ദേഹം കണ്ണൂരില്‍ ചീഫ് റിപ്പോര്‍ട്ടറായി എത്തുന്നത്. കണ്ണൂരില്‍ മാതൃഭൂമിയുടെ സ്വീകാര്യത വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ വിപുലമായ ബന്ധങ്ങള്‍ സഹായകമായി. നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം അന്വേഷണാത്മക റിപ്പോര്‍ട്ടുകളും ഇക്കാലത്ത് അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിരുന്നു.
1981-ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷമാണ് മംഗലാട്ടിലെ കവി പൂര്‍ണ്ണ പ്രഭയോടെ സാഹിത്യലോകത്ത് എത്തിയത്. ഫ്രഞ്ച് - മലയാളം ഭാഷകളിലെ കവിതകളിലെ സാദൃശ്യത്തെ കുറിച്ചുള്ള ഗവേഷണം ഏറെ വര്‍ഷങ്ങള്‍ എടുത്താണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. അനവധി ഫ്രഞ്ച് കവിതകള്‍ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. ഫ്രഞ്ച് കവിതകള്‍ എന്ന പേരില്‍ അദ്ദേഹം മൊഴിമാറ്റി പ്രസിദ്ധീകരിച്ച പുസ്തകം 1994 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹമായി. രണ്ട് ഭാഷകളിലെയും കവിതകളിലെ പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും അതിന്റെ സാമ്യവുമൊക്കെ ഒരു താരതമ്യ പഠനം പോലെ അദ്ദേഹം കണ്ടെത്തി. അവസാനകാലത്ത് ഫ്രഞ്ച് ഭാഷയും കവിതയും തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങള്‍. കേരള പ്രസ് അക്കാദമി ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ മംഗലാട്ടിനെ ആദരിക്കാന്‍ ചേറ്റംകുന്നിലെ വസതിയിലെത്തിയിരുന്നു.
നൂറ്റാണ്ട് പിന്നിട്ട് മംഗലാട്ട് ഈ ലോകത്തോട് വിടപറയുമ്പോള്‍ മയ്യഴി വിമോചന സമരനായകരിലെ ജീവിച്ചിരുന്നവരിലെ അവസാന കണ്ണി കൂടിയാണ് ഇല്ലാതാവുന്നത്. സോഷ്യലിസ്റ്റായി പൊതുരംഗത്ത് എത്തി വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ സമാനതകളില്ലാത്ത സംഭാവനകള്‍ ഭാഷക്കും സമൂഹത്തിനും നല്‍കിയാണ് അദ്ദേഹം വിടപറയുന്നത്. മയ്യഴിയുടെ വിമോചനത്തിലൂടെ ഫ്രഞ്ചുകാരെ കെട്ടുകെട്ടിച്ച അതേ ആവേശത്തോടെ ഫ്രഞ്ച് സംസ്‌കാരത്തെയും സാഹിത്യത്തെയും മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയെന്ന മഹത്തായ ദൗത്യവും കൂടിയാണ് മംഗലാട്ട് രാഘവന്‍ നിര്‍വഹിച്ചത്. ആദര്‍ശത്തില്‍ അധിഷ്ഠിതമായ ലളിത ജീവിതത്തിന്റെ ഉദാഹരണം കൂടിയായിരുന്നു ആ കൊച്ചുമനുഷ്യന്‍.
Content Highlights: Mahe freedom fighter Mangalat Raghavan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..