ജെ. ദേവിക, പുസ്തകത്തിന്റെ കവർ
ആര്‍. രാജശ്രീയുടെ നോവലായ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'യുടെ ഇംഗ്ലീഷ് പരിഭാഷ 'ദ സ്‌തോറി ഓഫ് ടൂ വിമ്മിന്‍ നേമ്ഡ് കല്യാണി ആന്‍ഡ് ദാക്ഷായണി'(The sthory of two wimmin named Kalyani and Dakshayani) എഴുതിയ ജെ. ദേവിക പുസ്തക പരിഭാഷയുടെ അനുഭവം പങ്കുവെയ്ക്കുന്നു.
രാജശ്രീയുടെ ഈ നോവല്‍ ഏതൊരു പരിഭാഷകയ്ക്കും ശക്തമായ വെല്ലുവിളിയാണ്. നല്ല ഒരു വെല്ലുവിളിയില്ലാത്ത ഒരെഴുത്തും ഇനി പരിഭാഷപ്പെടുത്താന്‍ ശ്രമിക്കില്ല എന്ന തീരുമാനത്തിലാണ് ഞാന്‍. അതുകൊണ്ടുതന്നെ എനിക്ക് വളരെ താല്‍പ്പര്യമുള്ള പുസ്തകമായിരുന്നു കല്യാണിയും ദാക്ഷായണിയും എന്നുപേരായ രണ്ടു സ്ത്രീകളുടെ കത. ഞാന്‍ രാജശ്രീയെ നേരിട്ട് സമീപിക്കുകയായിരുന്നു. കോവിഡിന്റെ സമയത്ത് കുറേ സമയം ഇതില്‍തന്നെ മനസ്സിരുത്താന്‍ പറ്റുകയും ചെയ്തു.
ഒന്നൊന്നര മാസംകൊണ്ടാണ് പരിഭാഷയുടെ ആദ്യഡ്രാഫ്റ്റ് തയ്യാറാക്കിയത്. ഇതിലെ ഏറ്റവും വലിയ വെല്ലുവിളി രണ്ട് സംസാരഭാഷയാണ്; മലയാളത്തിന്റെ രണ്ട് വകഭേദങ്ങള്‍. സംസാരഭാഷകള്‍ എന്നുപറഞ്ഞാല്‍ പോലും ഇത് രണ്ടും ലോകത്തെ രണ്ട് തരത്തില്‍ സമീപിക്കുന്നതാണ്. വൈകാരിക സമീപനത്തിലാണ് വലിയ വ്യത്യാസമുള്ളത്. ലോകത്തേയും മറ്റ് മനുഷ്യരേയും അഭിമുഖീകരിക്കുന്ന രീതി വളരെ വ്യത്യാസമുണ്ട് ഈ സംസാരഭാഷകളില്‍.
വടക്കോട്ട് ഒരു കൂട്ടായ്മയുടെ ഭാഷയാണെങ്കില്‍ തെക്കോട്ട് അങ്ങനെയല്ല. ശക്തമായ വ്യക്തിവല്‍ക്കരണത്തിന്റെ ഭാഷയാണ്. വൈകാരിക അന്തരീക്ഷം രണ്ട് ഭാഷകളിലും വളരെ വ്യത്യസ്തമാണ്. അതിനെ രണ്ടിനേയും ഒരേപോലെ സ്റ്റാന്‍ഡേഡൈസ്ഡ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ ഈ നോവലിന്റെ ഒരു വൈകാരിക അന്തരീക്ഷം പകുതിയെങ്കിലും നഷ്ടപ്പെട്ടുപോകും. അത് ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയം ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടുപോകും. അതായത്, പഴയ സാമൂഹ്യലോകത്തെ ആവാഹിച്ച് വരുത്തുന്ന, കൂട്ടായ്മയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന, കണ്ണൂര്‍ഭാഷയും, വളരെ അഗ്രസീവായ, വ്യക്തിവല്ക്കരണവാഹനമായ തെക്കന്‍ ഭാഷയും.
ഞാനോ രാജശ്രീയോ അവയുടെ തനിമയില്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. കണ്ണൂര്‍ ഭാഷയ്ക്ക് സഹജമായ കൂട്ടയമാസ്വഭാവമോ ഓണാട്ടുകര ഭാഷയ്ക്ക് സഹജമായ വ്യക്തിവത്കരണ സ്വഭാവമോ ഇല്ല. ഇത് രണ്ടും രാജശ്രീ എന്ന എഴുത്തുകാരി ഒരു രാഷ്ട്രീയ ഏറ്റുമുട്ടലിനെ ചിത്രീകരിക്കാന്‍ ഉണ്ടാക്കിയ ഭാഷകളാണ്. എന്തായാലും രാജശ്രീ അവതരിപ്പിക്കുന്ന ആ രണ്ട് സംസാരഭാഷകളെയാണ് ഇംഗ്ലീഷിലേക്ക് മാറ്റിയെടുക്കേണ്ടത്.
സ്റ്റാന്‍ഡേഡൈസ്ഡ് ഇംഗ്ലീഷിലേക്ക് ഇത് രണ്ടും വന്നുകഴിഞ്ഞാല്‍ നേരത്തേ പറഞ്ഞപോലെയുള്ള അപകടങ്ങള്‍ ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയായിരുന്നു. രാജശ്രീയുടെ എഴുത്തുകളിലൂടെ കേള്‍ക്കുന്ന ഓണാട്ടുകര മലയാളവും കണ്ണൂര്‍ മലയാളവും എങ്ങനെ ഇംഗ്ലീഷിലേക്കാക്കാമെന്നും വെല്ലുവിളിയായി എന്റെ മുന്നില്‍ വന്നു. കേള്‍ക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കുന്ന കണ്ണൂര്‍ഭാഷയുടെ ചില പ്രത്യേകതകള്‍ ഇംഗ്ലീഷിലേയ്ക്ക് അഡാപ്റ്റ് ചെയ്യാനാണ് ശ്രമിച്ചത്. ബൈലേബിയല്‍ സബ്സ്റ്റിറ്റിയൂഷന്‍ എന്നൊക്കെ പറയുന്ന ചില ഫീച്ചേഴ്‌സ് ഉണ്ട്. അത് അതുപോലെ ഇംഗ്ലീഷിലേയ്ക്ക് കൊണ്ടുവരാന്‍ നോക്കി. വാക്കുകളെ കൂട്ടിച്ചേര്‍ത്ത് പറയുന്ന രീതിയുണ്ട്. അത് അതേപോലെ ഇംഗ്ലീഷിലേയ്ക്ക് കൊണ്ടുവരാന്‍ നോക്കി. പക്ഷേ അതിനെല്ലാം പരിമിതികളുണ്ട്. കാരണം ഇത് വായിക്കുന്നവരാരാണെന്ന ബോധവുംകൂടിവേണം. പലപ്പോഴും മലയാളികളൊന്നുമായിരിക്കില്ല ഇത് വായിക്കുന്നത്. മാത്രമല്ല, ഈ നിയമങ്ങളൊക്കെ പാലിക്കണമെന്ന് വാശിപിടിച്ചാല്‍ ഇംഗ്ലീഷ് പദങ്ങളുടെ അര്‍ത്ഥം ചിലപ്പോള്‍ മാറിപ്പോകും. അതുകൊണ്ട് അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ പരിഭാഷയ്ക്ക് ശ്രമിച്ചത്.
തെക്കന്‍മലയാളത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി എളുപ്പമുണ്ട്. കാരണം, ഈ ഓണാട്ടുകര മലയാളംപോലെ പൊതുവേ ഒരു തെക്കന്‍ മലയാളത്തിന് ഒരു സമാനമായിട്ടുള്ള ഒരു തെക്കന്‍ മലയാളി ആക്‌സന്റ് ഉണ്ട് ഇംഗ്ലീഷില്‍. അത് വളരെ എളുപ്പമാണ്. അതായത,് ബാഗിന് 'ബ്യാഗ്' എന്നും മാരേജിന് 'മാര്യേയ്ജ്', ഫേമിലി എന്നുള്ളത് 'ഫാമിലി' എന്നു പറയുക. ഇത് തെക്കന്‍ മലയാളം പോലെ ഉള്ള ഒരു തെക്കന്‍ ഇംഗ്ലീഷ് ആണ.് അതിനെ ഒരു പ്രത്യേകരീതിയില്‍ അഡാപ്റ്റ് ചെയ്താല്‍ മതി എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് രണ്ട് ഈ രണ്ട് സംസാരഭാഷകളും ഇംഗ്ലീഷിലേക്ക് കൊണ്ടുപോയത്. ഇതൊരു പരീക്ഷണമാണ്. ഇനിയിപ്പോള്‍ ഇതുപോലുള്ള പരീക്ഷണങ്ങളാണ് സത്യത്തില്‍ പരിഭാഷകര്‍ ചെയ്യേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വിജയിച്ചോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് തീര്‍ച്ചയായിട്ടും വായനക്കാര്‍തന്നെയാണ്.
Content Highlights: j devika,r rajasree,the sthory of two wimmin named kalyani and dakshayani novel,english translation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..