പ്രതീകാത്മകചിത്രം Photo: Freepik.com
1981-ലാണ് 'ദ ഐസ് ഓഫ് ഡാർക്നെസ്സ്' എന്ന ക്രൈം ത്രില്ലർ നോവൽ പുറത്തിറങ്ങുന്നത്. അമേരിക്കൻ എഴുത്തുകാരനായ ഡീൻ കൂന്റ്സ് തന്റെ നോവലിൽ ഒരു കൊലയാളി വൈറസിനെ സൃഷ്ടിക്കുന്നുണ്ട്. വുഹാൻ -400 എന്നാണ് അതിന് നോവലിസ്റ്റ് പേരിട്ടിരിക്കുന്നത്. നാല്പത് വർഷത്തിനുശേഷം വുഹാൻ ചർച്ചയാവുന്നത് മഹാമാരി വിതച്ച കൊറോണ വൈറസ്സിന്റെ പേരിലാണ്. കൂന്റ്സിന്റെ സാങ്കല്പികഭൂമികയും വർത്തമാനകാലത്തെ മഹാമാരിയുടെ ഉറവിടവും ഒന്നായതിൽ അത്ഭുതപ്പെടുകയാണ് ശാസ്ത്ര-സാഹിത്യലോകം.
ലോകം മുഴുവൻ ക്വാറന്റീനിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ഒന്നരപ്പതിറ്റാണ്ട് മുമ്പുതന്നെ പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ പീറ്റർ മേയ് എഴുതിക്കഴിഞ്ഞിരുന്നു. പീറ്ററിന്റെ ഭാവനയിൽ ലണ്ടനായിരുന്നു മഹാമാരി വ്യാപിച്ച നഗരം. 'ലോക്ഡൗൺ' എന്ന തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വരവ്പോക്കുകൾ ലണ്ടനിൽ നിലച്ചുപോയതായി എഴുത്തുകാരൻ തന്റെ ഭാവനയിൽ എഴുതി. 2005-ൽ തികച്ചും അയാഥാർഥ്യമായ കഥ എന്ന് പറഞ്ഞ് പ്രസാധകർ തള്ളിക്കളഞ്ഞതാണ് 'ലോക്ഡൗണി'നെ. ഒടുക്കം പീറ്ററിന്റെ ഭാവനയെ അംഗീകരിച്ചുകൊണ്ട് 2020-ൽ 'ലോക്ഡൗൺ' പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു!
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകത്തിനുമേൽ ആധിപത്യവും സ്വാധീനവും ഏത് സാങ്കേതികവിദ്യയ്ക്കായിരിക്കും എന്ന ചോദ്യത്തിന് 1974-ൽ സയൻഫിക്ഷൻ എഴുത്തുകാരനായ ആർതർ സി ക്ളാർക് നല്കിയഉത്തരം ഇന്റർനെറ്റ് എന്നായിരുന്നു. ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ അദ്ദേഹത്തിന്റെ അഭിമുഖം പുന:പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 2001-ലെ ജീവിതം ഏങ്ങനെയായിരിക്കും നയിക്കപ്പെടുക എന്ന ചോദ്യത്തിന് 1974-ൽ ക്ളാർക് കൊടുത്ത മറുപടി കമ്പ്യൂട്ടറും ഇന്റർനെറ്റും തികച്ചും സാധാരണജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കും എന്നായിരുന്നു. 'കമ്പ്യൂട്ടർ നമുക്ക് നിത്യജീവിതത്തിനുസഹായകമാവുന്ന എല്ലാ പ്രവർത്തികളിലും ഇടപെടുന്ന കാലം വരും. ബാങ്ക് സ്റ്റേറ്റ്മെന്റുകളും തിയേറ്റർ റിസർവേഷനുകളുമുൾപ്പെടെ വിവരവിനിമയങ്ങളെല്ലാം തന്നെ അതിലൂടെയായിരിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞുവെച്ചു, ഇന്നത് പ്രാവർത്തികമായി.
പ്രോഫറ്റ് നോവലുകളുടെ കാര്യത്തിൽ ഇന്ത്യയും ഒട്ടും പിറകിലല്ല. ''ദ ഗ്രേറ്റ് ഡിറേഞ്ച്മെന്റ്'' എന്ന നോവലിലൂടെ അമിതാവ്ഘോഷ് 2016-ൽ പ്രവചിച്ചതും ബോംബെയിൽ ആഞ്ഞടിക്കാൻപോകുന്ന വമ്പൻ സൈക്ളോണിനെക്കുറിച്ചായിരുന്നു. നിസർഗ് എന്ന സൈക്ളോൺ മുംബൈയിൽ വന്നുപോയത് നമ്മൾ കണ്ടു.
നോവൽയാഥാർഥ്യങ്ങൾ പരിശോധിക്കുമ്പോൾ ഒരിക്കലും വിട്ടുപോകാത്ത പേരാണ് ജോർജ് ഓർവെല്ലിന്റെ ''1984.'' തികച്ചും ദുരിതപൂർണമായ ഒരു ലോകത്തെ സൃഷ്ടിച്ചുകൊണ്ട് കഥ പറഞ്ഞ 1984-ൽ ജനങ്ങൾ സർക്കാരിന്റെ സമ്പൂർണ കസ്റ്റഡിയിൽ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തെയാണ് പ്രമേയമാക്കിയത്. കമ്പനികളും സർക്കാരും വ്യക്തിയുടെ സമ്പൂർണവിവരങ്ങൾ ശേഖരിച്ചുവക്കുന്നതും അത് ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നതും ഓർവെൽ എഴുതി..ഓർവെല്ലിന്റെ സാങ്കല്പികഭൂമിക യാഥാർഥ്യമായിരിക്കുകയാണ്.
ബ്രിട്ടീഷ് ബാലസാഹിത്യകാരനായ റോൾഡ് ദാൾ 1961-ൽ പ്രസിദ്ധീകരിച്ച തന്റെ വിസ്മയകൃതിയായ ''ജയിംസ് ആൻഡ് ജയന്റ് പീച്ച്'' എന്ന പുസ്തകത്തിൽ ജയിംസും കൂട്ടുകാരും ഭീമാകാരനായ പീച്ച് മരത്തിന്റെ മുകളിലേക്ക് കയറിപ്പോകുന്നുണ്ട്. പീച്ച് മരത്തിൽ നിറയെ ബോംബുകളാണെന്നും അവിടെയുള്ള വലിയ കെട്ടിടങ്ങൾക്ക് ബോംബിടാനുള്ള ശ്രമമാണെന്നും തെറ്റിദ്ധരിച്ച് ആളുകൾ ഭയക്കുന്നു. 2001 സെപ്തംബർ പതിനൊന്നിന് അമേരിക്കയിൽ സംഭവിച്ച വേൾഡ് ട്രേഡ് സെന്റർ ആക്രമണവുമായി ബന്ധപ്പെടുത്തിയാണ് ആളുകൾ എഴുത്തുകാരന്റെ ദീർഘദർശനം അംഗീകരിക്കുന്നത്.
Content Highlights: Feature on the prophet novels discussed during pandemic period
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..