വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവർ ഡൽഹിയിലെ പ്രതിഷേധ മാർച്ചിൽ, ഡോ. എം. ലീലാവതി | ഫോട്ടോ: മാതൃഭൂമി
'ഒലിച്ചുപോകരുത് അന്തസ്സ്' എന്ന മാതൃഭൂമി മുഖപ്രസംഗം നല്‍കിയ ആശ്വാസം ചെറുതല്ല. വസ്ത്രാക്ഷേപത്തിനിരയായ പാഞ്ചാലിയുടെ രോദനം കേള്‍ക്കാനുള്ള കാതും വൈവശ്യം കാണാനുള്ള കണ്ണും നഷ്ടപ്പെട്ടവരെപ്പോലെ പെരുമാറിയത് അധികാരത്തിന്റെ ലഹരിയില്‍ അന്ധരും ബധിരരുമായിപ്പോയ ഭരണാധികാരികള്‍ മാത്രമല്ല, സാഹിത്യം, കല മുതലായ സാംസ്‌കാരികമേഖലകളുടെ അമരക്കാരായ പലരുമാണ്; വികാരമുണര്‍ത്തുന്ന ഹൃദയമെന്നൊരവയവമുണ്ടെന്നു തെളിയിച്ച പല പ്രമുഖരുമുണ്ടെങ്കിലും സാംസ്‌കാരികലോകം തിളച്ചുമറിയുംവിധം പ്രതിഷേധത്തിന്റെ അഗ്‌നിജ്ജ്വാല പൊങ്ങിപ്പടരുകയുണ്ടായില്ല.
കേരളത്തിലെ സാംസ്‌കാരികമേഖല അഗ്‌നിപര്‍വതംപോലെ പൊട്ടിത്തെറിക്കുമെന്നു പ്രതീക്ഷിച്ചത് ഉണ്ടാകാതിരുന്നപ്പോള്‍ തോന്നിയ നൈരാശ്യത്തെയാണ് മാതൃഭൂമിയുടെ മുഖപ്രസംഗം ഒട്ടൊന്നു തണുപ്പിച്ചത്. ആത്മീയാനന്ദം നല്‍കുന്ന സാഹിത്യകലാദികളുടെ വക്താക്കളല്ല, അന്നം നല്‍കുന്നവരാണ് ആ പെങ്ങള്‍മാരുടെ തുണയ്‌ക്കെത്തിയത്. അമ്മമണ്ണില്‍ പണിയെടുത്ത് അമൃതം വിളയിക്കുന്നവരുടെ അന്തരംഗവും സ്തന്യംനല്‍കുന്ന അമ്മയായ ഭൂമിയെപ്പോലെ, വാത്സല്യദുഗ്ധം ചുരത്തി.
സാംസ്‌കാരികമേഖലകളിലുള്ളവരെല്ലാം ഒരേ മനസ്സായി പ്രതിഷേധിച്ചാല്‍, ഭരണകൂടം എടുത്തണിഞ്ഞ നേത്രാവരണം ആ കൊടുങ്കാറ്റില്‍ പറന്നുപോകും. ഇനിയുമെത്രനാള്‍ നമ്മുടെ വീരസഹോദരിമാരുടെ മാനം തെരുവില്‍ വലിച്ചിഴയ്ക്കുന്നത് കണ്ടുകൊണ്ടിരിക്കേണ്ടിവരും?
ചെങ്കോലിനെക്കാളും പൊന്‍കിരീടത്തെക്കാളും വിലപ്പെട്ടവയാണ് നാടിന്റെ പെണ്‍മക്കള്‍ വിയര്‍പ്പൊഴുക്കിനേടിയ പതക്കങ്ങള്‍. അവ ആറ്റിലൊഴുകിപ്പോയിരുന്നെങ്കില്‍ അതോടൊപ്പം ഒഴുകിപ്പോകുമായിരുന്നത് ഈ നാടിന്റെ മാനമാണ്. അവരുടെ അഭിമാനത്തിനേറ്റ പരിക്ക് അതുണ്ടാക്കിയവരെ ശിക്ഷിച്ചാല്‍ ഉണങ്ങുന്നതല്ലെങ്കിലും സ്‌നേഹമുള്ള നാട്ടാര്‍ തങ്ങളോടൊപ്പമുണ്ടെന്ന ആശ്വാസത്തിന്റെ കുളിരെങ്കിലും അവര്‍ക്കു നാം നല്‍കണം. അതുനല്‍കിയ മാതൃഭൂമിക്ക് പ്രണാമം.
Content Highlights: Dr. M Leelavathi responds on Brij bhushan singh versus wrestlers issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..