വി.കെ.എൻ, വെള്ളായണി അർജുനൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വി.കെ.എന്നിന്റെ ഫലിതത്തില്‍ മേളിച്ച ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ പ്രസിദ്ധമാണ്. അതിലൊന്ന് ഇങ്ങനെയായിരുന്നു; എഡ്വേര്‍ഡ് ആല്‍ബിയുടെ പ്രസിദ്ധ നാടകമായ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയാ വുള്‍ഫ്' എന്നതിനെ 'വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ് പേടിയെന്ന്' വി.കെ.എന്‍. മൊഴിമാറ്റി. വെള്ളായണി അര്‍ജുനന്‍ എന്ന പാണ്ഡിത്യമികവിന് വി.കെ.എന്‍. നല്‍കിയ അടിവരയായിരുന്നു ആ വാക്കുകള്‍.
അരനൂറ്റാണ്ടിലേറെയായി ഭാഷാ ശാസ്ത്ര പഠനത്തിലും സാഹിത്യലോകത്തിനും ഡോ. വെള്ളായണി അര്‍ജുനന്‍ നല്‍കിയ സംഭാവനകള്‍ ഏറെയാണ്. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച 'മലയാള മഹാനിഘണ്ടു'വിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമായി ഇരുപത്തിയഞ്ചാം വയസ്സില്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ഭാഷാശാസ്ത്ര പഠനസപര്യ. സര്‍വവിജ്ഞാനകോശത്തിന്റെ ഒന്‍പത് വാല്യങ്ങളും വിശ്വസാഹിത്യ വിജ്ഞാനകോശത്തിന്റെ രണ്ട് വാല്യങ്ങളും ചേര്‍ത്ത് പതിനൊന്ന് വാല്യങ്ങള്‍ പുറത്തിറക്കുന്നതുവരെ അത് നീണ്ടു.
എം.പി. അപ്പനുള്‍പ്പെടെയുള്ള 120-ല്‍പ്പരം എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് അവതാരിക തയ്യാറാക്കിക്കൊടുത്ത റെക്കോഡും ഇദ്ദേഹത്തിന് സ്വന്തം. നാനൂറിലധികം ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഒരു വഴികാട്ടിയാണ്. നാല്‍പ്പതിലധികം സ്വതന്ത്ര രചനകള്‍ പ്രസിദ്ധപ്പെടുത്തി. കവിതാ സമാഹാരങ്ങള്‍, സാഹിത്യലേഖന സമാഹാരങ്ങള്‍, ഭാഷാശാസ്ത്രപരമായ ലേഖന സമാഹാരങ്ങള്‍, താരതമ്യസാഹിത്യ പഠനത്തെ ആസ്പദമാക്കി രചിച്ച ലേഖനങ്ങളുടെ സമാഹാരങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.
ബാലസാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള അദ്ദേഹത്തിന്റെ 'പഞ്ചവര്‍ണക്കിളികള്‍' എന്ന ബാലകഥാസമാഹാരം 1959 മുതല്‍ 62 വരെ തുടര്‍ച്ചയായി കേരളത്തിലെ സ്‌കൂളുകളില്‍ ആറാം ക്ലാസിലെ ഉപപാഠപുസ്തകമായിരുന്നു. 'ഉദയകാന്തി' എന്ന നാടകം 1970-ല്‍ പത്താം ക്ലാസിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബി.എ.യ്ക്കും പാഠ്യവിഷയമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ 'ഭാരതീയ ബാലകഥകള്‍', 'ഉദ്ഗ്രഥന ചിന്തകള്‍'(ലേഖന സമാഹാരം) എന്നീ പുസ്തകങ്ങളും പഠിക്കാനുണ്ടായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു പഠനാത്മകമായ ആമുഖത്തോട് കൂടി പരിഷ്‌കരിച്ച് അദ്ദേഹം പുറത്തിറക്കിയത് ഭാഷാശാസ്ത്രത്തിന് മുതല്‍ക്കൂട്ടായിരുന്നു.
%20(1).jpg?$p=231aaf1&&q=0.8)
പദ്മശ്രീ സ്വീകരിക്കുന്നു | ഫോട്ടോ: മാതൃഭൂമി
1938 ഫെബ്രുവരി 10ന് പി. ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും മകനായി വെള്ളായണി പൊന്നുമംഗലത്ത് കുന്നത്ത് തറവാട്ടില്‍ ജനിച്ചു. വെള്ളായണി മുടിപ്പുരനട ലോവര്‍ പ്രൈമറി സ്‌കൂളിലും നേമത്തുള്ള സര്‍ക്കാര്‍ മലയാളം സ്‌കൂളിലും സെന്റ് പോള്‍സ് സ്‌കൂളിലും ചാല ഗവ. ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. വെള്ളായണി അര്‍ജുനന്റെ കവിതകള്‍ എന്ന കൃതിക്ക് തിരുനല്ലൂര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. വിജ്ഞാന സാഗര്‍ പുരസ്‌കാരം, മഹാകവി കുമാരനാശാന്‍ അവാര്‍ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സൗഹൃദ സമ്മാന്‍ പുരസ്‌കാരം തുടങ്ങി നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് വിദ്യാഭ്യാസം സാധാരണക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 35 വര്‍ഷം മുമ്പ് അദ്ദേഹം ആറാലുംമൂട് ശ്രീവി വേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ആരംഭിച്ചു. ടാഗോര്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ്, ടോള്‍ സ്റ്റോയി മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ എന്നിവ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സാക്ഷിപത്രങ്ങളാണ്.
Content Highlights: Dr. Vellayani Arjunan, Linguist and scholar, V.K.N, Critic, Malayalam literarure


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..