മോയിൻകുട്ടി വൈദ്യരുടെ ഖബറിടം
അനശ്വര പ്രണയത്തിന്റെ ധീരോദാത്ത കഥകള്‍ പാടിപ്പറഞ്ഞ് മലയാളക്കര കീഴടക്കിയ ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ കാവ്യത്തിന് 150 വയസ്സ്. 1872ല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര് 20ാം വയസ്സിലാണ് അറബിമലയാളത്തില്‍ ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ രചിച്ചത്.
പേര്‍ഷ്യന്‍ ഭാഷയില്‍ ഖാജാ മുയീനുദ്ദീന്‍ ഷാ ശിരാസി രചിച്ച നോവലാണ് കാവ്യത്തിന് അവലംബമായത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ പുറത്തിറങ്ങുന്നതിനും 17 വര്‍ഷം മുന്‍പാണ് ആണധികാരത്തെ ചോദ്യംചെയ്യുന്ന ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ വൈദ്യര് രചിച്ചത്.
ഹിന്ദിലെ അസ്മീര് ദേശത്തെ മഹാരാജാവായ മഹാസീനിന്റെ പുത്രിയായ ഹുസ്നുല്‍ ജമാലും മന്ത്രി മസാമീറിന്റെ പുത്രനായ ബദറുല്‍ മുനീറും തമ്മിലുള്ള അനശ്വര പ്രണയമാണ് മനോഹരമായ കാവ്യമാക്കിയത്.
കഥ ഇങ്ങനെ...
മന്ത്രിപുത്രന് മകളോടുള്ള പ്രണയമറിഞ്ഞ രാജാവ് അവനോട് കൊട്ടാരത്തില്‍ പ്രവേശിക്കരുതെന്ന് കല്പ്പിക്കുന്നു. എന്നാല്‍ ഇരുവരും കൊട്ടാരത്തിലെ ഒരു അടിമയുടെ സഹായത്തോടെ രഹസ്യമായി നാടുവിടാന്‍ തീരുമാനിച്ചു. അബുസയ്യാദ് എന്ന മുക്കുവന് ഇതറിയുകയും വിവരം മന്ത്രിയെ ധരിപ്പിച്ച് മുനീറിനെ പൂട്ടിയിടുകയും ചെയ്യുന്നു.
അബുസയ്യാദ് രാത്രി വേഷപ്രച്ഛന്നനായി കുതിരപ്പുറത്തെത്തി ഹുസ്നുല്‍ ജമാലിനേയും കൂട്ടി നാടുവിട്ടു. അടുത്ത പ്രഭാതത്തിലാണ് കബളിക്കപ്പെട്ട വിവരം രാജകുമാരി അറിഞ്ഞത്. അബുസയ്യാദിനൊപ്പം ബഹ്ജര്‍ രാജാവിന്റെ നാട്ടില്‍ ഹുസുനുല്‍ ജമാല്‍ എത്തുന്നു.
.jpg?$p=d4cdab5&&q=0.8)
അവളെ വിവാഹം കഴിക്കാന്‍ രാജാവ് ആഗ്രഹിച്ചു. നിരസിച്ചപ്പോള്‍ സൈനികരെ അയച്ചെങ്കിലും ഹുസുനുല്‍ ജമാല്‍ അവരെ തുരത്തിയോടിച്ചു. അങ്ങനെ കൊട്ടാരത്തിലെത്തിയ അവളെക്കണ്ട് രാജാവ് ഭയന്ന് സിംഹാസനത്തില്‍നിന്ന് ഇറങ്ങിയോടുന്നു. ക്ഷീണംമൂലം കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ ഉറങ്ങിപ്പോയ ഹുസുനുല്‍ ജമാലിനെ ജിന്നുകളുടെ രാജകുമാരനായ മുഷ്താഖ് പിടികൂടി കൊട്ടാരത്തിലെത്തിച്ചു.
മുഷ്താഖിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് മുനീറിനോടുള്ള പ്രണയം നിലനിര്‍ത്തി അവള് അവിടെ കഴിയുന്നു. അതേസമയം, പ്രിയതമയെ കാണാതെ വീടുവിട്ടിറങ്ങിയ മുനീര്‍ ആറുമാസത്തെ അലച്ചിലിനൊടുവില്‍ മലമുകളിലുള്ള ശദാദ് എന്ന ഭൂതരാജാവിന്റെ കൊട്ടാരത്തിലെത്തി. പലതരം പരീക്ഷണങ്ങള്‍ അതിജീവിച്ചു.
ഒടുവില്‍ ഹുസ്നുല്‍ ജമാലിന്റെ സംരക്ഷകനായ മുഷ്താഖ് തന്നെ ഇരുവരെയും ഒന്നിപ്പിച്ചു. അസ്മീറില്‍ തിരിച്ചെത്തിയ ഇരുവരും വിവാഹിതരാകുന്നു. മഹാസീന്‍ രാജാവ് സിംഹാസനം ബദറുല്‍ മുനീറിന് കൈമാറുന്നതോടെ കാവ്യം അവസാനിക്കുന്നു.
കവി ഹുസ്നുല്‍ ജമാലിനെ വര്‍ണിക്കുന്നത് ഇങ്ങനെ
''പൂമകളാനെ ഹുസ്നുല്‍ ജമാല്‍
പുന്നാരത്താളം മികന്തെ ബീവി
ഹേമങ്ങള്‍ മെത്ത പണി ചിത്തിരം
ആഭരണക്കോവ അണിന്ത ബീവി
നാമങ്ങളെണ്ണിപ്പറഞ്ഞാല്‍ തീരാ
നവരത്നച്ചിങ്കാരം പൂണ്ട ബീവി
കാണ്‍മാനക്കാഴ്ചക്കദൃപ്പമെന്താം
കത്തും തഖ്ത്തില്‍ മരുങ്ങും ബീവി
മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്യക്കൈ രണ്ടെറിന്തുവീശി
പരുക്കിത്തലമുടിയും കുനിത്ത്
പെരുമാന് കളുത്തും ചരിത്തും കൊണ്ട്
കരിപോല്‍ ഇടത്തും വലത്തീട്ടൂന്നി
കണ്പീലി വെട്ടിച്ചുഴറ്റീടലില്‍
പരിനൂല്‍മദനം തരിത്തുനോക്കും
പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും
പുഞ്ചിരിത്തന്നനടച്ചായലില്‍
പൂമാനത്തേവി വരവു തന്നില്‍
തഞ്ചങ്ങള്‍ ജിന്നും മനുവര്‍ കണ്ടാല്‍
തന്‍പോതം വിട്ടു മദപ്പെടുമേ''
കവിയുടെ മുനീര്‍ വര്‍ണന
''നാമക്കരുത്തന്‍ ബദറുല്‍ മുനീര്‍
നാളുകം ഒത്ത പുരുഷരില്ലെ
താമരപൂക്കും മുഖത്തെ കണ്ടാല്‍
തേനാര്‍ ചിറക്കും പയക്കം കേട്ടാല്‍
സാമീറ വാക്കും ദുനികള്‍ രാഗം
സംഗീത കല്യാണി പാടും നാക്കും
കാമിനി ജിന്‍ മനു പൂമാതര്‍കള്‍
കണ്ടാല്‍ മതിമറന്നിന്‍സാലെത്തും''
Content Highlights: 150 th anniversary of badarul muneer husnul jamal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..