എൻ.വി കൃഷ്ണവാരിയർ
അരി വാങ്ങുവാൻ ക്യൂവിൽ-
ത്തിക്കിനിൽക്കുന്നു ഗാന്ധി;
അരികേ കൂറ്റൻ കാറി-
ലേറി നീങ്ങുന്നൂ ഗോഡ്സേ.
ചാക്കിനമ്പതു രൂപ
ലാഭത്തിൽ,ത്തൻ കൈയിലേ
സ്റ്റോക്കൊഴിക്കയാൽ,ലോകം
സുന്ദരമെന്നായ് നണ്ണി,
മദ്യവും ചീട്ടാട്ടവും
മൈത്രിയുമേകും ക്ലബിൽ
എത്തുവാൻ വെമ്പിപ്പോകും
വ്യാപാരിമാന്യൻ ഗോഡ്സേ,
അന്തിക്കു കുടിലിലെ-
ന്തെങ്ങനെ,യെത്തിക്കുമെ-
ന്നന്തിച്ചുനിൽക്കും വൃദ്ധൻ
ഗാന്ധിയെക്കണ്ടീടവേ
ഓർത്തുപോയ്: 'ഹാ കഷ്ടം!ഈ-
യേഴയെക്കരുതിയോ'...
1970-ലെ കവിതാ സാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാർഡുനേടിയ എൻ.വി കൃഷ്ണവാരിയരുടെ ഗാന്ധിയും ഗോഡ്സെയും എന്ന കവിതയുടെ ആദ്യഭാഗമാണിത്. എൻ.വിയുടെ നൂറ്റിയഞ്ചാം ജന്മവാർഷികം കടന്നുപോകുമ്പോൾ ആധുനിക മലയാള കവിതാസാഹിത്യത്തിന്റെ അന്ത:സത്തയെ എത്രമാത്രം എൻ.വി പ്രകാശിപ്പിച്ചിരുന്നു എന്നു വ്യക്തമാക്കുന്ന വരികൾ.
ഞെരൂക്കാവ് വാരിയം കൃഷ്ണവാരിയർ എന്ന എൻ.വികൃഷ്ണവാരിയർ 1916 മെയ് പതിമൂന്നിന് തൃശൂർ ജില്ലയിലെ ആറാട്ടുപുഴക്കടുത്തുള്ള ഞെരുവിശ്ശേരിയിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്കൃതത്തിൽ നേടിയ അഗാധപാണ്ഡിത്യം എൻ.വിയെ താൻ എത്തിപ്പെട്ട മേഖലകളിലെല്ലാം തന്നെ ശോഭിച്ചുനിൽക്കാൻ സഹായകമായി. അക്കാലത്തെ സംസ്കൃത പണ്ഡിതരായിരുന്ന മേലോത്ത് രാഘവൻ നമ്പ്യാരുടെയും കേശവൻ ഇളയതിന്റെയും ശിക്ഷണത്തിലായിരുന്നു എൻ.വിയുടെ സംസ്കൃത പഠനം. കാവ്യശിരോമണി പരീക്ഷ ജയിച്ചതിനുശേഷം തൃപ്പൂണിത്തുറയിലെ ഗവ.സംസ്കൃത കോളേജിൽ അധ്യാപകനായിട്ടാണ് എൻ.വി തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ വേണ്ടി ജോലി രാജിവെച്ച എൻ.വി തന്റെ രാഷ്ട്രീയ ഐക്യദാർഢ്യം പ്രകടിപ്പിച്ചത് സ്വതന്ത്രഭാരതം എന്ന പത്രം പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു.
പതിനെട്ടുഭാഷകൾ ക്ലേശമൊട്ടുമില്ലാതെ കൈകാര്യം ചെയ്തിരുന്നു എൻ.വി. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സാഹിത്യപ്രവർത്തകസഹകരണസംഘത്തിന്റെയും മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെയും തലപ്പത്തിരിക്കുമ്പോൾ തന്നെ തന്റെ തിരക്കുകൾക്കിടയിലൂടെ ആധുനിക സാഹിത്യത്തെ മലയാളത്തിൽ വേരുപിടിപ്പിക്കുവാനുള്ള ത്വരിത പ്രവർത്തനവും അദ്ദേഹം നടത്തിയിരുന്നു. നാടകം, കവിത, ബാലസാഹിത്യം,സഞ്ചാരസാഹിത്യം,വിവർത്തനം, സാഹിത്യഗവേഷണം, നിരൂപണം തുടങ്ങി സാഹിത്യത്തിന്റെ മിക്ക മേഖലകളിലും എൻ.വി തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസർവവിജ്ഞാനകോശമായ അഖിലവിജ്ഞാനകോശത്തിന്റെ പ്രഥമ എഡിറ്ററായി. മലയാളഭാഷയ്ക്ക് ഇനിയും കൈവരേണ്ടിയിരിക്കുന്ന ഭാഷാപരിഷ്കാരങ്ങളെക്കുറിച്ച് ബോധവാനായിരുന്ന എൻ.വി അക്കാലത്തെ തന്റെ കൃതികളിലൂടെ സംവദിച്ചതുമുഴുവൻ സാധാരണക്കാരന്റെ ഭാഷയും അസാധാരണത്വമുള്ള പ്രമേയങ്ങളുമായിരുന്നു. കൊച്ചുതൊമ്മൻ, രക്തസാക്ഷി, പുഴകൾ, തീവണ്ടിയിലെ പാട്ട്, ചാട്ടവാർ തുടങ്ങിയ കൃതികൾ ഇതിന് ഉദാഹരണങ്ങളാണ്. എൻ.വി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായിരിക്കുന്ന കാലത്താണ് മലയാളം ടൈപ്റൈറ്റർ ഉപയോഗത്തിൽ കൊണ്ടുവരിക എന്ന ആശയം നടപ്പിലാക്കിയത്. കേരളപത്രപ്രവർത്തകയൂണിയൻ അധ്യക്ഷൻ, സംസ്കൃതഭാഷാ അഡൈ്വസറി ബോർഡ് ചെയർമാൻ, ജ്ഞാനപീഠം കമ്മറ്റിയുടെ മലയാള ഉപദേശകസമിതി അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം കർമനിരതനായിരുന്നു.1989 ഒക്ടോബർ പന്ത്രണ്ടിന് എഴുപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
Content Highlight s: 105 Birth Anniversary of N V Krishna Warrier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..