അഷ്ടമൂർത്തി
റൈറ്റേഴ്‌സ് ഡയറിയില്‍ അഷ്ടമൂര്‍ത്തി എഴുതുന്നു.
ജീവിതത്തില്‍ ഡയറിയേ എഴുതാത്ത എനിക്ക് Writers Diary എഴുതാന്‍ നിയോഗം!
തുടക്കം തന്നെ പിഴച്ചു! ഡയറിയേ എഴുതിയിട്ടില്ല എന്നുപറഞ്ഞത് മുഴുവന്‍ ശരിയാണോ? ഒരിക്കല്‍ എഴുതിയിട്ടില്ലേ?
ഉവ്വ്. മൂന്നോ നാലോ ദിവസം ശ്രമിച്ചിട്ടുണ്ട്. പിന്നെ എന്നും ഒന്നുപോലെ എന്ന് കണ്ടുപിടിച്ചപ്പോള്‍ പണ്ടത്തെ നമ്പൂരിയെപ്പോലെ do do എന്ന് എഴുതിവെച്ചു!
എഴുത്തുകാര്‍ക്ക് ഡയറിയെഴുത്ത് അത്യാവശ്യമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. നിത്യച്ചെലവും ദിനചര്യയും എഴുതിവെയ്ക്കാനല്ല. ആശയങ്ങള്‍ എഴുതിവെയ്ക്കാന്‍. അതാണെങ്കില്‍ എപ്പോഴാണ് പൊട്ടിമുളയ്ക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ! ഡയറിയല്ലെങ്കില്‍ ഒരു നോട്ടുപുസ്തകമായാലും മതി.
രണ്ടും കൊണ്ടുനടക്കുന്ന ശീലം എനിക്കുണ്ടായിരുന്നില്ല. അതിന്റെ ദോഷവുമുണ്ട്. എന്തെങ്കിലും ഒന്നെഴുതാന്‍ ഭാവിച്ചാല്‍ വാക്കുകള്‍ നേരെ ചൊവ്വേ ഇറങ്ങിവരില്ല. മുക്കാനും മൂളാനും തുടങ്ങും. എന്നോടു തന്നെ ദേഷ്യം തോന്നും. എഴുത്തിനുള്ള ഉദ്യമം ഉപേക്ഷിച്ച് എഴുന്നേറ്റു പോരും.
കളിക്കാര്‍ എന്നും വ്യായാമം ചെയ്യുന്ന പോലെ കലാകാരന്മാര്‍ സാധകം ചെയ്യുന്ന പോലെ എഴുത്തുകാരനും അതു ചെയ്യേണ്ടതുണ്ട്. (എന്നാലേ ഭാവം വരൂ!)
വിധിവൈപരീത്യം! നാലോ അഞ്ചോ കഥയെഴുതി എഴുത്തുകാരന്‍ എന്ന (വ്യാജ)ലേബലും പേറി നടക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് സമ്മാനമായി കിട്ടിയത് അധികവും ഡയറികളാണ്. പിന്നെ വിശേഷപ്പെട്ട പേനകളും. രണ്ടും എനിക്ക് തരിമ്പും ആവശ്യമില്ലാത്തവ!
പേരു കേള്‍പ്പിച്ചതിന് പിന്നെയും അനന്തരഫലങ്ങളുണ്ടായിരുന്നു: കൂട്ടം കൂടിയിരുന്ന് വര്‍ത്തമാനം പറയുന്നതിനിടെ ആരെങ്കിലും പറയും: സൂക്ഷിക്കണം; ഇത് ഇയാള്‍ കഥയാക്കും!
വാഗമണ്‍, മൂന്നാര്‍, വയനാട് എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ അവര്‍ സന്ദേശമയയ്ക്കും: നീയിങ്ങോട്ടു വാ. നിനക്ക് ഇരുന്നെഴുതാന്‍ പറ്റിയ സ്ഥലമാണ്!
ഒരു കെട്ട് വരയിട്ട കടലാസും നല്ല പേനയും കളകളമൊഴുകുന്ന ചോലയ്ക്കരികെയുള്ള റിസോര്‍ട്ടുമുണ്ടെങ്കില്‍ എഴുത്തു താനേ വരുമെന്നാണ് പൊതുധാരണ.
ബോംബെയില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ മടിയില്‍ വെച്ച ബ്രീഫ്‌കേസിനു മുകളില്‍ കടലാസു വെച്ച് എഴുതിയിരുന്ന എന്നോടാണ്.
പണ്ടത്തെ പൈങ്കിളി നോവലുകള്‍ സൃഷ്ടിച്ച ധാരണയാണ്. കളങ്കമേറ്റാത്ത ഗ്രാമത്തിലിരുന്ന് നോവലെഴുതാന്‍ എഴുത്തുകാരന്‍ എത്തുന്നു. ചായക്കടക്കാരന്‍ ഏര്‍പ്പാടാക്കിയ വീട്ടില്‍ ഇരുന്ന് എഴുത്തുകാരന്‍ പണി തുടങ്ങുന്നു. അലങ്കോലപ്പെട്ട മുറിയില്‍ ഉറക്കമൊഴിച്ചിരുന്നാണ് എഴുത്ത്. നിലത്ത് കടലാസുചുരുളുകളും ബീഡിക്കുറ്റികളും. ചായക്കടക്കാരന്റെ മകളാണ് അയാള്‍ക്ക് ചായയും ഊണും എത്തിക്കുന്നത്. അവള്‍ യൗവനയുക്ത; നിര്‍ബ്ബന്ധമായും സുന്ദരി. പ്രണയം നാമ്പെടുക്കാന്‍ ഇനിയെന്തു വേണം!
നോവലെഴുതിത്തീര്‍ന്ന് എഴുത്തുകാരന്‍ സ്ഥലം കാലിയാക്കുമ്പോള്‍ ഭഗ്‌നപ്രണയിനി യുവതി.
അതെന്തൊക്കെയായാലും നിരന്തരമായ എഴുത്ത് ഇല്ലാത്തതിന്റെ ദോഷം പിന്നീടു കണ്ടു. എഴുത്ത് നിലച്ചു പോയി. എന്തെങ്കിലും എഴുതണമെന്നു തീരുമാനിച്ചാല്‍ പോലും ഒന്നുമെഴുതാന്‍ കഴിയാത്ത അവസ്ഥ. Writers Block എന്ന് വേണമെങ്കില്‍ വിളിക്കാം; അതെന്താണെന്ന് കൃത്യമായി അറിയില്ലെങ്കില്‍പ്പോലും.
അതില്‍നിന്നു രക്ഷപ്പെടുത്തിയത് കോളമെഴുത്താണ്; ജനയുഗത്തിനു നന്ദി.
നാലു വര്‍ഷത്തോളം അത് കൊണ്ടുനടന്നു. വ്യായാമം ചെയ്യാത്തവനു കിട്ടിയ ശിക്ഷ: മാരത്തോണ്‍ ഓട്ടം!
പിന്നെയും നിന്നുപോവുമായിരുന്നു. പക്ഷേ അപ്പോഴേയ്ക്കും ഫെയ്‌സ് ബുക്ക് എന്ന അവതാരമുണ്ടായി. എന്തും ഏതും എഴുതാം. എപ്പോഴും എങ്ങനെയും എഴുതാം.
ഇപ്പോള്‍ ഓട്ടമാണ്; കിതച്ചുകൊണ്ടുള്ള ഓട്ടം. എവിടെയെത്തുമെന്ന് തിട്ടമില്ലാത്ത ഈ ഓട്ടത്തിന് ഒരു സുഖമുണ്ട്.
Content Highlights: writers diary ashtamoorthi writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..