-
തിഹാർ മുൻ ലീഗൽ അഡ്വൈസർ സുനിൽ ഗുപ്തയുടെ ലേഖനപരമ്പര തുടരുന്നു. ഇന്ത്യയിലെ ജയിലുകളുടെ തരംതിരിവുകൾ, തടവുകാരുടെ എണ്ണം തുടങ്ങിയവ ചർച്ചചെയ്യുന്നതിലൂടെ രാജ്യത്തിന്റെ പുരോഗതിയെ നിർണയിക്കുന്നതിൽ ജയിൽവഹിക്കുന്ന ആശങ്കാപരമായ പങ്കിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്
പപ്പു യാദവ് എന്ന രാജേഷ് രഞ്ജനെ നിങ്ങൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല-ബിഹാറിലെ ശക്തനായ രാഷ്ട്രീയക്കാരൻ. ഒരു കൊലപാതകക്കേസിലെ സുപ്രീംകോടതിയുടെ വിധിയെത്തുടർന്നാണ് തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടത്. മൂന്നാം നമ്പർ സെൻട്രൽ ജയിലിലാണ് പപ്പു യാദവിനെ പാർപ്പിച്ചിരുന്നത്. തന്നെ പാർപ്പിച്ച വാർഡിൽ ഒരു ജിംനേഷ്യം പണിയുകയാണ് ആദ്യമയാൾ ചെയ്തത്. പോരാത്തതിന് ജയിലിൽ എല്ലാവിധ സൗകര്യങ്ങളും അയാൾക്കുവേണ്ടി ലഭ്യമാക്കി. ആ വാർഡിലെ സൂപ്രണ്ട് പറഞ്ഞു ''ഞാനീ കസേരയിലിരിക്കുന്നത് താങ്കളുടെ താല്പര്യാർഥമാണ്, താങ്കൾ എന്തുതന്നെ ആവശ്യപ്പെട്ടാലും ഞാനത് നിവൃത്തിച്ചുതരും.'' വലിയൊരു മനുഷ്യനാണയാൾ. കൈക്കരുത്ത് കാരണം എല്ലാവർക്കും പപ്പു യാദവിനെ പേടിയായിരുന്നു.
സാറാ ഷെരീഫ് എന്ന സാറയെക്കുറിച്ചും പറയേണ്ടതുണ്ട്. ഒന്നാം നമ്പർ സെൻട്രൽ ജയിലിലായിരുന്നു അയാളെ പാർപ്പിച്ചിരുന്നത്. അയാൾ സുപ്രീം കോടതിയിൽ ഒരു ഹരജി നല്കി. തന്റെ സമ്പത്തെല്ലാം വിൽപനയ്ക്കുവെക്കേണ്ടതുണ്ട്. അങ്ങനെമാത്രമേ അയാൾക്ക് സെബി(സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യിലെ കുടിശ്ശിക അടയ്ക്കാൻ കഴിയൂ. അയാളുടെ അപേക്ഷപരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കോടതി ഞങ്ങളോട് ആവശ്യപ്പെട്ടത് വീഡിയോകോൺഫറൻസിനുള്ള സൗകര്യങ്ങൾ ചെയ്യാൻ പറ്റുമോ എന്നാണ്. തിഹാർ കോർട്ട് കോംപ്ളക്സിലെ കോൺഫറൻസ്റൂമിൽ ഞങ്ങൾക്ക് സൗകര്യമൊരുക്കിക്കൊടുക്കേണ്ടി വന്നു. ഇങ്ങനെ അറ്റമില്ലാത്ത സുഖഭോഗങ്ങൾ അനുഭവിക്കുന്നവർ ഏറെയാണ് നമ്മുടെ ജയിലുകളിൽ. ഇതെക്കുറിച്ച് ഞാൻ ബ്ളാക്ക് വാറണ്ടിൽ എഴുതിയിട്ടുണ്ട്. സെൻട്രൽ ജയിലുകളിൽ രാജ്യത്തെ സെലിബ്രിറ്റി തടവുകാർ ജീവിതം ഒരു തരത്തിൽ ആസ്വദിക്കുന്നത് പലപ്പോഴും അധികൃതർക്ക് പ്രാണരക്ഷാർഥവും കുടുംബരക്ഷാർഥവും കൈയും കെട്ടി നോക്കിനിൽക്കാനേ സാധിക്കുകയുള്ളൂ. എന്തെല്ലാം തരത്തിലുള്ള ജയിലുകളാണ് നമുക്കുള്ളത്, അവിടങ്ങളിലെ സ്ഥിതിവിശേഷങ്ങൾ എന്തൊക്കെയാണെന്ന് പറയട്ടെ.
ഇന്ത്യൻഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ നീക്കിവെച്ചിരിക്കുന്നത് ജയിലുകൾക്കുവേണ്ടിയാണ്. 1894-ലെ ജയിൽ നിയമപ്രകാരം അതത് സംസ്ഥാനസർക്കാരുകൾക്കാണ് ജയിൽ നടത്തിപ്പിന്റെ പൂർണഉത്തരവാദിത്തം. ഇന്ത്യയിലെ ജയിലുകളെ സെൻട്രൽ ജയിൽ, ജില്ലാ ജയിൽ, സബ്ജയിൽ വനിതാ ജയിൽ, സ്പെഷ്യൽ ജയിൽ, തുറന്ന ജയിൽ, സെമി ഓപ്പൺ ജയിൽ, ദുർഗുണപരിഹാര പാഠശാല എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ഇതിൽ സെൻട്രൽ ജയിൽ, ജില്ലാ ജയിൽ, സബ്ജയിൽ എന്നിവ മേഖലാടിസ്ഥാനത്തിൽ സ്ഥാപിക്കാനുള്ള കാരണം ഈ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ്. ഭൗതികസൗകര്യങ്ങൾ, ജോലിക്കാരുടെ ലഭ്യത, സുരക്ഷ, ജയിൽപ്പുള്ളികൾക്ക് അടിയന്തിരമായി ലഭ്യമാകേണ്ട ചികിത്സാസംവിധാനങ്ങൾ, വിദ്യാഭ്യാസം, തൊഴിലുറപ്പ്, കുറ്റമാവർത്തിക്കാതിരിക്കാനുള്ള പരിശീലനങ്ങൾ തുടങ്ങിയവ ഒരുക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
സംസ്ഥാനങ്ങളിൽ 1306 ജയിലുകളും ഏഴ് യൂണിയൻ ടെറിട്ടറികളിലായി 35 ജയിലുകളുമാണ് ഇന്ത്യയിലുള്ളത്. അതിൽ 143 എണ്ണം സെൻട്രൽ ജയിലുകളാണ്. 402 ജില്ലാജയിലുകൾ, 644 സബ്ജയിലുകൾ, 90 തുറന്ന ജയിലുകൾ, 26 വനിതാജയിലുകൾ, 16 സ്പെഷ്യൽ ജയിലുകൾ, 20 ദുർഗുണപരിഹാരപാഠശാലകൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ അരുണാചൽ പ്രദേശിന് ജില്ലാജയിലുകളും സബ്ജയിലുകളും മാത്രമേ ഉള്ളൂ. അതേ സമയം മണിപ്പൂരിന് രണ്ട് സെൻട്രൽ ജയിലുകൾ ഉണ്ട്. ആസ്സാമിൽ മാത്രം എല്ലാ വിഭാഗത്തിലുമായി 31 ജയിലുകൾ ഉണ്ട്. മണിപ്പുരിലും സിക്കിമിലും രണ്ടേരണ്ട് ജയിലുകൾ വീതമാണുള്ളത്!
ഏറ്റവും കൂടുതൽ ജയിലുകൾ ഉള്ള സംസ്ഥാനം എന്ന ബഹുമതി തമിഴ്നാടിന് സ്വന്തമാണ്. 138 ജയിലുകളാണ് എല്ലാ വിഭാഗത്തിലുമായി ഉള്ളത്. രണ്ടാം സ്ഥാനം രാജസ്ഥാനും മധ്യപ്രദേശും പങ്കിട്ടെടുത്തിരിക്കുന്നു- 130 ജയിലുകൾ. യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ ഡൽഹിയാണ് മുന്നിൽ-20 ജയിലുകൾ. ബാക്കിയുള്ള ടെറിട്ടറികളിൽ നാലോ നാലിൽ താഴെയോ വീതമേ ജയിലുകളുളളൂ.

രാജ്യത്തെ മൊത്തം ജയിലുകളുടെ എണ്ണത്തിൽ 11 ശതമാനം സെൻട്രൽ ജയിലുകളാണ് ഉള്ളത്. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയത്വരെയും അത്തരം കേസുകളിൽ വിചാരണ തുടരുന്നവരെയുമാണ് സെൻട്രൽ ജയിലുകളിൽ പാർപ്പിക്കുക. കൊലപാതകം, പീഡനം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അങ്ങനെ എല്ലാവിധ കേസുകളും അവിടെയുണ്ടാകും. എങ്കിലും ജില്ലാ ജയിലുകളിലേക്ക് പരമാവധി വിചാരണത്തടവുകാരെയാണ് വിടാറ്. ദീർഘകാലത്തേക്ക് ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെയാണ് സാധാരണയായി സെൻട്രൽ ജയിലുകളിൽ പാർപ്പിക്കാറ്. നിയമപ്രകാരം രണ്ടുവർഷത്തിൽ കൂടുതലുള്ള തടവുകൾ സെൻട്രൽ ജയിലിലേക്കാണ് അയക്കേണ്ടത്. പക്ഷേ മിക്ക സംസ്ഥാനങ്ങളും അടിസ്ഥാന സൗകര്യം കൂടി പരിഗണിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നീക്കുന്നത്. ചുരുങ്ങിയത് ആയിരം തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം സെൽട്രൽ ജയിലിൽ ഉണ്ടായിരിക്കണം. മറ്റ് ജയിലുകളെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യങ്ങൾ അല്പംകൂടി മെച്ചപ്പെട്ടതുമാവണം. ഏറ്റവും കൂടുതൽ സെൻട്രൽ ജയിലുകളുള്ളത് ഡൽഹിയിലാണ്, 14 എണ്ണം. മധ്യപ്രദേശിൽ പതിനൊന്നും. കണ്ണൂർ, പൂജപ്പുര, വിയ്യൂർ എന്നിവിടങ്ങളിലായി മൂന്ന് സെൻട്രൽ ജയിലുകളാണ് കേരളത്തിലുള്ളത്.
മിനിമം അഞ്ഞൂറ് തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യത്തോടെയുള്ളതായിരിക്കണം ജില്ലാജയിലുകൾ. ഇന്ത്യയിലൊട്ടാകെ 402 ജില്ലാജയിലുകളാണ് ഉള്ളത്. അതിൽ ഏറ്റവും കൂടുതൽ ജില്ലാജയിലുകൾ ഉള്ളത് ഉത്തർപ്രദേശിലാണ് (61). താലൂക്കടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സബ്ജയിലുകൾ ഉള്ളത് ഇന്ത്യയിലാണ്. 99 ജയിലുകളോടെ തമിഴ്നാട് ആണ് ഒന്നാമത്. അതിൽ എട്ടെണ്ണം വനിതകൾക്കും 88 എണ്ണം പുരുഷന്മാർക്കും മൂന്നെണ്ണം സ്പെഷ്യൽ സബ്ജയിലുമാണ്. ബാക്കിയുള്ള ജയിലുകളെക്കുറിച്ച് ധാരാളം പറയേണ്ടതുണ്ട്. സമയമാവട്ടെ.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജയിൽ എന്നത് സംസ്ഥാനത്തിന്റെ പരിധിയിലും ഉത്തരവാദിത്തത്തിലുമുള്ളതാണ്. മറ്റ് രാജ്യങ്ങളിൽ ഒരു പക്ഷേ അത് രാജ്യത്തിന്റെ തന്നെ പ്രശ്നമായിരിക്കും. അപ്പോൾ ജയിൽപ്പുള്ളികളുടെ കാര്യത്തിൽ ഇന്ത്യ എത്രാമത്തെ സ്ഥാനത്താണെന്ന വിലയിരുത്തൽ പ്രയാസമാണ്. അത് ഓരോ രാജ്യത്തിലെയും നിയമവ്യവസ്ഥയ്ക്കനുസരിച്ചിരിക്കും. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ കുറ്റവാളികൾ ഉള്ളത് ഇന്ത്യൻ ജയിലിലാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നിരുന്നാലും ഇന്ത്യയിൽ അനുവദിക്കപ്പെട്ടതിലും17 ശതമാനം അധികം പേർ ജയിലുകളിൽ ഉള്ള സ്ഥലത്ത് കഴിയുന്നുണ്ട്. അതിനർഥം നമുക്ക് ഇനിയും ജയിലുകൾ ആവശ്യമുണ്ട് എന്നതാണ്. മതിയായ കുറ്റവാളികൾ ഇല്ലാത്തതുകൊണ്ട് ജയിലുകൾ അടച്ചുപൂട്ടുന്ന രാജ്യങ്ങളും ഈ ലോകത്ത് ഉണ്ടെന്ന് ഓർക്കണം.
അകത്താവുന്നവർക്ക് അവകാശങ്ങളുണ്ടെന്ന കാര്യം ഓരോ ജയിലറും മറക്കാൻ പാടില്ലാത്തതാണ്. തടവുകാരന് കൃത്യമായ സമയത്ത് കോടതിയിൽഹാജരാവാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണം, അയാളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാൻ പാടില്ല. അസുഖമുണ്ടെങ്കിൽ ചികിത്സ ലഭ്യമാക്കണം,പോരാത്തതിന് കൃത്യസമയത്ത് അവരുടെ ശിക്ഷാകാലാവധി കഴിഞ്ഞാൽ വിടുതൽ കൊടുത്തിരിക്കണം. വിടുതൽ ഉത്തരവില് കാണിക്കുന്ന ദിവസം തന്നെ വിട്ടിരിക്കണം. അതും രാവിലെ തന്നെയായിരിക്കണം.
നമ്മുടെ ജയിലുകളുടെ ഘടനയും മാതൃകയുമെല്ലാം ബ്രിട്ടീഷുകാരുടേതാണ്. അവരുടെ കാലത്താണ് ആധുനിക രീതിയിലുള്ള തടവറകൾ രൂപകല്പന ചെയ്യുന്നത്. സ്വാതന്ത്യത്തിനുശേഷം കാലോചിതമായ മാറ്റങ്ങൾക്ക് ജയിലുകളും വിധേയരായി. ഡിസ്ട്രിക്ട്, സബ്ജയിലുകളെ അപേക്ഷിച്ചുനോക്കുമ്പോൾ സെൻട്രൽ ജയിലുകളുടെ എണ്ണം കുറവായിരിക്കും പക്ഷേ കൂടുതൽ തടവുകാരെ പാർപ്പിക്കാൻ പറ്റും എന്നോർക്കണം. സബ്ജയിലുകൾ ആണ് നമ്മുട രാജ്യത്ത് എണ്ണത്തിൽ കൂടുതലുള്ളതെങ്കിലും അവിടങ്ങളിലാണ് താരതമ്യേന തടവുകാർ കുറവ് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം സെൻട്രൽ ജയിലിനേക്കാൾ കൂടുതൽ പേരെ തടവിൽ പാർപ്പിച്ചിരിക്കുന്നത് ജില്ലാജയിലുകളാണ്. 136 ശതമാനം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. അതേസമയം സെൻട്രൽ ജയിലുകളിലാവട്ടെ 125 ശതമാനവും സബ്ജയിലുകളിൽ അത് 91 ശതമാനവുമാണ്. ചെയ്ത കുറ്റത്തിനുള്ള ശിക്ഷയനുഭവിക്കുന്നവരേക്കാൾ ആരോപിക്കപ്പെട്ട കുറ്റത്തിനുമേൽ വിചാരണനേരിടുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
നൂറുശതമാനത്തിൽ താഴെ തടവുകാരെ പാർപ്പിച്ചിരിക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. ആന്ധ്രപ്രദേശ്, ബിഹാർ, ഒഡീസ, തമിഴ്നാട്, തെലുങ്കാന എന്നിവയാണ് ഏറ്റവും വലിയ ജയിലുകൾ ഉള്ള സംസ്ഥാനങ്ങൾ. അതിൽ അതിൽ ആന്ധ്രപ്രദേശിന്റെ നേട്ടം എടുത്തുപറയേണ്ടതുണ്ട്. 2017ൽ 105 ജയിലുകൾ ഉള്ളത് 2018 ആയപ്പോളേക്കും അവർ അത് 81 ആയിട്ട് കുറച്ചു. തെലുങ്കാനയ്ക്കും ഉണ്ട് അതുപോലെ ഒരു നേട്ടം. 49 ജയിലുകൾ 2017 ൽ ഉണ്ടായിരുന്നതിൽ നിന്നും 2018 ആയപ്പോൾ 47 ആക്കി കുറയ്ക്കാൻ അവർക്കും സാധിച്ചു. മേൽപ്പറഞ്ഞ മറ്റു ജയിലുകളെ സംബന്ധിച്ചിടത്തോളം തടവുകാരുടെ എണ്ണം നൂറുശതമാനത്തിൽ കൂടാതെ അവർ കാത്തുരക്ഷിക്കുന്നുണ്ട്. ഡൽഹിയിൽ മാത്രം മൊത്തം ജയിലുകളിലായി 18000 പേർ തടവിൽ കഴിയുന്നുണ്ട് എന്നു കൂടി ഈയവസരത്തിൽ ഓർമിപ്പിക്കട്ടെ.
മഹാരാഷ്ട്ര ഇരുപത്തിയഞ്ചോളം സബ്ജയിലുകൾ ജയിലുകൾ അടച്ചുപൂട്ടി. ആശാവഹമായ കാര്യമാണത്. വളരെ പുരോഗമനപരമായ രീതിയിൽ പ്രവർത്തിക്കുന്ന ജയിലുകൾ വളരെ കുറച്ചു മാത്രമേ ഇന്ത്യയിലുള്ളൂ. അതിൽ തമിഴ്നാടും കർണാടകയും കേരളവും മുൻപന്തിയിലാണ്. ഇവിടങ്ങളിലെ ജയിലിനുളളിലെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ പ്രശംസനീയമാണ്. കേരളത്തിലെ ജയിൽ നടത്തിപ്പു മാതൃകകൾ പലതിനും കടപ്പെട്ടിരിക്കുന്നത് തമിഴ്നാടിനോടാണ്. ഒന്നും ചെയ്യാതെ, പരമ്പരാഗതമായ ജയിൽസമ്പ്രദായങ്ങളുമായി മുന്നോട്ടുപോകുന്ന ജയിലുകളാണ് ഇന്ത്യയിൽ ഭൂരിഭാഗവും.
കേരളത്തിലെ മൂന്ന് സെൻട്രൽ ജയിലുകളിലും കൂടി 2273 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 3022 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. 13 ജില്ലാജയിലുകളിലായി 1713 പേരെ പാർപ്പിക്കാം. 1946 പേർ ഇപ്പോൾ ഉണ്ട്. സബ്ജയിലുകളിലും സ്പെഷ്യൽ ജയിലുകളിലുമായി 1447 പേരെ പാർപ്പിക്കാം. പുതിയ കണക്കുപ്രകാരം 1203 പേരാണ് ഉള്ളത്. കേരളത്തിലെ ജയിലുകളിൽ ലോക് ഡൗൺ കാലത്ത് അബ്കാരികേസുകളിൽപെട്ടവരാണ് കൂടുതലായി ജയിലുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
ലോക്ഡൗൺ കാലം തടവുകാർക്ക് ഒരു അനുഗ്രഹമാണ്. ജാമ്യത്തിൽ വിട്ടു കുറേപേരെ. പരോൾ അനുവദിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞവരെ പറഞ്ഞയച്ചു. ബാക്കിയുള്ളവർ കൊറോണയുടെ ഗൗരവം മനസ്സിലാക്കി സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്തിരിക്കുന്നു. ജയിലുകൾ തോറും മാസ്കുകൾ ഉണ്ടാക്കുന്നു. തങ്ങൾ അകത്തിരുന്നുകൊണ്ട് സമൂഹത്തിന്റെ ഭാഗമാവുകയാണെന്ന് അവർ ലോകത്തോട് പ്രവൃത്തിയിലൂടെ വിളിച്ചുപറയുന്നു.
(തുടരും)
Co-authored by Shabitha
Content Highlights: Thihar Ex legal Advisor Sunil guptas Columnon Jail and Justice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..