ടി.പി രാജീവൻ
ടി.പി രാജീവന്റെ 'നീലക്കൊടുവേലി'യാണ് ഈയാഴ്ച്ച വായിച്ച മികച്ച കവിത. എത്ര ലളിതമായി, ഗുപ്തമായി, മനോഹരമായി അത് കവിതയുടെ ഭാഷ സംസാരിക്കുന്നു! രണ്ടു ലോകങ്ങളും കാലങ്ങളും പരസ്പരാഭിമുഖമായി നില്‍ക്കുകയാണ് കവിതയില്‍. കുറഞ്ഞ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുണ്ടായിരുന്ന ഒരു കാലം. അതിന്റെ ഇരുട്ടില്‍, പരിമിതികളില്‍ ജീവിച്ചുമരിച്ച മനുഷ്യരെ സഹാനുഭൂതിയോടെയേ ഓര്‍ക്കാനാവൂ. ഇനിയും ലോകം പുരോഗമിക്കും. സൗകര്യങ്ങള്‍ വര്‍ധിക്കും. അപ്പോഴേയ്ക്ക് എന്നെന്നേയ്ക്കുമായി തിരോഭവിച്ചു കഴിഞ്ഞിരിക്കും ചില നന്മകള്‍, നൈര്‍മ്മല്യങ്ങള്‍, സൗന്ദര്യങ്ങള്‍, വിസ്മയങ്ങള്‍. അവയെ രാജീവന്‍ നീലക്കൊടുവേലി എന്നു വിളിക്കുന്നു. ഇന്നത്തെ സൗകര്യങ്ങളേക്കാള്‍, സൗലഭ്യങ്ങളേക്കാള്‍ നീലക്കൊടുവേലിയുടെ അലഭ്യതയും അപൂര്‍വ്വതയുമാണോ മികച്ചത്? അങ്ങനെ ചിന്തിക്കാനും ഈ കവിത പ്രേരിപ്പിക്കുന്നു. അപ്പോഴും അത് മുഗ്ദ്ധമായ ഗൃഹാതുരതയായി മാറി നിറം കെടുന്നില്ല. ചരിത്രബോധത്തിന്റെയും കാലബോധത്തിന്റെയും അപാരമായ ഒരു തരം സന്തുലനമാണ് രാജീവന്റെ കവിതയുടെ സൗന്ദര്യം. അത് വികസനമൗലികവാദത്തിന്റെയോ വികസന വിരുദ്ധതയുടെയോ വ്യഗ്രതകള്‍ക്കൊപ്പമല്ല. രണ്ടിനെപ്പറ്റിയും അത് സ്ഥൂലവും വാചാലവും പരുഷവുമായി സംസാരിക്കുന്നുമില്ല. പകരം അത് കവിതയുടെ സൂക്ഷ്മഭാഷയുപയോഗിച്ച് ജീവിതവിചാരം ചെയ്യുന്നു. ജീവിതവിചാരത്തില്‍, ചരിത്രവും രാഷ്ട്രീയവും ലോകബോധവും തത്ത്വചിന്തയും സുഭഗമായ കാവ്യദീപ്തിയോടു കൂടി സന്നിഹിതമാകുന്നു. കവിതയ്ക്ക്, കവിതയിലൂടെ, മാത്രം സാധ്യമായ ചിലതിന്റെ നിറവേറലായി അത് മാറുകയും ചെയ്യുന്നു.
കവിത ഒരു തരം നീലക്കൊടുവേലിയാണ്. അതില്‍ അത്ഭുതവും അയുക്തികതയും നിഗൂഢതയുമുണ്ട്. ആ നീലക്കൊടുവേലിയാലെഴുതപ്പെട്ടതാണ് രാജീവന്റെ കവിത; അല്ലാതെ നീലക്കൊടുവേലിയെപ്പറ്റിയല്ല.
ഇതോടൊപ്പം ഓര്‍മ്മ വരുന്നത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആ മഹാനായ ബ്രിട്ടീഷ് കാല്പനികന്‍, സാമുവല്‍ ടെയ്‌ലര്‍ കോള്‍റിജ്ജ്, രേഖപ്പെടുത്തി വച്ച ചില മാന്ത്രികമൊഴികളാണ്. അതിവിടെ എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കാം -
'What if you slept
And what if in your sleep you dreamed
And what if in your dream you went to heaven
And there plucked a strange and beautiful flower
And what if when you awoke you had that flower in your hand
Ah, what then?
Content Highlights :Sajay K.V writes about the poem Neelakkoduveli written by T.P Rajeevan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..