ചൊല്ലിക്കൊട്, തല്ലിക്കൊട്, തളളിക്കളയരുത്!


സുനിൽ ഗുപ്ത

7 min read
Read later
Print
Share

ബോര്‍സ്ററലുകളില്‍ എത്തുന്നവര്‍ മിക്കവാറും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്. മോഷണവും പിടിച്ചുപറിയുമാണ് സാധാരണയായി ചുമത്തപ്പെടുന്ന കുറ്റങ്ങള്‍. എന്നിരുന്നാലും പ്രതികാരവും സഹപാഠിയെ കൊന്നതും ഇവിടെ പുത്തരിയല്ലാതായിരിക്കുന്നു. കുറച്ചുവര്‍ഷങ്ങളായി മയക്കുമരുന്ന് കടത്തും ഇവരുടെ കേസുകളില്‍ സാധാരണയായിട്ടുണ്ട്.

Representative Image

ഇന്ത്യയുടെഭാവി സുരക്ഷിതമായിരുക്കുന്ന കരങ്ങൾ യുവാക്കളുടേതാണെന്ന് പറഞ്ഞത് മുൻ രാഷ്ട്രപതിയും ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ശാസ്ത്രപ്രതിഭയുമായിരുന്ന എ.പി.ജെ അബ്ദുൽ കലാമാണ്. ഇന്ത്യയുടെ ഭാവി ഭദ്രമായിരിക്കേണ്ട കരങ്ങൾ സുരക്ഷിതമാണോ? അല്ലെങ്കിൽ എങ്ങനെയത് സുരക്ഷിതമാക്കണം, മുന്നോട്ടുള്ള പ്രയാണത്തിൽ വീണുപോകുന്നവർ മുങ്ങിത്താഴുന്ന കുറ്റകൃത്യങ്ങൾ എണ്ണത്തിൽ ചെറുതല്ല. അത്തരമൊരു സാഹചര്യത്തിൽ ക്രിമിനൽ നീതിനിർവഹണ സംവിധാനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വിശദമാക്കുകയാണ് സുനിൽ ഗുപ്ത.

ന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ചാണ് മനുഷ്യബോംബിനോടൊപ്പം പൊട്ടിച്ചിതറിയത്. ശ്രീലങ്കയിലെ ആദ്യമനുഷ്യബോംബായി ചരിത്രം രേഖപ്പെടുത്തിയ തേൻമൊഴി (തനു) എന്ന പെൺകുട്ടി ശ്രീലങ്കൻ റെക്കോഡുകൾ പ്രകാരം കലൈവതിയാണ്. എൽ.ടി.ടി ഇ നേതാവ് പ്രഭാകരന്റെ ഉപദേഷ്ടാവ് രാജരത്നത്തിന്റെ മിടുക്കിയായ മകൾ. സ്കൂൾ വിദ്യാഭ്യാസം നേടിയിട്ടുള്ള തേൻമൊഴിയുടെ രക്തം അത്രയുംകാലം തമിഴ്ജനതയുടെ മോചനത്തിനായി തിളപ്പിച്ചുകൊണ്ടിരിക്കാൻ പിതാവ് രാജരത്നത്തിനു കഴിഞ്ഞിരുന്നു. കാരണം, അതാണല്ലോ പ്രായം. തമിഴ്പുലികളുടെ ആദ്യമനുഷ്യബോംബായി മാറുമ്പോൾ അവളുടെ പ്രായം വെറും പതിനേഴ്! ഒപ്പം ചാവേറായ പന്ത്രണ്ടാളുകളിൽ പലരും ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരും. ഇന്നത്തെ നമ്മുടെ കണക്കിൽ പ്ളസ്ടു ക്കാരിയായ ഒരു മിടുക്കിയാണ് സൂയിസൈഡ് ബോംബായി മാറുന്നത്. അതിതീവ്രമായ വംശീയസ്നേഹമായിരുന്നു അവളെ അതിന് പ്രേരിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ അവസാനത്തെ ശ്രീപെരുമ്പത്തൂർ സന്ദർശനത്തിനിടയിൽ എടുക്കപ്പെട്ട ഫോട്ടോകളിൽ കാണാം, രണ്ടുഭാഗവും മുടികൾ പിന്നിയിട്ട, കണ്ണടവച്ച ഒരു പെൺകുട്ടി പൂച്ചെണ്ടുകൾ അദ്ദേഹത്തിന് സമ്മാനിച്ചുകൊണ്ട് കാലിൽ തൊട്ടുവണങ്ങാനായി കുനിയുന്നത്. പിന്നെ പൊട്ടിത്തെറിയോടൊപ്പം ചിന്നിച്ചിതറുന്ന ശരീരങ്ങളാണ് അവിടം നിറയെ.

ശാന്തൻ എന്നറിയപ്പെടുന്ന ശ്രീലങ്കക്കാരനായ സുതെന്തിരരാജ രാജീവ്ഗാന്ധി കൊലപാതകത്തിന്റെ സൂത്രധാരരിൽ മുഖ്യനാണ്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ടെക്നോളജിയിൽ നിന്ന് ബിദുദം നേടിയ ശാന്തൻ അറസ്റ്റിലാവുമ്പോൾ പ്രായം ഇരുപത് ആവുന്നേയുള്ളൂ. നളിനിയും പങ്കാളി ശ്രീഹരൻ എന്ന മുരുഗനും അറസ്റ്റിലാവുമ്പോൾ പ്രായം ഇരുപത്തിയൊന്നാണ്. അവരോടൊപ്പം തടവിലായ പേരറിവാളന് പത്തൊമ്പതും തികഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. മുതിർന്നവർ എന്നു പറയാറായിട്ടുള്ളവർ റോബർട്ട് പയസും ജയകുമാറും രവിചന്ദ്രനും മാത്രം.

ബ്രിട്ടീഷ് ദുർഗുണപരിഹാരസമിതിയാണ് പതിനാറിനും ഇരുപത്തിയൊന്നിനും ഇടയിലുള്ള കൗമാരക്കാരെയും യുവാക്കളെയും നല്ലനടപ്പിലേക്ക് കൊണ്ടുവരാനായി കെന്റിലെ ബോർസ്റ്റലിൽ ഒരു സ്കൂൾ ആരംഭിക്കുന്നത്. കുറ്റവാസനയുള്ള, കുറ്റവാളികളായ കുട്ടികളെ സന്മാർഗത്തിലേക്ക് നയിച്ച ബോർസ്റ്റലിലെ സ്കൂൾ 1902 സർ അലക്സാണ്ടർ പാറ്റേഴ്സൺ എന്ന ജയിലറുടെ മേൽനോട്ടത്തിലാണ് സ്ഥാപിതമായത്. പിന്നീട് അദ്ദേഹം പ്രിസൺ കമ്മീഷണറായി. അൻപതിൽ അധികമില്ലാത്ത കുട്ടികളെ അവിടെ പാർപ്പിച്ച് പഠിപ്പിച്ചു. അതിരസകരവും കൗതുകകരവുമായ പരിശീലനങ്ങളായിരുന്നു സമൂഹത്തിൽ നിന്നും വേറിട്ടു നടന്നിരുന്ന കുട്ടികൾക്ക് ലഭിച്ചിരുന്നത്. പ്രായപൂർത്തിയാവാത്ത കുറ്റവാളികളെ എങ്ങനെ തെറ്റുതിരുത്തി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് പരിശീലിപ്പിച്ച ബോർസ്റ്റലിലെ ആ സ്കൂൾ പിന്നീട് ബോർസ്റ്റൽ സ്കൂൾ എന്ന പേരിൽ ലോകമെമ്പാടുമുള്ള ജയിൽനിയമങ്ങളിൽ ഇടംപിടിച്ചു. ബോർസ്റ്റൽ സ്കൂൾ എന്നത് നമുക്ക് ദുർഗുണപരിഹാര പാഠശാലയുടെ ഔദ്യോഗികനാമമായി മാറി.

പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രയമുള്ളവരെ മറ്റു തടവുകാരിൽ നിന്നും പ്രത്യേകിച്ച് ഗുണ്ടാസംഘത്തിലെയും മറ്റു സ്ഥിരം തട്ടിപ്പുകാരുടെയും ഇടയിൽ നിന്നും മാറ്റിപ്പാർപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ദുർഗുണപരിഹാര പാഠശാല എന്ന സങ്കല്പമുണ്ടാവുന്നത്. നല്ല നിലവാരമുള്ള ഒരു അക്കാദമിക വിദ്യാലയത്തിന്റെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ടുവേണം ഇത്തരം പാഠശാലകൾ പ്രവർത്തിക്കേണ്ടത്. പ്രധാനാധ്യാപകൻ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ തുടങ്ങി എല്ലാ സംവിധാനങ്ങളും അവിടെ വേണം.

കൗമാരപ്രായം എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. ഏതു വഴിയിലേക്കും അവരുടെ ശ്രദ്ധപോകും. അപ്പോൾ അവരെ നല്ലനടപ്പിലൂടെ സമൂഹത്തിനും കുടുംബത്തിനും ഉത്തമരാക്കി മാറ്റുക എന്നതാണ് ഇത്തരം പാഠശാലകളുടെ ലക്ഷ്യം. മറ്റുതരത്തിലുള്ള ദൂഷ്യസ്വഭാവങ്ങളൊന്നും തന്നെ അവരെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു വിദ്യാലയാന്തരീക്ഷമാണ് തിഹാറിൽ ഇത്തരക്കാരെ പാർപ്പിച്ചിരിക്കുന്നതിൽ ഒരുക്കാറ്. അവരുടെ വിദ്യാഭ്യാസത്തിനാണ് പ്രാഥമിക പരിഗണന. നാലാം തരംവരെ പഠിച്ച് ഉഴപ്പിയവനെ നാലാം തരത്തിൽ ചേർത്ത് പഠനം പുനരാരംഭിക്കുന്നു. അഞ്ചിൽ നിർത്തിയാളെ ആറിലേക്കാണ് ചേർക്കുക. കൃത്യവും സമയബന്ധിതവുമായ പഠനമാണ് അവർക്ക് ഒരുക്കിക്കൊടുക്കുന്നത്. ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യുണിവേഴ്സ്ററിയുടെ ഒരു സെന്റർ തിഹാറിൽ ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 12 വരെയുള്ള ക്ളാസുകളിലെ പഠനകാര്യങ്ങൾക്കായി നാഷണൽ ഓപ്പൺ സ്കൂൾ സമ്പ്രദായത്തെയാണ് ആശ്രയിക്കുന്നത്. 12നു ശേഷം പഠനം തുടരാൻ ആഗ്രഹിക്കുന്നവരെ ഇഗ്നോയുടെ സഹായത്തോടെ ബി.എ, എം.എ പാസ്സാകുന്നുണ്ട്. അഞ്ചാതരം വരെ പഠിച്ചവരാണ് ജയിലിലെത്തുന്ന മിക്ക കുട്ടികളും എന്നതാണ് മറ്റൊരു പ്രത്യേകത.

വെറും പഠനം മാത്രമല്ല, കലാകായിക മത്സരങ്ങളും സ്പോർട്സ് ഡേ, ആർട്സ് ഡേ തുടങ്ങിയവയൊക്കെയും ഇവിടെ നടത്തി അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനങ്ങൾ നടത്തുന്നതുപോലെത്തന്നെ ബോർസ്റ്റലുകളിലും വൊക്കേഷണൽ ട്രെയിനിങ് കൊടുക്കാറുണ്ട്. അങ്ങനെ തൊഴിലധിഷ്ഠിത കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ജയിലിൽ നിന്നാണ് കോഴ്സ് പൂർത്തിയാക്കിയതെന്ന് സർട്ടിഫിക്കറ്റിൽ എവിടെയും സൂചിപ്പിക്കാൻ പാടില്ല. ആ സർട്ടിഫിക്കറ്റ് കൊണ്ട് അവർക്ക് ഏതു സ്ഥാപനത്തിലും ജോലിയിൽ പ്രവേശിക്കാവുന്നതാണ്.

പണ്ടത്തെ ദുർഗുണപരിഹാര പാഠശാലകളുടെ നടത്തിപ്പുകളിൽ നിന്നും എത്രയോ പുരോഗമിച്ചിരിക്കുന്നു ഇപ്പോഴത്തെ സംവിധാനങ്ങൾ. കുട്ടികളുടെ മനഃശാസ്ത്രപരമായ കാര്യങ്ങൾക്കാണ് കൂടുതൽ പരിഗണനകൾ കൊടുക്കുന്നത്. അവർ ചെയ്ത കുറ്റമെന്തോ ആയിക്കോട്ടെ ഭാവിയിൽ അവർ അത് ആവർത്തിക്കാതിരിക്കാനും നല്ല ജീവിതസാഹചര്യത്തിൽ, മികച്ച പൗരനായി വളരാനുമുള്ള പ്രചോദനവവും പ്രോത്സാഹനവും നല്കുകയാണ് ദുർഗുണപരിഹാരപാഠശാലകളുടെ ലക്ഷ്യം. ഭാവിയിൽ അവർ ഇന്ത്യയിലെ ജയിലുകളിലെ വലിയ സെല്ലുകൾ കാണാതിരിക്കാനുളള മുൻകരുതലുകളാണ് ബോർസ്ററലുകൾ പ്രാധാന്യം കൊടുക്കുന്നത്.

jail and justice
വര: ശ്രീലാൽ

വിദേശങ്ങളിലെ ബോർസ്റ്റലുകളെ അപേക്ഷിച്ച് ഇന്ത്യ എത്രയോ പുരോഗമിച്ചിട്ടുണ്ട്. ഇവിടെ നമ്മൾ നല്ല മോറൽ വിദ്യാഭ്യാസം കൊടുക്കുന്നു. നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ പഠിപ്പിക്കുന്നു. തികച്ചും സാധാരണമായ ഒരു സ്കൂൾ സംവിധാനത്തിന്റെ എല്ലാ തുറസ്സുകളും ഇവിടെ കൊടുക്കുന്നു. പക്ഷേ വിദേശജയിലുകളിലെ ബോർസ്റ്റൽ സംവിധാനം തികച്ചും കെട്ടിമൂടപ്പെട്ടതാണ്. പ്രായത്തിനനുസരിച്ച് അവരെ തരംതിരിക്കുന്നതായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ. നമ്മുടെ ബോർസ്റ്റലുകളിൽ ഇപ്പോൾ ഐ.ടി.ഐ പഠനസംവിധാനവുമുണ്ട്.

ബോർസ്റ്റലുകളിൽ എത്തുന്നവർ മിക്കവാറും സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള കുടുംബത്തിൽ നിന്നുള്ളവരാണ്. മോഷണവും പിടിച്ചുപറിയുമാണ് സാധാരണയായി ചുമത്തപ്പെടുന്ന കുറ്റങ്ങൾ. എന്നിരുന്നാലും പ്രതികാരവും സഹപാഠിയെ കൊന്നതും ഇവിടെ പുത്തരിയല്ലാതായിരിക്കുന്നു. കുറച്ചുവർഷങ്ങളായി മയക്കുമരുന്ന് കടത്തും ഇവരുടെ കേസുകളിൽ സാധാരണയായിട്ടുണ്ട്.

ജിയോ (പേര് സാങ്കല്പികമാണ്, കുട്ടികളുടെ പേര് എവിടെയും പറയാൻ പാടില്ല എന്ന നിയമമുണ്ട്) ഒരു നോർവീജിയക്കാരനാണ്. ഇന്ത്യൻ കുട്ടികളെ വംശീയമായി അധിക്ഷേപിച്ചതിനാണ് ജിയോയെ ബോർസ്റ്റലിലേക്കയച്ചത്. അവിടെയവന് ആദ്യം കൊടുത്തത് യോഗയും ധ്യാനപരിശീലനവുമാണ്. തടവുകാലാവധി കഴിഞ്ഞ് തിരികെ നോർവേയിലെത്തിയ ജിയോ വർഷാവർഷം തിഹാറിലെ ബോർസ്റ്റലിലേക്കുള്ള വസ്ത്രങ്ങൾ അയച്ചുതരുന്നു. ജിയോ ഇന്ത്യയുമായി അത്രകണ്ട് സ്നേഹത്തിലായിരിക്കുന്നു.

സുനിൽ അഡോളസെന്റ് വാർഡിൽ നിന്നും വൊക്കേഷണൽ ട്രെയിനിങ്ങ് ലഭിച്ച കുട്ടിയാണ്. തിഹാറിലെ എഫ്.എം റേഡിയോ സ്റ്റേഷനിലെ സ്ഥിരം സന്ദർശകനായിരുന്നു സുനിൽ. ശിക്ഷാകാലാവധി കഴിഞ്ഞയുടൻ വളരെ പ്രശസ്തമായ ഒരു എഫ്.എം റേഡിയോയിലെ അതിപ്രശസ്തനായ അവതാരകനായി സുനിൽ മാറി. വാണിയും അതുപോലെ അഡോളസെന്റ് വാർഡിലെ സൗകര്യം ഉപയോഗിച്ചുകൊണ്ട് ടീച്ചർ ട്രെയിനിങ് പാസ്സായി ഇപ്പോൾ ടീച്ചറായി ജോലി ചെയ്യുന്നു.

മോഡൽ പ്രിസൺ മാന്വൽ 2016-ലെ 25ാം അധ്യായം പറയുന്നത് കൗമാരക്കാരായ കുറ്റവാളികളെ എങ്ങനെയാണ് പരിപാലിക്കേണ്ടതെന്നാണ്. പ്രധാനമായും അടിസ്ഥാനവിദ്യാഭ്യാസവും ഉയർന്ന വിദ്യാഭ്യാസവും അവർക്ക് പ്രദാനം ചെയ്തിരിക്കണ. പിന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും മോറൽ ടീച്ചിങ്ങും കൊടുക്കണം. എക്സട്രാ കരിക്കുലറായിട്ടുള്ള എല്ലാ ടാലന്റുകളും പ്രോത്സാഹിപ്പിച്ചിരിക്കണം. ജയിൽ കാലയളവിൽ അവരുടെ മാതാപിതാക്കൾക്ക് സന്ദർശിക്കാവുന്നതാണ്. അവരോട് വളരെ സ്വതന്ത്രമായി ഇടപെടാനും കഴിയണം. നല്ല സംസ്കാരസമ്പന്നരായിട്ടുവേണം അവർ പുറത്തിറങ്ങാൻ. ഇതൊക്കെ കുറ്റത്തിന്റെ കാഠിന്യമനുസരിച്ചായിരിക്കും തീരുമാനിക്കപ്പെടുക. ദീർഘകാലശിക്ഷകളൊന്നും കോടതി കൊടുക്കാറില്ല. ചിലകുട്ടിക്കുറ്റവാളികൾ മയക്കുമരുന്നിന് അടിമകളായിരിക്കും. അവരെ ലഹരിമുക്തരാക്കുക എന്നതാണ് വലിയൊരു വെല്ലുവിളി.

1919-20 കാലയളവിലെ ഇന്ത്യൻ ജയിൽ കമ്മറ്റിയാണ് പതിനാറ് മുതൽ ഇരുപത്തിയൊന്ന് വയസ്സുവരെയുള്ള കുറ്റവാളികളെ പാർപ്പിക്കാനും അവരെ നേർവഴിക്കുനയിക്കാനുമായി ബോർസ്ററൽ സ്കൂളുകൾ ഇന്ത്യയിലും സ്ഥാപിക്കേണ്ടതുണ്ടെന്ന് നിർദ്ദേശിച്ചത്. പ്രായപൂർത്തിയാവാത്ത കുറ്റവാളികളെ മുതിർന്നവരോടൊപ്പം തടവറയിലടയക്കുക വഴി കൂടുതൽ സാമൂഹ്യദുരന്തത്തിന് വഴിവെക്കുമെന്നും കുട്ടികളെ തിരുത്താൻ എന്തുകൊണ്ടും രാഷ്ട്രത്തിന് ബാധ്യതയുണ്ടെന്നും വാദിച്ച കമ്മറ്റി ഒരു സാധാരണ ജയിൽ അന്തരീക്ഷം കുട്ടികൾക്ക് അനുഭവയോഗ്യമാക്കുന്നതു വഴി കൂടുതൽ അബദ്ധങ്ങളിലേക്ക് തലമുറ നയിക്കപ്പെടും എന്നും വിലയിരുത്തി. അവർക്ക് മാനസികാഘാതമുണ്ടാക്കാത്ത തരത്തിൽ, വിദ്യാഭ്യാസത്തിനും പ്രായത്തിനനുസരിച്ചുള്ള മറ്റു പ്രവർത്തിപരിചയങ്ങളും ശീലിപ്പിക്കുക വഴി നാളെയുടെ പൗരന്മാരെ വാർത്തെടുക്കുന്നതിൽ ബോർസ്റ്റൽ സ്കൂളുകളും പ്രാധാന്യവും കമ്മറ്റി വിശദമാക്കിയിരുന്നു. അങ്ങനെ 1926-ൽ പഞ്ചാബിലാണ് ഇന്ത്യയിലെ ആദ്യത്തെ ബോർസ്റ്റൽ സ്കൂൾ ആരംഭിച്ചത്.

തമിഴ്നാട്ടിൽ പന്ത്രണ്ടും രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരളം, തെലങ്കാന, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുമായി ഓരോന്നുവീതവുമെന്ന കണക്കിൽ ഒമ്പത് സംസ്ഥാനങ്ങളിലായി ഇരുപത് ബോർസ്റ്റൽ സ്കൂളുകളാണ് നിലവിലുള്ളത്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിലെ മൊത്തം ജയിലുകളുടെ ഒരു ശതമാനമാണ് ബോർസ്റ്റൽ സ്കൂളുകൾ. പന്ത്രണ്ട് ബോർസ്റ്റലുകളുള്ള തമിഴ്നാട്ടിൽ രണ്ടുതരം ബോർസ്റ്റലുകളുണ്ട്- കൺവിക്റ്റഡ് ആൻഡ് പ്രീ കൺവിക്റ്റഡ് അഡോളസെന്റ് ഒഫന്ററുകൾ എന്നാണ് അവ അറിയപ്പെടുന്നത്. പുതുക്കോട്ടയിലെ കൺവിക്ടഡ് അഡോളസെന്റ് ഒഫന്റർ ഒഴികെ ബാക്കിയെല്ലാം പ്രീകൺവിക്ടഡ് ഒഫൻഡേഴ്സ് ആണ്. തമിഴ്നാട്ടിലെ രണ്ടുവിഭാഗം ബോർസ്റ്റലുകളിലുമായി 692 പേരെ പാർപ്പിക്കാം. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 169 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കേരളത്തിൽ 90 പേർക്കുള്ള താമസസൗകര്യമുണ്ട്. ഹിമാചൽ പ്രദേശ് വളരെ ചെറിയസൗകര്യമാണ് ബോർസ്ററൽ സ്കൂളിനായി ഒരുക്കിയിട്ടുള്ളത്. പതിനഞ്ചുപേരെ മാത്രം ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ. എന്നാൽ അവിടെ ഒരൊറ്റ ബോർസ്റ്റൽ അന്തേവാസിയും നിലവിലില്ല. ജാർഖണ്ഡ് 100, മഹാരാഷ്ട്ര 105, പഞ്ചാബ് 500, ഉത്തർപ്രദേശ് 1799, രാജസ്ഥാൻ 20, തെലങ്കാന 93 എന്നിങ്ങനെയാണ് ബോർസ്റ്റൽ കപാസിറ്റി. യഥാക്രമം ജാർഖണ്ഡ് 38, മഹാരാഷ്ട്ര 14, പഞ്ചാബ് 263 എന്നിങ്ങനെയാണ് അംഗങ്ങളുടെ എണ്ണം. എന്നാൽ യു.പിയിൽ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 2079 കുട്ടികളാണ് ഉള്ളത്. രാജസ്ഥാനിൽ രണ്ടും തെലങ്കാനയിൽ ഒന്നും.

ഇന്ത്യൻ ബോർസ്റ്റൽ സംവിധാനത്തിന്റെ ഭാഗമെന്ന നിലയിൽ കേരളത്തിലും ബോർസ്റ്റൽ സ്കൂളുകൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. താത്‌ക്കാലിക അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായിട്ട് ബോർസ്റ്റൽ സ്കൂൾ ഇപ്പോൾ ക്വാറന്റൈ ജയിലായി മാറ്റിയിരിക്കുകയാണ്. അന്തേവാസികളെ തത്‌ക്കാലം മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കോവിഡ് സീസൺ കഴിഞ്ഞാൽ എല്ലാം പൂർവസ്ഥിതിയിലാവും. നമ്മുടെ കൗമാരക്കാർ കൂടുതൽ പ്രശ്നങ്ങളിലേക്ക് എടുത്തുചാടുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ബോർസ്റ്റൽ സംവിധാനത്തെ അതീവഗൗരവത്തോടെ കാണേണ്ടതുണ്ട്. കാലാനുസാരമായ മാറ്റങ്ങൾക്കും ബോർസ്റ്റലുകളെ വിധേയമാക്കേണ്ടതുണ്ട്. ആൺകുട്ടികളെ മാത്രമാണ് ഇപ്പോൾ കേരളത്തിലെ ബോർസ്റ്റലുകളിൽ താമസിപ്പിച്ചിരിക്കുന്നത്. പെൺകുട്ടികളെ തൊട്ടടുത്തുള്ള വനിതാജയിലിൽ പ്രത്യേക സംവിധാനത്തോടെയാണ് പാർപ്പിക്കാറ്. പെൺകുട്ടികളുടെ എണ്ണത്തിൽ അത്രയധികം വർധനവ് ഉണ്ടാവാറില്ല എന്നതാണ് അവർക്കായി പ്രത്യേക ബോർസ്റ്റലുകൾ സ്ഥാപിക്കാത്തതിനുള്ള സാങ്കേതിക കാരണം. പതിനെട്ടുവയസ്സായ പെൺകുട്ടികളെ നേരെ വനിതാജയിലിലേക്ക് അയക്കുന്നു. അവർക്കായി പ്രത്യേക ബോർസ്റ്റൽ സംവിധാനം ഇപ്പോൾ കേരളത്തിനെന്നല്ല, ഇന്ത്യയിൽ എവിടെയുമില്ല. ഇന്നത്തെ സാഹചര്യത്തിൽ അതൊരു പോരായ്മയാണ്.

ചെയ്യുന്ന കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ഇരുപത്തൊന്നു വയസ്സുകഴിഞ്ഞവരെ ജില്ലാ ജയിലിലേക്കും മറ്റു ജയിൽ സംവിധാനങ്ങളിലേക്കും മാറ്റുകയാണ് പതിവ്. രണ്ടുവിഭാഗത്തിലുള്ള കുട്ടികളാണ് ഇവിടെയുണ്ടാവാറ്. ഒന്നാമതായി-നിയമസംരക്ഷണവും പരിരക്ഷയും ആവശ്യമുള്ള കുട്ടികൾ, രണ്ടാമത്തേത് നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികൾ. അതിൽ രണ്ടാമത്തെ വിഭാഗത്തിലുള്ള കുട്ടികളെയാണ് ബോർസ്റ്റൽ സ്കൂളുകളിൽ താമസിപ്പിക്കുന്നത്. അവർ പ്രത്യേക പരിഗണനയോടെയാണ് പരിചരിക്കപ്പെടുന്നത്. മാനസികമായും ശാരീരികമായും ബൗദ്ധികമായും അവരെ സാധാരണജീവിതത്തിലേക്കു പറഞ്ഞയക്കാനുള്ള പ്രയത്നങ്ങളാണ് ഇവിടെ നടക്കുന്നത്. തിരിച്ചിങ്ങോട്ടു വരാനുള്ള പഴുതുകൾ അവരുടെ പ്രവൃത്തിയിൽ നിന്നും മനസ്സിൽ നിന്നും ഇല്ലാതാക്കുക എന്നതാണ് ഉദ്ദേശ്യം. കുട്ടികൾ ഉയർന്ന ജീവിതസാഹചര്യത്തിൽ നിന്നായിക്കോട്ടെ, ഏറ്റവും താഴെക്കിടയിലുള്ളവരായിക്കോട്ടെ, അവരുടെ കുടുംബപശ്ചാത്തലത്തിന്റെ പൊതുസ്വഭാവം തകർന്നടിഞ്ഞ കുടുംബം, മാതാപിതാക്കൾ വേർപിരിഞ്ഞ കുടുംബം എന്നിവയാണെന്ന് എറണാകുളം ബോർസ്റ്റൽ
സ്കൂളിലെ വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ ചൂണ്ടിക്കാണിക്കുന്നു. ബോർസ്റ്റൽ സ്കൂളുകളുടെ അനിവാര്യതയെക്കുറിച്ചും അതിൽ വരുത്തേണ്ടതായ മാറ്റങ്ങളെക്കുറിച്ചും കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് രൂപീകരിച്ച കമ്മിറ്റിയിലെ അംഗമാണ് ഇദ്ദേഹം. ബോർസ്റ്റൽ സംവിധാനം പാടെ ഇല്ലാതാക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ അവനവന്റെ കുടുംബത്തിൽ നിന്നും ചെയ്തു തുടങ്ങുക എന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. അതില്ലാത്തിടത്തോളം കാലം നമുക്ക് ജയിൽ നിയമവകുപ്പുകളെത്തന്നെ ആശ്രയിക്കേണ്ടി വരും.

കേരളത്തിലെ ബോർസ്റ്റലിൽ പതിനെട്ട് വയസ്സുള്ള 27 പേരും പത്തൊമ്പത് വയസ്സുള്ള 44 പേരും ഇരുപത് വയസ്സുള്ള 49 പേരും ഇരുപത്തൊന്നു വയസ്സുള്ള നാല് പേരുമാണ് കഴിഞ്ഞ 3 മാസത്തിൽ വന്നുപോയത്. ഇതിൽ ഇരുപത്തൊന്നു വയസ്സിനുശേഷം ഏതൊരു കുറ്റവാളിയും നേരിടുന്ന നിയമഘട്ടങ്ങളിലൂടെ ഒരോ ബോർസ്റ്റൽ അന്തേവാസിയും കടന്നുപോകണം. അനവന് ജാമ്യം കിട്ടാൻ അപേക്ഷിക്കാം. കോടതിയിൽ വിചാരണയ്ക്കായി സമൻസ് വരുമ്പോൾ കോടതിയിൽ ഹാജരാവണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടും, ജയിലിലേക്ക് അയയ്ക്കപ്പെടും. അവിടെ മറ്റു പരിഗണനകളൊന്നുമില്ല. കേസിന്റെ തീവ്രതയനുസരിച്ചിരിക്കും പിന്നീടുള്ള ജീവിതം. തട്ടിപ്പ്, ആൾമാറാട്ടം, മയക്കുമരുന്ന് കടത്ത്, കള്ളനോട്ടടി, പീഡനം തുടങ്ങി കൊപാതകമുൾപ്പെടെയുള്ള എല്ലാതരം കേസുകളും ഇവിടെയും കാണാറുണ്ട്.

പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയ്ക്കുള്ളവർ ആദ്യമായി കുറ്റം ചെയ്തുവരുന്നവരാണെങ്കിൽ (FirstTime Offenders) അവരെ ജയിൽ പ്രൊബേഷൻ ഓഫീസറുടെ കീഴിൽ നല്ലനടപ്പിനു വിടും. അത് ശിക്ഷയല്ല. Probation of Offenders Act പ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പേര് 'നേർവഴി പദ്ധതി' എന്നാണ്. രണ്ടു വർഷമാണ് അവരെ നേർവഴി പദ്ധതിയിൽ ഉൾപ്പെടുത്തുക. അവർക്ക് ഭാവിയിൽ പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോ, പാസ്പോർട്ട്, ലൈസൻസ് തുടങ്ങിയവ ലഭിക്കുന്നതിനോ ഇത് തടസ്സമാവുകയില്ല. അക്കാദമിക റെക്കോഡുകളിൽ ഈ പ്രൊബേഷൻ കാലയളവ് രേഖപ്പെടുത്തുകയും ചെയ്യുകയില്ല. നേർവഴി പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ചെയ്ത കുറ്റത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ്. പൊതുവേ തീവ്രത കുറഞ്ഞ കേസുകളിൽപ്പെട്ടവരെയാണ് നേർവഴി പദ്ധതിയിൽ ഉൾപ്പെടുത്തുക. NDPS, ലൈംഗികാതിക്രമം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നേർവഴി പദ്ധതിയിൽ പരിഗണിച്ചുകൊള്ളണമെന്നില്ല. സാധാരണയായി ഏഴുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്ത കൗമാരക്കാരെയാണ് നേർവഴി പദ്ധതിയിൽഉൾപ്പെടുത്താറ്.

ദുർഗുണപരിഹാര പാഠശാല എന്ന അതിപുരാതനമായ സംജ്ഞയെ പൂർണമായും മാറ്റിനിർത്തിക്കൊണ്ട്, നിയമവുമായി സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾക്ക് മാർഗനിർദേശങ്ങളും നല്ലപാഠങ്ങളും നല്കുന്ന സ്ഥാപനം എന്നാണ് ബോർസ്റ്റൽ സ്കൂളുകളെ നിർവചിച്ചിരിക്കുന്നത്. നൂറ് വർഷങ്ങൾക്കു മുമ്പ് നമ്മുടെ രാജ്യത്തെ ജയിൽ കമ്മറ്റിയുടെ തീരുമാനപ്രകാരം സ്ഥാപിക്കപ്പെട്ട ബോർസ്റ്റൽ സംവിധാനം ഇനിയും കൈവരിക്കേണ്ടതായിട്ടുള്ള പുരോഗതികളെക്കുറിച്ചുള്ള ചർച്ചകളാണ് ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളിൽ നിന്നുണ്ടാവേണ്ടത്.

Co-Authored by Shabitha
(കേരള ബോർസ്റ്റൽ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് കടപ്പാട്: ജോർജ് ചാക്കോ, വെൽഫെയർ ഓഫീസർ, ജില്ലാജയിൽ-ബോർസ്റ്റൽ സ്കൂൾ, എറണാകുളം.)

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Madhavikkutti

6 min

എഴുത്തുകാരിയായ മാധവിക്കുട്ടിയെ വേറെയൊരു എഴുത്തുകാരിയിലും കുഴിച്ചുനോക്കരുത് | അക്ഷരംപ്രതി

Aug 10, 2023


book cover, rihan rashid

4 min

തോറ്റ പത്താംക്ലാസ്, ഫാന്‍സി ആഭരണത്തില്‍ സ്വര്‍ണംപൂശുന്ന ജോലി; ജീവിതം ഒരെഴുത്ത് തന്നെ!

Aug 26, 2022


Asan, ONV

2 min

'ദുരവസ്ഥ'യിൽ ആശാൻ വിതച്ചതും പൊന്നരിവാളാൽ ഒ എൻ വി കൊയ്തതും!

Aug 16, 2021

Most Commented