പേരറിവാളൻ, അർപ്പുതമ്മാൾ | Photo: PTI
രാജീവ്ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 31 വര്‍ഷത്തെ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു പേരറിവാളന്. അമ്മ അര്‍പ്പുതമ്മാളിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കോടതിയുടെയും നിരന്തരമായ ഇടപെടലിനെത്തുടര്‍ന്ന് പുറംലോകത്തെത്തിയ പേരറിവാളനുമായുള്ള ദീര്‍ഘസംഭാഷണത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം
31 വര്‍ഷത്തെ ജയില്‍ ജീവിതം എങ്ങനെയായിരുന്നു?
കസ്റ്റഡിയില്‍ എടുത്ത നാളുകളില്‍ നേരിട്ട പീഡനത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. വീണ്ടും പറയുന്നില്ല. തടവറ എന്നും തടവറതന്നെയാണ്. പുറംലോകം കാണാതെ കഴിയുക എന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ, ജീവിത സാഹചര്യങ്ങളോട് വേദനയോടെയാണെങ്കിലും പൊരുത്തപ്പെട്ടു. കടുത്ത മാനസികവ്യഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇന്നും പ്രസന്നവദനനായി കാണാന്‍ സാധിച്ചത് അമ്മയുടെ സ്‌നേഹത്തിന്റെ സ്പര്‍ശമാണ്. അമ്മയാണ് എന്റെ ജീവിതത്തെ വീണ്ടെടുത്തത്. അമ്മയായിരുന്നു ഏകബലം. അമ്മയുടെ സന്ദര്‍ശനവും പുസ്തകങ്ങളും നല്‍കിയ ഊര്‍ജത്തിലായിരുന്നു ജയില്‍ ജീവിതം. സഹതടവുകാരെല്ലാം വലിയ പിന്തുണയായിരുന്നു. പുസ്തകങ്ങളിലൂടെ ലോകത്തെ കണ്ടു, മനസ്സിലാക്കി. ഇത് മുന്നോട്ട് നയിച്ചു. ജയിലിലെ ഏറ്റവും അടുത്ത സുഹൃത്ത് പുസ്തകങ്ങളായിരുന്നു. കിടക്കുമ്പോള്‍ തലയ്ക്കല്‍ എപ്പോഴും പുസ്തകങ്ങളുണ്ടായിരുന്നു.
എന്തുതരം പുസ്തകങ്ങളാണ് വായിച്ചിരുന്നത്?
ഫിക്ഷനോടായിരുന്നു പ്രിയം. വായിച്ച നോവലുകളും കഥകളും വലിയ രീതിയില്‍ സ്വാധീനം ചെലുത്തി. അവയിലെ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. പരിഭാഷപ്പെടുത്തിയ ധാരാളം റഷ്യന്‍ നോവലുകളും വായിച്ചു. കവിതകളും ഏറെ വായിച്ചു. നിയമത്തിലുള്ള അറിവിന്റെ പ്രാധാന്യം മനസ്സിലാക്കിയപ്പോള്‍ വായന നിയമ പുസ്തകങ്ങളിലേക്കും എത്തി. വിവിധ കേസുകള്‍, നിയമവശങ്ങള്‍, വ്യാഖ്യാനം ഒക്കെ വായിച്ചുമനസ്സിലാക്കി. ശരിക്കും പഠിച്ചുവെന്ന് പറയാം. മുടങ്ങാതെ ആനുകാലികങ്ങളും വായിക്കുന്ന ശീലമുണ്ടായിരുന്നു. ജയിലിന് പുറത്ത് നടക്കുന്ന കാര്യങ്ങള്‍ രാഷ്ട്രീയ മാസികകളിലൂടെ അറിഞ്ഞു. പുസ്തകങ്ങളും ആനുകാലികങ്ങളുമായി എത്തുന്ന അമ്മയുടെ ഓരോ ജയില്‍ സന്ദര്‍ശനത്തിനും കാത്തിരുന്നു. തമിഴിലെയും ഇംഗ്ലീഷിലെയും പ്രധാന മാസികകള്‍ മുടങ്ങാതെ അമ്മ എത്തിച്ചു കൊണ്ടിരുന്നു. വായനയുടെ ലോകത്ത് മുഴുകുമ്പോള്‍ തടവറയുടെ ബന്ധനത്തില്‍ നിന്ന് ഒരു പരിധിവരെ മോചനം ലഭിച്ചു.
വായന ജീവിതത്തില്‍ വരുത്തിയ മാറ്റം?
മാക്‌സിം ഗോര്‍ക്കിയുടെ രചനകള്‍ ഏറെ ഇഷ്ടമാണ്. റഷ്യന്‍ നോവലുകളെക്കുറിച്ച് ആദ്യം പറഞ്ഞുതന്നത് അക്ക (മൂത്ത സഹോദരി) അന്‍പുമണിയാണ്. അവ വായിക്കാന്‍ അക്ക നിര്‍ദേശിച്ചു. മാക്‌സിം ഗോര്‍ക്കിയുടെ അമ്മ (മദര്‍) ഏറ്റവും പ്രിയപ്പെട്ട നോവലാണ്. എന്റെ ജീവിതത്തിന്റെ പ്രധാന മൂന്നുഘട്ടങ്ങളില്‍, മൂന്നുവിധത്തില്‍ വായിക്കപ്പെട്ട നോവലാണത്. ആദ്യമായി വായിക്കുന്നത് കേസിലുള്‍പ്പെടുന്നതിനുമുന്‍പ്, 18-19 വയസ്സിലാണ്. ഫാക്ടറി തൊഴിലാളിയുടെ മകനായ പാവെല്‍, അവന്റെ അമ്മ, അവരുടെ കഷ്ടപ്പാടുകള്‍, പോരാട്ടം എന്നിവ മനസ്സിനെ സ്പര്‍ശിച്ചു. നോവല്‍ ഇഷ്ടപ്പെടുകയും ചെയ്തു. അതിനുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി ഈ നോവല്‍ വായിച്ചത് റിമാന്‍ഡ് കാലത്താണ്. അന്ന് കുറച്ചുകൂടി അടുപ്പം നോവലിനോടും അതിലെ കഥാപാത്രങ്ങളോടും തോന്നി. എന്നാല്‍, അതിനുമപ്പുറമുള്ള ആസ്വാദനമായിരുന്നു മൂന്നാം വായനയില്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനുശേഷമായിരുന്നു മൂന്നാമത് വായിച്ചത്. അതിലെ കഥാപാത്രങ്ങളുടെ മനസ്സിലൂടെ ഞാന്‍ യാത്രചെയ്തു. എന്റെ ജീവിതത്തിലെ കഥാപാത്രങ്ങളുമായി നോവലിലെ കഥാപാത്രങ്ങളെ സാമ്യപ്പെടുത്തി. അതിലെ അമ്മ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. ആ അമ്മയുടെ പോരാട്ടം എന്റെ അമ്മയുടെ പോരാട്ടമാണെന്ന് കരുതി. അതിലെ അമ്മയില്‍ എന്റെ അമ്മയെത്തന്നെ ഞാന്‍ കണ്ടു. ബോറിസ് പോള്‍വോയിയുടെ എ സ്റ്റോറി എബൗട്ട് എ റിയല്‍ മാന്‍ ജയില്‍വാസത്തില്‍ ഏറെ സ്വാധീനിച്ച മറ്റൊരു നോവലാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള നോവലാണത്. വിമാനാപകടത്തില്‍ കാട്ടിനുള്ളിലകപ്പെടുന്ന സോവിയറ്റ് യുദ്ധവീരന്റെ കഥയാണ് പറയുന്നത്. കൈവശമുള്ള കുറച്ച് ഭക്ഷണംകൊണ്ട് ജീവന്‍ നിലനിര്‍ത്തി കാട്ടില്‍നിന്ന് അയാള്‍ രക്ഷപ്പെടുന്നു. അപകടത്തില്‍ അയാള്‍ക്ക് കാലുകള്‍ നഷ്ടമായിരുന്നു. അയാളുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ കഥ എനിക്ക് മനോധൈര്യം തന്നു. ആ നോവല്‍ നല്‍കിയ പ്രചോദനം വിലമതിക്കാന്‍ സാധിക്കാത്തതാണ്.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: perarivalan interview mathrubhumi weekly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..