പ്രതീകാത്മക ചിത്രം | Photo: Getty Image
ബെയ്ജിങ്: ചൈനയില്‍ ലോക്ഡൗണില്‍ കുടുങ്ങിപ്പോയ യുവതിയുടെ ഗര്‍ഭം അലസിയത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കുന്നു. കോവിഡ് വ്യാപനം മൂലം കടുത്ത നിയന്ത്രണങ്ങളാണ് ചൈനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷിയാൻ നഗരത്തിലുള്ള യുവതിയുടെ എട്ടുമാസം പ്രായമായ ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്. യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമത്തില്‍ പ്രചരിച്ചിരുന്നു.
ഗർഭം അലസുന്നതിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിച്ചേര്‍ന്ന യുവതിയെ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് കാട്ടി രണ്ട് മണിക്കൂറോളമാണ് ആശുപത്രി അധികൃതര്‍ കാത്തിരുത്തിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യുവതിയുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അതിന്റെ കാലാവധി കഴിഞ്ഞിരുന്നുവെന്നും യുവതിയുടെ അനന്തിരവള്‍ പറഞ്ഞു.
ജനുവരി ഒന്നിന് യുവതിയുടെ അനന്തരവള്‍ സോഷ്യല്‍ മീഡിയയിലാണ് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. പ്ലാസ്റ്റിക് സ്റ്റൂളില്‍ ഇരിക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് പങ്കുവെച്ചത്. യുവതിയുടെ ചുറ്റിലും രക്തം തളം കെട്ടി നില്‍ക്കുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു.
വലിയതോതിലുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ക്കു ലഭിച്ചത്. നിരവധിപ്പേർ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തി. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
സംഭവം നടന്ന ഷിയാൻ ഗാവോക്‌സിന്‍ ഹോസ്പിറ്റലിനെതിരേ വലിയതോതിലുള്ള ആശങ്കയും അമര്‍ഷവും ആളുകള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് പ്രാദേശിക ഹെല്‍ത്ത് ബ്യൂറോ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആ സമയത്ത് ആശുപത്രിയുടെ ഒ.പി. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
പൊതുജനങ്ങളോട് മാപ്പ് പറയാന്‍ ഷിയാനിലെ ആരോഗ്യ സമിതി ആശുപത്രിയോട് ആവശ്യപ്പെട്ടു. ആശുപത്രിയുടെ അടിയന്തര പ്രതികരണ സേനയുടെ തലവനും ആരോഗ്യസമിതി ഡയറക്ടര്‍ക്കും മുന്നറിയിപ്പ് നല്‍കിയതായും ഷിയാന്‍ നഗരഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചു. ഭരണകൂടത്തിന്റെ പ്രസ്താവന ഔദ്യോഗിക വീചാറ്റ് അക്കൗണ്ടില്‍ പങ്കുവെച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ 290 മില്ല്യണ്‍ ആളുകളാണ് കണ്ടത്.
ഷിയാന്‍ നഗരത്തില്‍ 13 മില്ല്യണ്‍ ആളുകളാണ് ലോക്ഡൗണ്‍ മൂലം വീടുകളില്‍ കുടുങ്ങി കിടക്കുന്നത്.
Content highlights: woman in locked down china city suffers miscarriage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..