വിരാട് കോലിയും അനുഷ്ക ശർമയും | Photo: instagram.com/anushkasharma/?hl=en
ആരാധകർക്ക് ഏറെ പ്രിയ്യപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശർമ-വിരാട് കോലി ജോഡി. ഇപ്പോഴിതാ ആദ്യമായി കണ്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കോലി. അനുഷ്കയെ ആദ്യമായി കാണുന്ന ദിവസം താൻ എത്രത്തോളം ഉത്കണ്ഠാകുലനായിരുന്നുവെന്നും കോലി പറയുന്നുണ്ട്. അടുത്ത സുഹൃത്തായ എബി ഡി വില്ലിയേഴ്സിന്റെ 'ദ 360 ഷോ' എന്ന പരിപാടിക്കിടെയാണ് കോലിയുടെ തുറന്നുപറച്ചിൽ.
2013ലാണ് തന്റെ മാനേജർ വിളിച്ച് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാനുള്ള അവസരത്തെക്കുറിച്ച് പറയുന്നത്. നടി അനുഷ്ക ശർമയ്ക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും മികവ് തെളിയിച്ച മുൻനിരതാരമായി മാറിയിരുന്നു അനുഷ്ക. അവർക്കൊപ്പം അഭിനയിക്കണം എന്നു കേട്ടപ്പോൾ താൻ വിറച്ചുതുടങ്ങിയെന്നും കോലി പറയുന്നു. "ഈ പരസ്യം ഞാനെങ്ങനെ അവർക്കൊപ്പം അഭിനയിക്കും? അവർ ശരിക്കും ഒരു നടിയാണ്. അതെല്ലാമോർത്ത് ഞാൻ ഉത്കണ്ഠാകുലനായി".
അനുഷ്കയുമായുള്ള ആദ്യത്തെ സംസാരത്തെക്കുറിച്ചും കോലി പറയുന്നുണ്ട്. അനുഷ്ക എത്തുന്നതിന് അഞ്ചു മിനിറ്റ് മുമ്പേ താൻ ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നു. ലൊക്കേഷനിൽ എത്തിയ ഉടനെ ആദ്യം താൻ അനുഷ്കയോട് ചോദിച്ച കാര്യം ധരിച്ച ഹീലിനെക്കുറിച്ചാണ്. അതിനേക്കാൾ ഉയരം കൂടിയ ഹീലൊന്നും ധരിക്കാൻ കിട്ടിയില്ലേ എന്നാണ് താൻ ചോദിച്ചത് എന്നും അതിന് എക്സ്ക്യൂസ് മീ എന്ന മറുപടിയാണ് അനുഷ്ക നൽകിയതെന്നും കോലി ഓർക്കുന്നു.
എന്നാൽ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് അനുഷ്ക എത്ര സാധാരണ പെൺകുട്ടിയാണ് എന്നു മനസ്സിലായതെന്നും കോലി പറയുന്നു. തങ്ങളിരുവരുടേയും കുടുംബപശ്ചാത്തലം സമാനമായിരുന്നു. മിഡിൽ ക്ലാസ് കുടുംബങ്ങൾ അനുഭവിക്കുന്ന അതേ കാര്യങ്ങൾ, അവയിലൂടെ തങ്ങൾ അടുത്തു. അവിടെ മുതൽ സുഹൃത്തുക്കളായി, ക്രമേണ പ്രണയിക്കാൻ തുടങ്ങി- കോലി പറയുന്നു.
ഏറെനാളത്തെ പ്രണയത്തിനൊടുവിൽ 2017 ഡിസംബറിലാണ് കോലിയും അനുഷ്കയും വിവാഹിതരായത്. തുടർന്ന് 2021 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വാമിക എന്നു പേരിട്ടിരിക്കുന്ന മകളുടെ വിശേഷങ്ങളും അനുഷ്കയും കോലിയും സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.
Content Highlights: Virat Kohli On Meeting Anushka Sharma For The 1st Time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..