ഉർഫി ജാവേദ്, സംഗീത ഫോഗട്ടും വിനേഷ് ഫോഗട്ടും
റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ജന്തർ മന്തറിനു മുന്നിൽ സമരം തുടങ്ങിയിട്ട് നിരവധി നാളുകളായിരുന്നു. സമരം നടത്തിവന്ന ബജ്റംഗ് പുണിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയും ചെയ്തിരുന്നു. പാർലമെന്റ് ഉദ്ഘാടന ദിവസം തന്നെ രാജ്യത്തിന് അഭിമാനമായ താരങ്ങളെ തെരുവിൽ വലിച്ചിഴച്ചത് പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് ബസ്സിൽ ഇരിക്കവേ ഇവർ പകർത്തിയ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രശസ്ത മോഡലായ ഉർഫി ജാവേദ്.
ട്വിറ്റർ പേജിലൂടെയാണ് ഉർഫി ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. സംഗീത ഫോഗട്ടിന്റെയും വിനേഷ് ഫോഗട്ടിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾക്ക് എതിരെ പ്രതികരിക്കുകയായിരുന്നു ഉർഫി. പോലീസ് കസ്റ്റഡിയിലിരിക്കവേ ഇരുവരും പകർത്തിയ ചിത്രത്തെ മോർഫ് ചെയ്ത് നിറഞ്ഞ ചിരിയോടെ ഉള്ള ചിത്രമാക്കി മാറ്റി പ്രചരിപ്പിക്കുകയാണ് പലരും ചെയ്തത്. ഇതിനെതിരേയാണ് ഉർഫിയുടെ പ്രതികരണം. ഒരാൾ തെറ്റാണ് എന്നു തെളിയിക്കാൻ നുണകളുടെ സഹായത്തോടെ ഇത്ര തരംതാഴരുത് എന്നു പറഞ്ഞാണ് ഉർഫി ചിത്രം പങ്കുവെച്ചത്. കസ്റ്റഡിയിൽ നിന്നുള്ള യഥാർഥ ചിത്രവും മോർഫ് ചെയ്ത ചിത്രവും ട്വീറ്റിലുണ്ട്.
സമരവേദ പോലീസ് കൈകാര്യം ചെയ്യുന്ന വീഡിയോ സാക്ഷി മാലിക്കും പങ്കുവെച്ചിട്ടുണ്ട്. ഇങ്ങനെയാണ് നമ്മുടെ ചാമ്പ്യൻമാർ കൈകാര്യം ചെയ്യപ്പെടുന്നത്. ലോകം നമ്മെ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന ക്യാപ്ഷനോടെയാണ് സാക്ഷി വീഡിയോ പങ്കുവെച്ചത്.
മോർഫ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് ബജ്റംഗ് പുനിയയും പരാതി ഉന്നയിക്കുകയുണ്ടായി. ഈ തെറ്റായ ചിത്രം പ്രചരിക്കപ്പെടുകയാണ് എന്നും വ്യാജചിത്രം പോസ്റ്റ് ചെയ്യുന്നവർക്കെതിരേ പരാതി നൽകുമെന്ന് വ്യക്തമാക്കുന്നു എന്നാണ് ബജ്റംഗ് പുനിയ ട്വീറ്റ് ചെയ്തത്.
നടിയും നിർമാതാവുമായ പൂജ ഭട്ടും ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച് എത്തിയിരുന്നു. പുരുഷ പുരോഹിതന്മാർ ആദരവോടെ പാർലമെന്റിലേക്ക് ആനയിക്കപ്പെടുന്നു. വനിതാ അത്ലറ്റുകൾ തെരുവിൽ കയ്യേറ്റം ചെയ്യപ്പെടുന്നു- എന്നു പറഞ്ഞാണ് പൂജ ട്വീറ്റ് ചെയ്തത്.
നിരവധി പേരാണ് വ്യാജ ചിത്രത്തിനെതിരേ സാമൂഹിക മാധ്യമത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചത്. ഫേസ്ആപ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഇരുവരുടെയും ഗൗരവമാർന്ന മുഖം ചിരിക്കുന്ന വിധത്തിൽ ആക്കിയതെന്നു വ്യക്തമാക്കുന്നതിന്റെ വീഡിയോ വരെ പങ്കുവെച്ചവരും ഉണ്ട്.
ബി.ജെ.പി.യുടെ ലോക്സഭാംഗം കൂടിയായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരേയുള്ള ലൈംഗികാതിക്രമ പരാതികളിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നു പോലീസിന്റെ ബലപ്രയോഗം. ബാരിക്കേഡുകൾ ചാടിക്കടന്നാണ് താരങ്ങൾ മാർച്ച് നടത്തിയത്. സാക്ഷി മാലിക്കും സംഗീത ഫോഗട്ടും പോലീസിനു മുന്നിൽ പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്നാണ് താരങ്ങളെയും അണികളെും പോലീസ് വാഹനത്തിൽ നഗരാതിർത്തികളിലെ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയത്. പിന്നാലെ ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.
എന്നാൽ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ജന്തർ മന്തറിൽ തന്നെ സമരം തുടരുമെന്നും സാക്ഷി മാലിക് പ്രഖ്യാപിച്ചു. വനിതകളുടെ സത്യാഗ്രഹമാകും ഇനിയുണ്ടാവുക എന്നും സാക്ഷി ട്വീറ്റ് ചെയ്തു.
Content Highlights: Urfi Javed reacts to morphed pic of Sangeeta Phogat and Vinesh Phogat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..