ബ്രാൻഡ് പേരും വിലയും സഹിതം കയറ്റുമതി ചെയ്യാൻ തയ്യാറാക്കി വെച്ച വസ്ത്രം , തിരുപ്പൂരിൽ കയറ്റുമതിക്ക് തയ്യാറാക്കിയ ബ്രാൻഡഡ് വസ്ത്രങ്ങൾ
തിരുപ്പൂർ: ബ്രാൻഡുകളിൽ ഒന്നാമനാണ് അഡിഡാസ്. സ്‌പോർട്‌സ് എന്ന വാക്കിനോളം സുപരിചിതമായ ഈ ജർമൻ ആഗോള കമ്പനിക്ക് തിരുപ്പൂരുമായി എന്തുബന്ധമെന്ന് ചോദിച്ചാൽ ഉത്തരം ഒരുപാടുണ്ട്. മൂന്ന് വരയുള്ള അഡിഡാസ് ബ്രാൻഡ് സ്‌പോർട്‌സ് വസ്ത്രങ്ങളുടെ പിറവി തിരുപ്പൂരിലാണ്.
നൂൽ മുതൽ ബ്രാൻഡ് പേര് തുന്നിച്ചേർത്ത് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് കയറ്റി അയക്കുന്നതുവരെ എല്ലാം നിയന്ത്രിക്കുന്നത് തിരുപ്പൂരിൽനിന്ന്. അഡിഡാസ് മാത്രമല്ല നൈക്കി, ലക്കോസ്റ്റ, ജോക്കി, വാൾ മാർട്ട്, പോളോ, മദർ കെയർ, മാർക്‌സ് ആൻഡ് സ്‌പെൻസർ, സി.ആൻഡ്.എ., യൂറോ ഡിസ്‌നി, സാറ, ജോജോ, റെഡ് ടാഗ്, ടോമി തുടങ്ങി ലോകത്തെ വൻകിട ഫാഷൻ ബ്രാൻഡുകളെല്ലാം തിരുപ്പൂരിന്റെ സൃഷ്ടിയാണ്.
ഇറ്റലിയിലേക്കുള്ള ആദ്യ കയറ്റുമതിമുതൽ തിരുപ്പൂരിന്റെ ഖ്യാതി ലോകം അറിഞ്ഞുതുടങ്ങി. ലോകത്തെ മുൻനിര കമ്പനികളെല്ലാം തിരുപ്പൂരിൽ വന്ന് വ്യാപാരം ഉറപ്പിക്കുന്നതിനുപിന്നിൽ പല കാരണങ്ങൾ ഉണ്ട്. ഉത്പാദനച്ചെലവ് കുറവെന്നതാണ് പ്രധാന ആകർഷണം. ഇന്ത്യൻ പരുത്തിയുടെ ഉയർന്ന ഗുണമേന്മയും സവിശേഷമാണ്. ഈ ഘടകങ്ങളാണ് ആഗോള ബ്രാൻഡിങ് കമ്പനികളെ തിരുപ്പൂരിൽ എത്തിക്കുന്നത്.
യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, കാനഡ, ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ എല്ലായിടത്തേക്കും തിരുപ്പൂരിൽനിന്ന് ബ്രാൻഡഡ് വസ്ത്രങ്ങൾ പോകുന്നുണ്ട്.വിദേശത്തേക്ക് വേനൽകാലം, തണുപ്പുകാലം എന്നിങ്ങനെ സീസൺ അടിസ്ഥാനമാക്കിയാണ് ഓർഡറുകൾ അയക്കുന്നത്. കമ്പനികളും തിരുപ്പൂരിലെ മില്ലുടമകളും തമ്മിലുള്ള കരാറിലാണ് തുടക്കം. ഓരോ ബ്രാൻഡ് കമ്പനിയും വേണ്ട വസ്ത്രങ്ങളുടെ പട്ടിക നൽകും. അതിൽ ഉപയോഗിക്കേണ്ട തുണി, നൂൽ, സിബുകൾ, ബട്ടണുകൾ തുടങ്ങി എല്ലാ സാമഗ്രികളും കമ്പനികളാണ് നിർദേശിക്കുന്നത്. കമ്പനികൾ പറയുന്ന മാതൃകയിലും ഡിസൈനിലും മില്ലുകൾ തയ്ച്ച് നൽകും. കമ്പനികളുടെ ബ്രാൻഡ് നെയിം ഉൾപ്പെടുന്ന ലോഗോവരെ തിരുപ്പൂരിലാണ് അച്ചടിക്കുന്നത്. ശേഷം ലോഗോ തുന്നിച്ചേർത്ത് വിലവിവര കാർഡുകൂടി ചേർത്താണ് കയറ്റി അയക്കുന്നത്.സീസൺ തുടങ്ങുന്നതിന് ആറുമാസംമുമ്പേ കമ്പനിപ്രതിനിധികൾ തിരുപ്പൂരിലെത്തി മില്ലുടമകളുമായി കരാർ ഒപ്പുവെക്കും.
Also Read
മാർച്ച് മുതൽ ജൂലായ് വരെയും ഒക്ടോബർ മുതൽ ജനുവരിവരെയുമാണ് തിരുപ്പൂരിലെ കയറ്റുമതി സീസൺ. ഈ സമയം തിരുപ്പൂരിൽ വിദേശ കമ്പനി പ്രതിനിധികളുടെ ബഹളമായിരിക്കും. വ്യാപാരംമുഴുവൻ അമേരിക്കൻ ഡോളറിലും യൂറോയിലുമായിരിക്കും. വിമാനംവഴിയും തൂത്തുക്കുടിയിൽനിന്ന് കപ്പൽവഴിയുമാണ് കയറ്റുമതി. ഇതിനുപുറമെ കെനിയ, നൈജീരിയ, കോംഗോ തുടങ്ങി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും വ്യാപാരികൾ തിരുപ്പൂരിൽ നേരിട്ടുവന്ന് കാദർപേട്ടിലെ ഹോൾസെയിൽ മാർക്കറ്റുകളിൽനിന്നും വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും.
തിരുപ്പൂരിലെ കയറ്റുമതിവ്യാപാരം 1984-ൽ 10 കോടി ആയിരുന്നത് 2006-’07 ൽ എത്തിയപ്പോൾ 11,000 കോടിയായി. അതാണ് 2018-’19 ൽ 26,000 കോടിയായി കുതിച്ചത്. തൊട്ടടുത്തവർഷം 45,000 കോടിയുടെ ബിസിനസ് പ്രതീക്ഷിച്ചെങ്കിലും കോവിഡ് എല്ലാം മാറ്റിമറിച്ചു. നിറ്റ് വെയർ കയറ്റുമതിയിൽ രാജ്യത്തെ 80 ശതമാനവും തിരുപ്പൂരിന്റെ സംഭാവനയെന്നത് വെറുതെ പറയുന്നതല്ല. ബ്രാൻഡഡ് കമ്പനികൾക്കുവേണ്ടിയുള്ള ഉത്‌പാദനം മാത്രമല്ല ഫുട്‌ബോൾ, ക്രിക്കറ്റ് ലോകകപ്പുകൾക്കുവേണ്ട ജഴ്‌സികളും ഇവിടെനിന്നാണ് നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി നിർമിക്കുന്ന മില്ലുകളും ഇവിടെയുണ്ട്. ജുറാസിക് പാർക്ക് പോലുള്ള ഹോളിവുഡ് സിനിമകളുടെ പ്രചാരണത്തിനുവേണ്ടിയുള്ള പ്രത്യേക ടീ ഷർട്ടുകളും ധാരാളമായി നിർമിച്ചുനൽകുന്നുണ്ട്.
സംരംഭകർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തിരുപ്പൂർ എന്ന് 17 വർഷമായി കയറ്റുമതി രംഗത്തുള്ള ഇടുക്കി കുമളി ആനവിലാസം സ്വദേശി സുനി തോമസ് പറഞ്ഞു. കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് ബി.ടെക് കഴിഞ്ഞ് വസ്ത്രനിർമാണരംഗത്തേക്ക് ചുവടുമാറിയ സുനി തോമസ് അനീവ ഇംപെക്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. 2003-ൽ ഇവിടെ ജോലിക്കെത്തിയതായിരുന്നു. പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങി. ഇപ്പോൾ സ്വന്തം നിർമാണയൂണിറ്റില്ല. പകരം ഓർഡറുകൾ സ്വീകരിച്ച് കയറ്റുമതി ചെയ്യുന്നു. തൊഴിൽപ്രശ്നങ്ങൾ ഇല്ലാത്തതാണ് തിരുപ്പൂരിലെ വലിയ സവിശേഷത. അടിസ്ഥാനസൗകര്യങ്ങളും ആവോളമുണ്ട്. കോവിഡ് വന്നപ്പോൾ ചെറിയ പ്രതിസന്ധി വന്നെങ്കിലും തൊഴിലാളിക്ഷാമം ഇല്ല എന്നുപറയാം.
തിരുപ്പൂരിലെ നിറ്റ് വെയർ നിർമാണമേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ചെറുതും വലുതുമായ 2000-ത്തോളം കമ്പനികളുടെ കൂട്ടായ്മയാണ് തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ. ആഭ്യന്തരവിപണിയിൽ വിതരണം നടത്തുന്ന മില്ലുകളുടെ സംഘടന സൗത്ത് ഇന്ത്യൻ ഹോസിയറി മാനുഫാക്ചറേഴ്‌സ് അസോസിയേഷനും (സൈമ). ഡോളർ സിറ്റിയിലെ നിറ്റ്‌വെയർ മേഖല ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്.
(തുടരും)
Content Highlights: tirupur cotton mill, branded sports dress, fashion brands, adidas india, nike india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..