Representative Image | Photo: Gettyimages.in
വസ്ത്രശാലകൾക്ക് മുന്നിലെ പെൺപ്രതിമകളുടെ തല കൊയ്യാൻ നിർദേശവുമായി താലിബാൻ. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രങ്ങളെപ്പോലെയാണ് പ്രതിമകൾ എന്ന വാദം പറഞ്ഞാണ് തുണിക്കടകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
പശ്ചിമ അഫ്ഗാൻ പ്രവിശ്യയായ ഹെറാതിലെ വസ്ത്രശാലകളിലുള്ള വ്യാപാരികൾക്ക് ഇതുസംബന്ധിച്ചുള്ള നിർദേശം ലഭിച്ചുകഴിഞ്ഞു. നിർദേശം അവഗണിക്കുന്നവർ അർഹിക്കുന്ന ശിക്ഷ നേരിടേണ്ടി വരുമെന്ന് സദ്ഗുണ പ്രചാരത്തിനും ദുരാചാരം തടയുന്നതിനുമായുള്ള മന്ത്രാലയം അറിയിച്ചു.
ആളുകൾ പ്രതിമകളെ വിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നുണ്ടെന്നും വിഗ്രഹാരാധന പാപമാണെന്നും പറഞ്ഞാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പെൺപ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നതു പോലും ശരിയ നിയമപ്രകാരം തെറ്റാണെന്നും തദ്ദേശ മന്ത്രാലയത്തിന്റെ ഡയറക്ടർ വക്തമാക്കി.
പ്രതിമകൾ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തിൽ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവിൽ വിട്ടുവീഴ്ച ചെയ്താണ് പെൺപ്രതിമകളുടെ തല നീക്കം ചെയ്യാൻ ധാരണയായതെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പ്രസ്തുത ഉത്തരവ് വസ്ത്രവ്യാപാരികളെ നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് റാഹാ പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിമകളുടെ വില കണക്കിലെടുത്ത് ഉണ്ടാകുന്ന നഷ്ടമാണ് ഇവരെ നിരാശയിലാഴ്ത്തുന്നത്. 200 ഡോളറോളമാണ് ഒരു പ്രതിമയ്ക്ക് വരുന്ന വിലയെന്ന് ഒരു വ്യാപാരി പറയുന്നു. ഇത്തരത്തിൽ വാങ്ങുന്ന പ്രതിമകളുടെ തല ഛേദിക്കുന്നത് വൻ നഷ്ടമാണ്- അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെയാണ് സദ്ഗുണ പ്രചാരണത്തിനും ദുരാചാരം തടയുന്നതിനുമായുള്ള മന്ത്രാലയം നിലവിൽ വന്നത്. പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന നിരവധി ഉത്തരവുകളും കൊണ്ടുവന്നിരുന്നു. അടുത്തിടെയാണ് സ്ത്രീകളുടെ യാത്രകൾക്ക് താലിബാൻ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചത്. സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്ക് കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നായിരുന്നു മന്ത്രാലയത്തിന്റെ ഉത്തരവ്. വനിതാ മാധ്യമപ്രവർത്തകർ വാർത്തകൾ അവതരിപ്പിക്കുമ്പോൾ ഹിജാബ് ധരിക്കണമെന്നും നേരത്തെ താലിബാൻ മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ഓഗസ്റ്റിൽ ഭരണം പിടിച്ചെടുത്തശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് താലിബാൻ പറഞ്ഞിരുന്നെങ്കിലും പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയാണ്. കൂടാതെ ഭൂരിഭാഗം സ്ത്രീകൾക്ക് ജോലിക്കുപോകാനും കഴിയുന്നില്ല. ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കുമെന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ സർക്കാർ വ്യക്തമാക്കിയിരുന്നു.
Content Highlights: taliban ordered shop mannequin beheadings, afghan women under taliban rule, women rights


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..