തൂണുകൾക്കിടയിൽ കുടുങ്ങിയ കെ-സ്വിഫ്റ്റ്/ ഡ്രൈവർ ജയചന്ദ്രൻ | Photo: Mathrubhumi News
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പുവളയം നീക്കം ചെയ്ത് കേടുപാടൊന്നും കൂടാതെ ബസ് എടുക്കുകയായിരുന്നു.
ചില്ലുകള്‍ പൊട്ടിപ്പോകുമോ എന്നായിരുന്നു എല്ലാവരുടേയും പേടി. ഡ്രൈവിങ് സീറ്റില്‍ കയറാന്‍ എല്ലാവരും മടിച്ചു. എന്നാല്‍ ജയചന്ദ്രന്‍ എന്ന ഡ്രൈവര്‍ ധൈര്യത്തോടെ മുന്നോട്ടുവന്നു. വളരെ കൂളായി ബസ് പുറത്തെത്തിച്ചു.
22 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ജയചന്ദ്രേട്ടന് ഇതെല്ലാം 'സിംപിള്‍' കാര്യമാണ്. ഇതൊന്നും ഹീറോയിസമല്ലെന്നും ആനക്കാട്ടില്‍ ചെളിയില്‍ കുടുങ്ങിയ ലോറിയെല്ലാം പുറത്തെത്തിക്കുന്നത് ഇതിലും കഷ്ടപ്പെട്ടിട്ടാണെന്നും ജയചന്ദ്രന്‍ പറയുന്നു.
18 കൊല്ലം ഡ്രൈവറായിരുന്നു ജയചന്ദ്രന്‍. മൂന്ന് കൊല്ലം വെഹിക്കിള്‍ സൂപ്പര്‍വൈസറായും ജോലി ചെയ്തു. വിരമിക്കാന്‍ ഇനി ആറുമാസമാണ് ശേഷിക്കുന്നത്. 14-ാം വയസ്സ് മുതല്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയതാണെന്നും ജയചന്ദ്രന്‍ പറയുന്നു.
രാവിലെ ബെംഗളൂരുവില്‍ നിന്നെത്തിയ ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. വീണ്ടും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തേണ്ട ബസായിരുന്നു ഇത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.
സാധാരണ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തന്നെ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണ്. തൂണുകള്‍ക്കിടയില്‍ ബസ് കുടുങ്ങിയതോടെ ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി മറ്റൊരു ബസ് ഏര്‍പ്പാടാക്കി.
നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മിച്ചത്. ബിഒടി അടിസ്ഥാനത്തില്‍ കെടിഡിഎഫ്സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്.
ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ബസുകള്‍ ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്യാനോ യാത്രക്കാര്‍ക്ക് ബസുകളില്‍ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല. അശാസ്ത്രീയമായ നിര്‍മാണംമൂലം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.
Content Highlights: swift bus got stuck between the pillars of the calicut ksrtc bus stand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..