ഇതായിരുന്നു ആ യൂണിഫോം. സ്വന്തമായി ഡിസൈൻ ചെയ്ത, അസി. എക്സൈസ് കമ്മിഷണറുടെ യൂണിഫോം ധരിച്ച ചിത്രം കാണിക്കുന്ന രാജലക്ഷ്മി അമ്മാൾ |ഫോട്ടോ: അജിത് പനച്ചിക്കൽ
കൊല്ലം: എക്സൈസ് വകുപ്പിനും സെക്രട്ടേറിയറ്റിലെ പഴയതലമുറയ്ക്കും രാജലക്ഷ്മി അമ്മാളിനെ അത്രവേഗം മറക്കാൻപറ്റില്ല. ക്ളാർക്കായി ഒതുക്കിയിടത്തുനിന്ന് നിയമപോരാട്ടത്തിലൂടെ കേരളത്തിലെ ആദ്യത്തെ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറായി മാറിയ വനിത. കൊല്ലം ഓലയിൽ ലക്ഷ്മിനിവാസിൽ 80-ാം വയസ്സിലും ഊർജ്വസ്വലയായി ഇവർ കഴിയുന്നു.
'1963-ൽ പി.എസ്.സി.വഴി എക്സൈസ് വകുപ്പിൽ ക്ളാർക്കായി. മൂന്നുകൊല്ലംകൊണ്ട് യു.ഡി.ക്ളാർക്കായി. ആണാണെങ്കിൽമാത്രം പ്രൊമോഷൻ എന്നതായിരുന്നു രീതി. എനിക്കുശേഷം കയറിയവരെല്ലാം എക്സൈസ് ഇൻസ്പെക്ടർ ആയപ്പോൾ ഞങ്ങൾ എട്ട് വനിതകൾ അവരുടെ കീഴിൽ ക്ളാർക്കായി തുടരണം. ഫീൽഡിൽ പോകാൻ പറ്റില്ലെന്ന ന്യായത്തിൽ സ്ഥാനക്കയറ്റമില്ല. ഞാൻ റവന്യൂബോർഡിൽ സൂപ്രണ്ട് തസ്തികയിലേക്കുമാറി. ഈ വിവേചനത്തിനെതിരേ കേസ് കൊടുത്തു. 74-ൽ തുടങ്ങിയ കേസിൽ 1991-ൽ അനുകൂലവിധിവന്നു.
എന്നിട്ടും നിയമനംതരാൻ തയ്യാറായില്ല. രണ്ടുവട്ടം കോടതിയലക്ഷ്യത്തിന് നീങ്ങിയപ്പോഴാണ് അവർക്ക് നിവൃത്തിയില്ലാതായത്. അടുത്തദിവസം നിയമനംനൽകി ഉത്തരവ് എത്തിക്കണമെന്ന് കോടതി അന്ത്യശാസനം നൽകി. അങ്ങനെ 1994 നവംബർ ഒൻപതിന് കൊല്ലത്ത് അസി. കമ്മിഷണറായി.
അസി. കമ്മിഷണറായപ്പോൾ യൂണിഫോം ഉണ്ടായിരുന്നില്ല. ഞാൻതന്നെ ഡിസൈൻ ചെയ്തു. കാക്കി സാരിയും കാക്കി ബ്ലൗസും അതിൽ പുരുഷന്മാരണിയുന്ന റാങ്കിന്റെ നക്ഷത്രങ്ങളും. അഞ്ചൽ ഏറത്ത് വലിയൊരു റെയ്ഡിനു നേതൃത്വംകൊടുത്തതും ശബരിമല ഡ്യൂട്ടിക്ക് പോയതും മറക്കാനാകില്ല.
ഒരുവർഷവും രണ്ടുമാസവും ജോലിചെയ്താണ് വിരമിച്ചത്. പിന്നീടാണ് അർഹമായ ഒരു ഗ്രേഡ് നിഷേധിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. അതിനുവേണ്ടിയും നിയമയുദ്ധം നടത്തി വിജയിച്ചു'-രാജലക്ഷ്മി അമ്മാൾ പറഞ്ഞു.
ഇപ്പോൾ മകൻ പദ്‌മനാഭനൊപ്പം കൊല്ലത്താണ്. പെൺമക്കളായ ലക്ഷ്മിയും ആനന്ദവല്ലിയും തിരുവനന്തപുരത്തും. എസ്.ബി.ടി.യിൽ ആയിരുന്ന ഭർത്താവ് സുന്ദരം 2014-ൽ മരിച്ചു. “അദ്ദേഹം തന്ന സ്വാതന്ത്ര്യവും പിന്തുണയുമാണ് പോരാട്ടത്തിന് ശക്തിപകർന്നത്. പിന്നെ അതിജീവനമെന്താണെന്ന് ചെറുപ്പത്തിലേ കാണിച്ചുതന്ന വല്യമ്മ പാർവതിയമ്മാളും ഒപ്പംനിന്ന അമ്മ മീനാക്ഷിയമ്മാളും’’-രാജലക്ഷ്മി കൂട്ടിച്ചേർത്തു.
Content Highlights: rajalakshmi ammal, first assistant excise commissioner, inspiring women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..