ഭഗവന്ത് മന്നും ഗുർപ്രീത് കൗറും | Photo: twitter/ AAP | Instagram
പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മന്നിന് ഇനി കൂട്ട് ഡോക്ടറായ ഗുര്‍പ്രീത് കൗര്‍. 48-കാരനായ ഭഗവന്ത് മന്നും 32-കാരിയായ ഗുര്‍പ്രീത് കൗറും തമ്മിലുള്ള വിവാഹം ചണ്ഡീഗഢില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ എ.എ.പി. അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും എ.എ.പി. എം.പി. രാഘവ് ഛദ്ദയും പങ്കെടുത്തു.
വിവാഹത്തിന്റെ ചിത്രങ്ങള്‍ എ.എ.പി. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി ഭഗവന്തിന്റെ ചണ്ഡീഗഢിലെ വീടിന് മുന്നില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കരാഹി പനീര്‍, തന്തൂരി കുല്‍ച്ചെ, ദാല്‍ മഖാനി, നവരതന് ബിരിയാണി എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍, ഇറ്റാലിയന്‍ വിഭവങ്ങളാണ് വിവാഹസദ്യയുടെ മെനുവില്‍ ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹരിയാണയിലെ പെഹോവ സ്വദേശിനിയാണ് ഗുര്‍പ്രീത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പു എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ അവര്‍ അറിയപ്പെടുന്നത് ഗോപി എന്ന പേരിലാണ്. അച്ഛന് ഇന്ദ്രജിത് സിങ് നട്ട് പഞ്ചടാബിലെ മദന്പുര് ഗ്രാമത്തിലെ സര്‍പഞ്ച് ആയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ കുടുംബം മൊഹാലിയില്‍ പുതിയ വീടെടുത്ത് മാറിയത്.
ഗുര്‍പ്രീതിന്റെ അമ്മാവന് ഗുര്‍ജിന്ദര്‍ സിങ് നട്ട് എ.എ.പി. അംഗമാണ്. ഇരുവരുടേയും കുടുംബങ്ങള്‍ക്ക് നാലു വര്‍ഷത്തോളമായി പരസ്പരം അറിയാമെന്നും ഭഗവന്തിന്റെ അമ്മയും സഹോദരിയുമാണ് ഗുര്‍പ്രീതിനെ വധുവായി കണ്ടെത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭഗവന്ത് മന്നിനൊപ്പം ഗുര്‍പ്രീതും പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ ദിവസം രാവിലെ തന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗുര്‍പ്രീത് 'ശുഭദിനം വന്നിരിക്കുന്നു' എന്നു കുറിച്ചിരുന്നു.
ഭഗവന്ത് മന്നിന്റെ രണ്ടാം വിവാഹമാണിത്. ആറ് വര്‍ഷം മുന്പാണ്ആദ്യ ഭാര്യ ഇന്ദര്‍പ്രീത് കൗറുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ആദ്യഭാര്യയും രണ്ട് മക്കളും അമേരിക്കയിലാണ് താമസം. ഭഗവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കള്‍ എത്തിയിരുന്നു. ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..