ഐഫ ഷാഹിനയും അപകടത്തിൽനിന്ന് രക്ഷപ്പെട്ട മുഹമ്മദ് ഹിസാമും
കൂറ്റനാട്: കിണറിനരികിൽ കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ കിണറ്റിൽവീണ ഒരു വയസ്സുകാരനെ സ്വന്തംജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയാണ് ഇപ്പോൾ നാട്ടിലെ താരം.
കിണറിന് ഒന്നരയടിയോളം മാത്രമാണ് ആൾമറ കെട്ടിയിട്ടുള്ളത്. കിണറിന്റെ അടുത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന മുഹമ്മദ് ഹിസാം പത്രംവായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ മുഹമ്മദാലിയുടെയും മുത്തശ്ശിയുടെയും കണ്ണുവെട്ടിച്ചാണ് മോട്ടോറിന്റെ പൈപ്പിൽക്കയറി 18 കോൽ ആഴമുള്ള കിണറിലേക്ക് പതിച്ചത്. ശബ്ദംകേട്ട് ഓടിച്ചെന്ന വീട്ടുകാർക്ക് നിസ്സഹായരായി നിലവിളിക്കാനേ കഴിഞ്ഞുള്ളൂ. വലിയകരച്ചിൽ കേട്ടാണ് മുറിയിൽ പഠിക്കയായിരുന്ന ഐഫ സംഭവസ്ഥലത്തേക്കെത്തുന്നത്.
ഒരുവയസ്സും രണ്ടുമാസവും മാത്രം പ്രായമുള്ള ചേച്ചിയുടെകുട്ടി കിണറിൽ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ കിണറിലേക്കെടുത്ത് ചാടുകയാണുണ്ടായത്. വലിയ അപകട സാധ്യതയുള്ളതും പാറക്കെട്ടുള്ളതുമായ കിണറ്റിലേക്ക് ചാടി വെള്ളത്തിൽ മുങ്ങിത്താഴുന്ന കുഞ്ഞിനെ കൈകളിലുയർത്തിപ്പിടിച്ച് രക്ഷിച്ച ഐഫ ഷാഹിനയുടെ മുഖത്ത് സംഭവങ്ങൾ വിവരിക്കുമ്പോൾ ഭയവും പുഞ്ചിരിയും ഒരുമിച്ചുവന്നു.
ഐഫയെയും കുഞ്ഞിനെയും രക്ഷിക്കാൻ അയൽവാസികളായ അബ്‌റാറും ആമിദ്ക്കയും പിന്നീട് കിണറ്റിലിറങ്ങി. ചാലിശ്ശേരി പോലീസും നാട്ടുകാരും പട്ടാമ്പിയിൽനിന്നെത്തിയ അഗ്‌നിശമന സേനയും ചേർന്നാണ് നാലുപേരെയും കിണറിൽനിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചത്.
വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായതോടെ രണ്ടുദിവസമായി നിർത്താത്ത അഭിന്ദനപ്രവാഹമാണെത്തുന്നത്. വാർത്തകേട്ടയുടൻ സ്പീക്കർ എം.ബി. രാജേഷ് കോഴിക്കോട് ഫറൂഖ് കോളേജിലെ എം.ബി.എ. വിദ്യാർഥിനികൂടിയായ ഐഫയെ വിളിച്ച് അഭിനന്ദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന, നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദാറിയാസ്, മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ടി.എ. കരീം, വി.പി. അഷ്‌റഫ്, വിവിധ ക്ലബ്ബ് പ്രവർത്തകർ, പൊതുപ്രവർത്തകർ, വിവിധ യുവജനസംഘടനാ പ്രവർത്തകർ, കൂട്ടുകാർ, വിദ്യാർഥികൾ തുടങ്ങി നിരവധി പേരാണ് അഭിനന്ദനങ്ങളുമായി ഇവരുടെ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. കാൽമുട്ടിന് ചെറിയ പരിക്കുള്ള ഐഫയിപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
Content Highlights: One year old boy falls in well rescued by aunt


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..