കടൽത്തീരത്ത് പ്രസവിക്കുന്ന ജോസി | Photo: Instagram/ Josy Peukert
വൈദ്യസഹായമില്ലാതെ കടല്‍ത്തീരത്ത് യുവതി പ്രസവിച്ച സംഭവം ചര്‍ച്ചയാകുന്നു. നിക്കാരഗ്വയില്‍ നിന്നുള്ള 37-കാരിയായ ജോസി പ്യൂകേര്‍ട്ടാണ് കഴിഞ്ഞ ഫെബ്രുവരി 27-ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ 13 ആഴ്ച്ച പ്രായമായ കുഞ്ഞിന് അവര്‍ ബോധി അമോര്‍ ഓഷ്യന്‍ കോര്‍ണെലിയസ് എന്ന് പേരും നല്കി.
നിക്കാരഗ്വയിലെ കടല്‍ത്തീരമായ പ്ലായ മാര്‍സെല്ലയാണ് ജോസിയും ഭര്‍ത്താവ് ബെന്നി കോര്‍ണെലിയസും പ്രസവത്തിനായി തിരഞ്ഞെടുത്തത്. വേദന തുടങ്ങിയതോടെ മറ്റു നാലു മക്കളേയും കൂട്ടുകാരന്റെ വീട്ടിലേക്ക് പറഞ്ഞയച്ച് ഇരുവരും കടല്‍ത്തീരത്തേക്ക് പോകുകയായിരുന്നു. ടവ്വലും പേപ്പര്‍ ടവ്വലുകളും നേര്‍ത്ത തുണികളും പ്ലാസന്റ (മറുപിള്ള) ശേഖരിക്കാനായി അരിപ്പ പോലെയുള്ള പാത്രവും (പ്ലാസന്റെ ബൗള്‍) കൈയില്‍ കരുതിയിരുന്നു.
മനോഹരമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് ജോസി പറയുന്നു. 'കടല്‍ത്തീരത്ത് പ്രസവിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. അതു സാക്ഷാത്കരിച്ചു. അന്നത്തേത് ശരിയായ സാഹചര്യമായിരുന്നു. പ്രസവ സമയത്തെ സങ്കോചങ്ങളുടെ അതേ താളമായിരുന്നു തിരമാലകള്‍ക്കുണ്ടായിരുന്നത്. ആ സുഗമമായ ഒഴുക്ക് എന്നെ ശരിക്കും സുഖപ്പെടുത്തി.

കുഞ്ഞിന് ജലദോഷമോ അണുബാധയോ ഒന്നുമുണ്ടായില്ല. സൂര്യപ്രകാശം ധാരാളമുള്ള ഉച്ച നേരത്തായിരുന്നു പ്രസവം. കുഞ്ഞിനെ ടവ്വലില്‍ പൊതിഞ്ഞ് ഭര്‍ത്താവിനെ ഏല്‍പ്പിച്ച ശേഷം ഞാന്‍ തിരിച്ചു കടലില്‍ പോയി എല്ലാം വൃത്തിയാക്കി. പിന്നീട് വസ്ത്രം ധരിച്ച്, എല്ലാം വണ്ടിയിലെടുത്ത് വെച്ച്, തിരിച്ച് വീട്ടിലേക്ക് വന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള് വരുമ്പോള്‍ എന്നെ ഒരു ഭയവും ബാധിച്ചിരുന്നില്ല. ഞാനും എന്റെ പങ്കാളിയും കടല്‍തീരവും മാത്രമുള്ള നിമിഷം. അതൊരിക്കലും മറക്കാനാകില്ല. ആകാശത്തിനും ഭൂമിക്കുമിടയില്‍ ജീവന് മാത്രമാണുള്ളതെന്ന് ആ മണല്‍തരികള്‍ എന്നെ ഓര്‍മിപ്പിച്ചു.' ദി മിററിന് നല്കിയ അഭിമുഖത്തില്‍ ജോസി പറയുന്നു.
പ്രസവം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം 'ഈ ഫ്രീ ഡെവിവറി'യുടെ വീഡിയോ ജോസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വന്‍ ചര്‍ച്ചയായി. ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇരുവരേയും വിമര്‍ശിച്ച് രംഗത്തെത്തി. ഇത്തരം പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും പലപ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ജീവന് അപകടമുണ്ടാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വീഡിയോക്ക് താഴെ പ്രതികരിച്ചു. കടല്‍വെള്ളം അഴുക്കുനിറഞ്ഞതാകുമെന്നും അതിലുള്ള അണുക്കള്‍ കുഞ്ഞിനേയും അമ്മയേയും ബാധിക്കുമെന്നും നിരവധി പേര് കമന്റ് ചെയ്തു.
Content Highlights: Mother goes viral after free birthing her son in the ocean with no medical assistance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..