-
വടുവഞ്ചാൽ: മണിക്കൂറുകൾ നീളുന്ന ജോലി, ശൗചാലയംപോലുമില്ലാത്ത തൊഴിലിടം, ആർത്തവം ഒരു ബാധ്യതയാണെന്ന് പറഞ്ഞു ആ പെണ്ണുങ്ങൾ. തോട്ടംമേഖലയിലും തൊഴിലുറപ്പിനും കൂലിപ്പണിക്കും പോകുന്നവരുടെ ഈ പരാതികൾക്ക് മൂപ്പൈനാട് പഞ്ചായത്ത് ചെവിയോർത്തതോടെ നടന്നത് നിശ്ശബ്ദവിപ്ലവമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു.
ശാസ്ത്രീയ ആരോഗ്യസമീപനങ്ങൾ സ്വീകരിക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചതിനൊപ്പം സീറോവേസ്റ്റ് പിരീഡ്സ് പ്രാവർത്തികമാക്കാനും ലിംഗപദവി മെച്ചപ്പെടുത്താനും ഇതുവഴി കഴിഞ്ഞെന്ന് പഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നു. ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി ജെൻഡർ റിസോഴ്സ് സെന്ററാണ് കപ്പുകൾ നൽകിയത്.
ആശാ, അങ്കണവാടി വർക്കർമാർ, തോട്ടം തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, വീട്ടമ്മമാർ തുടങ്ങിയവർക്കാണ് പഞ്ചായത്ത് കപ്പുകൾ നൽകിയത്. ഒരു ന്യൂനപക്ഷത്തിൽ ഒതുങ്ങിനിന്ന മെൻസ്ട്രൽ കപ്പിനെ അടിസ്ഥാനവർഗത്തിനുംകൂടി പരിചയപ്പെടുത്തുകയായിരുന്നു പദ്ധതിയിലൂടെ. ഇവരിൽനിന്ന് പ്രതികരണം ആരാഞ്ഞപ്പോൾ 90 ശതമാനത്തിലധികം ഗുണഭോക്താക്കളും സന്തുഷ്ടരാണ്. ഇപ്പോൾ ഗുണഭോക്തൃവിഹിതം നൽകിയും കപ്പുകൾ വാങ്ങാൻ തയ്യാറായി സ്ത്രീകൾ പഞ്ചായത്തിനെ സമീപിക്കുന്നുണ്ട്.
തുടക്കം സ്ത്രീപദവി പഠനത്തിലൂടെ
സ്ത്രീപദവിപഠനം, ജെൻഡർ ബജറ്റ് എന്നിവയിലൂടെയാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്നതിലേക്കെത്തുന്നത്. സ്ത്രീപദവി പഠനത്തിനിടെ ഭൂരിഭാഗം സ്ത്രീകളും ആർത്തവ ദിവസങ്ങളുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പങ്കുവെച്ചു. അടിസ്ഥാനമേഖലകളിൽ ജോലിചെയ്യുന്നവർക്ക് പാഡുകൾ മാറ്റുന്നതിനോ, ശാസ്ത്രീയമായി ഇവ നശിപ്പിക്കുന്നതിനോ മാർഗങ്ങളില്ലെന്ന് മനസ്സിലായി. പലർക്കും മണിക്കൂറുകളോളം തുടർച്ചയായി പാഡുകൾ ഉപയോഗിക്കുന്നതിന്റെ ശാരീരിക പ്രയാസങ്ങളുമുണ്ട്. ഇതിനൊപ്പം പാടികളിലുംമറ്റും താമസിക്കുന്നവർക്ക് ഇവ ശാസ്ത്രീയമായി നശിപ്പിക്കാനാവുന്നില്ല. തുണി ഉപയോഗിക്കുന്നവർക്ക് തന്നെ അവ അലക്കിവിരിക്കാൻ പോലും സൗകര്യമില്ല. പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിലും സ്ത്രീകൾ ഈ പ്രയാസങ്ങൾ ആവർത്തിച്ചു.
ഈ യോഗത്തിൽ ആരോഗ്യപ്രവർത്തകരാണ് മെൻസ്ട്രൽ കപ്പുകൾ വിതരണംചെയ്യാമെന്ന ആശയം ഉന്നയിച്ചത്. മുഴുവൻ ഗുണഭോക്താക്കൾക്കും ബോധവത്കരണ ക്ലാസുകളും നൽകി.
പ്രയാസങ്ങളില്ല
രാവിലെ എട്ടിനാണ് തോട്ടത്തിൽ പോകുന്നത്, വൈകീട്ട് അഞ്ചുവരെ നീളും. രണ്ടു മൂന്ന് കി.മീ. നടക്കണം. പാഡുകൾ മാറ്റുന്നതിന് സൗകര്യമൊന്നും തോട്ടത്തിലുണ്ടാകില്ല. കപ്പുകൾ ഉപയോഗിച്ചതോടെ ഈ പ്രയാസങ്ങളൊന്നുമില്ല.
പി. ആയിഷ
തോട്ടം തൊഴിലാളി, കടച്ചിക്കുന്ന്
യാത്രചെയ്യുമ്പോഴും സൗകര്യപ്രദം
യാത്രചെയ്യുമ്പോഴും കൃഷിപ്പണികൾക്ക് പോകുമ്പോഴുമെല്ലാം സൗകര്യമാണ്. പാഡൊക്കെയാകുമ്പോൾ മറ്റിടങ്ങളിൽ പോയാൽ മാറ്റാൻ സൗകര്യമുണ്ടാവില്ല. കളയാൻ പറ്റില്ല. ഇതാകുമ്പോൾ ശുചിമുറിയിൽ പോകുമ്പോൾ വൃത്തിയാക്കി ഉപയോഗിച്ചാൽ മതി.
റസിയ ഹംസ, വീട്ടമ്മ, റിപ്പൺ
മുഴുവൻ സ്ത്രീകൾക്കും നൽകും
പഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പുകൾ നൽകുകയാണ് ലക്ഷ്യം. കുടുംബശ്രീ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദ്യം ഒരുവാർഡിൽ 25 പേർക്ക് വീതമാണ് വിതരണം ചെയ്തത്. ശേഷിക്കുന്നതും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നൽകി. കാമ്പയിന്റെ ഭാഗമായാണ് ഉപയോഗിച്ചു തുടങ്ങിയത്.
ആർ,യമുന
പഞ്ചായത്ത് പ്രസിഡന്റ്, മൂപ്പൈനാട്
ഇപ്പോൾ കൂടുതൽ ആവശ്യക്കാർ
പ്രളയസമയത്ത് ക്യാമ്പുകളിൽ സാനിറ്ററിപാഡുകൾ കളയുന്നത് വലിയ പ്രയാസമായിരുന്നു. തോട്ടം തൊഴിലാളികളും ഇതേ പ്രയാസം പറഞ്ഞിട്ടുണ്ട്. കപ്പുകൾ ഉപയോഗിക്കുമ്പോൾ മാലിന്യ നിർമാർജനം പ്രശ്നമാവുന്നില്ല. 52 വയസ്സുവപെ പ്രായമുള്ളവർക്ക് നൽകിയിട്ടുണ്ട്. ഒരുവാർഡിൽ നിന്ന് ഏഴുപേർക്ക് ആദ്യം പരിശീലനം നൽകി. ഇവരെ ഉപയോഗിച്ച് അയൽക്കൂട്ടങ്ങൾ വഴി ബോധവത്കരണം നടത്തുകയായിരുന്നു.
സഫിയ സമദ്
സി.ഡി.എസ്. ചെയർപേഴ്സൺ
ഒരു പേടിയും വേണ്ട
ജോലിക്കായി ഫീൽഡിൽ പോകുമ്പോഴും പേടിക്കേണ്ട, ഉപയോഗിക്കാനും ബുദ്ധിമുട്ടില്ല. പണവും ലാഭിക്കാം. പത്തുവർഷംവരെ ഒരു കപ്പ് ഉപയോഗിക്കാമെന്നാണ് പറയുന്നത്
മിനി ദാമോദരൻ
ആശാ വർക്കർ, അമ്പലക്കുന്ന്
Content Highlights: Mooppainad Panchayat distributed menstrual cups for the first time in the state
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..