Meghan Markle and Prince Harry
ലണ്ടൻ: ഒടുവിൽ ഹാരി രാജകുമാരനും മേഗൻ മാർക്കിളും ആ തീരുമാനം കൈക്കൊണ്ടു. ലക്ഷക്കണക്കിന് ആരാധകരുളള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേയ്ക്ക് ഇനിയൊരു തിരിച്ചുവരവില്ല. നടി കൂടിയായ മേഗന് ഇൻസ്റ്റഗ്രാമിൽ വൻതോതിൽ ഫോളോവർമാരുണ്ടായിരുന്നു. എന്നാൽ, ഏതാണ്ട് ഒരു വർഷമായി അവർ ഇതിൽ സജീവമല്ല. കഴിഞ്ഞ വർഷം മാർച്ച് 30നായിരുന്നു അവസാന പോസ്റ്റ്. എന്തുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഇത്രയും കാലം അകലം പാലിച്ചത് എന്നതിന് ഒരു വിശദീകരണവും നൽകിയിരുന്നു മേഗൻ.
വിവാഹം കഴിച്ചതു മുതൽ നടികൂടിയായിരുന്ന മേഗൻ മുമ്പത്തേതിലും കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. വിവാദങ്ങളും മേഗനെ വിടാതെ പിന്തുടർന്നു. രാജപദവികൾ ഉപേക്ഷിച്ച് മേഗനും ഹാരിയും കൊട്ടാരം വിട്ടതിനു പിന്നിലും മേഗനാണെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. അധിക്ഷേപങ്ങൾ അസഹ്യമായതോടെയാണ് മേഗൻ കഴിഞ്ഞ വർഷം വിശദീകരണവുമായി രംഗത്തുവന്നത്.
സ്വരക്ഷയ്ക്കു വേണ്ടിയാണ് സമൂഹമാധ്യമത്തിൽ നിന്നു വിട്ടതെന്നാണ് മേഗൻ നൽകിയ വിശദീകരണം. ഒരു സമൂഹമാധ്യമത്തിലും അക്കൗണ്ട് വേണ്ടെന്നത് വ്യക്തിപരമായി എടുത്ത തീരുമാനമാണ്. അതുകൊണ്ടുതന്നെ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയില്ല. പലരീതിയിലും അതു തന്നെ സഹായിക്കുകയും ചെയ്തിട്ടുണ്ട്- മേഗൻ കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ പറഞ്ഞു.
വിമർശനങ്ങളും വിവാദങ്ങളും തന്നെ എത്രത്തോളം തകർക്കുന്നുവെന്ന് മേഗൻ വ്യക്തമാക്കിയിരുന്നു. വിമർശനങ്ങൾ തന്റെ മാനസികാരോഗ്യത്തെ ബാധിച്ചതെങ്ങനെയെന്നാണ് മാനസികാരോഗ്യം സംബന്ധിച്ച ടീനേജർ തെറാപ്പി എന്ന പോഡ്കാസ്റ്റിൽ മേഗൻ പറഞ്ഞത്. 2019ൽ ലോകത്തുതന്നെ ഏറ്റവുമധികം ട്രോളുകൾക്കൾക്കിരയായ വ്യക്തി താനാവുമെന്നും പ്രായം എത്രയായാലും സത്യമല്ലാത്ത കാര്യങ്ങൾ അവനവനെക്കുറിച്ച് കേൾക്കുന്നത് മാനസികാരോഗ്യത്തെ തകർക്കുമെന്നാണ് മേഗൻ പറഞ്ഞത്. എങ്കിലും ഇവർ വൈകാതെ ഇൻസ്റ്റയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
എന്നാലിപ്പോൾ സണ്ടേ ടൈംസ് താരദമ്പതികൾക്ക് ട്വിറ്ററിലേയ്ക്കും ഇൻസ്റ്റയിലേയ്ക്കുമൊന്നും ഒരു തിരിച്ചുവരവില്ലെന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ്. ഇവരോട് അടുപ്പമുള്ള ആളുകളുടെ വെളിപ്പെടുത്തലാണ് വാർത്തയുടെ അടിസ്ഥാനം. തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ആർച്ച്വെൽ ഫൗണ്ടേഷനുവേണ്ടിയും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കേണ്ട എന്നാണ് ഇവരുടെ തീരുമാനമെന്ന് ലണ്ടൻ ടൈംസ് എഴുതുന്നു.
ഈ വർഷം ആദ്യമാണ് ഹാരിയും മേഗനും രാജപദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കേ അമേരിക്കയിലേക്കു ചേക്കേറിയത്. അടുത്തിടെ ഇൻ റോയൽ അറ്റ് വാർ എന്ന പുസ്തകത്തിൽ ഹാരിയെ വിവാഹത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കേറ്റ് ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. തീർത്തും വ്യത്യസ്തമായ കരിയറിൽ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാൻ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങൾ തീരുമാനിക്കരുതെന്നും കേറ്റ് ഹാരിയോട് പറഞ്ഞിരുന്നുവെന്ന് പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു. മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചതായും പുസ്തകത്തിൽ പറഞ്ഞിരുന്നു.
Content Highlights: Meghan Markle, Prince Harry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..