മലാല യൂസഫ്‌സായിയും ഭർത്താവ് അസ്സർ മാലികും | Photo: Instagram/ Malala Yousafzai
2021 നവംബര്‍ പത്തിനായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായിയുടെ വിവാഹം. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലിക്കാണ് മലാലയുടെ ജീവിതപങ്കാളി. ഇതിന് ശേഷം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ മലായ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. പാരിസിലെ ഹണിമൂണിന്റേയും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റേയും വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നും അസ്സര്‍ മാലികിനൊപ്പമുള്ള ചിത്രങ്ങള്‍ മലാല പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേ റോള്‍ ആണെന്ന് ഓര്‍മിപ്പിക്കുന്ന ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മലാല. ഭര്‍ത്താവിന്റെ ദുര്‍ഗന്ധമുള്ള, ഉപയോഗിച്ച സോക്‌സുകള്‍ വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് മലലായുടെ ട്വീറ്റ്. ഇതില്‍ അസ്സര്‍ മാലികിനെ ടാഗും ചെയ്തിട്ടുണ്ട്.
"സോഫയിൽ സോക്സ് കണ്ടെത്തി, അത് അദ്ദേഹത്തിന്റേതാണോയെന്ന് (@മാലിക് അസർ) ചോദിച്ചു, സോക്സുകൾ വൃത്തികെട്ടതാണെന്നും താന്‍ അവ മാറ്റി വയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാൻ അവയെ എടുത്ത് (ചവറ്റുകുട്ടയിൽ) ഇട്ടു", മലാല ട്വീറ്റില്‍ പറയുന്നു.
നിമിഷനേരത്തിനുള്ളില്‍ ഈ ട്വീറ്റ് വൈറലായി. ഏഴായിരത്തില്‍ അധികം ആളുകളാണ് ലൈക്ക് ചെയ്തത്. നിരവധി പേര്‍ റീട്വീറ്റും കമന്റും ചെയ്തു. ഇതിന് താഴെ മലാലയെ അഭിനന്ദിച്ചുള്ള കമന്റുകളാണ് കൂടുതലുള്ളത്. ശരിയായ തീരുമാനം ആയിരുന്നും എന്നായിരുന്നു ഒരു കമന്റ്. വിവാഹ ജീവിതത്തിലേക്ക് സ്വാഗതം എന്നായിരുന്നു മറ്റൊരു പ്രതികരണം. ഞങ്ങളുടെ അതേ പ്രശ്‌നം തന്നയാണോ നിങ്ങള്‍ക്കും ഉള്ളതെന്നും ആളുകള്‍ ചോദിക്കുന്നു.
ബിര്‍മിങ്ങാമിലെ സ്വന്തം വസതിയില്‍ വച്ചാണ് ഇരുപത്തി അഞ്ചുകാരിയായ മലാല വിവാഹിതയായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു എന്ന കുറിപ്പോടെയാണ് മലാല അന്ന് ചിത്രങ്ങള്‍ പങ്കുവെച്ചത്. വീട്ടിലെ ലളിതമായ നിക്കാഹോടെയാണ് ചടങ്ങുകള്‍ നടത്തിയതെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൂടെ വേണമെന്നും മലാല കുറിച്ചു.
2012 ഒക്ടോബറിലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാന്‍ തീവ്രവാദികളില്‍ നിന്നും വെടിയേറ്റത്. എന്നാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടര്‍ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് 2014 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
Content Highlights: malala yousafzai shares post about throwing her husbands dirty socks in garbage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..