
പെൺകുട്ടി സമ്മാനമായി കൊണ്ടുവന്ന കേക്ക് | Photo: fb/litto palathingal
പ്രായപൂര്‍ത്തിയാകും മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ തിരിച്ചുവരവിന്റെ കഥ പങ്കുവെച്ച് കേരള ഹൈക്കോടതി അഭിഭാഷകന് ലിറ്റോ പാലത്തിങ്ങല്‍. എട്ടു വര്‍ഷം മുമ്പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
60 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ചുണ്ടും മൂക്കും ചെവിയുമെല്ലാം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. കണ്ണിന്റെ കാഴ്ച്ചയും നഷ്ടപ്പെട്ടു. എല്ലാവരും മരിക്കുമെന്ന് വിധിയെഴുതി. മരണമൊഴിയും രേഖപ്പെടുത്തി. എന്നാല്‍ എറണാകുളം ഗവണ്മെന്റ് ജനറല്‍ ആശുപത്രിയുടെ ബേണ്‍ യൂണിറ്റിന്റെ മൂന്നു മാസത്തെ അപാരമായ ശ്രദ്ധയും ചികിത്സയും അവള്‍ക്കു പുതുജീവന്‍ നല്കി. നഷ്ടപെട്ട തൊലി വരുവാന്‍ പടിയാര്‍ ഹോമിയോ മെഡിക്കല്‍ കോളേജില്‍ രണ്ടു മാസം തുടര്‍ ചികിത്സ. ഒട്ടിപ്പോയ കഴുത്തും കക്ഷവും വിടുവിക്കാന്‍ അഞ്ചു പ്ലാസ്റ്റിക് സര്‍ജറി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും ചെയ്തു. എന്നാല്‍ ഈ മൂന്നിടത്തും ഒരു രൂപ പോലും ആരും ബില്ലായി വാങ്ങിയില്ല . ആരും കൈക്കൂലിയും വാങ്ങിയില്ല. ബില്‍ വന്നിരുന്നെങ്കില്‍ 50 ലക്ഷത്തിപ്പുറം രൂപ അടയ്ക്കേണ്ടി വരുമായിരുന്നെന്നും ലിറ്റോ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നിയമ പോരാട്ടത്തിനൊടുവില്‍ അവള് കേസില്‍ വിജയിച്ചു. ആറു ലക്ഷം കോംപെന്സേഷനായും കോടതിയില്‍ നിന്ന് കിട്ടി. അതിന്റെ രേഖ കൈപ്പറ്റാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അവള് വീണ്ടും വന്നു. കയ്യില്‍ അവളുണ്ടാക്കിയ കേക്കും കുക്കീസുമുണ്ടായിരുന്നു. ഇതെല്ലാം ഉണ്ടാക്കി വിറ്റു വരുമാനമുണ്ടാകുവാന്‍ ഒരാള്‍ ഒരു നല്ല ഓവെന്‍ അവള്‍ക്കു വാങ്ങിക്കൊടുത്തു. അതില്‍ അവള് ഉണ്ടാക്കിയ കേക്കിനു യുദ്ധം ചെയ്തു വീണ്ടെടുത്ത ജീവന്റെ രുചിയുണ്ടെന്നും ലിറ്റോ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എട്ടു വര്‍ഷം മുമ്പ് വെളുപ്പിനെ ഒരു ഫോണ്‍. POCSO victim. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടി . suicide attempt . അതീവ ഗുരുതരാവസ്ഥയില്‍ ആണ് , പെട്ടെന്ന് മരണമൊഴി എടുക്കാന്‍ സഹായിക്കണം . എറണാകുളം ജനറല്‍ ആശുപത്രിയുടെ burn unit ന്റെ പുറത്തു ചെറിയ ആള്‍കൂട്ടം . അകത്തു കടക്കും മുമ്പേ ഉയര്‍ന്നു കേള്‍ക്കുന്ന അവളുടെ നിലവിളി . അതിലും മുകളില്‍ കത്തി വെന്ത മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം . അവള് നില്‍ക്കുകയാണ് . നഴ്സുമാര്‍ താങ്ങി നിര്‍ത്തിയ സ്ഥിതിയില്‍ . കിടക്കാനാകില്ല . അരക്കു മുകളില്‍ സ്കിന്‍ ഒട്ടും ഇല്ല , മിക്കവാറും ഒന്നും ഇല്ല . ചുണ്ടോ കണ്ണിമകളോ ചെവിയോ മൂക്കോ ഇല്ല . 60 % നു മുകളില്‍ ആണ് പൊള്ളല്‍ . അവള്‍ക്കു കണ്ണ് കാണുന്നില്ല . അധികം വൈകാതെ ബോധം പോകും , മരിക്കാനാണ് സാധ്യത , ഡോക്ടര്‍ പറഞ്ഞു . പ്രതിയുടെ സ്വാധീനം കൊണ്ടുണ്ടായ പോലീസിന്റെ നിര്‍വികാരതയെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു മറികടന്നു . മജിസ്ട്രേറ്റ് വന്നു മരണമൊഴി രേഖപ്പെടുത്തി. വൈകീട്ടോടെ അവള് അബോധാവസ്ഥയിലേക്കു നീങ്ങി . ഇനി മരണത്തിനായുള്ള കാത്തിരിപ്പ് .
പക്ഷെ അവള് മരിച്ചില്ല . എറണാകുളം ഗവ . ജനറല്‍ ആശുപത്രിയുടെ യൗൃി ൗിശ േന്റെ മൂന്നു മാസത്തെ അപാരമായ ശ്രദ്ധയും ചികിത്സയും അവള്‍ക്കു പുനര്‍ജീവന്‍ നല്കി . നഷ്ടപെട്ട skin വരുവാന്‍ പടിയാര്‍ ഹോമിയോ മെഡിക്കല്‍ കോളേജില്‍ രണ്ടു മാസം തുടര്‍ ചികിത്സ . ഒട്ടിപ്പോയ കഴുത്തും കക്ഷവും വിടുവിക്കാന്‍ അഞ്ചു പ്ലാസ്റ്റിക് സര്‍ജറി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ . ഈ മൂന്നിടത്തും ഒരു രൂപ പോലും ആരും വാങ്ങിയില്ല . ആരും കൈക്കൂലിയും വാങ്ങിയില്ല . ബില്‍ തന്നാല്‍ 50 ലക്ഷം കടന്നേനെ . പിന്നീട് കാഴ്ച തിരികെ കിട്ടാന്‍ ചികിത്സ . ഒടുവില്‍ അവള് വീട്ടിലെത്തി . കഠിനമായ പൊള്ളലിന്റെ ബാക്കിയായ ചുളിവും കനപ്പും ഒട്ടിച്ചേര്‍ക്കലുകളും കടുംനിറങ്ങളും ഉള്ള മുഖവും ചര്‍മവും അവള്‍ക്കു മറ്റുള്ളവരുടെ കണ്ണില്‍ സ്വീകാര്യത കുറച്ചേക്കാം . പക്ഷെ അതിനകം അവളുടെ മനസ്സും തീരുമാനങ്ങളും വടിവൊത്തതായി മാറിയിരുന്നു. ഇനി പോക്സോ കേസ് . കടുത്ത ദാരിദ്രത്തിലും പണം വാങ്ങി ഒത്തുതീര്‍പ്പിനു വഴങ്ങാന്‍ തയ്യാറാവാഞ്ഞ അവളുടെ കുടുംബം നീതിക്കായി കഷ്ടപെടുവാന് തയ്യാറായി .
സത്യസന്ധരായ ആത്മാര്‍ത്ഥതയുള്ള പ്രോസിക്യൂഷന് നന്നായി ജോലി ചെയ്തു. പ്രോസിക്യൂഷനെ സഹായിക്കാന്‍ സ്വയം തയ്യാറായി വന്ന ഒരു പ്രഗത്ഭ പോക്സോ വിദക്ദ്ധ അഭിഭാഷകന് . ചില സാക്ഷികള്‍ കൂറ് മാറിയെങ്കിലും ഒടുവില്‍ പ്രതിയെ ശിക്ഷിച്ചു , അയാള്‍ ജയിലില്‍ ആയി . ഇന്നിതെഴുതാന്‍ കാര്യം ? അന്ന് വിധി പറഞ്ഞ സെഷന്‍സ് ജഡ്ജി ആറ് ലക്ഷം രൂപ victim compensation ആയി അനുവദിച്ചിരുന്നു . അത് ബാങ്കില്‍ എഉ ആയി ഇട്ടിരുന്നത് ഇപ്പോള്‍ mature ആയി . അതിന്റെ രേഖ കൈപ്പറ്റാന്‍ district legal service അതോറിറ്റിയില്‍ അവള് വീണ്ടും വന്നു . കയ്യില്‍ ഈ ഫോട്ടോയില്‍ കാണുന്ന കേക്കും കുക്കീസും. അവള് ഉണ്ടാക്കിയതാണ് .
ഇതെല്ലാം ഉണ്ടാക്കി വിറ്റു അവള്‍ക്കു ഒരു വരുമാനമുണ്ടാകുവാന്‍ ഒരാള്‍ ഒരു നല്ല oven അവള്‍ക്കു വാങ്ങിക്കൊടുത്തു . അതില്‍ അവള് ഉണ്ടാക്കിയ കേക്കിനു യുദ്ധം ചെയ്തു വീണ്ടെടുത്ത ജീവന്റെ രുചി. സാഹചര്യങ്ങള്‍ ഒരുക്കിയ കൗമാരത്തിന്റെ ചതിയില്‍ പെട്ട് ഇരുളാഴങ്ങളില്‍ നില കിട്ടാതെ പകച്ചു പോയ ഒരു പെണ്‍കുട്ടിയെ ജീവിതത്തിന്റെ തോണിയിലേക്കു പിടിച്ചു കയറ്റിയ നന്മയുള്ള ഒരു പറ്റം മനുഷ്യര്‍ ഉണ്ട് . അവര്‍ക്കു നന്ദി . ആരുടെയും പേര് പറയാന്‍ അവര്‍ക്കാര്‍കും സമ്മതമല്ല . ഒരാളുടെ പേര് പറയാം , മണ്മറഞ്ഞ മുന്‍ അഡ്വക്കേറ്റ് ജനറല്‍ M K Damadoran സാര്‍ . പ്രതിയുടെ സ്വാധീനത്തില്‍ പെട്ട പോലീസിന്റെ തരികിട കളികളെ കണ്ടെത്തി ഉറച്ച ശബ്ദത്തിലുള്ള ഒരൊറ്റ ഫോണ്‍ വിളിയിലൂടെ അന്വേഷണത്തെ തിരികെ നേര്‍വഴിക്കാക്കിയത് സാറാണ് , അതാണ് ആ കേസിനെ രക്ഷപെടുത്തിയതും . തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവളുടെ കൂടെ നിന്ന എല്ലാവരെയും ഈശ്വരന് അനുഗ്രഹിക്കട്ടെ . ചുളുങ്ങിയ ചര്‍മം നിവരാന്‍ അവള്‍ക്കായി അകലെ എവിടെ നിന്നോ തൈലം കൊണ്ട് വന്നു തന്നവര്‍ക്കും , അവള്‍ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും , കാണാന്‍ പറ്റാത്ത ഈ കാഴ്ച്ച കാണാന്‍ തയ്യാറായി ആശുപത്രിയില്‍ അവള്‍ക്കു കൂട്ടിരുന്നവര്‍ക്കും നന്ദി .
ഈ ഭൂമിയില്‍ ഇനിയും നന്മയുണ്ട് , സ്നേഹമുണ്ട് , പ്രതീക്ഷയുണ്ട് , എല്ലായിടവും ഇരുട്ടല്ല എന്ന് നിങ്ങള്‍ അറിയേണ്ടതിനാണ് ഇത് എഴുതിയത് . ഇവിടെ നീതി ലഭ്യമാണ് . സമൂഹം ഒന്ന് ശ്രമിച്ചാല്‍ , കൂടെ നിന്നാല്‍ ഏതു കയവും നീന്തി കയറാന്‍ ഇരകള്‍ക്കു കഴിയും എന്ന് നാം മനസ്സിലാക്കാന്‍ ഇവള് ഒരു കാരണമാകട്ടെ . ഈ കുട്ടിയുടെ വ്യക്തി വിവരം അന്വേഷിച്ചു ആരും എന്നെ വിളിക്കണ്ട . തരില്ല . ആരുടെയും സഹതാപമില്ലാതെ അവള്‍ക്കു സ്വതന്ത്രമായി ജീവിക്കണം . അവള് ഇനി നമ്മെ പോലെ ഒരു വ്യക്തി . അതിനു അവളെ നമുക്ക് അനുവദിക്കാം. ഇവളെ പോലെ അപകടത്തില്‍ ആകുന്നവരെ കുറ്റപ്പെടുത്താതെ, വിധിക്കാതെ കൂടെ നില്ക്കാന് നമുക്ക് കഴിഞ്ഞാല്‍ ഒരു പൂവും വാടില്ല, കൊഴിയില്ല, ഈ ഭൂമി അങ്ങിനെ നന്മയുടെ പൂന്തോട്ടമാകട്ടെ .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..