ഡോ.ഗാസിറാം വർമ
പെൺകുട്ടികളെ പ്രായപൂർത്തിയാകും മുമ്പേ വിവാഹിതരാക്കുന്ന വീട്ടകങ്ങളുണ്ട്. അത്തരക്കാർ കണ്ടുപഠിക്കേണ്ടതാണ് ഡോ.ഗാസിറാം വർമ എന്ന തൊണ്ണൂറ്റിയഞ്ചുകാരനെ. രാജസ്ഥാൻകാരനും ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായ അദ്ദേഹം ഇതുവരെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് കോടികളാണ്. കുട്ടിക്കാലത്ത് താൻ കടന്നുപോയ പ്രതിസന്ധികളാണ് ഗാസിറാമിനെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
അമേരിക്കയിലാണ് ഗാസിറാം വസിക്കുന്നത്. ഇതിനകം ആയിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസമാണ് ഗാസിറാമിന്റെ കാരുണ്യത്താൽ നടന്നത്. എല്ലാ വർഷവും മൂന്നുമാസം ഗാസിറാം ഇന്ത്യയിലെത്തും. വർഷത്തിൽ തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്ന് അമ്പതു ലക്ഷത്തോളമാണ് ഗാസിറാം ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുന്നത്. ഇതിനകം 10 കോടിയോളം രാജസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗാസിറാം ചിലവഴിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ അങ്ങിങ്ങായി 28 ഹോസ്റ്റലുകളിലും 21 കോളേജുകളിലും 18 ചാരിറ്റബിൾ സ്ഥാപനങ്ങലിലും പഠിക്കുന്ന കുട്ടികൾക്കായി ഗാസിറാം ഇപ്പോഴും സാമ്പത്തിക സഹായം നൽകുന്നുണ്ട്. സ്കൂളുകൾക്കും കോളേജുകൾക്കും പണം അയക്കുകയാണ് ചെയ്യാറുള്ളത്. അവരാണ് സാമ്പത്തിക അവസ്ഥ പിന്നിലായിട്ടുള്ള പെൺകുട്ടികളെ കണ്ടെത്തി അവരിലേക്ക് സഹായം എത്തിക്കുന്നത്.
കുട്ടിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി മൂലം വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടിയിരുന്നു എന്നും ആ കാലമാണ് തനിക്ക് ഇത്തരത്തിൽ ചിന്തിക്കാൻ കാരണമായതെന്നും ഗാസിറാം പറയുന്നു. സ്കോളർഷിപ് പണത്തിൽ നിന്നും മറ്റുള്ളവരുടെ സഹായത്താലുമൊക്കെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗണിതശാസ്ത്രത്തിൽ മിടുക്കനായി ഗാസിറാം ട്യൂഷൻ ക്ലാസുകളെടുത്തും മറ്റും പണം കണ്ടെത്തുകയും ചെയ്തു.
ഗണിതത്തിൽ ബിരുദം പൂർത്തിയാക്കിയതിനുശേഷം അദ്ദേഹം അധ്യാപകനായി ഒരു സ്കൂളിൽ പ്രവേശിച്ചു. 100 ആയിരുന്നു ആദ്യശമ്പളം. തുടർന്നും പടിച്ച ഗാസിറാം എംഎയും പിഎച്ച്ഡിയും പൂർത്തിയാക്കി. തുടർന്നാണ് ന്യൂയോർക്കിലെ റോഡ് ഐലൻസ് സർവകലാശാലയിൽ മാത്തമാറ്റിക്സ് പ്രൊഫസറായി ചേർന്നത്. ഇരുപതു വർഷം മുമ്പ് വിരമിച്ച ഗാസിറാമിന് 68 ലക്ഷം രൂപയോളമാണ് വാർഷിക പെൻഷനായി ലഭിക്കുന്നത്. ഇതിൽ നിന്നാണ് എല്ലാ വർഷവും അമ്പതു ലക്ഷം ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെക്കുന്നത്.
Content Highlights: inspiring life of dr ghasi ram verma, girls education
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..