മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച്ച നടത്തുന്ന ഡബ്ല്യു.സി.സി അംഗങ്ങൾ
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ കൂട്ടായ്മയായ ഡബ്ല്യു.സി.സി നിയമമന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച്ച നടത്തി. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടാൻ വൈകുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച. വിഷയത്തിൽ പ്രതികരിക്കുകയാണ് സിനിമാ പ്രവർത്തകയും ഡബ്ല്യു.സി.സി അംഗവുമായ സംഗീത ജനചന്ദ്രൻ.
''സംഘടന എപ്പോഴും പറയുന്നതു തന്നെയാണ് നിയമമന്ത്രിയെയും അറിയിച്ചത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവരണം എന്നതാണ് പ്രധാനം. അതിജീവിതകളെ സംരക്ഷിച്ചുകൊണ്ടുതന്നെ അവരുടെ സ്വകാര്യത നിലനിർത്തി അവ പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടത്. പരിഹാരത്തിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒപ്പം ഇൻഡസ്ട്രിയിൽ ഇന്റേണൽ കമ്മിറ്റി കൊണ്ടുവരേണ്ടതിന്റെ ആവശ്യകതകയെക്കുറിച്ചും മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്.

ഇന്റേണൽ കമ്മിറ്റി പോലൊരു സംവിധാനം പ്രാബല്യത്തിൽ വരാൻ നിയമവകുപ്പിന്റെ ഇടപെടൽ കൂടി ഉണ്ടാവേണ്ടതുണ്ട്. അതിനാലാണ് മന്ത്രിയെ കാണാൻ തീരുമാനിച്ചത്. ഡബ്ല്യു.സി.സി നടത്തിയിട്ടുള്ള റിസർച്ചും പഠനങ്ങളുമെല്ലാം കൂടിക്കാഴ്ച്ചയിൽ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ക്രൂവിലുള്ളവർക്ക് ചൂഷണം ചെയ്യപ്പെടുന്നുവെന്നോ നിയമം ലംഘിക്കപ്പെടുന്നുവെന്നോ തോന്നലുണ്ടായാൽ പ്രതികരിക്കാൻ കഴിയണം. അതിനൊരു ഇടമുണ്ടാവണം. അവബോധത്തിലൂടെയുണ്ടാകുന്ന ശാക്തീകരണം അടിത്തട്ടിൽ നിന്നു തുടങ്ങണം. എല്ലാ ജെൻഡറിലുള്ളവർക്കും സിനിമ സുരക്ഷിതമാണെന്ന തോന്നലോടെ ഈ മേഖലയിലേക്ക് വരാൻ കഴിയണം. ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് മൃഗങ്ങളെ ചിത്രീകരണത്തിനിടയ്ക്ക് ഉപദ്രവിച്ചിട്ടില്ലെന്ന് എഴുതിക്കാണിക്കാറുണ്ട്. അതുപോലെ സ്ത്രീകൾക്ക് ഉപദ്രവകരമായ കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് നൽകാൻ എന്താണ് സിനിമാമേഖല ചെയ്തിട്ടുള്ളത്? ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായ ചൂഷണങ്ങളെ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കാൻ ഇന്റേണൽ കമ്മിറ്റി ഉണ്ടായേ തീരൂ. അതിനും പോസിറ്റീവായ പ്രതികരണമാണ് മന്ത്രിയിൽ നിന്നു ലഭിച്ചത്.''
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മീഷൻ. സിനിമ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സമിതിയാണത്. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗസമിതിയാണ് ഹേമാ കമ്മീഷൻ. 2017ൽ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നതായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. രണ്ടുവർഷം പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. തൊഴിലിടങ്ങളിലെ നീതിനിർവഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട കമ്മീഷന്റെ കണ്ടെത്തലുകൾ പുറത്തുവിടാൻ വൈകുന്നതാണ് പ്രതിഷേധം ഉയർത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..