ടെഗുസിഗാൽപയിലെ നാഷണൽ സ്റ്റേഡിയത്തിൽ സിയോമാര അണികളെ അഭിവാദ്യം ചെയ്യുന്നു | Photo: AFP
ടെഗുസിഗാൽപ: മധ്യഅമേരിക്കൻ രാജ്യമായ ഹോൺഡുറസിന്റെ ആദ്യ വനിതാപ്രസിഡന്റായി ഇടതുസഹയാത്രിക സിയോമാര കാസ്ട്രോ വ്യാഴാഴ്ച ചുമതലയേറ്റു. മുൻപ്രസിഡന്റ് മാനുവൽ സെലായയുടെ ഭാര്യയാണ്. രാജ്യത്തെ കുറ്റകൃത്യങ്ങളിൽനിന്നും ദാരിദ്ര്യത്തിൽനിന്നും കരകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അവരെ കാത്തിരിക്കുന്നത്. ഹോൺഡുറസിനെ സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക് രാജ്യമാക്കുമെന്നാണ് അവരുടെ വാഗ്ദാനം.
ജഡ്ജി കർല റൊമേരോയ്ക്കുമുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സ്പെയിൻ രാജാവ് ഫെലിപ് ആറാമൻ, തയ്‌വാൻ വൈസ് പ്രസിഡന്റ് വില്യം ലായ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മകൻ ഹെക്റ്റർ സെലായയെ പ്രൈവറ്റ് സെക്രട്ടറിയായും ഭർത്താവിന്റെ മരുമകൻ ജോസ് മാനുവൽ സെലായയെ പ്രതിരോധമന്ത്രിയായും സിയോമാര നിയമിച്ചിട്ടുണ്ട്. ബന്ധുക്കളെ നിയമിക്കുന്നതിനെതിരേ രാജ്യത്ത് നിയമമൊന്നുമില്ല. അതേസമയം, സ്വന്തം പാർട്ടിയായ ലിബർ പാർട്ടിയിലെ വലിയൊരുവിഭാഗത്തിന് സിയോമാരയുടെ നേതൃത്വത്തിൽ എതിർപ്പുണ്ട്.
12 കൊല്ലംനീണ്ട പോരാട്ടം
:12 കൊല്ലം നീണ്ട പോരാട്ടത്തിനൊടുവിലാണ് നവംബർ അവസാനം നടന്ന തിരഞ്ഞെടുപ്പിൽ സിയോമാരയുടെ വിജയം. 2009-ൽ പ്രസിഡന്റായിരിക്കെ ഭർത്താവ് മാനുവൽ സെലായക്കുനേരെ ജനരോഷമുയർന്നതോടെ സർക്കാരിനെ അട്ടിമറിച്ച് വലതുപക്ഷമായ നാഷണൽ പാർട്ടി (പി.എൻ.) അധികാരം പിടിക്കുകയായിരുന്നു. 12 കൊല്ലവും അവരായിരുന്നു ഭരണത്തിൽ.
ഹോൺഡുറസിന്റെ പ്രതിസന്ധി
• പൊതുകടം -1.2 ലക്ഷം കോടിയോളം രൂപ
• മുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തുനിന്ന് മികച്ച തൊഴിലവസരവും ജീവിതവും തേടി പൗരന്മാർ യു.എസിലേക്കും മെക്സിക്കോയിലേക്കും പലായനം ചെയ്യുന്നു
• 74 ശതമാനമാണ് ദാരിദ്ര്യനിരക്ക്
• ലക്ഷത്തിൽ 40 എന്ന തോതിലാണ് കൊലപാതകനിരക്ക്
• കള്ളക്കടത്തുകാരും കുറ്റവാളിസംഘങ്ങളും സജീവം
Content Highlights: first female president of honduras, Xiomara Castro, women in politics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..