-
'ഞങ്ങളെല്ലാം ജോലിയിലാണ്. ഉള്ളില്‍ നല്ല പേടിയുമുണ്ട്. രോഗം പടര്‍ന്നുകൊണ്ടിരിക്കുകയല്ലേ'' -ആറു കോവിഡ് രോഗികളെ ഐ.സി.യു.വില്‍ പരിചരിക്കുന്ന അമേരിക്കയിലെ മലയാളി നഴ്സ് മിനിക്ക് ഇപ്പോള്‍ അമേരിക്കയെക്കാള്‍ വിശ്വാസം കേരളത്തെയാണ്. തിരുവല്ല മഞ്ഞാടി സ്വദേശിയായ മിനി കഴിഞ്ഞ 14 വര്‍ഷമായി ഫ്‌ളോറിഡയില്‍ ലീ ഹെല്‍ത്ത് ആശുപത്രിയില്‍ നഴ്സാണ്. സകുടുംബം അവിടെ താമസം.
ഒട്ടേറെപ്പേര്‍ മരിച്ചതിന്റെയും രോഗാവസ്ഥയിലാകുന്നതിന്റെയും വാര്‍ത്തകള്‍ അവിടെ മലയാളിസമൂഹത്തെ ആകെ അസ്വസ്ഥരാക്കിയെന്ന് മിനി പറഞ്ഞു. ഇതിനോടകം മുപ്പതിലധികമാളുകള്‍ അവിടെ മരിച്ചു. രോഗബാധിതരായും വെന്റിലേറ്ററിലും ധാരാളംപേര്‍ ഇനിയുമുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ കാര്യവും കഷ്ടമാണ്. ഐ.സി.യു.വില്‍പോലും സുരക്ഷാവസ്ത്രമൊന്നും നഴ്സുമാര്‍ക്ക് നല്‍കുന്നില്ല.
ഐ.സി.യു.വില്‍ മുഴുവന്‍നേരം ഡ്യൂട്ടി നഴ്സ് നില്‍ക്കേണ്ടെന്നതാണ് രക്ഷ. ഐ.സി.യു.വിലുള്ള രോഗികള്‍ അവിടെനിന്ന് ഫോണിലൂടെ ഞങ്ങളെ വിളിക്കണം. തിരികെ അവര്‍ക്കുള്ള നിര്‍ദേശങ്ങളും പുറത്തുനിന്ന് ഫോണില്‍ നല്‍കും. മരുന്നുനല്‍കേണ്ട അവസരത്തില്‍മാത്രം അകത്തുകടന്നാല്‍മതി. 12 മണിക്കൂര്‍ ജോലിചെയ്യണം. 179 ജീവനക്കാര്‍ ക്വാറന്റൈനിലാണ്. 31 പേര്‍ രോഗബാധിതരും.
356 കിടക്കകളുള്ള ഈ ആശുപത്രിയില്‍ കോവിഡ് രോഗികളല്ലാത്ത ആര്‍ക്കും ഇപ്പോള്‍ ചികിത്സയില്ല. രോഗലക്ഷണവുമായി എത്തുന്നവരെ വീട്ടില്‍ വിശ്രമിക്കാനായി വിടുകയാണ്. ആദ്യമൊക്കെ ഇവിടെ വന്നിരുന്നത് 70 വയസ്സ് പിന്നിട്ടവരായിരുന്നു.
ഇപ്പോള്‍ പ്രായവ്യത്യാസമില്ല. 34 വയസ്സുള്ള ഞങ്ങളുടെ ജീവനക്കാരനടക്കമുള്ളവര്‍ ചികിത്സയിലുണ്ട്. ആരും സുരക്ഷിതരല്ലെന്ന ബോധമാണെല്ലാവരെയും പേടിപ്പെടുത്തുന്നത്.
മേയ് രണ്ടാമത്തെ ആഴ്ചയോടെ ഫ്‌ളോറിഡയുള്‍പ്പെടുന്ന ഭാഗങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. സ്‌കൂളുകള്‍ അടച്ചു. ഇപ്പോള്‍ അധ്യയനം ഓണ്‍ലൈനിലാണ്. പെസഹയും ഈസ്റ്ററുമെല്ലാം ആചരിച്ചത് മൊബൈല്‍ഫോണ്‍ വഴിയായിരുന്നു.
നമ്മുടെ നാട്ടിലെപ്പോലെ ആരും അവിടെ വീടുകളില്‍ ഇരിക്കുന്നില്ല. പൂര്‍ണമായ അടച്ചിടലാണ് കേരളത്തിനു ഗുണംചെയ്തതെന്ന് ഈ അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തക പറഞ്ഞു.
ഭര്‍ത്താവ് ചെങ്ങന്നൂര്‍ പുത്തന്‍കാവ് കാര്‍ത്തികപ്പള്ളി പീടികയില്‍ ജോജി കെ. വര്‍ഗീസ് ഒരു സ്ഥാപനത്തില്‍ മാനേജരാണ്. ഭര്‍ത്താവും മൂന്നുമക്കളും അമ്മ ആനിയും ചേരുന്നതാണ് മിനിയുടെ കുടുംബം.
Content Highlights: Experience of a Kerala Nurse who works in Corona ward at USA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..