ഡോ. പി.എൻ. ആനന്ദലക്ഷ്മി
കൊച്ചി: ഇന്ത്യയിലെ അമ്മമാരുടെ 'തലവര' മാറ്റിയെഴുതുന്നതിന് നിമിത്തമായ ഡോ. പി.എന്‍. ആനന്ദലക്ഷ്മി ഓര്‍മയായി. ഇന്ത്യ മുഴുവന്‍ ആദരിക്കപ്പെടേണ്ട വ്യക്തിത്വം അവസാന നാളുകളില്‍ മുളന്തുരുത്തിയിലെ റിട്ടയര്‍മെന്റ് ഹോമിലായിരുന്നു. മാതൃമരണ നിരക്ക് ഗണ്യമായി കുറയാനിടയായത് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ഡോ. ആനന്ദലക്ഷ്മി തന്റെ യൗവനകാലത്ത് നടത്തിയ പഠനത്തിന്റെ ഫലമായിരുന്നു. ഇന്ത്യയിലെ ഒരുപാട് അമ്മമാര്‍ക്ക് ജീവന്റെ വഴിവിളക്കായ അമ്മയായിരുന്നു ഡോ. ആനന്ദലക്ഷ്മി.
തലശ്ശേരി പുത്തന്‍പുരയില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും താഴത്തിടത്തില്‍ നാരായണന്‍ നായരുടെയും മകളായ പി.എന്‍. ആനന്ദലക്ഷ്മി ബിരുദമെടുത്തത് ബ്രണ്ണന്‍ കോളേജില്‍നിന്നാണ്. കേരള സര്‍വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ എം.എസ്.സി. അതിനുശേഷം അവിടെ നിന്നുതന്നെ ജനസംഖ്യാ ശാസ്ത്രത്തിലും എം.എസ്.സി. നേടി.
പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധത്തിന് ഡോ. കെ.സി.കെ.ഇ. രാജാ സ്വര്‍ണ മെഡല്‍. രണ്ടു പ്രസവങ്ങള്‍ക്കിടയിലെ ഇടവേളയും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടായിരുന്നു പഠനം. കുറഞ്ഞത് രണ്ട് വര്‍ഷത്തെയെങ്കിലും ഇടവേളയാണ് നല്ലതെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. ഈ കണ്ടെത്തലാണ് പിന്നീട് ദേശീയ ആരോഗ്യ നയത്തില്‍ വരെ വലിയ പ്രാധാന്യത്തോടെ സ്വീകരിച്ചത്.
തുടര്‍പഠനത്തിന് 1972-ല്‍ ആനന്ദലക്ഷ്മി അനുജത്തി ചന്ദ്രലേഖയ്‌ക്കൊപ്പം ഡല്‍ഹിയിലെത്തി. പ്രത്യുത്പാദന ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം. പിന്നെ എയിംസില്‍ അധ്യാപികയായി. ആ ജോലിക്കിടെയായിരുന്നു ജീവിതത്തിലെ നിര്‍ണായക തിരിച്ചറിവുകള്‍ അവരെ തേടിയെത്തിയത്. പിഎച്ച്.ഡി. പഠനത്തിനായി 1985-90 കാലത്ത് സഫ്ദര്‍ജങ് ആശുപത്രിയുമായി നിരന്തരം ബന്ധപ്പെടേണ്ടി വന്നു.
സഫ്ദര്‍ജങ് ആശുപത്രിയില്‍ അക്കാലത്ത് ചികിത്സ തേടിയെത്തിയിരുന്നത് സമൂഹത്തിലെ താഴെത്തട്ടിലുള്ളവരായിരുന്നു. പ്രസവ മുറിയിലേക്ക് പോകുന്ന അമ്മമാരില്‍ നല്ലൊരു ശതമാനത്തെയും വെള്ളത്തുണിയില്‍ പുതപ്പിച്ച് തിരിച്ചു കൊണ്ടുവന്നിരുന്നത് കാണാനിടയായി.
ഇതിന്റെ കാരണങ്ങള്‍ തേടാന്‍ ആനന്ദലക്ഷ്മി തീരുമാനിച്ചു. 1983 മുതല്‍ 1985 വരെയുള്ള മാതൃമരണ കണക്കുകള്‍ ശേഖരിച്ചു.
മലയാളി നഴ്‌സുമാരുടെ സഹായത്തോടെയായിരുന്നു ഇത്. ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, ജനസംഖ്യാ ശാസ്ത്രം എന്നിവയുടെ പശ്ചാത്തലം ആനന്ദലക്ഷ്മിക്കുണ്ടായിരുന്നത് വിവര വിശകലനത്തിന് ഗുണം ചെയ്തു. ഉയര്‍ന്ന മരണനിരക്കിനുള്ള കാരണങ്ങള്‍ കണ്ടെത്തി. മാതൃമരണ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെടുന്ന പഠനമാണ് ഇത്.
ആനന്ദലക്ഷ്മി പഠനത്തിനായി തയ്യാറാക്കിയ അമ്മമാര്‍ക്കുള്ള ചോദ്യാവലി പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യാപകമായി ഉപയോഗിച്ചു. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഇതിന്റെ ഫലമായി മാതൃമരണ നിരക്ക് ഗണ്യമായി കുറഞ്ഞു.
വെല്ലൂരിലെ പ്രൊഫ. ബി.ജി. പ്രസാദ് പുരസ്‌കാരം, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റിയുടെ ബഹുമതി തുടങ്ങിയവ ഡോ. ആനന്ദലക്ഷ്മിയെ തേടിയെത്തി.
Content highlights: dr pn anandalakshmi passed away, founder of reason behind mothers die during childbirth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..