ഡോ.സി.എൻ.രാമചന്ദ്രനും മകൾ അനിതാമാധവും ശിൽപ്പങ്ങൾക്കൊപ്പം
കോങ്ങാട്: ചല്ലിക്കലെ ചാത്തക്കുടത്ത് വീടിനോടുചേര്‍ന്ന ക്ലിനിക്കിലെ തിരക്കൊഴിഞ്ഞാലും ഡോ. സി.എന്‍. രാമചന്ദ്രന്റെ (75) തിരക്ക് തീരില്ല. ക്ലിനിക്കിന്റെ വാതിലടച്ചാല്‍ ഡോക്ടര്‍ ശില്പിയാകും, തൊട്ടടുത്ത മുറിയിലെ പണിശാലയിലെത്തും. അവിടെ വേറൊരു ലോകമാണ്.
വിവിധ തരത്തിലുള്ള മേശവിളക്കുകള്‍, മുളകൊണ്ടുള്ള ആഭരണങ്ങള്‍, അക്വേറിയം തുടങ്ങി ഡോക്ടറുടെ കരവിരുതില്‍ത്തീര്‍ത്ത സാധനങ്ങളാണ് മുറിനിറയെ. തന്റെ പ്രിയപ്പെട്ട ശില്പങ്ങളുമായി അദ്ദേഹം വീട്ടില്‍ത്തന്നെ ഒരു പ്രദര്‍ശനവുമൊരുക്കിയതോടെയാണ് അയല്‍പക്കക്കാര്‍പോലും ഡോക്ടറിലെ ശില്പിയെ തിരിച്ചറിഞ്ഞത്.
നാലുവര്‍ഷംമുമ്പാണ് ഈ ആശയം ഡോക്ടറുടെ മനസ്സില്‍ ശക്തമാവുന്നത്. ഫാഷന്‍ ഡിസൈനറായ മകള്‍ അനിതാമാധവ് അച്ഛന്റെ ആഗ്രഹങ്ങള്‍ക്ക് കൂട്ടായി. പഠനകാലത്ത് ചിത്രരചനാമത്സരങ്ങളില്‍ പങ്കെടുത്തതും സമ്മാനം നേടിയതുമെല്ലാം ഡോക്ടര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ചെറിയ മരക്കഷണങ്ങള്‍ സംഘടിപ്പിച്ചു. പണി ആയുധങ്ങളും സംഘടിപ്പിച്ചു. പതുക്കെ ശില്പങ്ങള്‍ കൊത്തിയെടുത്തുതുടങ്ങി.
കരിമ്പന, മുള, വീട്ടി, തേക്ക്, ഇപ്പോക്‌സിറെസിന്‍ എന്നിവ ഉപയോഗിച്ചാണ് ഇപ്പോള്‍ നിര്‍മാണങ്ങള്‍ നടത്തുന്നത്. ക്ലിനിക്ക് സമയത്തിനുശേഷം ദിവസവും നാലഞ്ച് മണിക്കൂര്‍ ശില്പകലയ്ക്കായി നീക്കിവെക്കുന്നുണ്ടെന്നും ഇത് നല്‍കുന്ന സന്തോഷം വളരെ വലുതാണെന്നും ഡോക്ടര്‍ പറയുന്നു.
ഫ്രൂട്ട് ട്രേ, ഫ്‌ലവര്‍വെയ്‌സ്, തൂക്കുവിളക്കുകള്‍ , മുളകൊണ്ടുള്ള ആഭരണങ്ങള്‍, അക്വേറിയം, കേക്ക് സ്റ്റാന്റ് തുടങ്ങിയവയെല്ലാം ഡോക്ടറും മകളുംചേര്‍ന്ന് ഉണ്ടാക്കി. ഇപ്പോക്‌സി റെസിന്‍ എന്ന അസംസ്‌കൃതവസ്തു ഉപയോഗിച്ചുണ്ടാക്കിയ ചായമേശകള്‍ (ടീപ്പോയികള്‍) ആകര്‍ഷകമാണ്.
തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പരേതരായ ടി.കെ. നാരായണന്റെയും പി.കെ. പാറുക്കുട്ടിയുടെയും മകനാണ് സി.എന്‍. രാമചന്ദ്രന്‍. 1973-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയത്. ഡോ. സി.എം.കെ. മൊയ്തീന്‍ ഉള്‍പ്പെടെ കൂട്ടുകാരെല്ലാം പാലക്കാട്ടുള്ളതിനാല്‍ പാലക്കാട്ടെത്തി പുതുനഗരത്ത് പ്രാക്ടീസ് ആരംഭിച്ചു.
1980-ല്‍ കൊട്ടാരക്കര ഇ.എസ്.െഎ.യില്‍ ഡോക്ടറായി നിയമനംലഭിച്ചു. 1983-ല്‍ കേരള സര്‍ക്കാര്‍ സര്‍വീസിലെത്തി. കോങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം. കടമ്പഴിപ്പുറത്തും കേരളശ്ശേരിയിലും തുടര്‍ന്ന്, ജോലിനോക്കി. ഭാര്യ പി.ബി. ലത ആലുവ സ്വദേശിനിയാണ്. മകന്‍ അനൂപ് ടെക്സ്‌റ്റൈല്‍ കമ്പനി മാനേജരായി എറണാകുളം കലൂരിലാണ്.
Content Highlights: Dr. CN Ramachandran, sculptor,artist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..