-
വിവാഹവസ്ത്രം ധരിച്ച് സന്തോഷവതിയായി വീഡിയോക്ക് പോസ് ചെയ്യുന്ന പെൺകുട്ടി. പെട്ടെന്നാണ് ഇടിമുഴക്കത്തേക്കാൾ തീവ്രമായ ശബ്ദം കേൾക്കുന്നത്. ഉടൻ അവിടെ നിന്നും ഓടി മറയുന്നു. കഴിഞ്ഞ ദിവസത്തെ ബയ്റുത്ത് സ്ഫോടനക്കാഴ്ച്ചകൾക്കു പിന്നാലെ സമൂഹമാധ്യമത്തിൽ വൈറലായ വീഡിയോകളിലൊന്നാണിത്. താനിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നത് അത്ഭുതമായി തോന്നുന്നുവെന്നാണ് വീഡിയോയിലെ ആ വധുവിന് പറയാനുള്ളത്.
ലെബനിൽ നിന്നുള്ള ഇരുപത്തിയൊമ്പതുകാരിയായ ഇസ്ര സെബ്ലാനിയാണ് വീഡിയോയിലെ വധു. ചൊവ്വാഴ്ച്ച ലെബൻ തലസ്ഥാനത്തുണ്ടായ തീവ്ര സ്ഫോടനസമയത്താണ് ഇസ്രയുടെ ഫോട്ടോഷൂട്ടും നടക്കുന്നുണ്ടായിരുന്നത്. സംഭവത്തിനുശേഷം അന്നു നടന്നത് ഓർത്തെടുക്കുമ്പോൾ ഇന്നും കണ്ണുകളിൽ ഭീതിയാണെന്നു പറയുന്നു അമേരിക്കയിൽ ഡോക്റായ ഇസ്രായും ഭർത്താവ് അഹ്മദ് സുബെയും.
രണ്ടാഴ്ചയോളമായി വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. മറ്റേതു പെൺകുട്ടികളെപ്പോലെയും താനും അങ്ങേയറ്റം സന്തോഷവതിയായിരുന്നു. വെള്ള വസ്ത്രത്തിൽ എന്റെ മാതാപിതാക്കൾ എന്നെ കാണാൻ പോകുന്നുവെന്നതും ഞാൻ രാജകുമാരിയെപ്പോലെ ഉണ്ടാകുമെന്നതുമൊക്കെ സന്തോഷം നൽകുന്ന കാര്യങ്ങളായിരുന്നു. എന്നാൽ സ്ഫോടനം വരുത്തിയ ഞെട്ടൽ പറഞ്ഞറിയിക്കാനാവില്ലെന്നു പറയുന്നു ഇസ്ര.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. താൻ മരിക്കാൻ പോവുകയാണോ എങ്ങനെയാവും മരിക്കുക എന്നെല്ലാം ആലോചിച്ചു. അപകടത്തിലായവരെക്കുറിച്ച് ആലോചിച്ച് ഏറെ വിഷമിച്ചു. ബയ്റുത്തിനുണ്ടായ നാശം കണ്ടപ്പോൾ, ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നോർത്ത് ദൈവത്തിന് നന്ദി പറഞ്ഞു- ഇസ്ര പറയുന്നു. ഇത്രത്തോളം തീവ്രമായൊരു സ്ഫോടനവും ശബ്ദവും ജീവിതത്തിൽ കേട്ടിട്ടില്ലെന്നു പറയുന്നു ഇസ്രയുടെ ഭർത്താവ്. വിവാഹ ഒരുക്കങ്ങൾക്കായി അമേരിക്കയിൽ നിന്ന് മൂന്നാഴ്ച്ച മുമ്പാണ് ഇസ്ര ലെബനിലെത്തിയത്.
ബയ്റുത്തിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ 135ഓളം പേർ മരിക്കുകയും ആയിരത്തിഅഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുറമുഖത്തിനടുത്തുള്ള വെയർഹൗസിൽ സൂക്ഷിച്ച 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റാണ് ഇരട്ടസ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബയ്റുത്തിൽ രണ്ടാഴ്ചത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് മൈക്കൽ അവുൻ പറഞ്ഞിരുന്നു.
Content Highlights: Beirut explosion Lebanese bride happy to be alive after blast
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..