ആൻഡ്രൂ സൈമണ്ട്‌സ് സഹോദരിയോടൊപ്പം | Photo: AP/ Twitter
സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ക്രിക്കറ്റ് ആരാധകര്‍. കാറപകടത്തിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വേര്‍പാട്. ക്വീന്‍സ്‌ലാന്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം.
ഇതിന് പിന്നാലെ താരത്തിന്റെ സഹോദരി ലൂയ്‌സിയുടെ വികാരനിര്‍ഭരമായ കുറിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. കാറപകടം നടന്ന സ്ഥലത്ത് ഒരു നോട്ടുപുസ്തകത്തിന്റെ പേജിലാണ് ലൂയ്‌സി കുറിപ്പ് എഴുതിവെച്ചത്. തന്റെ ഹൃദയം തകര്‍ന്നെന്നും സഹോദരനൊപ്പം ഒരു ദിവസം കൂടി ചിലവഴിക്കാനോ ഒരു ഫോണ്‍ കോള്‍ ചെയ്യാനോ എങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന പ്രത്യാശയും ലൂയ്‌സി കുറിപ്പില്‍ പറയുന്നു.
'നീ ഇത്ര വേഗം ഞങ്ങളെ വിട്ടുപിരിഞ്ഞില്ലേ..നമുക്ക് ഒരു ദിവസം കൂടി ലഭിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒരു ഫോണ്‍ കോള്‍ കൂടി ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. താങ്കളോടുള്ള സ്‌നേഹം എല്ലായ്‌പ്പോഴുമുണ്ടാകും.' കുറിപ്പില്‍ ലൂയ്‌സി പറയുന്നു.
അപകടം നടന്നത് എങ്ങനെയാണെന്ന് വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 198 ഏകദിനങ്ങളില്‍ നിന്നായി സൈമണ്ട്സ് 5088 റണ്‍സും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്‌സ് 337 റണ്‍സും എട്ടു വിക്കറ്റുകളും നേടിയിട്ടുണ്ട്. 2003, 2007 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിന്റെ ഭാഗമായിരുന്നു സൈമണ്ട്‌സ്.
Content Highlights: Andrew Symonds sister leaves heartfelt note on cricketers accident site
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..