അനു ഫെയ്സ്ബുക്കിൽ പങ്കുവെച്ച അമ്മയുടെ ചിത്രം | Photo: Facebook/ Ani Anu
ഭര്‍തൃപീഡനത്തെ തുടര്‍ന്നുള്ള വിസ്മയയുടെ ആത്മഹത്യയും തുടര്‍ന്നുണ്ടായ കോടതി വിധിയും കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ കണ്ണുനിറയ്ക്കുന്ന കുറിപ്പ് പങ്കുവെയ്ക്കുകയാണ് ഹൈദരാബാദിലെ അമോര്‍ ആശുപത്രിയില്‍ ഇന്റേണല്‍ ഓഡിറ്റ് ഇന്‍ചാര്‍ജായ അനു. വിസ്മയ മരിച്ച വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന തന്റെ കണ്ണുകളില്‍ ഓര്‍മകള്‍ മിന്നിമറയുകയായിരുന്നുവെന്ന് അനു ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
തന്റെ അച്ഛന്റെ അടിയും ഇടിയും സഹിച്ച്, ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അനുഭവിച്ച് ഒരു കവിള് ഫ്യൂരിഡാനില്‍ ജീവിതം അവസാനിപ്പിച്ച അമ്മയെ കുറിച്ചാണ് അനുവിന്റെ കുറിപ്പ്. അന്ന് 35 വയസ്സ് മാത്രമായിരുന്നു അമ്മയുടെ പ്രായമെന്നും അത്രയേറെ മടുത്തിട്ടായിരുന്നു അമ്മ ആത്മഹത്യയില്‍ അഭയം തേടിയതെന്നും അനു കുറിപ്പില്‍ പറയുന്നു.
1989 ജൂണ്‍ രണ്ടാം തിയ്യതി ആ ദുരന്തം സംഭവിക്കുമ്പോള്‍ ചേച്ചിക്ക് 18ഉം അനുവിന് 14ഉം അനിയന് 10ഉം വയസ്സായിരുന്നു പ്രായം. താന്‍ മരിച്ച് പതിനാറ് തികയുന്നതിന് മുമ്പ് നിങ്ങളുടെ അപ്പന് വേറെ കെട്ടും എന്നു അമ്മ പറയുമായിരുന്നു. ആ വാക്ക് ശരിയായിരുന്നു. ഒരു തൂവാല പോലും മക്കള്‍ക്ക് വാങ്ങിക്കൊടുക്കാത്ത അച്ഛന്, അമ്മ മരിച്ച് നാലു കൊല്ലം കഴിഞ്ഞു വേറെ കല്ല്യാണം കഴിച്ചെന്നും അനു കുറിപ്പില്‍ പറയുന്നു.
ഭര്‍തൃവീട്ടില്‍ ഭാര്യമാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ അവരുടെ അച്ഛനും അമ്മയും കുടുംബക്കാരും കൂടി അടങ്ങുന്നതാവണം ഇനിയുള്ള നിയമങ്ങളെന്നും അനുവിന്റെ കുറിപ്പ് ഓര്‍മിപ്പിക്കുന്നു.
അനുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
വിസ്മയ മരണപ്പെട്ട വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍,നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകളില്‍ ഓര്‍മ്മകള്‍ മിന്നിമറിയുന്നു.. രാവിലെ മുതല്‍ തുടങ്ങിയ കരച്ചില് ആണ് ഞാന്‍...
അടിയും, ഇടിയും ഒക്കെ സഹിച്ചവസാനം ഒരു കവിള് ഫ്യൂരിഡാനില്‍ ജീവിതം ഹോമിച്ചു 35 ആം വയസ്സില്‍ അമ്മച്ചി കടന്നു പോയത്, അത്രയേറെ ആ പാവം മടുത്തിട്ടായിരുന്നു...ഭര്‍തൃവീട്ടിലോ, മാറി താമസിക്കുന്ന വീട്ടിലോ ഭാര്യമാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ അവരുടെ അച്ഛനും, അമ്മയും കുടുംബക്കാരും കൂടി അടങ്ങുന്നതാവണം ഇനിയുള്ള നിയമങ്ങള്‍...
പകലന്തിയോളവും കൂലിപ്പണിയെടുത്തു നേരം സന്ധ്യക്ക് വീട്ടില്‍ കയറി വരുന്ന അമ്മച്ചി എന്നും കണ്ടിരുന്നത് സ്വന്തം ഭര്‍ത്താവ് കള്ളു കുടിച്ചു കിടന്നുറങ്ങുന്ന കാഴ്ച്ചയാണ്. എല്ലാ ദിവസവും പണിക്കു പോയാല്‍ മാത്രമേ വീട്ടിലെ കാര്യങ്ങള്‍ നടക്കുമായിരുന്നുള്ളൂ. ജന്മനാ അസുഖമുള്ള എനിക്ക് മരുന്നു വാങ്ങാനും, കുടുംബം നോക്കാനും രാവിലെ തൊട്ട് വൈകിട്ട് വരെ പണിയെടുത്താല്‍ കൂലി കിട്ടിയിരുന്നത് പത്തു രൂപയും..തണ്ടും തടിയും ആരോഗ്യമുള്ളവരും റോഡ് ടാറിങ്ങിനും, മരം വെട്ടി ചുമക്കുന്നതിനും ഒക്കെ പോയി പൈസ കൂടുതല്‍ കിട്ടുന്ന കാര്യം പണിസ്ഥലത്തു പറയുമ്പോള്‍, അതിനു പോകാന്‍ എനിക്ക് പാങ്ങില്ലല്ലോ എന്ന് വീട്ടില്‍ തിരിച്ചു വരുമ്പോള്‍ പതം പറയുമായിരുന്നു. പകരം അടുത്ത വീടുകളിലെ അടുക്കള പണികളും, നെല്ലു കുത്തി കൊടുക്കലും ഒക്കെ ചെയ്തു പത്തു പൈസ കൂടുതല്‍ കിട്ടുമ്പോള്‍, ആ പാവത്തിന് കൊതിയായിരുന്നു ഒരു ഇരുപതു രൂപയും കൊണ്ട് കൂത്താട്ടുകുളം ചന്തയ്ക്കു ഒന്ന് പോകണമെന്ന്..
എംസി റോഡില്‍ ടാറിങ് നടക്കുമ്പോള്‍ ചുട്ടു പൊള്ളുന്ന ചൂടില്‍ റോളറിനു മുകളില്‍ നനഞ്ഞ തുണിയിട്ടു ഒപ്പം നടക്കാനും , ആയിടയ്ക്ക് പ്രചാരത്തില്‍ വന്നു തുടങ്ങിയ വാര്‍ക്ക വീടുകളില്‍ വാര്‍ക്ക പണിയ്ക്കു പോയി താഴെ നിന്നും എറിഞ്ഞിട്ടു കൊടുക്കുന്ന മെറ്റല്‍ ചട്ടി രണ്ടു കൈ കൊണ്ടും താഴെ വീഴാതെ മേടിക്കാന്‍ പ്രാക്ടീസ് ചെയ്യാന്‍ ആ പാവം ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു...ഒരിക്കല്‍ വടക്കന്‍ പാലക്കുഴയില്‍ മറ്റുള്ളവരുടെ ഒപ്പം റബറു വെട്ടിയത് ചുമക്കാന്‍ പോയപ്പോള്‍ ലോഡിങ് ചെയ്തു കൊണ്ടിരിക്കുന്ന ലോറിയുടെ മുമ്പിലിട്ട് ചാച്ചന് അമ്മച്ചിയെ 'നീ ആണുങ്ങളുടെ കൂടെ പണിക്കു പോകുമോ' എന്നും ചോദിച്ചു തല്ലിച്ചതച്ചത്. ശ്രീധരന് ചേട്ടന്റെ ചേച്ചി ഓടിച്ചെന്നു പിടിച്ചു മാറ്റിയിട്ടും, വീട്ടില്‍ വന്നതിനു ശേഷവും ആ പാവത്തിനെ തല്ലിച്ചതച്ചതും, നെഞ്ചത്തു കേറിയിരുന്നു കരിങ്കല്ലു കൊണ്ട് ഇടിച്ചതും, ഇനി ഞങ്ങളുടെ അമ്മച്ചിയെ തൊട്ടു പോകരുതെന്നും പറഞ്ഞു ഞങ്ങള്‍ കുട്ടികള്‍ ചാച്ചനെ തള്ളിമാറ്റിയപ്പോള്‍ ഞങ്ങളേയും തല്ലിയതും...
പിറ്റേന്ന് അമ്മച്ചി അമ്മവീട്ടില്‍ പോയി അച്ഛനോടും, കുഞ്ഞമ്മാവനോടും നിങ്ങള്‍ ഒന്ന് വന്നു സംസാരിക്കൂ എന്ന് പറഞ്ഞപ്പോള്‍, കുഞ്ഞമ്മാവന് പറഞ്ഞു ചാച്ചീ ഞാന്‍ തന്നെ വന്ന് എന്ത് പറയാനാ, ഞാന്‍ പാപ്പയെ (വല്യമ്മാവന്) കൂട്ടി വരാം, വെല്യേച്ചിയോടും (ചാച്ചിയമ്മ)വരാന്‍ പറയാം ...എന്റെ അമ്മച്ചിയുടെ ചെറുപ്പത്തില്‍ തന്നെ അവരുടെ അമ്മയും മരിച്ചു പോയതായിരുന്നു...കുഞ്ഞമ്മാവന് ഒന്നര വയസ്സുള്ളപ്പോള്‍ ..അമ്മയില്ലാത്ത ആ മൂന്നു കൂടപ്പിറപ്പുകള്‍ വന്നു ചാച്ചനെ കുറെ ഗുണദോഷിച്ചിട്ടു പോകുമ്പോള്‍, അമ്മച്ചിയുടെ അച്ഛന് പറഞ്ഞു അവനെ ഞാനൊന്നും ചെയ്യാത്തത് ഇനി അതും പറഞ്ഞു നിന്നോട് വഴക്കു കൂടണ്ടല്ലോ എന്നോര്‍ത്താ..നീയെന്തായാലും ഇച്ചിരെ ക്ഷമിച്ചു കണ്ടില്ല കേട്ടില്ല എന്ന് കഴിയൂ ..അല്ലാതിപ്പോ എന്തു ചെയ്യാനാ..ഒന്നൂല്ലേലും മൂന്നു പിള്ളേരില്ലേ...
അവര്‍ വന്നിട്ട് പോയി കഴിഞ്ഞു വെല്യ കുഴപ്പം ഒന്നുമില്ലാതെ കുറച്ചു നാള് കഴിഞ്ഞു...താലിമാല വരെ വിറ്റു തുലച്ചപ്പോള്‍ , സ്വര്‍ണ്ണത്തിന്റെ താലിമാലയിടാന് കൊതിയായി അമ്മച്ചി സ്വരുക്കൂട്ടി വെച്ച പൈസയും അമ്മച്ചിയുടെ അച്ഛന് കൊടുത്ത പൈസയും കൊണ്ട് ഒരു പവന്റെ താലിമാല അമ്മച്ചി പിന്നീട് വാങ്ങിയിരുന്നു...അത് കടുകു പാത്രത്തിലും, അരി പാത്രത്തിലും ഒക്കെ വെച്ചിട്ടായിരുന്നു പണിക്കു പോയിരുന്നത്...ഒരിക്കല്‍ അമ്മച്ചി പണിക്കു പോയി തിരിച്ചു വരുമ്പോള്‍ വെച്ചിട്ടു പോയ പാത്രത്തില്‍ മാലയില്ലായിരുന്നു..നിങ്ങള്‍ എങ്ങാനും എടുത്തോ എന്ന് ഞങ്ങള്‍ കുട്ടികളോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടിട്ടേയില്ലെന്നു മറുപടി പറഞ്ഞതും ..അതിയാന് അതും കൊണ്ടു പോയി വിറ്റ് തുലച്ചു കാണുമല്ലോ എന്നും പറഞ്ഞു നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ട് ഒരൊറ്റ വീഴ്ചയായിരുന്നു...പെട്ടെന്ന് തന്നെ എഴുന്നേറ്റ് സെറ്റ് മുണ്ട് ഉടുത്തപ്പോള്‍ അനിയന് കൊച്ചു ചെന്ന് ചോദിച്ചു അമ്മച്ചി എവിടെ പോകുവാ..ഞാനിന്ന് ഇവിടെ നിന്നാല്‍ വഴക്ക് ഉണ്ടാകും...നിങ്ങള്‍ കിടന്നോ ഞാന്‍ മണ്ണത്തൂര്ക്ക് (അമ്മ വീട് ) ഒന്ന് പോകുവാ..രാവിലെ വന്നേക്കാം എന്നും പറഞ്ഞു അയല്പക്കത്തെ പാറു ചേച്ചിയുടെ വീട്ടില്‍ പോയി കിടന്നിട്ട് പിറ്റേന്നു രാവിലെ വീട്ടില്‍ തിരിച്ചു വന്ന അമ്മച്ചി പണിക്കു പോകാതെ എന്നേയും കൊച്ചിനേം ഒരുക്കിയിട്ട് പറഞ്ഞു 'കൊച്ചിനെ ഉപ്പുകണ്ടം വരെ കൊണ്ടു പോയി വിട്ടിട്ടേ നീ നിന്റെ സ്കൂളില്‍ പോകാവൂ ...മഴ നനഞ്ഞു പനി പിടിക്കാതെ പോയിട്ട് വാ...അന്ന് 1989 ജൂണ്‍ രണ്ടാം തീയതി ആയിരുന്നു..സ്കൂള്‍ തുറന്ന ദിവസം...ഉപ്പുകണ്ടം സ്കൂളില്‍ അഞ്ചാം ക്ലാസ്സിലേക്ക് കൊച്ചും, പാലക്കുഴ സ്കൂളില്‍ ഒന്‍പതാം ക്ലാസ്സിലേക്ക് ഞാനും..പ്രീ ഡിഗ്രി ഫസ്റ്റ് ക്ലാസ്സോടെ പാസായ ചേച്ചിയും...ഞങ്ങളെ സ്കൂളില്‍ വിട്ടിട്ട് ചേച്ചിയെ ഫോട്ടോയെടുക്കാന്‍ വിട്ടു TTC യ്ക്ക് അപ്ലൈ ചെയ്യാന്‍...അതിനും ശേഷം അമ്മച്ചിയും കൂത്താട്ടുകുളം വരെ പോയി വന്നു...അപ്പോള്‍ ഞങ്ങള്‍ ആരും വീട്ടില്‍ ഇല്ല...ചാച്ചന് അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു ...കൂത്താട്ടുകുളത്തിനു പോയിട്ടു വന്ന അമ്മച്ചി കൈയ്യില്‍ വിഷക്കുപ്പി കരുതിയിരുന്നു...അതും കുടിച്ചു ഇപ്പുറത്തെ മുറിയില്‍ കിടന്നു ഞരങ്ങുകയും മൂളുകയും ചെയ്യുന്ന അമ്മച്ചിയെ ചാച്ചന് തിരിഞ്ഞു പോലും നോക്കിയില്ല ...പുറത്തു പോയിട്ടു വന്ന ചേച്ചിയാണ് അമ്മച്ചി അവശയായി കിടക്കുന്നതു കാണുന്നതും ആള്‍ക്കാരെ വിളിച്ചു കൂട്ടിയതും...
സ്കൂള്‍ വിട്ടു ഞങ്ങള്‍ വരുമ്പോള്‍ റബര്‍ തോട്ടത്തിലെ ആള്‍ക്കൂട്ടം കണ്ടു ആരാ പോലും, എന്നാ പറ്റിയോ എന്നും പറഞ്ഞു ഓടിച്ചെല്ലുമ്പോള്‍ വിറങ്ങലിച്ചു കിടക്കുന്ന അമ്മച്ചിയും, അമ്മച്ചിയുടെ തല മടിയില്‍ വെച്ച് കെട്ടിപ്പിടിച്ചു കരയുന്ന ചേച്ചിയേയും ആണ് കാണുന്നത് ...കൂത്താട്ടുകുളം ഗവണ്മെന്റ് ഹോസ്പിറ്റലില്‍ അന്നൊന്നും ഇത്തരം കേസുകള്‍ എടുക്കില്ലാത്തതു കൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കു ചെല്ലുമ്പോഴേയ്ക്കും ചേച്ചിയുടെ മടിയില്‍ കിടന്നു അമ്മച്ചി മരിച്ചിരുന്നു...ഇതൊന്നും അറിയിക്കാതെ അമ്മച്ചി വീണതാ, ആശുപത്രിയില്‍ പോയിട്ട് നാളെ ഇങ്ങു വരുമെന്നും പറഞ്ഞു എന്നേം, കൊച്ചിനേം കുഞ്ഞമ്മാവന് അമ്മ വീട്ടിലേയ്ക്കു കൊണ്ട് പോയി....പിറ്റേന്നു വൈകുന്നേരം ചാച്ചി ആശുപത്രിയില്‍ നിന്നും വന്നു നമുക്ക് പോയി കാണാം എന്നും പറഞ്ഞു കൂട്ടി കൊണ്ട് പോയി കാണിച്ചു തന്നത് ഈ മരിച്ചു കിടക്കുന്ന അമ്മച്ചിയെയായിരുന്നു...
എല്ലാവരും പറഞ്ഞു ഭവാനി മരിക്കില്ല...അവള് മനസ്സിനു കട്ടിയുള്ളവള് ആയിരുന്നു അതല്ലേ അവന്റെ തല്ലും ഇടിയും എല്ലാം സഹിച്ചു ഇത്ര നാള് കഴിഞ്ഞത് ...പണിയെടുത്തു വന്നാലും അതിനെ സമാധാനത്തോടെ കഞ്ഞി കുടിപ്പിച്ചിട്ടില്ല..അവള്‍ക്കു ചിലവിനു കൊടുത്തിട്ടില്ല... ഇത് അവന് വെല്ലോം ചെയ്തതായിരിക്കും ...ഇതൊക്കെ കേട്ട് പോലീസുകാര്‍ അമ്മച്ചിയുടെ അച്ഛനോടും അമ്മാവന്മാരോടും ചോദിച്ചു നിങ്ങള്‍ക്ക് പരാതി വല്ലോം ഉണ്ടോന്ന് ...ഞങ്ങടെ കൊച്ചു പോയി ..ഇനി പരാതി കൊടുത്തു ഇവനെ ജയിലിലിട്ടാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ആരാ ഉള്ളത് എന്നും പറഞ്ഞു പടിയിറങ്ങി പോയവര്‍ പിന്നെയൊരിക്കലും അമ്മച്ചിയില്ലാത്ത ഞങ്ങളുടെ വീട്ടില്‍ വന്നിട്ടില്ല... അമ്മച്ചി മരിക്കുമ്പോള്‍ ചേച്ചിയ്ക്ക് 18 വയസ്സും എനിക്ക് 14 വയസ്സും, അനിയന് 10 വയസ്സും ആയിരുന്നു പ്രായം... പണ്ടൊക്കെ ഞങ്ങള്‍ കുട്ടികള്‍ പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ അമ്മച്ചി വഴക്കു പറയുമ്പോള്‍ പറയുമായിരുന്നു ഞാനെങ്ങാനും മരിച്ചു പോയാല്‍ പതിനാറു തികയുന്നേനു മുമ്പേ നിങ്ങളുടെ അപ്പന് വേറെ കെട്ടും എന്ന് ...ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്, പക്ഷേ 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു...
Content Highlights: a daughter's facebook post about mother and domestic violence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..