പെൺകുട്ടി ഹ്യൂമൻസ് ഓഫ് ബോംബെ പേജിൽ പങ്കുവച്ച ചിത്രം|https:||www.facebook.com|humansofbombay
പൊക്കം കുറഞ്ഞോ കൂടിയോ കാഴ്ചയോടെയോ ഇല്ലാതെയോ തുടങ്ങി വൈകല്യങ്ങളേതുമായി ജനിച്ചാലും അതൊരാളെ പരിഹസിക്കാനും ഒറ്റപ്പെടുത്താനുമുള്ള കാരണങ്ങളല്ല. ഇതൊന്നും വൈകല്യങ്ങളല്ലെന്ന ബോധ്യത്തോടെ, ആത്മവിശ്വാസത്തോടെ ജീവിക്കുന്നവരുടെ വെളിച്ചം കെടുക്കാൻ ശ്രമിക്കാതിരിക്കുകയാണ് വേണ്ടത്. അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് ഒരുപെൺകുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്ബുക് പേജിലൂടെയാണ് പെൺകുട്ടി തന്റെ അനുഭവം കുറിക്കുന്നത്.
പൊക്കംകുറഞ്ഞ് ജനിച്ചതുമൂലം തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾ പങ്കുവെക്കുകയാണ് പെൺകുട്ടി. വിവാഹപ്രായമായെന്നു പറഞ്ഞ് വീട്ടുകാരുടെ നിർബന്ധംമൂലം പെണ്ണുകാണാൻ നിന്നുകൊടുത്തതും പലരിൽ നിന്നും കേൾക്കേണ്ടിവന്ന കുത്തുവാക്കുകളുമൊക്കെ പെൺകുട്ടി പങ്കുവെക്കുന്നു.
കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...
ആറു വയസ്സുള്ള സമയത്ത് ഞാൻ സർക്കസിൽ നിന്നാണോ വരുന്നതെന്ന ചോദ്യം കേട്ടിട്ടുണ്ട്. സ്കൂളിൽ പുതുതായി ചേരുന്ന ഓരോ ബാച്ചിനെയും ഞാൻ ഭയത്തോടെയാണ് സമീപിച്ചിരുന്നത്. അവരുടെ പ്രതികരണങ്ങളും മറ്റും കണ്ട് അധ്യാപകർക്കു മുന്നിലും വീട്ടുകാർക്കു മുന്നിലും കരച്ചിലുമായെത്തിയിട്ടുണ്ട്. എന്റെ വീട്ടുകാരും ഉയരം കുറഞ്ഞവരായിരുന്നു. അവരും എനിക്കൊപ്പം കരയുമായിരുന്നു, അവരുടെ തെറ്റുകൊണ്ടാണ് ഞാൻ ഇങ്ങനെയായതെന്നാണ് അവർ കരുതിയിരുന്നത്.
കാലംകടന്നുപോയതോടെ നിന്നെ ആരാണ് സ്വന്തമാക്കുക എന്ന ചോദ്യങ്ങളായി. എന്റെ ആത്മാർഥ സുഹൃത്തിനെ എനിക്കിഷ്ടമായിരുന്നു. പക്ഷേ അക്കാര്യം അവനോടു പറഞ്ഞപ്പോൾ തന്റെ മാതാപിതാക്കൾ എന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നു പറഞ്ഞു. അച്ഛൻ എനിക്കു വേണ്ടി വരനെ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് യഥാർഥ ആഘാതം ആരംഭിച്ചത്. ഏതാണ്ട് മുപ്പത്തിരണ്ടോളം ചെക്കന്മാരെ കണ്ടു, അതിൽ ഇരുപത്തിയഞ്ചു പേരും നോ പറഞ്ഞു, യെസ് പറഞ്ഞവരാകട്ടെ എന്റെ ശാരീരികപ്രകൃതി ഇങ്ങനെയായതിനാൽ ഞാനേറെ വിട്ടുവീഴ്ച്ച ചെയ്യണമെന്നു പറഞ്ഞു. തങ്ങൾക്ക് പണമുണ്ടായിരുന്നെങ്കിൽ ഒരിക്കലും മകന് ഇതുപോലൊരു പെണ്ണിനെ വിവാഹം കഴിപ്പിക്കില്ലായിരുന്നു എന്നാണ് പെണ്ണുകാണാൻ വന്ന മറ്റൊരു കുടുംബം പറഞ്ഞത്.
ഇത്തരത്തിലുള്ള കുറേ കൂടിക്കാഴ്ച്ചകൾക്കു ശേഷം ഞാൻ ഇതിനവസാനം വരുത്താൻ തീരുമാനിച്ചു. ഇതുപറഞ്ഞ് അച്ഛനുമായി വഴക്കുണ്ടായി. നമുക്ക് നമ്മൾ മാത്രം മതിയെന്നും എനിക്കൊരു വരനെ വേണ്ടെന്നും അച്ഛനെ പറഞ്ഞുമനസ്സിലാക്കി. ശ്രദ്ധതിരിക്കാനായി ഞാൻ ജോലിയിൽ കഠിനാധ്വാനം ചെയ്യാനും വൈകല്യം ബാധിച്ചവർക്കു വേണ്ടിയുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി.
“I was asked if I came from a circus when I was 6. I dreaded every new batch of kids that joined school; it meant they...
Posted by Humans of Bombay on Friday, September 4, 2020
വൈകാതെ ഞാൻ എന്നെപ്പോലെ തന്നെ പൊക്കംകുറഞ്ഞ മാർക്കിനെ കണ്ടുമുട്ടി. ഞങ്ങൾ സംസാരിക്കാനും ഒന്നിച്ച് ബാഡ്മിന്റൺ കളിക്കാനും തുടങ്ങി. പിന്നീട് ഞങ്ങളെപ്പോലുള്ള പലരും ബാഡ്മിന്റൺ കളിക്കാനെത്തി. തുടർന്നങ്ങോട്ട് നിരവധി ഷോകളിലും എഴുത്തുകളിലും പങ്കാളിയായി. ഇന്ന് എന്നെയോർത്ത് ഞാനേറെ അഭിമാനിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അച്ഛനും മരിച്ചു. ദയാലുവും വിദ്യാസമ്പന്നനുമായ ഒരാളെയാണ് ഞാൻ ആഗഹ്രിച്ചത്. അതെന്റെ ബയോഡേറ്റയിലും ഞാൻ ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ കുറച്ചുമാസങ്ങൾക്കുള്ളിൽ ഞാനൊരാളെ കണ്ടെത്തി. ഇപ്പോൾ വിവാഹനിശ്ചയം കഴിഞ്ഞു, വൈകാതെ വിവാഹം കാണും. നിങ്ങൾ സെറ്റിലാവണമെന്ന് മറ്റൊരാളെക്കൊണ്ട് പറയാൻ അനുവദിക്കരുത്.
Content Highlights: woman with dwarfism sharing her experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..