ബിന്ദുവും പുരുഷു പൂച്ചയും| ഫോട്ടോ: മാതൃഭൂമി ന്യൂസ്
അവശനിലയിലായ ഓമനമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ അറിയാന്‍ തൃശ്ശൂരില്‍ നിന്നും ഇതാ ഒരു നല്ല വാര്‍ത്ത. കാഴ്ചയില്ലാത്ത, ശരീരം തളര്‍ന്ന ഒരു പൂച്ചയെ ബിന്ദുവെന്ന വീട്ടമ്മയും കുടുംബവും സ്വന്തം കുഞ്ഞിനെപ്പോലെ സംരക്ഷിക്കുകയാണ്.
പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയ്ക്കും ഭാര്യ ബിന്ദുവിനും മകള്‍ ആതിരയ്ക്കും പൂച്ചകളെ വളരെ ഇഷ്ടപ്പമാണ്. 2014 ഡിസംബറിലാണ് ഇവിടെ മൂന്ന് പൂച്ചക്കുട്ടികള്‍ ജനിച്ചത്. രണ്ടെണ്ണം വൈകാതെ ചത്തുപോയി. പ്രത്യേക പരിചരണത്തിലൂടെ ബിന്ദു മൂന്നാമനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞിന് 'പുരുഷു' എന്ന പേരും നല്‍കി. പേര് 'പുരുഷു' എന്നാണെങ്കിലും ബിന്ദുവിന് അവന്‍ 'പൊന്നു' ആയിരുന്നു.
വ്യത്യസ്തനായിരുന്നു പുരുഷു
മീശമാധവനിലെ 'പട്ടാളം പുരുഷു' എന്ന കഥാപാത്രത്തിന്റെ പേര് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഓമനിച്ചുവളര്‍ത്തിയ പൂച്ചക്കുഞ്ഞിന് ബിന്ദുവിന്റെ കുടുംബം 'പുരുഷു' എന്ന് പേരിട്ടത്. പക്ഷേ, മറ്റ് പൂച്ചക്കുട്ടികളെപ്പോലെയായിരുന്നില്ല പുരുഷു. അധികം നടക്കാനാവില്ല. ഒരല്പം നടക്കുമ്പോഴേക്കും വീഴും. മറ്റ് പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ ഓടുകയും മരത്തില്‍ കയറുകയും ഒന്നും ഇല്ല. ആദ്യമൊക്കെ ചെറുതായി ഒന്ന് നടന്നിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. അതുകൊണ്ട് പുരുഷുവിനെ വീടിന് അകത്തു തന്നെ വളര്‍ത്തി. പുറത്തേക്കൊന്നും അധികം വിട്ടില്ല. നടക്കാന്‍ വയ്യാത്ത സ്വന്തം കുഞ്ഞിന് എന്തെങ്കിലും അപകടം പറ്റിയാലോ എന്ന ചിന്തയായിരുന്നു ബിന്ദുവിന്.
കാഴ്ചയും ചലനശേഷിയും നഷ്ടപ്പെടുന്നു
ജനിച്ച് ഒരു വര്‍ഷം തികയും മുമ്പേ വീട്ടിലെ പൂച്ചകള്‍ക്ക് ഒരു വൈറല്‍ പനി ബാധിച്ചു. പുരുഷുവിന് അതോടെ കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു. വാതം പോലത്തെ പ്രശ്‌നമാണ് എന്നാണ് മൃഗഡോക്ടര്‍ പറഞ്ഞത്. പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതറിഞ്ഞ പലരും പറഞ്ഞത് അവനെ ഉപേക്ഷിക്കാനാണ്. പക്ഷേ, പുരുഷുവിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടിരുന്ന അവര്‍ക്ക് ആര്‍ക്കും അത് ഓര്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു.

അങ്ങനെ ശരീരം തളര്‍ന്ന് കാഴ്ചയും നഷ്ടപ്പെട്ട പുരുഷുവിന്റെ പരിപാലനച്ചുമതല പൂര്‍ണമായും ബിന്ദു ഏറ്റെടുത്തു. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതു പോലെ മടിയിലിരുത്തിയാണ് ഭക്ഷണം നല്‍കുക. രാവിലെ ഏഴരയ്ക്ക് മധുരം ചേര്‍ക്കാത്ത കുറച്ച് പാല്‍ കുടിക്കാന്‍ കൊടുക്കും. അത് അവന്‍ വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒറ്റയ്ക്ക് കുടിക്കും. പിന്നീട് ഒമ്പത് മണിയോടെ ചൂട് ചോറും മീന്‍ പൊരിച്ചതുമാണ് പുരുഷുവിന്റെ ഭക്ഷണം. മീന്‍ പൊരിക്കുമ്പോള്‍ ഉപ്പും മുളകുമൊന്നും അധികം ഇടില്ല. എരിവ് അധികം അവന് പറ്റില്ല. പിന്നെ ബിന്ദു സ്വന്തം കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ അവനെ കിടത്തി ഉറക്കും. അവന് പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. കിടക്കയില്‍ കിടത്തി പുതപ്പ് പുതപ്പിച്ചാണ് അവനെ കിടത്തുക. ഉറങ്ങുമ്പോള്‍ കാറ്റുവേണമെന്ന് അവന് നിര്‍ബന്ധമാണ്. അതുകൊണ്ട് ഫാന്‍ ഇട്ടാണ് കിടത്തുക. മുഖത്തേക്ക് കാറ്റടിക്കാത്ത തരത്തിലായിരിക്കും ഫാന്‍ വെക്കുക. പിന്നെ ഇടയ്ക്ക് വെള്ളം കുടിക്കും. അത് അവന് സ്പൂണില്‍ കോരി വായിലൊഴിച്ചു കൊടുക്കണം.
മൂത്രമൊഴിക്കാനും മറ്റും അവന് ഒറ്റയ്ക്ക് സാധിക്കില്ല. സമയമാകുമ്പോള്‍ അവന്‍ കരച്ചില്‍ പോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കും. അപ്പോള്‍ ബിന്ദു അവനെ എടുത്തുകൊണ്ടുപോകും. മൂത്രം തനിയെ പോകില്ല. അതുകൊണ്ട് അവന്റെ ശരീരം ഒന്ന് കുലുക്കിക്കൊടുക്കും. അപ്പോള്‍ മൂത്രം പോകും.
വൈകീട്ട് ആറുമണിയോടെയാണ് പുരുഷുവിന്റെ അത്താഴം. ചൂടുചോറും മീന്‍ പൊരിച്ചതും തന്നെയാണ് അവന് അപ്പോഴും കൊടുക്കുക. ഭക്ഷണം കഴിപ്പിച്ചാല്‍ വീണ്ടും കിടക്കയില്‍ കിടത്തും. തനിച്ചായാല്‍ അവന് ഒന്നിനും സാധിക്കില്ല എന്നതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ബിന്ദു വീടുവിട്ട് എവിടെയും പോകാറില്ല. കാഴ്ചയില്ലെങ്കിലും ചലനശേഷി നഷ്ടപ്പെട്ടാലും മണംകൊണ്ടും ശബ്ദംകൊണ്ടും പുരുഷു ആളുകളെ തിരിച്ചറിയുന്നുണ്ട്. ആഴ്ചയിലൊരിക്കല്‍ ചെറിയ ചൂടുവെള്ളത്തില്‍ പ്രത്യേക ഷാംപുവും സോപ്പുമൊക്കെ തേച്ച് കുളിപ്പിച്ച് അവനെ സുന്ദരനാക്കും.

കുടുംബത്തിന്റെയും പ്രിയപ്പെട്ടവന്‍
ഇപ്പോള്‍ ഏഴു വര്‍ഷമായി പുരുഷു ബിന്ദുവിനും കുടുംബത്തിനും ഒപ്പമായിട്ട്. നിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാജിയും ആയുര്‍വേദ ഡോക്ടറായ മകൾ ആതിരയും മകളുടെ ഭർത്താവ് ശ്രീയേഷും പുരുഷുവിനെ പരിചരിക്കാന്‍ ബിന്ദുവിന് ഒപ്പമുണ്ട്. മകള്‍ വിവാഹിതയാണെങ്കിലും ഇവിടെ വീട്ടിലാണ് ക്ലിനിക്ക് നടത്തുന്നത്. അതുകൊണ്ട് ആതിര എന്നും വീട്ടിലുണ്ടാകും. വാതപ്രശ്‌നമായതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ പുരുഷുവിന്റെ തളര്‍ന്ന കാലിലും കൈയിലുമൊക്കെ ആതിര കിഴി വെച്ചുകൊടുക്കാറുണ്ട്. മഴക്കാലമായതിനാല്‍ ഇപ്പോള്‍ മിക്ക ദിവസങ്ങളിലും കിഴിവെക്കുന്നുണ്ട്. അതുകൊണ്ട് ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെന്നാണ് ബിന്ദു പറയുന്നത്.
'മകനെപ്പോലെ അല്ല, എന്റെ മകന്‍ തന്നെയാണ് എന്റെ പൊന്നു' എന്നാണ് ബിന്ദുവിന്റെ വാക്കുകള്‍. ഭര്‍ത്താവ് ഷാജിയുടെ വാക്കുകളിലും ഈ സന്തോഷമുണ്ട്. 'അടുത്തിടെ അസുഖം വന്ന നായ്ക്കളെ പലരും വഴിയില്‍ ഉപേക്ഷിച്ചതായ വാര്‍ത്തകള്‍ വന്നിരുന്നു. അത് വായിച്ചപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല, എങ്ങനെയാണ് നമ്മള്‍ സ്‌നേഹിച്ചു വളര്‍ത്തിയ നമ്മുടെ ഓമനകളെ ഇങ്ങനെ വഴിയില്‍ ഉപേക്ഷിക്കാന്‍ തോന്നുന്നത്' എന്നാണ് ഷാജി ചോദിക്കുന്നത്.
ഈ കുടുംബത്തിന്റെ സ്‌നേഹം പുരുഷുവും തിരിച്ചറിയുന്നുണ്ട്. കൈകളില്‍ നക്കിയും ചേര്‍ന്ന് കിടന്നുമൊക്കെയാണ് പുരുഷു അവന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നത് എന്ന് ഈ കുടുംബം പറയുന്നു.
Content Highlights: Thrissur Pullur native Bindhu and Family caring a pet cat that has no vision and mobility, Women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..