Photo: Wiki Media
ടാറ്റൂ ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരുടെയും ഇടയില്‍ ട്രെന്‍ഡിങാണ്. പണ്ടും നമ്മുടെ നാട്ടില്‍ പച്ചകുത്തല്‍ എന്ന രീതി നിലവിലുണ്ടായിരുന്നു. ഇന്ന് വേദനയറിയാതെ മനോഹരമായ ചിത്രങ്ങള്‍ ശരീരത്തില്‍ വരച്ചിടുന്നവരാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ്. പരമ്പരാഗത രീതിയില്‍ ടാറ്റൂ ചെയ്യണമെന്ന് തോന്നുന്നുണ്ടോ. വാങ് ഓഡ് ഓഗി എന്ന 103 കാരിയുടെ അടുത്തു പോയാല്‍ മതി. അവരാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ പരമ്പരാഗത ടാറ്റൂ ആര്‍ട്ടിസ്റ്റ്. ഈ ഫിലിപ്പൈന്കാരിക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പരമ്പരാഗത രീതിയില്‍ ടാറ്റൂ ചെയ്യുന്ന കലിംഗ ടാറ്റൂ ആര്‍ട്ടിസ്റ്റ് വിഭാഗത്തിലെ അവസാന കണ്ണിയാണിവര്‍. മംമ്പ് അടോക്ക് (mambab-atok) എന്നാണ് ഇവരെ വിളിക്കുന്നത്.
ഇവരെ കാണാനായി ഇന്നും നിരവധി ടൂറിസ്റ്റുകളാണ് നോര്‍ത്ത് മനിലയില്‍ നിന്ന് 15 മണിക്കൂര്‍ സഞ്ചരിച്ച് ബുസ്കലാന്‍ എന്ന് ഗ്രാമത്തില്‍ എത്തുന്നത്. വാങ് ഓഡ് ആധുനിക ഉപകരണങ്ങളൊന്നുമില്ലാതെയാണ് ടാറ്റൂ ചെയ്ത് നല്‍കുന്നത്. പൊമേലോ മരത്തിന്റെ (ഒരു തരം നാരകം) മുള്ള്, ഒരടി നീളമുള്ള മുളംതണ്ട്, കല്‍ക്കരി, വെള്ളം ഇത്രയുമാണ് ഈ ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ഉപകരണങ്ങള്‍.
കല്‍ക്കരി ഉപയോഗിച്ച് തയ്യാറാക്കുന്ന മഷിയില്‍ മുള്ള് മുക്കിയ ശേഷം ഇത് തൊലിയില്‍ കുത്തുകയാണ് ചെയ്യുന്നത്. മുള്ള് ആഴ്ന്നിറങ്ങാനായി മുളകൊണ്ട് തട്ടികൊടുക്കും. വാങ് ഓഡ് ചെയ്യുന്നതെല്ലാം പെര്‍മനന്റ് ടാറ്റൂവാണ്. ചെറിയ ഡിസൈനുകള്മുതല്, ട്രൈബല്‍ പ്രിന്റുകള്‍, ആരോഗ്യത്തെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്ന മൃഗങ്ങളുടെ രൂപങ്ങള്‍ വരെ ഇവര്‍ ചെയ്തു നല്‍കും.
കലിംഗ ആചാരമനുസരിച്ച് പണ്ട് യുദ്ധത്തില്‍ ആരെയെങ്കിലും കൊന്ന് വിജയിച്ച് വരുന്നവർക്ക് മാത്രമായിരുന്നു ടാറ്റൂ ചെയ്ത് നല്‍കിയിരുന്നത്. ഇപ്പോള്‍ എല്ലാവരും ടാറ്റൂ ചെയ്തു തുടങ്ങി.
എന്നാല്‍ ടാറ്റൂ ചെയ്യുന്നതിന്റെ സൂത്രപ്പണികള്‍ മാത്രം വാങ് ഓഡ് ആരെയും പഠിപ്പിക്കില്ല. അത് പാരമ്പര്യമായി മാത്രം കൈമാറുന്നതാണ്. വാങ് ഓഡിന് മക്കളില്ല. ഈ പാരമ്പര്യം മണ്‍മറയാതിരിക്കാന്‍ സഹോരങ്ങളുടെ മക്കളെ വാങ് ഓഡ് പഠിപ്പിക്കുന്നുണ്ട്.
'ടാറ്റൂ ചെയ്തിരുന്ന എന്റെ സുഹൃത്തുക്കളെല്ലാം മരിച്ചു. ഇനി ഞാന്‍ മാത്രമേയുള്ളൂ. ഇത് അന്യം നിന്നു പോകുമോ എന്നാണ് എന്റെ പേടി.' വാങ് ഓഡ് പറയുന്നു. തന്റെ ആയുര്‍ദൈര്‍ഘ്യത്തെ പറ്റിയും വാങ് ഓഡിന് പറയാനുണ്ട്. 'പുറത്തുനിന്നുള്ള ഭക്ഷണമൊന്നും കഴിക്കില്ല. എണ്ണയുള്ളതും പ്രിസര്‍വേറ്റീവ്സ് ഉള്ളതും ഒഴിവാക്കും. പച്ചക്കറികളും പയറുവര്‍ഗങ്ങളുമാണ് പ്രധാന ഭക്ഷണം.'
(കടപ്പാട്: CNN)
Content Highlights: This 103-year-old woman is the last to preserve ancient tattoo tradition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..