ഹാരിയും മേഗനും | Photo: instagram.com/sussexroyal/?hl=en
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മേഗന്‍ മെര്‍ക്കലും എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. ഹാരിയെ വിവാഹം കഴിച്ചതോടെ വിവാദങ്ങളുമായി മേഗനെ പാപ്പരാസികൾ സദാസമയം പിന്തുടർന്നിരുന്നു. വിവാഹത്തോടെ മേഗന്‍ ബക്കിങാം കൊട്ടാരത്തിനുള്ളില്‍ നേരിട്ട മാനസികപീഡനത്തെ കുറിച്ച് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ഡോക്യുസീരീസിലും പുതിയ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
സീരീസിന്റെ ട്രെയിലറിലാണ് രാജകുടുംബം വിടാനുണ്ടായ തീരുമാനങ്ങളെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരിക്കുന്നത്. സഹോദരനോടും തന്നോടും രാജകുടുംബത്തിനുണ്ടായ വ്യത്യസ്ത സമീപനങ്ങളെക്കുറിച്ചും ഹാരി തുറന്നുപറയുന്നുണ്ട്.
രാജകുടുംബം വിട്ടുപോരാനുള്ള തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് എന്തു സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കാറുണ്ട് എന്നാണ് ഹാരി പറയുന്നത്. രാജകുടുംബം വിട്ടതോടെ തങ്ങളുടെ സുരക്ഷ പിൻവലിക്കപ്പെട്ടതിനെക്കുറിച്ച് മേഗനും പറയുന്നുണ്ട്.
ബക്കിങാം കൊട്ടാരം വിട്ട് കാനഡയിലേക്ക് ആദ്യമായി പറന്നതിനെക്കുറിച്ച് ഇരുവരും വിശേഷിപ്പിക്കുന്നത്, ഞങ്ങൾ ഇപ്പോൾ ഫ്രീഡം ഫ്ലൈറ്റിൽ ആണ് എന്നാണ്. ഇരുവരുടെയും ബന്ധത്തിനും സ്വഭാവത്തിനും മേൽ കൊട്ടാരത്തിൽ നിന്നും ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിന്നുമുള്ള തുടർച്ചയായ ആക്രമണമാണ് കൊട്ടാരം വിടാനുണ്ടായ കാരണമായി ഇരുവരും അവരുടെ സുഹൃത്തുക്കളും പറയുന്നത്.
സഹോദരനെ സംരക്ഷിക്കാൻ നുണകൾ പറയുന്നതിൽ അവർ സന്തുഷ്ടരായിരുന്നു. എന്നാൽ തങ്ങളെ സംരക്ഷിക്കാൻ സത്യം പറയുന്നതിന് അവർ തയ്യാറായിരുന്നില്ല എന്നാണ് ഹാരി പറയുന്നത്. അവർ എന്നതുകൊണ്ട് ഇരുവരും ആരെയാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കിയിട്ടില്ല.
രാജകുടുംബത്തിൽ ഗ്യാസ് ലൈറ്റിങ്ങിന് തങ്ങൾ വിധേയരാവുകയായിരുന്നു എന്നും ഇരുവരും പറയുന്നുണ്ട്. പ്രശ്നം തങ്ങൾക്കാണെന്ന് അവനവനെക്കൊണ്ടുതന്നെ തോന്നിപ്പിക്കുന്ന തരത്തിൽ മാനിപ്പുലേറ്റ് ചെയ്യുകയും അങ്ങനെ മനോനിലയെ അവനവനെകൊണ്ടുപോലും ചോദ്യം ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ട് എത്തിക്കുന്ന രീതിക്ക് മനശ്ശാസ്ത്രത്തിൽ പറയുന്ന പേരാണ് ഗ്യാസ്ലൈറ്റിങ്.
രാജകുടുംബം വിട്ടതുകൊണ്ടാണ് തങ്ങൾ എപ്പോഴും ആഗ്രഹിച്ചതുപോലൊരു വീട് സൃഷ്ടിച്ചെടുക്കാൻ അവസരം ലഭിച്ചതെന്നും ഹാരി പറയുന്നു.
മക്കളായ ആര്‍ച്ചിക്കും ലിലിബെറ്റിനുമൊപ്പം കാലിഫോർണിയയിൽ സാധാരണ കുടുംബ ജീവിതം നയിക്കുന്ന ഹാരിയുടെയും മേഗന്റെയും ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വംശീയാധിക്ഷേപം നേരിട്ടെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുവെന്നും മേഗന്‍ നേരത്തേ തുറന്നുപറഞ്ഞിരുന്നു. കാലിഫോര്‍ണിയയിലേക്ക് മാറിയതിന് ശേഷം അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷത്തിന് അയവുവന്നതായും ഹാരി പറയുകയുണ്ടായി. ഇപ്പോള്‍ തനിക്ക് തലയുയര്‍ത്തി നില്‍ക്കാനാവുന്നുണ്ടെന്നും ജീവിതം തന്നെ വ്യത്യസ്തമായതായും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനും ചിന്തിക്കാനും സാധിക്കുന്നതായും ഹാരി പറഞ്ഞിരുന്നു.ബക്കിങാം കൊട്ടാരം വിട്ട മേഗനും ഹാരിയും മക്കളായ ആര്‍ച്ചിക്കും ലിലിബെറ്റിനുമൊപ്പം കാലിഫോര്‍ണിയയിലെ മോന്റെസിറ്റോ നഗരത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
Content Highlights: prince harry and meghan markle about leaving royal life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..