പത്മാ സുബ്രഹ്മണ്യം | Photo: Mathrubhumi
കൊച്ചി: പെരിയാറിന്റെ തീരത്ത് പത്മാ സുബ്രഹ്മണ്യത്തെ കണ്ടുമുട്ടുമ്പോൾ ആരാധകരുടെ തിരക്കായിരുന്നു ചുറ്റും. ഭരതനാട്യത്തിന്റെ ലാവണ്യപൂർണിമയായ കലാകാരിയുടെ കാലിൽ തൊട്ടുതൊഴാനും സെൽഫിയെടുക്കാനും ഒരേ തിരക്ക്. പുഴയുടെ തീരത്തുനിന്ന് പത്മാ സുബ്രഹ്മണ്യം സംസാരിച്ചതൊക്കെ ഒരു പുഴപോലെ സുന്ദരമായ വിശേഷങ്ങളായിരുന്നു.
നൃത്തം ജീവിതമാകണം
നൃത്തത്തെ ജീവിതമായി കാണുന്ന പത്മയ്ക്ക്, ഇന്നു പലരും അതിനെ കച്ചവടമാക്കുന്നതിൽ വലിയ സങ്കടവുമുണ്ട്. “മക്കൾക്ക് മറ്റുള്ളവരെ തോൽപ്പിക്കാനുള്ള വേദിയായി നൃത്തത്തെ കാണുന്ന കുറേ രക്ഷിതാക്കളുണ്ട്. അതല്ല, യഥാർത്ഥ കലയും നൃത്തവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കലയെ സ്നേഹിക്കുന്നവർക്ക് പണം ഒരിക്കലമൊരു തടസ്സമാവരുത്. എന്റെ അച്ഛൻ 80 കൊല്ലം മുമ്പ് സ്ഥാപിച്ച നൃത്തവിദ്യാലയമാണ് ‘നൃത്യോദയ’. ഭരതനാട്യവും മണിപ്പുരിയും കഥകും ഒക്കെ അവിടെ പഠിപ്പിച്ചിരുന്നു. അവിടെ പഠിക്കാൻവരുന്ന കുട്ടികൾക്ക് താമസവും ഭക്ഷണവും പഠനവും ഒക്കെ സൗജന്യമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംകിട്ടുന്നതിനു മുമ്പുള്ള അക്കാലത്ത് ഒട്ടും മോശമല്ലാത്ത തുക അധ്യാപകർക്ക് അച്ഛൻ ശമ്പളവും കൊടുത്തിരുന്നു.
അച്ഛൻ മരിക്കുന്നതിനു മുമ്പ് എന്നോട് ആവശ്യപ്പെട്ടത് ഒരുകാര്യം മാത്രം. പണമില്ലാത്തതുകൊണ്ട് ആർക്കും നൃത്യോദയയിൽ പ്രവേശനം നിഷേധിക്കരുതെന്നാണ് അച്ഛൻ പറഞ്ഞത്. കല കച്ചവടമാണെന്ന് വിശ്വസിക്കുന്ന വർത്തമാനകാലത്ത് അച്ഛൻ അന്നു പറഞ്ഞ വാക്കുകളുടെ അർഥം എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിയുന്നു.” പത്മ പറഞ്ഞു.
Also Read
.jpg?$p=7db68e1&&q=0.8)
കേരളം മനോഹരം
കേരളത്തിലേക്കു വീണ്ടുമെത്തുമ്പോൾ നിറഞ്ഞ സന്തോഷത്തിലായിരുന്നു പത്മ. “കേരളത്തിലേക്കുള്ള ഓരോ യാത്രയും എനിക്കിഷ്ടമാണ്. ഇത്തവണയും കേരളത്തിലെത്തിയപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽപ്പോയി ഞാൻ പ്രാർത്ഥിച്ചിരുന്നു. കേരളം എന്നു കേൾക്കുമ്പോൾ ശങ്കരാചാര്യരുടെ നാട് എന്ന ഓർമയാണ് ആദ്യം മനസ്സിൽ ഉണരുന്നത്.
കലയോടും നൃത്തത്തോടുമുള്ള കേരളത്തിന്റെ സ്നേഹത്തെക്കുറിച്ചും എനിക്ക് നന്നായിട്ടറിയാം. പക്ഷേ, അതിനിടയിൽ ചില മത്സരങ്ങൾ നടക്കുന്നതും കാണാതെവയ്യ. ഇവിടെ 25 കുട്ടികളെയൊക്കെവെച്ച് ചിലപ്പോൾ അരങ്ങേറ്റം നടക്കാറുണ്ടെന്നു കേട്ടു.
തമിഴ്‌നാട്ടിൽ മൂന്നോ നാലോ കുട്ടികളിൽ കൂടുതൽ ഒരു അരങ്ങേറ്റത്തിൽ ഉണ്ടാവില്ല. അരങ്ങിന്റെ ഒരുവശത്തുകൂടി കയറി, മറുവശത്തുകൂടി ഇറങ്ങിപ്പോവുന്നതല്ല അരങ്ങേറ്റം. ഒന്നാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കുന്നതുപോലെയാണ് നൃത്തംപഠിക്കാത്ത കുട്ടിയുടെ അരങ്ങേറ്റം നടത്തുന്നത്.” പത്മ തന്റെ നൃത്തസങ്കൽപ്പം വരച്ചിട്ടു.
പൂന്തോട്ടവും നടത്തവും
നൃത്തത്തിനപ്പുറത്തുള്ള പത്മയുടെ ഇഷ്ടങ്ങളും ഏറെ രസകരമാണ്. “നൃത്തം കഴിഞ്ഞാൽ എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം പൂന്തോട്ടം പരിപാലിക്കലാണ്.
വീട്ടിൽ തോട്ടക്കാരനുണ്ടെങ്കിലും പലപ്പോഴും ഞാൻതന്നെയാണ് ചെടികൾ നനയ്ക്കാറുള്ളത്. പൂന്തോട്ടത്തിൽ സമയംചെലവഴിക്കുന്നത് മനസ്സിന് സന്തോഷവും സമാധാനവും നൽകും. യോഗയും നടത്തവുമാണ് മറ്റു രണ്ടു ഇഷ്ടങ്ങൾ. രാവിലെ എഴുന്നേറ്റാൽ പരമാവധി ദൂരം നടക്കാൻ ശ്രമിക്കും. ഭക്ഷണത്തിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങളുണ്ട്. നൃത്തജീവിതത്തിന് അതു വളരെ പ്രധാനമാണ്.” സംസാരം നിർത്തുമ്പോൾ പത്മ ഒരുകാര്യംകൂടി പറഞ്ഞു. “നിങ്ങളുടെ നാട്ടിലെ പുട്ടും കടലയും എനിക്ക് ഒരുപാടിഷ്ടമാണ്. എപ്പോൾ ഇവിടെ വന്നാലും ഞാൻ അത് കഴിക്കാൻ ശ്രമിക്കാറുണ്ട്.”
കാറ്റു പോലൊരു നൃത്തം
ഒരു കാറ്റു പോലെയാണ് പത്മയുടെ നൃത്തം എന്നും ആരാധകരുടെ മനസുകളെ തഴുകിപ്പോകുന്നതെന്നു വിശ്വസിക്കുന്നുണ്ടോ? ചോദ്യത്തിനു സുന്ദരമായൊരു പുഞ്ചിരിയായിരുന്നു ആദ്യ മറുപടി. “നൃത്തം എന്റെ ജീവിതം തന്നെയാണ്. നടരാജവിഗ്രഹത്തിന് മുന്നിൽ കൂപ്പുകൈകളോടെ കണ്ണടച്ച് ഏകാഗ്രമായി ഒരു നിമിഷം നിന്നാൽ മനസ് പതുക്കെ പറന്നു തുടങ്ങും. പതിഞ്ഞ ചുവടുകളിൽ നൃത്തം തുടങ്ങിയാൽ പിന്നെ ലക്ഷ്മിയായും അരയന്നമായും വിരഹിണിയായ കാമുകിയായും ദുർഗ്ഗയായും ഭക്തമീരയായുമൊക്കെ നമ്മൾ ഒഴുകും. കണ്ണന്റെ ഓടക്കുഴൽ വിളി കേട്ട് സർവ്വം മറന്ന് യമുനാ തീരത്തേക്ക് ഓടിയ ഗോപികമാർ മനസിൽ കടൽ പോലെ അലയടിക്കും. വർഷങ്ങളായി ഞാൻ ജീവിക്കുന്നതു തന്നെ നൃത്തത്തിലാണ്. പഠനവും ഗവേഷണവും ചരിത്രരചനയുമൊക്കെയായി നൃത്തത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടേയിരിക്കുന്നു. അതാണ് ജീവിത നിയോഗമെന്നാണ് വിശ്വസിക്കുന്നത്.” പത്മ പറയുന്നു.
Content Highlights: padma subrahmanyam bharatanatyam, dancer padma subrahmanyam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..