വിഗ്നേഷ് ശിവനും നയൻതാരയും | Photo: instagram/ vignesh shivan
'ഷീ ഈസ് ദ നയന്‍..അയാം ദ വണ്‍...' നയന്‍താരയുമായുള്ള വിവാഹശേഷം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഗ്നേഷ് ശിവന്‍ കുറിച്ച വാക്കുകളാണിത്. നയന്‍താര എന്ന നടിയോടും വ്യക്തിയോടും വിഗ്നേഷ് ശിവന് എത്രത്തോളം ബഹുമാനവും സ്‌നേഹവുമുണ്ടെന്ന് ഈ വാക്കുകളില്‍ കാണാം. ഒരു കാലത്ത് നയന്‍ മാം എന്ന് വിളിച്ചിരുന്ന പെണ്‍കുട്ടി താന്‍ സംവിധാനം ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളാകുകയും ഒടുവില്‍ ജീവിത പങ്കാളിയാകുകയും ചെയ്തപ്പോഴും വിഗ്നേഷ് അവരോടുള്ള ബഹുമാനം അതേ അളവില്‍ നിലനിര്‍ത്തി. നയന്‍താരയെ ആരാധനയോടെ നോക്കിനില്‍ക്കുന്ന ആ പഴയ ഇരുപതുകാരന്റെ കണ്ണുകളിലെ കൗതുകം ഇപ്പോഴും വിഗ്നേഷ് ശിവന്റെ കണ്ണുകളില്‍ കാണാം. കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള പ്രണയത്തിന്റെ അതേ പകര്‍പ്പ്.
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയായ നയന്‍താര കയറി വന്ന വഴികള്‍ ഏതൊരു ആരാധകനേയും അതിശയിപ്പിക്കുന്നതാണ്. വളരെ സാധാരണ രീതിയില്‍ മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി, അവിടുത്തെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച് കരിയറില്‍ വിലസിനടന്നിരുന്ന കാലം. ഇതിനിടയില്‍ സിമ്പുവുമായള്ള പ്രണയവും ബ്രേപ്പ് അപ്പും അതിനുശേഷം പ്രഭു ദേവയുമായുള്ള പ്രണയവുമെല്ലാം നയന്‍സിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തി. ഒടുവില്‍ കാര്യമായ കഥാപാത്രങ്ങള്‍ ലഭിക്കാതെ വെള്ളിത്തിരയില്‍ നിന്നും നയന്‍താര പതുക്കെ പതുക്കെ അപ്രത്യക്ഷമായി. അവസരങ്ങള്‍ നിഷേധിക്കപ്പെട്ട, അപമാനങ്ങളും അവഗണനയും പരിഹാസവും നിറഞ്ഞ കാലമാണ് പിന്നീട് കടന്നുപോയത്.
2013-ല്‍ അറ്റ്‌ലീയുടെ രാജാ റാണി എന്ന ചിത്രത്തില്‍ ആര്യയുടെ നായികയയായി വീണ്ടും നയന്‍സ് ക്യാമറയ്ക്കു മുന്നിലെത്തി. രാജാ റാണിയുടെ വിജയത്തോടെ നയന്‍താരയുടെ പേരും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ആ സമയത്ത് മറുവശത്ത് തന്റെ സ്‌ക്രിപ്റ്റുമായി നിര്‍മാതാക്കളേയും നടന്‍മാരേയും അന്വേഷിച്ചു നടക്കുകയായിരുന്നു വിഗ്നേഷ് ശിവന്‍ എന്ന തുടക്കകാരന്‍. രണ്ടു വര്‍ഷത്തിന് ശേഷം ആ സ്‌ക്രിപ്റ്റ് വിജയ് സേതുപതിയുടെ മുന്നിലെത്തി. രണ്ടാമതൊന്ന് ആലോചിക്കാതെ സേതുപതി വിഗ്നേഷിനോട് യെസ് പറഞ്ഞു. എപ്പോഴും ആരാധനയോടെ നോക്കിനിന്നിട്ടുള്ള നയന്‍താര തന്നെ സിനിമയിലെ നായികയാകണം എന്നതും വിഗ്നേഷിന്റെ ആഗ്രഹമായിരുന്നു. അതും 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലൂടെ സംഭവിച്ചു. സിനിമ വന്‍ ഹിറ്റായി. രാജാ റാണിയിലെ വിഷാദം നിറഞ്ഞ നായികയില്‍ നിന്ന് നാനും റൗഡി താനിലെ കളര്‍ഫുള്‍ നായികയായി നയന്‍താര മാറി. ഇതോടെ ജീവിതത്തിലും അവര്‍ വിഷാദത്തില്‍ നിന്ന് വിഗ്നേഷ് ശിവന്‍ എന്ന സ്‌നേഹത്തിന്റെ കരവലയത്തിലെത്തി.
ഈ പ്രണയത്തെ കുറിച്ച് ആദ്യം സൂചന നല്‍കിയത് നാനും റൗഡി താനില്‍ അഭിനയിച്ച മന്‍സൂര്‍ അലി ഖാന്‍ ആണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത് ഇങ്ങനെയാണ്...'സിനിമയുടെ സെറ്റില്‍വെച്ച് നയന്‍താരയും വിഗ്നേഷ് ശിവനും മണിക്കൂറുകളോളം സംസാരിച്ചിരിക്കാറുണ്ട്. സമയം കടന്നുപോകുന്നത് അവര്‍ അറിയാറേയില്ല...' ഇതു കേട്ട് വിഗ്നേഷും നയന്‍താരയുമെല്ലാം മറുപടി ചിരിയിലൊതുക്കി. ഇതോടെ ഇരുവരുടേയും പ്രണയത്തിന്റെ ആദ്യ സൂചന പുറത്തുവന്നു.
2016-ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. സിംഗപ്പൂരില്‍ നടന്ന ഒരു സിനിമ പുരസ്‌കാരദാനച്ചടങ്ങില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് വിഗ്നേഷ് ശിവന്‍ ആയിരുന്നു. അന്ന് വിഗ്നേഷ് നടത്തിയ പ്രസംഗം നയന്‍താരയോടുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുകയായിരുന്നു.
'നയന്‍താരയോട് കഥ പറയാന്‍ പോലും എനിക്ക് പേടിയായിരുന്നു. ഞാന്‍ ആകെ വിറച്ചുപോകുന്ന അവസ്ഥയിലായിരുന്നു. കഥ പറയാന്‍ വേണ്ടി മാത്രം രണ്ടാഴ്ചയോളം തയ്യാറെടുപ്പുകള്‍ നടത്തി. അങ്ങനെ ഒരു ദിവസം കഥ പറയാന്‍ പോയി. സിനിമ ചെയ്യാന്‍ സമ്മതം മൂളിയില്ലെങ്കിലും നയന്‍താരയെ ഒന്നു അടുത്തു കാണാലോ എന്നാണ് ആ സമയത്ത് വിചാരിച്ചത്. അവര്‍ക്ക് കഥ ഇഷ്ടപ്പെട്ടു. സിനിമ ഹിറ്റാകും എന്നു പറഞ്ഞു. അങ്ങനെ നാനും റൗഡി താന്‍ സംഭവിച്ചു. ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയവരില്‍ ഒരു നല്ല മനുഷ്യനാണ് നയന്‍താര. എനിക്കു തന്ന പിന്തുണ മറക്കാനാകില്ല. നന്ദി നയന്‍സ്'. സദസിലുണ്ടായിരുന്ന നയന്‍താര വിഗ്നേഷിന്റെ ഓരോ വാക്കും ചിരിയോടെ, ആസ്വദിച്ചാണ് കേട്ടത്.
പിന്നീടിങ്ങോട്ട് നയന്‍താരയുടേയും വിഗ്നേഷ് ശിവന്റേയും ജീവിതത്തില്‍ സന്തോഷം മാത്രമേയുണ്ടായിട്ടുള്ളു. നയന്‍സിനോടൊപ്പമുള്ള നിമിഷങ്ങള്‍ വിഗ്നേഷ് ഇന്സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഒന്നുമില്ലാത്ത നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ വിഗ്നേഷിന്റെ ഇന്‍സ്റ്റാ പോസ്റ്റുകള്‍ക്കായി കാത്തിരുന്നു. നയന്‍താരയുടെ കരിയറിലും തുടര്‍ച്ചയായ വിജയങ്ങള്‍ സംഭവിച്ചു. നായകന്മാര്‍ക്കൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകളില്‍ സജീവമായി. നായകന്‍മാരുടെ മാസ്സ്, പവര്‍ഫുള്‍ സിനിമകളില്‍ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചു നയന്‍താര നായകന്മാരില്ലാതെ ഒറ്റയ്ക്ക് വന്ന് ബോക്‌സോഫീസില്‍ ഹിറ്റുകളുണ്ടാക്കി. ഒടുവില്‍ തെന്നിന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാറായി വളര്‍ന്നു.
Content Highlights: nayanthara and vignesh shivan love story WikkiNayanWedding WikkiNayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..