കലാമണ്ഡലം കൃഷ്ണപ്രസാദ് | Photo: Facebook/ Kalamandalam Krishnaprasad M
ഏവൂർ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ പതിനാലാം വയസ്സിലാണു കൃഷ്ണപ്രസാദിന്റെ കഥകളി അരങ്ങേറ്റം. ഗുരുദക്ഷിണയിലെ കൃഷ്ണനായാണ് അന്നു വേഷമിട്ടത്. ഇന്നിപ്പോൾ 45 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിനകത്തും പുറത്തുമായി 8,000 ൽ അധികം വേദികളിൽ കൃഷ്ണപ്രസാദ് ആടിക്കഴിഞ്ഞു. കൂടുതലും കൃഷ്ണനായി. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അരങ്ങേറിയത്. പിന്നാലെ കലാമണ്ഡലത്തിലെത്തി. എട്ടുവർഷം അവിടെ കഥകളി പഠിച്ചു.
പച്ച, കത്തി, കരി, മിനുക്ക് വേഷങ്ങളിലെല്ലാം മികവുതെളിയിച്ചിട്ടുള്ള അപൂർവം നടന്മാരിലൊരാളാണു കൃഷ്ണപ്രസാദ്. പഠനകാലത്തു മികച്ച കഥകളി വിദ്യാർഥിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോൾ 37 വർഷമായി കഥകളി പഠിപ്പിക്കുന്നു. 700 ൽ അധികം പേരാണ് അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പഠിച്ചിറങ്ങിയിരിക്കുന്നത്.
ശിഷ്യരും കഥകളി ആസ്വാദകരും ജന്മനാടായ ഏവൂരിലെ പൗരാവലിയും ചേർന്ന് ഏവൂർ നിതൃശ്രീയിൽ കൃഷ്ണപ്രസാദിന്റെ അറുപതാം പിറന്നാൾ ആഘോഷമാക്കുകയാണ്. ഗുരുപ്രസാദം എന്നു പേരിട്ട ആഘോഷം ഏവൂർ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച വൈകീട്ട് ചേരുന്ന സമാദരണസഭയിൽ കലാമണ്ഡലം ഗോപിയും കലാമണ്ഡലം എം.പി.എസ്. നമ്പൂതിരിയും ചേർന്നു പ്രിയ ശിഷ്യനു വീരശൃംഖല സമർപ്പിക്കും.
കലാമണ്ഡലത്തിൽ പഠിച്ചിറങ്ങിയപ്പോൾ മുതൽ സ്‌കൂൾ കലോത്സവത്തിനായി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. 1988 ൽ നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്‌കൂളിലെ കുട്ടികൾക്കു കൃഷ്ണപ്രസാദിന്റെ ശിക്ഷണത്തിൽ സംസ്ഥാന കലോത്സവത്തിൽ കഥകളിയിൽ ഒന്നാം സമ്മാനം ലഭിച്ചു. പിന്നീടു 16 വർഷം തുടർച്ചയായി ഈ സ്‌കൂളിലെ കുട്ടികൾക്കാണു സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നത്. അവരെയെല്ലാം പരിശീലിപ്പിച്ചതു കൃഷ്ണപ്രസാദാണ്.
ഇപ്പോൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന മിക്ക ജില്ലകളിൽ നിന്നുള്ള കുട്ടികളും കൃഷ്ണപ്രസാദിന്റെ ശിഷ്യരാണ്. ഇപ്പോൾ 90 പേരാണു കൃഷ്ണപ്രസാദിന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുന്നത്. ഇവരിൽ 70 പേരും വീട്ടിലെ കളരിയിലാണ്. കൊട്ടാരക്കര തമ്പുരാൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകളാണു കൃഷ്ണപ്രസാദിനു ലഭിച്ചിട്ടുള്ളത്. അഞ്ചു വർഷത്തോളം ഏവൂരിലെ കലാമണ്ഡലം ഉപകേന്ദ്രത്തിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എം. ഗിരിജ. മക്കൾ: ഗോപീകൃഷ്ണൻ, അഞ്ജി കൃഷ്ണ
കൃഷ്ണപ്രസാദിനെ ആദരിക്കുന്നതിനായി ചേരുന്ന ഗുരുപ്രസാദം ചടങ്ങിന്റെ ഒന്നാം ദിവസമായ ശനിയാഴ്ച വൈകീട്ട് 4.30-ന് ഉദ്ഘാടന സമ്മേളനം നടക്കും. മധു ഇറവങ്കര ഉദ്ഘാടനംചെയ്യും. തുടർന്നു കഥകളി ചിത്രപ്രദർശനം. വൈകീട്ട് 6.45-നു കീർമീരവധം കഥകളി. തുടർന്നു ദക്ഷയാഗം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-നു പിറന്നാൾ സദ്യ, വൈകീട്ട് നാലിനാണു സമാദരണ സഭ തുടങ്ങുന്നത്. രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനംചെയ്യും. ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള അംഗവസ്ത്രം അണിയിക്കും.
Content Highlights: kathakali dancer kalamandalam krishna prasad lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..